സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെകോഡ് ഇടിവ്; പവന് 1,280 രൂപ കുറഞ്ഞു
Mar 10, 2022, 11:36 IST
തിരുവനന്തപുരം: (www.kvartha.com 10.03.2022) സംസ്ഥാനത്ത് വ്യാഴാഴ്ചത്തെ സ്വര്‍ണവിലയില്‍ റെകോഡ് ഇടിവ്. ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയും കുറഞ്ഞു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ ഇടിവാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന് 4820 രൂപയിലും ഒരു പവന്‍ സ്വര്‍ണത്തിന് 38560 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ ആണ് എല്ലാദിവസവും കേരളത്തിലെ സ്വര്‍ണ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണവില ഡോളര്‍ നിലവാരത്തില്‍ ലന്‍ഡന്‍ ബുളിയന്‍ മാര്‍കറ്റ് അസോസിയേഷന്‍( LBMA)ല്‍ നിന്നും രാവിലെ 9.30 ന് അറിഞ്ഞതിനുശേഷം 9.35 ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇന്‍ഡ്യന്‍ രൂപയുടെ വിനിമയ നിരക്ക് അറിയുന്നു. അതനുസരിച്ച് മുംബൈ വിപണി വിലയും കേരളത്തിലെ ബാങ്കുകളുടെ വില നിലവാരവും പരിശോധിച്ചാണ് കേരളത്തിലെ വില നിശ്ചയിക്കുന്നത്.
ആവശ്യമാണെങ്കില്‍ വലിയ വില വ്യതിയാനമുണ്ടാവുകയാണെങ്കില്‍ വില കൂട്ടുകയും, കുറയ്ക്കുകയും ചെയ്യാറുണ്ട്. യഥാര്‍ഥ വിലയില്‍ നിന്നും രണ്ട് ശതമാനം വരെ ലാഭം എടുക്കാമെന്ന് അസോസിയേഷന്റെ തീരുമാനമുണ്ടെങ്കിലും ക്രമാതീതമായ വില വര്‍ധനവ് കാരണം ലാഭമെടുക്കാതെയാണ് വ്യാഴാഴ്ചത്തെ വില നിശ്ചയിച്ചത്.
ബുധനാഴ്ച ഗ്രാമിന് രാവിലെ 5070 രൂപ എന്നുള്ള വിലയാണ് കേരളത്തിലെ അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഉച്ചക്ക് ശേഷം അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ കുറവും, രൂപ കരുത്ത് നേടുകയും ചെയ്തതോടെ സ്വര്‍ണ വില കുറയ്ക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. അതനുസരിച്ച് സ്വര്‍ണത്തിന് 90 രൂപ ഗ്രാമിന് കുറഞ്ഞു.സ്വര്‍ണ വില ഗ്രാമിന് 4980രൂപയും പവന് 39840 രൂപയുമായി.
2020 ഓഗസ്റ്റ് ഏഴിനാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.