യുവതിയുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് വായ്പയെടുത്തതായി പരാതി; പണമിടപാട് സ്ഥാപന ഉടമക്കെതിരെ കേസ്
Sep 6, 2021, 16:45 IST
വള്ളികുന്നം: (www.kvartha.com 06.09.2021) ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ പണമിടപാട് സ്ഥാപന ഉടമക്കെതിരെ കേസ്. കാര്‍ഡ് ദുരുപയോഗം ചെയ്ത് വായ്പ എടുത്ത സംഭവത്തില്‍ വള്ളികുന്നം കാമ്പിശ്ശേരി ജങ്ഷനില്‍ വീടിനോട് ചേര്‍ന്ന് അര്‍ച്ചന ഫൈനാന്‍സിയേഴ്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തുന്ന വിജയന് (72) എതിരെയാണ് കേസ്. താളീരാടി കോതകരക്കുറ്റിയില്‍ കോളനിയിലെ എസ് ആര്‍ അഞ്ജു നല്‍കിയ പരാതിയിലാണ് നടപടി.
അഞ്ജുവിന്റെ സമ്മതമോ അറിവോ ഇല്ലാതെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് ചൂനാട് കാതലിക്ക് സിറിയന്‍ ബാങ്കില്‍ നിന്നും സ്വര്‍ണം പണയംവച്ച് പണം വാങ്ങി എന്ന പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. റെയ്ഡില്‍ രേഖകള്‍ പിടിച്ചെടുത്തതായാണ് സൂചന.
സാമ്പത്തിക ഇടപാടിനായി ഇവര്‍ നല്‍കിയ ആധാര്‍ കാര്‍ഡിന്റെ പകര്‍പ് ഉപയോഗിച്ച് ചൂനാട് കാത്തലിക് സിറിയന്‍ ബാങ്കില്‍ സ്വര്‍ണം പണയം വെച്ച് ഇയാള്‍ പണമെടുക്കുകയായിരുന്നുവെന്ന് പരാതിയില്‍ ഉന്നയിക്കുന്നു. തുടര്‍ന്ന് യുവതിക്ക് ബാങ്കില്‍ നിന്നും നോടീസ് ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ജു ബാങ്കിലും വനിത കമിഷനും പട്ടികജാതി വികസന വകുപ്പ് മന്ത്രിക്കും കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
അന്വേഷണത്തില്‍ ഇവരുടെ പേരില്‍ 12 തവണ ഇടപാട് നടത്തി ലക്ഷങ്ങള്‍ വായ്പയെടുത്തതായി കണ്ടെത്തി. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് അകൗണ്ടില്ലാതെ 2 ലക്ഷം രൂപ വരെ വായ്പ എടുക്കാമെന്ന വ്യവസ്ഥയാണ് വിജയന്‍ ദുരുപയോഗം ചെയ്തത്. സ്ഥാപനത്തിലെ ജീവനക്കാരിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇടപാട് നടത്തിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പൊലീസ് ബാങ്കില്‍ നോടീസ് നല്‍കി. ഇത് ലഭിച്ചാലുടന്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് സി ഐ എം എം ഇഗ്‌നേഷ്യസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.