മെയ് 1 മുതല്‍ ഓടോ, ടാക്സി, ബസ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍; വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ പ്രത്യേക സമിതിയുടെ റിപോര്‍ടിന് ശേഷം
Apr 13, 2022, 15:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.04.2022) സംസ്ഥാനത്ത് വര്‍ധിപ്പിച്ച ഓടോ, ടാക്സി, ബസ് നിരക്ക് മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നേക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഉത്തരവ് ഇറങ്ങും മുന്‍പ് എല്ലാ കാര്യങ്ങളിലും അഭിപ്രായസമന്വയമുണ്ടാക്കാനാണ് ശ്രമമെന്നും. യാത്രാനിരക്ക് വര്‍ധനയില്‍ സര്‍കാര്‍ ജാഗ്രതയോടുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും ആന്റണി രാജു പറഞ്ഞു.
വിദ്യാര്‍ഥി കണ്‍സെഷന്‍ വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപോര്‍ട് പരിശോധിച്ച ശേഷമേ കണ്‍സെഷന്‍ നിരക്കില്‍ അന്തിമതീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് കാലത്തെ യാത്രാനിരക്ക് വര്‍ധന സര്‍കാര്‍ പിന്‍വലിച്ചിട്ടുണ്ട്.
മിനിമം ബസ് ചാര്‍ജ് 8ല്‍ നിന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ വീതം വര്‍ധിപ്പിച്ചു. ഓടോ മിനിമം ചാര്‍ജ് 30 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. രണ്ട് കിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള കിലോമീറ്ററിന് 15 രൂപയാണ് നിരക്ക്. ടാക്സി മിനിമം ചാര്‍ജ് 200 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. അഞ്ച് കിലോ മീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു നിരക്ക്. കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍ നിന്നും 20 രൂപയാക്കി ഉയര്‍ത്തി. 1500 സി സിക്ക് മുകളിലുള്ള കാറിന്റെ നിരക്ക് 200 രൂപയില്‍ നിന്നും 225 രൂപയാക്കിയും വര്‍ധിപ്പിച്ചു.
അതേസമയം, പുതുതായി തുടങ്ങിയ കെ സ്വിഫ്റ്റ് കമ്പനിയുടെ ബസുകള്‍ അപകടത്തില്‍പ്പെട്ടത് ഗൗരവമായി കാണുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഗൗരവമുള്ള അപകടമല്ല ഉണ്ടായത്. ചെറിയ സംഭവം മാത്രമാണ്. കെ സ്വിഫ്റ്റ് ഡ്രൈവര്‍മാരോട് പ്രത്യേകം ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാത്തതാണ് അപകടത്തിന് കാരണമെന്ന വിമര്‍ശനവും മന്ത്രി തള്ളി. എന്നാല്‍ അപകടം മാധ്യമങ്ങള്‍ പൊലിപ്പിച്ചു കാണിച്ചോ എന്നൊരു സംശയമുണ്ടെന്ന് മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ ശമ്പളവിതരണത്തില്‍ ഈ മാസം പ്രത്യേക പ്രതിസന്ധിയാണുളളതെന്നും ശമ്പളം പരിഷ്‌കരണം നടന്നതോടെ ഒരു മാസം അധികമായി 40 കോടിയോളം രൂപ സ്വരൂപിക്കേണ്ട നിലയാണെന്നും മന്ത്രി വിശദീകരിച്ചു. ശമ്പള വിതരണത്തിന് സര്‍കാര്‍ സഹായം തേടിയിട്ടുണ്ടെന്നും ധനവകുപ്പിന്റെ ക്ലിയറന്‍സ് കിട്ടിയാല്‍ ഉടനെ ശമ്പളം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


