Kerala Budget | സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാന്‍ കേന്ദ്രനീക്കം, സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; സാധാരണക്കാര്‍ക്ക് വീട് നല്‍കാനുള്ള ലൈഫ് മിഷന്‍ പദ്ധതി തുടരുമെന്ന് ഗവര്‍ണര്‍

 




തിരുവനന്തപുരം: (www.kvartha.com) 15-ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പ്രതിസന്ധികള്‍ക്കിടയിലും കേരളം സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീകര്‍ എ എന്‍ ശംസീര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗവര്‍ണറെ സ്വീകരിച്ചത്. അതേസമയം, ഗവര്‍ണര്‍-സര്‍കാര്‍ ഒത്തുതീര്‍പ്പെന്ന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. പ്ലകാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.

സാമൂഹിക, സാമ്പത്തിക മേഖലകളില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കേരളത്തിനു കഴിഞ്ഞതായി ഗവര്‍ണര്‍ പറഞ്ഞു. പ്രതിസന്ധികള്‍ക്കിടയിലും കേരളം 17 ശതമാനം വളര്‍ച നേടി. സുസ്ഥിര വികസനമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. സാമ്പത്തിക ഫെഡറലിസം ശക്തമാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ദുര്‍ബല വിഭാഗങ്ങള്‍ക്കായാണ് സംസ്ഥാനത്തിന്റെ വികസനം നയം. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സാധിച്ചു. നിക്ഷേപത്തിന് അനുകൂല സാഹചര്യമൊരുക്കാന്‍ നടപടിക്രമങ്ങള്‍ സുഗമമാക്കി. വ്യവസായ മേഖലയില്‍ കുതിച്ചുചാട്ടമുണ്ടായി. 

കേന്ദ്രസര്‍കാരിനെ വിമര്‍ശിച്ച ഗവര്‍ണര്‍, സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാന്‍ നീക്കം നടക്കുന്നുവെന്ന് പറഞ്ഞു. ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നാം പ്രതിജ്ഞാബന്ധമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ശക്തമായ രാജ്യത്തിനു ശക്തമായ കേന്ദ്രവും അധികാരശ്രേണികളും വേണം. ജനങ്ങളുടെ താല്‍പര്യങ്ങള്‍ പ്രതിഫലിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

മീന്‍പിടുത്തത്തൊഴിലാളികളുടെ ജീവിത, തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താന്‍ സര്‍കാര്‍ നടപടി സ്വീകരിച്ചു. വീടുകളില്ലാത്ത മീന്‍പിടുത്തത്തൊഴിലാളികള്‍ക്ക് പുനര്‍ഗേഹം പദ്ധതിയിലൂടെ വീടുകള്‍ നിര്‍മിച്ചു നല്‍കി. തുറമുഖങ്ങള്‍ നവീകരിക്കുന്നതിനു നടപടികള്‍ സ്വീകരിച്ചതായും ഗവര്‍ണര്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് വീടു നല്‍കാനുള്ള ലൈഫ് മിഷന്‍ പദ്ധതി തുടരും. തോട്ടം മേഖലയ്ക്ക് ഊന്നല്‍ നല്‍കും.

മാധ്യമ സ്വാതന്ത്യത്തെ ഹനിക്കുന്ന വാര്‍ത്തകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കേള്‍ക്കുന്നുവെന്നും എന്നാല്‍, കേരള സര്‍കാര്‍ മാധ്യമ സ്വാതന്ത്യം സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കി. സര്‍കാര്‍ ജീവനക്കാര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌ക്കരിച്ചു. 

വയോജന സംരക്ഷണത്തില്‍ രാജ്യത്തുതന്നെ കേരളം മുന്നിലാണ്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും സംസ്ഥാനം മുന്‍പിലാണ്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി. കേരള നോളജ് എകണോമി മിഷനിലൂടെ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കി. 

ആരോഗ്യരംഗം ഏറെ മെച്ചപ്പെട്ടു. സര്‍കാര്‍ ആശുപത്രികളില്‍ കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ലഭിക്കുന്നു. ജനങ്ങള്‍ക്ക് ആരോഗ്യമേഖലയില്‍ വിശ്വാസം കൂടി. പ്രസവശിശുമരണ നിരക്ക് കുറഞ്ഞു. ആര്‍ദ്രം മിഷന്‍ അടിസ്ഥാന ചികിത്സാ മേഖലയില്‍ പുരോഗതിയുണ്ടാക്കി. 

വിദ്യാഭ്യാസ മേഖലയിലും പുരോഗതിയുണ്ടായി. ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി കേരളം മാറി. പാഠ്യപദ്ധതി കാലോചിതമായി പരിഷ്‌ക്കരിക്കും. സ്റ്റാര്‍ട്അപ് മിഷന്‍ സ്റ്റാര്‍ട്ട്അപ്പുകളുടെ രൂപീകരണത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നു. അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ന്യൂനപക്ഷ ക്ഷേമത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. 

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍കാര്‍ ആലോചിക്കുന്നു. വിശദമായ പദ്ധതി റിപോര്‍ട് കേന്ദ്രത്തിന് സമര്‍പിച്ചു. മാലിന്യനിര്‍മാര്‍ജത്തിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു. പട്ടിജാതിപട്ടിക വര്‍ഗ വിഭാഗത്തിന് തൊഴില്‍ നല്‍കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഭാവിയെമുന്നില്‍ കണ്ടുള്ള വ്യവസായ നയം രൂപീകരിച്ചു. 

Kerala Budget | സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാന്‍ കേന്ദ്രനീക്കം, സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; സാധാരണക്കാര്‍ക്ക് വീട് നല്‍കാനുള്ള ലൈഫ് മിഷന്‍ പദ്ധതി തുടരുമെന്ന് ഗവര്‍ണര്‍


2023 എന്റര്‍പ്രൈസസ് വര്‍ഷമായി ആചരിക്കും. 2023-24ല്‍ പബ്ലിക് എന്റര്‍പ്രൈസസ് റിക്രൂട്‌മെന്റ് ബോര്‍ഡ് തുടങ്ങും. ചെറുകിടമധ്യമേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പ്രളയ സാധ്യത കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ദേശീയപാതാ വികസനത്തിന് ആവശ്യമായ കാര്യങ്ങളെല്ലാം നടപ്പിലാക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഈ സാമ്പത്തികവര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ഥനകളെയും ബജറ്റിനെയും സംബന്ധിക്കുന്ന രണ്ട് ധനവിനിയോഗ ബിലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും. സര്‍കാര്‍ കാര്യങ്ങള്‍ക്കായി നീക്കിവച്ച ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേര്‍ന്ന് പിന്നീട് തീരുമാനിക്കുമെന്ന് സ്പീകര്‍ എ എന്‍ ശംസീര്‍ പറഞ്ഞു. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നിശ്ചിത സമയത്തിനകം നല്‍കണമെന്ന കാര്യം മന്ത്രിമാരുടെ ശ്രദ്ധയില്‍പെടുത്തുമെന്നും ശംസീര്‍ വ്യക്തമാക്കി.

ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. തുടര്‍ന്ന് മൂന്നിനാണ് ബജറ്റ് അവതരണം. റിപബ്ലിക് ദിനം മുതല്‍ 31 വരെ ഇടവേളയാണ്. ഫെബ്രുവരി 6 മുതല്‍ 8 വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച. 

13 മുതല്‍ രണ്ടാഴ്ച സബ്ജക്ട് കമിറ്റികള്‍ ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മപരിശോധന നടത്തും. 2023-24 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച ചെയ്ത് പാസാക്കാന്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച് 22 വരെ കാലയളവില്‍ 13 ദിവസം നീക്കിവച്ചിട്ടുണ്ട്.

Keywords:  News,Kerala,State,Top-Headlines,Trending,Governor,speaker,Latest-News,Budget,Kerala-Budget,Politics,Business,Finance, Budget Session of Kerala Assembly begins
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia