വിവാഹം മുടങ്ങിയ ഗാര്‍ഡുമാരുടെ പേരുമാറ്റിയ ഗണേശന്‍

 


ADVERTISEMENT

എം.കെ. ജോസഫ്

ബിരുദാനന്തരബിരുദവും എല്‍.എല്‍.ബിയും, പി.എച്ച്.ഡി. യുമൊക്കെയുള്ള ചെറുപ്പക്കാര്‍ വരെ വനം വകുപ്പിലെ ഗാര്‍ഡ് ഉള്‍പെടെയുള്ള ജോലികള്‍ക്ക് എത്തിത്തുടങ്ങി. പിന്നീട് അവര്‍ക്ക് വിവാഹാലോചനകള്‍ വന്നുതുടങ്ങി. എവിടെ വരെ പഠിച്ചുവെന്നു ചോദിച്ചാല്‍ ഉത്തരം എം.ബി.എ, എം.സി.എ, പി.എച്ച്.ഡി, എല്‍.എല്‍.ബി. തുടങ്ങിയവ. ജോലിയോ... സര്‍ക്കാര്‍ ഉദ്യോഗം.

എന്താണ് ജോലിയെന്നു ചോദിച്ചാല്‍ കുടുങ്ങി. വനം വകുപ്പില്‍ ഗാര്‍ഡ്. അതോടെ സകല മാര്‍ക്കറ്റും പോയി. പെണ്ണുകാണാന്‍ പോയ വീട്ടില്‍ നിന്നും ചായകുടിച്ച ശേഷം പതിയെ പുറത്തിറങ്ങി അടുത്തുള്ള ബാറിലേക്ക് വച്ചുപിടിക്കും. പിന്നെ രണ്ടെണ്ണം അടിച്ചാലെ അതിന്റെ നാണക്കേട് തീരു എന്ന അവസ്ഥ. അപ്പോഴാണ് ഗാര്‍ഡ് എന്നും മറ്റുമുള്ള തസ്തിക പേരുകള്‍ കാരണം പല ചെറുപ്പക്കാരുടെയും വിവാഹം പോലും നടക്കുന്നില്ല എന്ന ശ്രുതി മന്ത്രിയായിരുന്ന ഗണേഷ്‌കുമാറിന്റെ ശ്രദ്ധയില്‍പെട്ടത്.

ഉടന്‍വന്നു പേര് മാറ്റം. ഗാര്‍ഡ് തസ്തിക ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്ന പേരിലായി മാറി. ഫോറസ്റ്ററുടെ തസ്തിക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നും റേഞ്ചറുടെ പേര് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റര്‍ എന്നും പരിഷ്‌ക്കരിക്കപ്പെട്ടു. ഇപ്പോള്‍ ഗാര്‍ഡ് ചെറുപ്പക്കാരുടെ കല്യാണം പെട്ടെന്ന് പെട്ടെന്ന് നടക്കുന്നുണ്ട് എന്ന് ഉദ്യോഗസ്ഥരുടെ വക കമന്റുമുണ്ട്.

വനം വകുപ്പിലെ താഴേത്തട്ടിലെ ജീവനക്കാരുടെ തസ്തികയുടെ പേരുകള്‍ മാറ്റിക്കൊണ്ട് നടപ്പാക്കിയ പരിഷ്‌ക്കാരത്തിന് രസകരമായ മാനുഷിക മുഖമുണ്ടായിരുന്നുവെന്നതിന് തെളിവാണിത്.

കഴിഞ്ഞ ചൊവ്വാഴ്ച്ച ഒരു ചൊവ്വാഴ്ചയാണോ എന്ന കാര്യത്തില്‍ വനംമന്ത്രിയുടെ ഓഫീസ്‌പോലും ഒരല്‍പം സംശയിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലെ എല്ലാ ചൊവ്വാഴ്ചകളും ചര്‍ചകളുടെയും ഫയല്‍നീക്കങ്ങളുടെയും ദിനങ്ങളായിരുന്നു. റ്റിയൂസ്‌ഡേ പ്രോഗ്രാം എന്ന പേരില്‍ വനം മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നടപ്പാക്കിയ ഏകോപന പരിപാടിയാണ് രണ്ടുവര്‍ഷത്തിനിടെ ആദ്യമായി കഴിഞ്ഞ ചൊവ്വയില്‍ മുടങ്ങിയത്.

രാജിക്കത്ത് നല്‍കി ഗണേഷ്‌കുമാര്‍ മന്ത്രിക്കസേര വിടുമ്പോള്‍ ഇത്തരത്തില്‍ പാതിവഴിയിലാകുന്നത് വകുപ്പില്‍ നടപ്പിലാക്കി വിജയിച്ച നിരവധി പരിപാടികളാണ്. മാധ്യമശ്രദ്ധ കിട്ടാതെ നിശബ്ദം നടപ്പാക്കിയ പരിഷ്‌ക്കാരങ്ങള്‍ പറയാന്‍ ഏറെയുണ്ട്. വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മുതല്‍ താഴേത്തട്ടിലെ ഉദ്യോഗസ്ഥരെവരെ ഒരുമിച്ച് വിളിച്ചുകൂട്ടി നടത്തിയിരുന്ന റ്റിയൂസ്‌ഡേ പ്രോഗ്രാമിന് ഒരുതവണ പോലും മുടക്കം വരുത്താതെയാണ് മന്ത്രിയായിരുന്ന ഗണേഷ്‌കുമാര്‍ നേതൃത്വം കൊടുത്തത്.

വിവാഹം മുടങ്ങിയ ഗാര്‍ഡുമാരുടെ പേരുമാറ്റിയ ഗണേശന്‍ഒരാഴ്ചത്തെ പരിപാടികള്‍ വിലയിരുത്തുകയും അടുത്ത ആഴ്ചയില്‍ നടപ്പാക്കേണ്ടവ നിശ്ചയിക്കുകയും ചെയ്ത്‌വന്നിരുന്നത് ഈ പരിപാടിയിലൂടെയായിരുന്നു. ഈ പരിപാടി വകുപ്പുഭരണത്തില്‍ കൃത്യത ഉറപ്പാക്കിയിരുന്നു. ഇത്തരത്തില്‍ പ്രോജക്ട് സാറ്റര്‍ഡേ എന്ന പേരില്‍ മറ്റൊരു കര്‍മപദ്ധതിയും വകുപ്പിലെ ജില്ലാതല ഓഫീസുകളില്‍ ഉണ്ടായിരുന്നു.

ശനിയാഴ്ചകളില്‍ ഉച്ചവരെ കൃത്യമായ ഡ്യൂട്ടി. ഉച്ചതിരിഞ്ഞ് ജീവനക്കാര്‍തന്നെ ഓഫീസ് പരിസരം വൃത്തിയാക്കല്‍. പിന്നെ ബാക്കിവെച്ച ഫയലുകള്‍ തീര്‍പാക്കലും വൈകീട്ട് ഇക്കാര്യത്തില്‍ വനംവകുപ്പ് ആസ്ഥാന ഓഫീസിലേക്ക് റിപോര്‍ട്ട് അയയ്ക്കലും. ഇതായിരുന്നു കാര്യക്ഷമമായി നടപ്പാക്കിവന്നിരുന്ന പ്രോജക്ട് ശനിയാഴ്ച.

പല മേഖലകളിലും വന്യജീവികളുടെ ആക്രമണം പതിവായപ്പോള്‍ ഇതിനുള്ള കാരണം എന്തെന്ന് അന്വേഷിച്ച് കണ്ടെത്താനും മന്ത്രി ഏറെനാള്‍ മിനക്കെട്ടു. കുടിവെള്ളം കിട്ടാതാകുന്നതോടെയാണ് മിക്കയിടത്തും മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നതെന്ന് കണ്ടെത്തിയതോടെ അതിനും മന്ത്രി പരിഹാരം കണ്ടെത്തി. ഇതിനായി ഇത്തരം കാടുകളില്‍ 50 ചെക്ക് ഡാമുകളാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ പണിതുയര്‍ത്തിയത്.

പണിത ചെക്ക് ഡാമുകള്‍ക്ക് ചുറ്റും പ്ലാവും മാവും പേരയുമുള്‍പെടെയുള്ള നാട്ടുമരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. പൂര്‍ണമായി വിജയിച്ച ഈ വിപ്ലവ പദ്ധതിയും നിശബ്ദമായാണ് പ്രായോഗികമായത്. കേരളത്തിലെവിടെ കാട്ടുതീ ഉണ്ടായാലും വനംവകുപ്പ് ആസ്ഥാനത്ത് അപ്പോള്‍ അറിയാന്‍ കഴിയുന്ന ബി.എസ്.എന്‍.എല്ലുമായി ചേര്‍ന്നുള്ള ആസൂത്രണം, കാട് കയറാന്‍ കഴിയുന്ന ജീപ്പ് ഫയര്‍ എഞ്ചിന്‍ എന്നിങ്ങനെയുള്ള പരിഷ്‌ക്കാരങ്ങള്‍ വേറെ.

ജീപ്പ് ഫയര്‍ എഞ്ചിന്‍ എന്ന ആശയം വിജയിച്ചതോടെ അഗ്‌നിശമന സേനക്കാരും ഇത്തരം വാഹനം സ്വന്തമാക്കാനുള്ള തയാറെടുപ്പിലായിരുന്നു. തിയേറ്റര്‍ പരിഷ്‌ക്കാരവും പരാതികളില്ലാത്ത ചലച്ചിത്രമേളയടക്കം സിനിമാ വകുപ്പിലും ഗണേഷ്‌കുമാര്‍ വിജയത്തിന്റെ നിരവധി ആശയങ്ങളാണ് പ്രാവര്‍ത്തികമാക്കിയത്.

ഒരുപണിയുമില്ലാതെ കണ്ടവനെയൊക്കെ തെറിവിളിച്ച് കുത്തിയിരിക്കുന്ന ചീപ്പുകള്‍ക്ക് ഇന്നും ജോലിയുണ്ട്. രാഷ്ട്രീയ കുപ്പായമിടുന്ന ജോലി. കുടുംബത്തില്‍ ചെറിയ പാകപ്പിഴ സംഭവിച്ചതിന് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി നാടിന് നന്‍മചെയ്യുന്ന നല്ലൊരു മന്ത്രിയുടെ കാല് വാരിയപ്പോള്‍ ഇവനൊക്കെ സമാധാനമായി. മന്ത്രിപ്പണിയില്ലെങ്കിലും വീട്ടുപറമ്പിലെ തേങ്ങാത്തൊണ്ട് പെറുക്കിവിറ്റാല്‍ നാലുനേരം മൂക്കുമുട്ടെ ബിരിയാണി കഴിച്ച് ജീവിക്കാനുള്ള വകുപ്പ് ഗണേശനുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ സേവനം നഷ്ടമായത് ആര്‍ക്കാണെന്ന് ചിന്തിച്ചുനോക്കൂ...


Keywords:  Article, Ganesh Kumar, Marriage, LLB, PHD, MBA, MCA, Employees, Minister, Order, Jeep, P.C. George, Thursday Meeting, BSNL, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia