ആക്രി കച്ചവടക്കാരും ആ മേഖലയിലെ തൊഴിലാളികളും ഒരു ദിവസം പണിമുടക്കിയാല്‍ എന്താണ് സംഭവിക്കുക..? ഭീകരമായ ആ യാഥാര്‍ത്ഥ്യം തിരിച്ചറിയാം

 


വിജിന്‍ ഗോപാല്‍ ബേപ്പ്

 (www.kvartha.com 09.07.2019)
നമ്മുടെ വീടുകളിലും പറമ്പിലും പൊതുസ്ഥലങ്ങളിലുമെല്ലാം നിത്യേന എത്രയേറെ മാലിന്യങ്ങളാണ് കൊണ്ടുവന്ന് തള്ളുന്നത്. ഖരമാലിന്യങ്ങളെ വേര്‍തിരിച്ച് സംസ്‌കരിക്കാനുള്ള വഴികള്‍ ഏറെ ഉണ്ടെങ്കിലും നാം അതിന് ശ്രമിക്കാറുണ്ടോ? പ്ലാസ്റ്റിക് മാലിന്യങ്ങളും പഴയ വീട്ടുപകരങ്ങളും പാത്രങ്ങളും അതിലേറെ ഇ-മാലിന്യങ്ങളും ഒരു പോലെ വലിച്ചെറിയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരം മാലിന്യങ്ങളില്‍ നിന്നും നമ്മുടെ പ്രകൃതിയെ ഒരു പരിധി വരെ മോചിപ്പിക്കുന്ന ഒരു കൂട്ടരുണ്ട്. അവരാണ് ആക്രി കച്ചവടക്കാരും തൊഴിലാളികളും. നമ്മള്‍ പലപ്പോഴും പെറുക്കികള്‍ എന്നും ആക്രികള്‍ എന്നും വിളിച്ച് അവഹേളിക്കുകയും തുച്ചമായ തുകയ്ക്ക് വേണ്ടി കലഹിക്കുകയും ചെയ്യുന്ന ആക്രി കച്ചവടക്കാരാണ് പ്രകൃതിയില്‍ കുമിഞ്ഞു കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങളെ യഥാവിധത്തില്‍ സംസ്‌കരിക്കുന്നത് എന്ന് നാം പലപ്പോഴും ഓര്‍ക്കാറില്ല.


വേണ്ടത്ര പരിഗണയോ ആനുകൂല്യങ്ങളോ ലഭിക്കാത്ത ആക്രി കച്ചവടക്കാരും ആ മേഖലയിലെ തൊഴിലാളികളും ഒരു ദിവസം പണിമുടക്കിയാല്‍ നമ്മുടെ നാട്ടില്‍ എന്താണ് സംഭവിക്കുക..? അത് ഒരാഴ്ചയോ ഒരു മാസക്കാലമോ ആയാലോ? നമ്മുടെ വഴിയരികുകളില്‍ പ്ലാസ്റ്റിക് കുപ്പികളും കവറുകളും കുമിഞ്ഞുകൂടും. മഴക്കാലത്താണെങ്കില്‍ അവ നഗരങ്ങളിലൂടെ ഒഴുകി നടക്കും. ജനവാസ കേന്ദ്രങ്ങളില്‍ ഭീഷണിയാകും. വെള്ളം കെട്ടി നില്‍ക്കും. മാരകരോഗങ്ങളുടെ വരവറിയിക്കും. വീടുകളിലെ പഴയ സാധനങ്ങള്‍ വലിച്ചെറിയപ്പെടും. വൃത്തിഹീനമായ സാഹചര്യത്തിലേക്ക് നയിക്കപ്പെടും.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രധാന ഭീഷണിയായ ഇ-മാലിന്യങ്ങളാണ് മറ്റൊരു വിഷയം. ഇത്തരം മാലിന്യങ്ങള്‍ പ്രകൃതിക്കും മനുഷ്യ ജീവനും ഒരു പോലെ വിഷമയമാണ്. ഇവയെ വേര്‍തിരിക്കാന്‍ പോലും നാം ഇന്ന് സമയം കണ്ടെത്താറില്ല എന്ന് കൂടിയോര്‍ക്കണം. ചിന്തയില്‍ തന്നെ ഭീകരമായ അവസ്ഥ സംജാതമാവുന്നുണ്ടല്ലേ? എന്നാല്‍ കേട്ടുകൊള്‍ക, അത്തരമൊരു സാഹചര്യത്തിലേക്കാണ് സമൂഹത്തിന്റെ പോക്ക്. ആക്രി മേഖലയെ സംരക്ഷിക്കുവാന്‍ അധികൃതരുടെ ഭാഗത്തു നിന്നും കാര്യമായ ഇടപെടലുകള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. കാരണം ഇതൊരു അസംഘടിത വിഭാഗമാണ്.

ആക്രി കച്ചവടക്കാരും ആ മേഖലയിലെ തൊഴിലാളികളും ഒരു ദിവസം പണിമുടക്കിയാല്‍ എന്താണ് സംഭവിക്കുക..? ഭീകരമായ ആ യാഥാര്‍ത്ഥ്യം തിരിച്ചറിയാം

ആക്രി വ്യാപാരികള്‍ ഈ തൊഴില്‍ ചെയ്യുന്നതോടെ സര്‍ക്കാരിനും നേട്ടമുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരവധി വഴികള്‍ തേടാറുണ്ട്. എന്നാല്‍ അതില്‍ എത്ര എണ്ണം നമുക്ക് പ്രയോജനപ്പെടാറുണ്ട് എന്നറിയാമല്ലോ? ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചീകരണത്തിനായി പണം ചെലവഴിക്കാറില്ലേ? എന്നാല്‍ പ്രതിഫലം വാങ്ങാതെയാണ് ഈ തൊഴിലാളികള്‍ നമ്മുടെ പൊതുഇടങ്ങള്‍ ശുചീകരിക്കുന്നത്.

പലപ്പോഴും വീടുകളില്‍ എത്തുന്ന ആക്രിതൊഴിലാളികളെ കള്ളന്മാരായും പിടിച്ചുപറിക്കാരായുമാണ് പൊതുവേ കാണാറുള്ളത്. ചിലര്‍ വീടുകളില്‍ ആക്രിസാധനങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഇവര്‍ക്ക് നല്‍കാറില്ല. ചിലരാകട്ടെ ഇത്തരം തൊഴിലാളികളെ വീടുകളില്‍ നിന്ന് ആട്ടിയോടിക്കാനാണ് ശ്രമിക്കുന്നത്. ഇന്ന് അന്യസംസ്ഥാന തൊഴിലാളികളാണ് കൂടുതലായും ഈ മേഖലയില്‍ പണിയെടുക്കുന്നത്. അതിനാല്‍ തന്നെ പലരും ഇവരെ ഭയക്കുകയോ വീടുകളില്‍ പ്രവേശിപ്പിക്കാന്‍ മടിക്കുകയോ ചെയ്യുന്നു.

കേരളത്തെ നടുക്കിയ പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തിന് ശേഷം അന്യസംസ്ഥാന തൊഴിലാളികളെ പലരും അകറ്റി നിര്‍ത്തുന്നത് പതിവ് കാഴ്ചയാണ്. അതില്‍ ഈ തൊഴിലാളികളും ബലിയാടുകളാവുകയാണ്. അത് കൂടാതെ അടുത്തകാലത്തുണ്ടായ സ്റ്റിക്കര്‍ വിവാദവും ഈ മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമാണ്. വീടുകളില്‍ സ്റ്റിക്കര്‍ പതിച്ച് വ്യാപകമായ മോഷണം നടക്കുന്നു എന്ന പ്രചരണത്തോടെ ആള്‍ക്കാര്‍ പരിചയമില്ലാത്തവരെ വീടുകളില്‍ നിന്ന് അകറ്റി തുടങ്ങി. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ചിലപ്പോഴൊക്കെ പല നാടുകളിലും അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തി.

ആക്രിസാധനങ്ങള്‍ വേര്‍തിരിച്ച് വയ്ക്കുന്ന ശീലം ആര്‍ക്കും ഇല്ല. ഇത് പറമ്പിലും പൊതുഇടങ്ങളിലും വലിച്ചെറിയുന്നതില്‍ അതിവിദഗ്ധരാണല്ലോ നമ്മള്‍ മലയാളികള്‍. വീടുകളില്‍ എത്തുന്ന തൊഴിലാളികള്‍ പറമ്പുകളില്‍ ചെന്ന് ഇത്തരം സാധനങ്ങള്‍ പെറുക്കി എടുക്കണം. അതിനു ശേഷമാണ് വിലപേശല്‍. അതുവരെയും പറമ്പില്‍ ആര്‍ക്കും വേണ്ടാതെ ഭൂമിക്ക് ഭീഷണിയായി രോഗങ്ങളുടെ ഉറവിടമായി മാലിന്യകൂമ്പാരമായി കിടന്ന വസ്തുക്കള്‍ക്ക് നാം മിന്നും വില നിശ്ചയിക്കും. തൊഴിലാളികളോട് കലഹിക്കും. തുച്ഛമായ കാശിനു വേണ്ടി വിലപേശും. ഒടുവില്‍ കിട്ടാവുന്നതില്‍ നല്ല വിലയ്ക്ക് കൊടുക്കും. എന്നിട്ട് പറയും നഷ്ടമാണ്, എന്നാലും എടുത്തോളൂ എന്ന്.

മഹത്തരമായ സാമൂഹ്യ സേവനമാണ് ആക്രികച്ചവടക്കാരും തൊഴിലാളികളും നടത്തുന്നത്. അവരുടെ സേവനം ലഭ്യമായില്ലെങ്കില്‍ നമ്മുടെ ഭൂമിയുടെ നിലനില്‍പ്പാണ് അപകടത്തിലാവുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പണിയെടുക്കുന്നവര്‍ക്ക് വേണ്ടത്ര പ്രതിഫലമോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. അസംഘടിത വിഭാഗമാണിവര്‍. കൂലിവര്‍ദ്ധനവോ സ്ഥിരം തൊഴില്‍ സാഹചര്യമോ അര്‍ഹമായ ആനുകൂല്യങ്ങളോ ലഭിക്കാത്ത വിഭാഗം. ഒട്ടേറെ തൊഴിലാളികള്‍ ഈ മേഖലയില്‍ ഉണ്ടെങ്കിലും തൊഴിലാളി സംഘടനകള്‍ ഇല്ല. അധികൃതര്‍ ഈ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാറില്ല.

വ്യാപാരികളുടെ ആവശ്യങ്ങള്‍ അധികൃതര്‍ ഗൗനിക്കാറില്ല എന്നതാണ് വാസ്തവം. തൊഴിലാളികള്‍ക്കുണ്ടാവുന്ന അപകടങ്ങളിലും പരിക്കുകളിലും പലപ്പോഴും പണം ചെലവഴിക്കുന്നത് വ്യാപാരികള്‍ തന്നെയാണെന്ന് അവര്‍ പറയുന്നു. ഈ മേഖലയിലെ തൊഴിലാളികള്‍ക്കായി പെന്‍ഷന്‍ ആനുകൂല്യങ്ങളോ രജിസ്‌ട്രേഷന്‍ സംവിധാനമോ നിലവിലില്ല. ദിനാചരണങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ചും മാലിന്യ വിമുക്തമായ കേരളത്തെക്കുറിച്ചും വാ തോരാതെ സംസാരിക്കുന്ന ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും ഈ മേഖലയെ കുറിച്ചോ ഇതിന്റെ നിലനില്‍പ്പിനെ കുറിച്ചോ അവബോധരല്ല എന്നതാണ് സത്യം.

ദിനംപ്രതി മാലിന്യങ്ങള്‍ കൂടിവരുന്നതും ആക്രി മേഖലയുടെ തകര്‍ച്ചയും സാമൂഹികമായ വലിയൊരു വിപത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇവരുടെ നിലനില്‍പ്പ് അത്യന്താപേക്ഷിതമാണ്. അതിനാല്‍ തന്നെ അസംഘടിത വിഭാഗമായ ആക്രി വ്യാപാരികള്‍ക്കിടയിലും തൊഴിലാളികള്‍ക്കിടയിലും സാമൂഹികമായ മുന്നേറ്റം ഉണ്ടാവണം. ജനങ്ങളുമായി നല്ല ബന്ധം സൃഷ്ടിച്ചെടുക്കണം. മാലിന്യങ്ങള്‍ സംസ്‌കരിച്ചെടുക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും അവരില്‍ അവബോധം സൃഷ്ടിക്കണം. അതിന് അധികൃതരും സന്നദ്ധ- സാമൂഹ്യ സംഘടനകളും പരിശ്രമിക്കണം. വേണം നമുക്കൊരു മാലിന്യ വിമുക്ത ഭൂമി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Article, Kerala, World, Strike, Home, Cities, Waste Dumb, Earth, Scrap, Workers, Vijin Gopal Bepu, What happens after Scrap Workers non cooperation strike
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia