Koraga | ഇങ്ങനയും ജീവിതങ്ങളുണ്ടായിരുന്നു! കൊറഗ സമൂഹത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ

 
uplifting the koraga community
uplifting the koraga community

Image generated by Meta AI

ലഹരി ഉപയോഗം, മോശം ശുചിത്വം, വിദ്യാഭ്യാസത്തിന്റെ അഭാവം എന്നിവയെ നേരിടേണ്ടി വന്നു 

കൂക്കാനം റഹ്‌മാൻ

അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം (ഭാഗം 14) 

(KVARTHA) കേരളത്തിൽ കാസർകോട് (Kasaragod) ജില്ലയിൽ മാത്രം കണ്ടുവരുന്ന ഏറ്റവും പിന്നാക്കക്കാരായ ജനവിഭാഗമാണ് കൊറഗർ (Koraga). 1985 മുതൽ ഈ വിഭാഗക്കാരുടെ ഉന്നമനത്തിനായി സ്വയം സന്നദ്ധമായി ഇവരുടെയിടയിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ആദ്യ തവണ ഇവരുടെ കോളനികൾ  (നഗർ) സന്ദർശിച്ചപ്പോൾ അത്ഭുതം തോന്നി. ബദിയടുക്ക (Badiadka) പഞ്ചായത്തിലെ മലയോരങ്ങളിലാണ് ഇവർ താമസിച്ചിരുന്നത്. ഓല കൊണ്ടും പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ടും മറച്ച കുടിലുകളിലാണ് ഇവർ വസിച്ചിരുന്നത്. 

ഞാനും കരിവെള്ളൂർ വിജയനും രാമപ്പയും, സവിതയും, സെല്ലി ക്രിസ്റ്റയും അടങ്ങുന്ന ടീമാണ് കുടിലുകൾ സന്ദർശിച്ചു വിവരങ്ങൾ ശേഖരിക്കാൻ ചെന്നത്. അവർ കുടിലിൽ നിന്ന് പുറത്തേക്ക് വന്നില്ല, ചിലർ അകലേക്ക് ഓടിപ്പോയി. ആളുകളെ അഭിമുഖീകരിക്കാൻ പേടിയായിരുന്നു അവർക്ക്. 1985 കാലഘട്ടത്തിലാണ് ഞങ്ങൾ അവരുടെ ഇടയിൽ ബോധവൽക്കരണ പ്രവർത്തനത്തിറങ്ങിയത്. 

കുളിയില്ല, വസ്ത്രം പേരിനുമാത്രം ധരിക്കും. ആണും പെണ്ണും വാറ്റ് ചാരായം കഴിക്കും. ഭക്ഷണം ഏതും കഴിക്കും. വിജനമായ കുന്നുംപുറത്താണ് കുടിലുകൾ ഉള്ളത്. സർക്കാർ മുഖേന ലഭിച്ച കിണറുണ്ട്. സ്കൂളിൻ്റെ പടി വാതിൽ പോലും അക്കാലത്ത് അവർ കണ്ടിരുന്നില്ല. അയൽ പ്രദേശങ്ങളിൽ നിന്ന് ചത്ത കന്നുകാലികളെ കൊണ്ടുവരും. അവയുടെ മാംസം മുറിച്ചെടുത്ത് ആഹാരം പാകം ചെയ്യുന്ന അടുപ്പിൻ്റെ ഓരത്ത് കെട്ടിത്തൂക്കും. ദിവസങ്ങൾ കഴിഞ്ഞേ അത് അവർ ഭക്ഷിക്കൂ.
     
അവർ സംസാരിക്കുന്ന ഭാഷ കാടൻ തുളുവാണ്. പരസ്പരം ആശയവിനിമയം നടത്താൻ ഭാഷ തടസമായി. ആഴ്ചയിൽ ഒന്നു രണ്ട് തവണയെങ്കിലും ഞങ്ങൾ കോളനി സന്ദർശിക്കും. ക്രമേണ അവർ ഞങ്ങളുമായി അടുത്തു. ലഹരിയിൽ നിന്ന് മോചിതമാക്കാനായിരുന്നു ആദ്യശ്രമം. പുകയില ഉപയോഗവും കൂടുതലായിരുന്നു. തുളു ഭാഷ അറിയുന്ന രാമപ്പയും സെല്ലിയും അവരുമായി സംസാരിക്കും. ഞങ്ങളും ആക്ഷനിലൂടെ സംസാരിച്ചു ബോധ്യപ്പെടുത്താൻ ശ്രമിക്കും.

കോളനികളിൽ നിന്നകലേയുള്ള പ്രദേശങ്ങളിലെ വീടുകളിൽ ചെന്നാണ് പണിയെടുക്കുക. രാവിലെ മുതൽ സന്ധ്യയാകുന്നത് വരെ പണി ചെയ്താലും കുറഞ്ഞ കൂലിയേ കൊടുക്കൂ. റാക്ക് അവരുടെ ദൗർബല്യമാണെന്നറിയുന്നതുകൊണ്ട് അത് വേണ്ടുവോളം അവർക്ക് ലഭ്യമാക്കി നൽകും. കടുത്ത ചൂഷണമാണ് അവിടേയും. കൂട്ട നിർമ്മാണമാണ് ഇവരുടെ കുലത്തൊഴിൽ. വനാന്തരങ്ങളിൽ പോയി മുളയും വള്ളികളും ശേഖരിച്ചു കൊണ്ടുവരും. ശേഖരിക്കാൻ പോയാൽ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞേ തിരിച്ചു വരൂ. സ്ത്രീയും പുരുഷനും ഒപ്പമിരുന്ന് ചെത്തി മിനുക്കി പലതരത്തിലുള്ള കൂട്ടകൾ ഉണ്ടാക്കും. 

അത് ടൗണിൽ കൊണ്ടുപോയി കിട്ടിയ കാശിനു വിൽക്കും. അല്പം അരിയും സാധനങ്ങളും വാങ്ങി ബാക്കി തുകയ്ക്ക് റാക്ക് വാങ്ങി കുടിക്കും. മാസങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ നന്മക്കുവേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്ന് അവർ മനസിലാക്കിത്തുടങ്ങി. മദ്യവും പുകയില തീറ്റയും കുറക്കണമെന്നും ക്രമേണ നിർത്തണമെന്നും ഞങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു. മദ്യവും പുകയിലയും ഉപയോഗിച്ചാൽ കരളിന് വരുന്ന രോഗവും വായ്ക്കകത്ത് വരുന്ന കാൻസർ രോഗവും ചിത്രം കാണിച്ച് ബോധ്യപ്പെടുത്തിക്കൊടുത്തു. 

ഇതൊക്കെ കണ്ടപ്പോൾ ഒരു പ്രായം ചെന്ന സ്ത്രീ പറഞ്ഞു, 'എങ്കളു ഗംഗ സരായ് പർപ്പു ജി', ഞാൻ ചാരായം കുടിക്കില്ല. ഇത് കേട്ടപ്പോൾ ഞങ്ങൾക്കു സന്തോഷമായി. പക്ഷേ അവർ അവരുടെ ഭാഷയിൽ ഒരു വിമർശനം പറഞ്ഞു. അവർ പറഞ്ഞതിൻ്റെ മലയാളം ഇങ്ങിനെ, 'കഴിഞ്ഞാഴ്ച പശുവിനെ തരാമെന്ന് പറഞ്ഞ് പാൻ്റും ഷർട്ടുമൊക്കെയിട്ട മൂന്ന് സാറന്മാർ വന്നിരുന്നു. അവർക്ക് റാക്ക് വേണമെന്ന് പറഞ്ഞു. ഞാൻ കുടിയിൽ കൊണ്ടു വെച്ച റാക്ക് എടുത്തു കൊടുത്തു. അവർ കുടിക്കുന്നില്ലേ സാറമ്മാരെ, അപ്പോൾ പാവങ്ങളായ ഞങ്ങൾക്ക്  കുടിക്കാൻ പാടില്ലേ?' ഇത് കേട്ട ഞങ്ങൾ സ്തബ്ധരായി നിന്നു.

അവർ ഇങ്ങിനെയൊക്കെ തുറന്നു പറയണമെങ്കിൽ നമ്മൾ അവരിൽ ഒരാളാണെന്ന ബോധ്യം വരണം. അതിന് അവർ വെച്ചുനീട്ടുന്ന വെള്ളം കുടിക്കണം. ഈ കാര്യം പറഞ്ഞ സ്ത്രീ ഞങ്ങൾ അവിടെ ചെല്ലുമ്പോൾ അവില് കുഴച്ച് തിന്നുകയായിരുന്നു. ഞങ്ങളോട് ഇത് വേണോന്ന് ചോദിച്ചു. അകത്ത് ചെന്ന് അവിലും വെല്ലവും ഒരു കഷണം വാഴ ഇലയിൽ വെച്ച് അവർ തന്നെ കുഴച്ചു. നഖം നീണ്ടു വളർന്നിട്ടുണ്ട്. ചെളിയുണ്ട്. ആ കൈ കൊണ്ടാണ് അവിൽ കുഴച്ചത്. വേണ്ടാ എന്ന് പറഞ്ഞാൽ അവർ വെറുക്കും. മനസില്ലാമനസ്സോടെ അത് വാങ്ങി ഞങ്ങൾ കഴിച്ചു. അവർക്ക് സന്തോഷമായി.

uplifting the koraga community

ഒരു വർഷത്തിനകം കൊറഗ കോളനികളിലെ ആളുകൾ കുറേയേറെ സാമൂഹികമായി ഇടപഴകാൻ തുടങ്ങി. എങ്കിലും അവരുടെ ജീവിത രീതിയിൽ പറയത്തക്ക മാറ്റമുണ്ടായില്ല. അതിനായി ഒരു പുതിയ പരിപാടി ഞങ്ങൾ ആസൂത്രണം ചെയ്തു. സ്ത്രീകൾക്കുവേണ്ടി ദശദിന ജീവിത പരിശീലന കളരി സംഘടിപ്പിക്കാൻ തീരുമാനമായി. വൈകുന്നേരം അവരുടെ കുടിലുകളിലേക്കെത്തണം. രാവിലെ മുതൽ വൈകുന്നേരം വരെ പങ്കെടുക്കാൻ 30 സ്ത്രീകൾ തയ്യാറായി. വേനൽക്കാലമായതിനാൽ മരത്തണലിലാണ് ക്യാമ്പ് ഒരുക്കിയത്. അവർക്ക് വേണ്ടുന്ന ആഹാരം അവിടെ വച്ചു തന്നെ പാകം ചെയ്യാൻ ഏർപ്പാടാക്കി. 

കുളിക്കാൻ വേണ്ടുന്ന സോപ്പ്, എണ്ണ, തോർത്ത് ഇതൊക്കെ ഞങ്ങൾ കരുതിയിരുന്നു. ക്യാമ്പ് നടത്തുന്ന സ്ഥലത്തിനടുത്ത് ഒരു നീർച്ചാൽ ഉണ്ട്. ആദ്യ ദിവസം ഒന്നാമത്തെ പരിപാടി കുളിച്ചു ശുദ്ധിയാവലായിരുന്നു. ഞങ്ങളുടെ വനിതാ പ്രവർത്തകർ അവരെ എണ്ണ തേപ്പിക്കാനും തുടർന്ന് ചാലിൽ കൊണ്ടുപോയി കുളിപ്പിക്കാനും തയ്യാറായി. അതോടെ ഉച്ചയായി. ഉച്ചഭക്ഷണം കുശാലായി കഴിച്ചു. പിന്നെ പാട്ടും കളിയും ചിരിയുമൊക്കെയായി. വൈകിട്ട് ചായയും കഴിച്ച് അടുത്ത ദിവസം വരാമെന്ന് ഉറപ്പ് പറഞ്ഞ് പിരിഞ്ഞു. ഓരോ ജീവിത രീതിയെക്കുറിച്ചാണ് അവരെ പഠിപ്പിച്ചത്. മിക്കവർക്കും സർക്കാർ വീടും കക്കൂസും നിർമ്മിച്ചു കൊടുത്തിട്ടുണ്ട്.

കക്കൂസ് ഉപയോഗിക്കേണ്ട രീതിയും അതിൻ്റെ ആവശ്യകതയുമാണ് ആദ്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. അവരുടെ പ്രതികരണം ഇങ്ങിനെ, 'ഞങ്ങൾക്ക് വിശാലമായ പാറപ്രദേശമുണ്ട്. കുറ്റിക്കാടുകളുണ്ട്. അവിടെ ഞങ്ങൾ കാര്യം സാധിക്കും. കക്കൂസ് ഉപയോഗിക്കുമ്പോൾ കൂടുതൽ വെള്ളം വേണം. ഞങ്ങളുടെ രീതിയിൽ കുറച്ചു മാത്രം വെള്ളം മതി. നായ്ക്കൾക്ക് ആഹാരവുമായി'. ഇതാണവരുടെ ഉറച്ച നിലപാട്. 

വാർപ്പ് പണി ചെയ്താൽ അൽപം വെള്ളമൊഴിക്കണമെന്ന് കരാറുകാരൻ പറഞ്ഞാൽ അതും അവർ ചെയ്യില്ല. അതൊക്കെ കരാറുകാരൻ തന്നെ ചെയ്യണം എന്ന നിലപാടാണ് അവർക്ക്. പത്തു നാൾക്കകം വലിയൊരു മാനസിക മാറ്റം വരുത്താൻ കഴിഞ്ഞു എന്നതിൽ പ്രവർത്തകരായ ഞങ്ങൾക്ക് ചാരിതാർത്ഥ്യമുണ്ട്. അവസാന ദിവസം എല്ലാവർക്കും ഓരോ സാരിയും ബ്ലൗസും സമ്മാനമായി നൽകാൻ അന്നത്തെ ജില്ലാ കലക്ടർ ജെ സുധാകരൻ സാറും എത്തി.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia