പാൻടെക്കിൻ്റെ കാൽ നൂറ്റാണ്ട്: വിദ്യാഭ്യാസവും സേവനവും മുഖമുദ്രയാക്കിയ യാത്ര


● 1996-ൽ അട്ടപ്പാടി ആദിവാസി ചികിത്സാ ക്യാമ്പ് നടത്തി.
● നീലേശ്വരം രാജാസ് ഹൈസ്കൂളിൽ ആദ്യ ക്യാമ്പ്.
● പഠനയാത്രകൾ കാൻഫെഡുമായി സഹകരിച്ച് നടത്തി.
● സൗത്ത് ഇന്ത്യയിലെ പ്രധാന സ്ഥലങ്ങളിലേക്ക് യാത്രകൾ.
● തുടർവിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിച്ചു.
● കൈത്തൊഴിൽ പരിശീലനവും പരീക്ഷാ സഹായവും നൽകി.
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം ഭാഗം- 60
(KVARTHA) കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ പാൻടെക് കൈവെക്കാത്ത മേഖലകളില്ല. കാൻഫെഡ് നേതാവായ പി എൻ പണിക്കർ സാറിൻ്റെ ആശയാദർശങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് പാൻടെക് പ്രവർത്തനവും മുന്നോട്ട് പോയത്. ആകാശത്തിന് കീഴിലുള്ള ഏത് പ്രവർത്തനങ്ങളിലും പരിപാടികളിലും നമുക്ക് ഭാഗഭാക്കാകാം എന്നുള്ളതാണ്, പി എൻ പണിക്കർ അനൗപചാരിക വിദ്യാഭ്യാസ പ്രചരണത്തിനായി രൂപം നൽകിയ കാൻഫെഡിൻ്റെ ലക്ഷ്യം. പാൻടെക്കും അതേപോലെ അനൗപചാരിക സാങ്കേതിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി പ്രവർത്തിച്ചു വരികയാണ്.
1996-ൽ അട്ടപ്പാടിയിൽ നിന്ന് ആദിവാസി പാരമ്പര്യ ഒറ്റമൂലി ചികിത്സകരായി ചിലർ കാസർകോട് ജില്ലയിലെത്തി. അതിൻ്റെ പ്രവർത്തകർ പാൻടെക്കിനെ സമീപിച്ചു. അവരുടെ ചികിത്സാരീതിയെക്കുറിച്ച് വിശദീകരിച്ച് പറഞ്ഞു തന്നു. വാതം, പിത്തം, കഫം എന്നീ രോഗങ്ങളാണ് മനുഷ്യരെ ബാധിക്കുന്നത്. അതിൻ്റെ ഭാഗമായി വിവിധ തരം രോഗങ്ങൾ നമ്മെ അലട്ടുകയാണ്. ഓരോ രോഗശമനത്തിനും ഒറ്റമൂലിയുണ്ട്.
പാരമ്പര്യമായി ഞങ്ങൾക്ക് പിതാക്കളിൽ നിന്ന് പകർന്നു കിട്ടിയ ചികിത്സാരീതിയാണിത്. മരുന്നുകളൊക്കെ വനാന്തരങ്ങളിൽ കടന്നു ചെന്ന് ഞങ്ങൾ ശേഖരിക്കുകയാണ്. വർഷങ്ങളായി ഞങ്ങൾ രോഗികളെ ശുശ്രൂഷിച്ചു വരികയാണ്. അട്ടപ്പാടിയിലേക്ക് ഞങ്ങളെ അന്വേഷിച്ചു വരാൻ രോഗികൾക്കും അവരോടൊപ്പം വരുന്നവർക്കും ബുദ്ധിമുട്ട് ഏറെയാണ്. അതിനാലാണ് ഞങ്ങൾ രോഗികളെ കാണാൻ ഇങ്ങോട്ട് വരുന്നത്.
അവരുടെ വിശദീകരണം കേട്ടപ്പോൾ അതൊന്ന് പരിശോധിക്കാമെന്ന് ഞങ്ങൾക്ക് തോന്നി. ചികിത്സാരീതിയെക്കുറിച്ചുള്ള ലഘുലേഖ അവർ തന്നിരുന്നു. അത് വെച്ചുകൊണ്ട് ഒരു നോട്ടീസ് പ്രിൻ്റ് ചെയ്തു. സ്ഥലവും സമയവും കാണിച്ചും ആദിവാസി പാരമ്പര്യ ചികിത്സാരീതിയെക്കുറിച്ചും നോട്ടീസിൽ പറഞ്ഞിരുന്നു.
ആദ്യ ക്യാമ്പ് നീലേശ്വരം രാജാസ് ഹൈസ്കൂളിൽ വെച്ചാണ് നടത്തിയത്. രോഗികളുടെ പേര് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടതനുസരിച്ച് നൂറുകണക്കിന് രോഗികൾ പേര് രജിസ്റ്റർ ചെയ്തു. ആദ്യ അനുഭവമായതിനാൽ സംഘാടകരായ പാൻടെക് പ്രവർത്തകർക്ക് ഭയമുണ്ടായിരുന്നു. അവരുടെ മരുന്ന് കൊണ്ട് രോഗം മാറുമോ? ജനങ്ങൾ പ്രകോപിതരാകുമോ? അവർക്ക് രക്ഷപ്പെടാം. സംഘാടകർക്കാണ് പണി കിട്ടുക.
പറഞ്ഞതുപോലെ 1996 ഏപ്രിൽ മാസം 15-ന് അട്ടപ്പാടിയിൽ നിന്ന് വൈദ്യസംഘം എത്തി. വേഷവിധാനങ്ങളൊക്കെ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്നതായിരുന്നു. നീട്ടി വളർത്തിയ താടിയും മുടിയും വൈദ്യരെന്ന തോന്നലുണ്ടാക്കും. പരിപാടി പൊതു ചടങ്ങായി മാറ്റി. ഉദ്ഘാടനമുണ്ടായി. ജനപ്രതിനിധികളെ ക്ഷണിച്ചിരുന്നു. അവരെല്ലാം എത്തി. എല്ലാവർക്കും ഉത്കണ്ഠയുണ്ടായി.
പ്രധാന വൈദ്യരും സഹായികളായ വൈദ്യന്മാരും പരിശോധനയ്ക്കായി തയ്യാറാക്കിയ മുറിയിലേക്ക് ചെന്നു. വളണ്ടിയർമാർ രജിസ്റ്റർ ചെയ്തവരുടെ പേരുകൾ ക്രമത്തിൽ വിളിക്കാൻ തുടങ്ങി. ഓരോരുത്തരായി അവർ വൈദ്യന്മാരുടെ മുറിയിൽ പ്രവേശിച്ചു. രോഗവിവരം കൃത്യമായി ചോദിച്ചറിഞ്ഞു. വൈദ്യർ നിർദ്ദേശിക്കുന്ന മരുന്നുകൾ സഹായികളായ വൈദ്യന്മാർ നൽകുന്നുണ്ടായിരുന്നു.
മരുന്നുകൾ ഉപയോഗിക്കേണ്ട വിധം കൃത്യമായി പറഞ്ഞു കൊടുത്തു. എല്ലാം പച്ചമരുന്ന് കൂട്ടായിരുന്നു. ഓരോ രോഗിക്കും രണ്ടാഴ്ചത്തേക്കുള്ള മരുന്നാണ് നൽകിയത്. ദക്ഷിണയായി പത്ത് രൂപ മുതൽ അമ്പത് രൂപ വരെ മാത്രമേ വാങ്ങുന്നുള്ളൂ. രണ്ടാഴ്ച കഴിഞ്ഞ് ഇതേ സ്ഥലത്ത് നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കണമെന്ന നിർദ്ദേശവും കൊടുത്താണ് രോഗികളെ പറഞ്ഞു വിട്ടത്.
വന്ന രോഗികളിൽ അധികവും സ്ത്രീകളായിരുന്നു. നടുവേദന, മുട്ടുവേദന, കഴുത്തുവേദന, കൈകാൽ വേദന എന്നിവയുമായാണ് പലരും വന്നത്. ഉച്ചയോടെ പരിശോധനയും മരുന്ന് നൽകലും പൂർത്തിയായി. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വരുമല്ലോ എന്നതിനാൽ സംഘാടകരായ ഞങ്ങളും സമാധാനിച്ചു. പറഞ്ഞ തീയതിയിൽ ചികിത്സ നടത്തിയവർക്കെല്ലാം രോഗം ഭേദമായിട്ടുണ്ട് എന്ന വിവരമാണ് കിട്ടിക്കൊണ്ടിരുന്നത്.
രണ്ടാഴ്ച കഴിഞ്ഞ് രോഗത്തിന് ശമനം കണ്ടവർ മറ്റുള്ളവരോടും തങ്ങളുടെ അനുഭവം പങ്കിട്ടപ്പോൾ അടുത്ത ക്യാമ്പിന് പുതുതായി ധാരാളം ആളുകൾ പേര് രജിസ്റ്റർ ചെയ്തു. രോഗശമനം നേടിയവരുടെ മുഖത്ത് സന്തോഷം നിഴലിക്കുന്നത് കണ്ടു. ഏതായാലും സംഘടിപ്പിച്ച പരിപാടി ഫലപ്രദമായി എന്നതിൽ സംഘാടകരായ ഞങ്ങളും സംതൃപ്തരായി.
പാൻടെക് നടത്തിയ പഠനയാത്രകളും ശ്രദ്ധേയമായി. കാൻഫെഡുമായി സഹകരിച്ചാണ് ഫാമിലി ടൂറുകൾ നടത്തിയത്. 1996 മുതൽ പഠന യാത്ര പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വർഷത്തിൽ ഏപ്രിൽ - മെയ് മാസങ്ങളിലാണ് ടൂർ സംഘടിപ്പിക്കുക. സൗത്ത് ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിലേക്കാണ് മിക്ക പഠന യാത്രകളും സംഘടിപ്പിക്കുന്നത് - മൈസൂർ, ഊട്ടി, കൊടൈക്കനാൽ, കന്യാകുമാരി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കും കേരളത്തിലെ വയനാട്, ഇടുക്കി, തിരുവനന്തപുരം, കൊച്ചി തുടങ്ങിയ പ്രദേശങ്ങളിലേക്കും യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്.
ചെറിയ ചെലവിൽ ഇവിടങ്ങളിലൊക്കെ ചെന്നെത്താനും കണ്ടു പഠിക്കാനും സാധിക്കും വിധത്തിലാണ് പഠന യാത്രാ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത്. കുടുംബസമേതം പോകുന്നതിനാൽ മനഃസന്തോഷത്തോടെ യാത്ര ചെയ്യാൻ പറ്റുന്നു എന്നുള്ളതാണ് ഇത്തരം യാത്രകൾ കൊണ്ടുള്ള വേറൊരു നേട്ടം.
ഗ്രൂപ്പായി പോകുന്നതിനാൽ ചെലവ് ചുരുക്കാനും പറ്റും. 2003 വരെ ഇത്തരം പഠന യാത്രകൾ നാട്ടുകാരെ പങ്കെടുപ്പിച്ച് നടത്തി. പ്രീ പ്രൈമറി ടി ടി സി തുടങ്ങിയതോടെ പഠിതാക്കൾക്ക് വേണ്ടിയും അവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയും പഠന യാത്രകൾ സംഘടിപ്പിക്കുവാൻ തുടങ്ങി. അതൊക്കെ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ചെറിയ ടൂർ പ്രോഗ്രാമുകളാണ് സംഘടിപ്പിക്കാറ്.
പഠനയാത്ര വിദ്യാർത്ഥിനികളുടെ പഠനവുമായി ബന്ധപ്പെട്ട് നടത്തേണ്ടതാണ്. അതിൻ്റെ റിപ്പോർട്ടുകളും തയ്യാറാക്കണം. ഇത്തരം പഠന യാത്രകളിൽ പങ്കാളികളാവുന്നവരിൽ കൂടുതലും പെൺകുട്ടികളും വീട്ടമ്മമാരുമാണ്. പുറം ലോകവുമായി ബന്ധപ്പെടാൻ അവർക്കൊരു അവസരം കിട്ടുന്നു എന്നതിൽ ഏറ്റവും സന്തോഷിച്ചത് സ്ത്രീകളും പെൺകുട്ടികളുമാണ്.
ലോക പരിചയവും വിദ്യാഭ്യാസവും കൂടിയ തോതിൽ ലഭിച്ചതിനാൽ ചെറിയ ടൂറുകളിലൊന്നും പലർക്കും താൽപര്യമില്ല. നോർത്ത് ഇന്ത്യൻ ടൂറുകളോ ഇതര രാജ്യങ്ങളിലേക്കുള്ള ടൂറുകളോ ആണ് ആളുകൾ താൽപര്യപ്പെടുന്നത്. ഇത്തരം വലിയ ടൂറുകൾ സംഘടിപ്പിക്കാൻ ടൂർ ഏജൻസികളും നിരവധിയുണ്ട്. മിക്ക കുടുംബങ്ങളും വർഷത്തിൽ ഒരു ടൂറെങ്കിലും നടത്തുന്നുണ്ട്. അതിന് സഹായികളായി പ്രവർത്തിക്കാൻ സംഘടനകളോ വ്യക്തികളോ വേണമെന്നില്ല. എവിടെ ചെല്ലണമെങ്കിലും റൂട്ട്മാപ്പ് നോക്കി പോകാം. ഹോട്ടലുകളും റൂമുകളും ബുക്ക് ചെയ്യാം. എല്ലാം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിനു ശേഷം ജില്ലകളിൽ തുടർ വിദ്യാഭ്യാസ പ്രവർത്തനത്തിന് ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുകൾ നിലനിൽക്കുന്നു. ജില്ലാ തലത്തിൽ ഒരു സാക്ഷരതാ കോ-ഓർഡിനേറ്ററും സ്റ്റാഫുകളും സർക്കാർ നിയന്ത്രണത്തിൽ നടപ്പിലായി. ബാക്കിയുള്ള നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കാനും തുടർ വിദ്യാകേന്ദ്രങ്ങൾ സ്ഥാപിച്ച് തുടർ പഠനത്തിന് സഹായിക്കാനും സന്നദ്ധ സംഘടനകൾ വഴി തുടർ വിദ്യാകേന്ദ്രങ്ങൾ സ്ഥാപിച്ച് നടത്താൻ സർക്കാർ തീരുമാനിച്ചു.
പ്രസ്തുത പരിപാടി നടത്താൻ പാൻടെക്കും സന്നദ്ധമാണെന്ന് കാണിച്ച് അപേക്ഷ നൽകി. പാൻടെക്കിന് നീലേശ്വരത്തും മാനടുക്കത്തും രണ്ട് തുടർ വിദ്യാകേന്ദ്രങ്ങൾ അനുവദിച്ച് കിട്ടി. മാനടുക്കത്ത് ടി എൻ അപ്പുക്കുട്ടൻ നായനാരെയും നീലേശ്വരത്ത് കെ സതിയെയും ഇൻസ്പെക്ടർമാരായി നിശ്ചയിച്ചു കൊണ്ട് പ്രവർത്തനം ആരംഭിച്ചു.
നിരക്ഷരരെ അവരുടെ വീടുകളിൽ ചെന്ന് പഠിപ്പിച്ചും തുടർ പഠനം ആഗ്രഹിക്കുന്നവരെ പഠന കേന്ദ്രത്തിലെത്തിച്ചും തുടർന്ന് പഠിക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തു. പഠനത്തോടൊപ്പം വിവിധ കൈത്തൊഴിലുകൾ പരിശീലിപ്പിച്ചു. ഏഴാം ക്ലാസ് പരീക്ഷ എഴുതാനുള്ള പരിശീലനം നൽകി. നിരവധി പഠിതാക്കൾക്ക് തുടർന്ന് പഠിക്കാനുള്ള അവസരമൊരുക്കാൻ തുടർ പഠന കേന്ദ്രങ്ങൾ വഴി സാധ്യമായിട്ടുണ്ട്.
പാൻടെക്കിന്റെ കാൽ നൂറ്റാണ്ടിലെ സേവനങ്ങളെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തെ സംഭാവനകളെക്കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക!
Summary: Pantek, inspired by P.N. Panicker's ideals, has completed 25 years in informal education and service, organizing tribal traditional medicine camps, study tours, and continuing education centers.
#Pantek, #Education, #Service, #Kerala, #PNPanicker, #CommunityService