പള്ളിറാത്തീബ്: നെയ്പ്പത്തിരിയുടെ മണവും കുട്ടിക്കാലത്തിന്റെ മധുരവും!


● ഉരലിൽ അരി പൊടിക്കുന്ന ശബ്ദമാണ് അന്നുണർത്തിയിരുന്നത്.
● വൈകുന്നേരം ആറ് മണിക്ക് ശേഷമാണ് പത്തിരി പള്ളിയിലേക്ക് കൊണ്ടുപോവുക.
● കരിവെള്ളൂരിലെ വലിയ പള്ളിയിലാണ് ആണ്ടുനേർച്ച നടത്തിയിരുന്നത്.
● ഉമ്മുമ്മയുടെ സ്നേഹവും കരുതലും നിറഞ്ഞ ഓർമ്മകൾ ഹൃദയസ്പർശിയാണ്.
ഓർമ്മത്തുരുത്ത് ഭാഗം - 8 / കൂക്കാനം റഹ്‌മാൻ
(KVARTHA) കുഞ്ഞുനാളിലെ മധുരമുള്ള ഓർമ്മകളിൽ ഇന്നും വേറിട്ടുനിൽക്കുന്ന ഒന്നാണ് പള്ളിയിലെ റാത്തീബ് ദിനം. വീട്ടിൽ അതൊരു പെരുന്നാൾ ദിനത്തിന്റെ പൊലിമയോടെയാണ് എത്തിയിരുന്നത്. തിരക്കും ബഹളങ്ങളുമൊക്കെയായി ആകെ സന്തോഷം നിറഞ്ഞ ഒരു ദിവസം. അതിരാവിലെ തുടങ്ങും നെയ്പ്പത്തിരി ചുടുവാനുള്ള ഒരുക്കം. ഉരലിൽ ഉലക്ക ഉപയോഗിച്ച് അരി പൊടിക്കുന്ന ശബ്ദം കേട്ടാണ് അന്ന് ഉണർന്നിരുന്നത് പോലും. പൊടിച്ച അരി അരിച്ച്, വെള്ളവും തേങ്ങയുമൊക്കെ ചേർത്ത് പാകപ്പെടുത്തി വെക്കും.
ഉച്ചയ്ക്ക് ശേഷമാണ് അപ്പം ചുട്ടുതുടങ്ങുക, കാരണം വൈകുന്നേരം ആറ് മണിക്ക് ശേഷമാണ് അത് പള്ളിയിലേക്ക് കൊണ്ടുപോകേണ്ടത്. അത് ചുട്ടെടുക്കുന്നത് കാണാൻ തന്നെ വല്ലാത്തൊരു രസമായിരുന്നു. അടുപ്പിൽ തീ കൂട്ടുന്നതും ഉരുളി വെച്ച് വെളിച്ചെണ്ണ അതിലേക്ക് ഒഴിക്കുന്നതുമൊക്കെ ഞാൻ കൗതുകത്തോടെ നോക്കിനിൽക്കും.
ആദ്യം ചുട്ടെടുക്കുന്ന നെയ്പ്പത്തിരി തിന്നാൻ വായിൽ വെള്ളമൂറിക്കൊണ്ടായിരിക്കും എന്റെ കാത്തിരിപ്പ്. അതങ്ങനെ മൊരിഞ്ഞുവരുമ്പോൾ വെളിച്ചെണ്ണയും അരിയും കൂടി ചേർന്ന ഒരു പ്രത്യേക മണം വരാനുണ്ട്; അതങ്ങനെ മൂക്കിലേക്ക് തുളച്ചുകയറും. അപ്പോഴേക്കും വായിൽ കപ്പലോടിക്കാനുള്ള അത്രയും വെള്ളം നിറഞ്ഞിട്ടുണ്ടാകും.
ആദ്യത്തേത് എനിക്ക് തന്നെ കിട്ടാൻ ഞാൻ ഉമ്മുമ്മയോട് ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും. ഒരു സ്നേഹപ്രകടനം! അതുകേൾക്കുമ്പോൾ, ശബ്ദമുണ്ടാക്കാതിരിക്കാൻ ഉമ്മുമ്മ ഒരു ആംഗ്യം കാണിക്കും. ശബ്ദമുണ്ടാക്കിയാൽ തിളച്ച എണ്ണ വേഗം വറ്റിപ്പോകുമത്രേ!
ഏകദേശം വൈകുന്നേരം ആറ് മണിയാകുമ്പോഴേക്കും പത്തിരി ചുട്ട് കഴിയും. പിന്നെ അത് പള്ളിയിലേക്ക് കൊണ്ടുപോകണം, അതാണ് രീതി. അതിനുവേണ്ടി ഉമ്മുമ്മയുടെ ഉടുപ്പ് പെട്ടി എടുത്ത് വെച്ച്, അതിൽ വാഴയില വാട്ടിയെടുത്ത് നിരത്തും. എന്നിട്ട് പത്തിരി എണ്ണി തിട്ടപ്പെടുത്തി അതിലേക്ക് വെക്കും. അപ്പോഴേക്കും ആദ്യത്തെ പങ്ക് പറ്റി ഞങ്ങൾ സ്ഥലം കാലിയാക്കിയിട്ടുണ്ടാകും.
പിന്നെ ഒരു നീട്ടി വിളി കേൾക്കാം: ‘അദ്രൈമാനെ... മഗ്രിബ് ആവാനായില്ലേ? പള്ളിയിലേക്ക് ചീരണി കൊണ്ടുപോകേണ്ടേ?’ അതുകേൾക്കുമ്പോൾ ഞാൻ ഓടിച്ചെല്ലും. ധൃതിപിടിച്ച് ഉടുപ്പ് പെട്ടി എന്റെ തലയിലേക്ക് വെച്ചുതരും.
കരിവെള്ളൂരിലെ വലിയ പള്ളിയിലാണ് അന്ന് ആണ്ടുനേർച്ച നടത്തിയിരുന്നത്. ഉച്ചൻ വളപ്പിലെ ഇബ്രാഹിമും, കൊക്കാലിലെ കാത്രും, അക്കരമ്മലിലെ മമ്മദും എല്ലാവരും ഒരുമിച്ചാണ് പള്ളിയിലേക്ക് പോകുന്നത്. എല്ലാവരുടെ തലയിലും അപ്പക്കെട്ടുകളുണ്ടാകും. മിക്കവാറും വർഷകാലത്താണ് ആണ്ടുനേർച്ച ഉണ്ടാവാറ്. ഞങ്ങൾ കണ്ണിൽ നിന്ന് മറയുന്നത് വരെ ഉമ്മുമ്മ നോക്കിനിൽക്കും.
പറ്റ്വാ പാലം കടക്കുവോളം വയലിൽ അരയോളം വെള്ളമുണ്ടാകും. അതിലൂടെ നടന്നു വേണം ചരൽ റോഡിലെത്താൻ. അത് കഴിഞ്ഞ് മമ്മുക്കാന്റെ പീടികയും കടന്ന് വെള്ളിയുടെ പീടികയും കടന്ന് കോട്ടുപറമ്പത്തെ സ്കൂൾ ഗ്രൗണ്ടിലൂടെ നടന്നാൽ പള്ളിക്കൊവ്വലിലെത്തും. അവിടെനിന്ന് ഇടവഴിയിലൂടെ നടന്നാൽ പള്ളിമുറ്റത്തെത്തും. അപ്പോഴേക്കും നേർച്ചയുടെ സമയം കൃത്യമായിട്ടുണ്ടാകും.
മദ്രസയിൽ വെച്ചാണ് ഓരോ വീടുകളിൽ നിന്നും കൊണ്ടുവരുന്ന അപ്പം സ്വീകരിക്കുക. കത്തിച്ചുവെച്ച പെട്രോമാക്സിന്റെ വെളിച്ചത്തിൽ കമ്മറ്റി മെമ്പർമാർ വീട്ടുടമയുടെ പേരും, ആളുടെ എണ്ണവും, അപ്പത്തിന്റെ എണ്ണവും രേഖപ്പെടുത്തിവെക്കും. ‘എം.ടി.പി. ബീഫാത്തിമ, അഞ്ച് പേർ, എഴുപത് നെയ്പ്പത്തിരി’ എന്ന് ഉറക്കെ വിളിച്ചുപറയും. സാമ്പത്തികമായി പിന്നോക്കമുള്ള വീടുകളിൽ നിന്ന് ഓട്ടുപത്തിരിയാണ് കൊണ്ടുവരാറ്.
ഞങ്ങൾ കുട്ടികൾ കൊണ്ടുവന്ന അപ്പപാത്രം മദ്രസയുടെ ഒരു മൂലയിൽ സൂക്ഷിച്ചുവെക്കും. പോത്തിറച്ചി പാകം ചെയ്യുന്ന സ്ഥലത്ത് ചെന്ന് കൗതുകത്തോടെ നോക്കിനിൽക്കും. അത് പാകമായാൽ മാത്രമേ കൊണ്ടുവന്ന നെയ്പ്പത്തിരി തിരികെ കിട്ടുകയുള്ളൂ. അതിൽ നിന്ന് അല്പം കറിയും കൂടെ കിട്ടും. രണ്ടുമൂന്ന് വലിയ വട്ടളത്തിൽ പോത്തിറച്ചി വേവിക്കുന്ന രംഗം കാണാൻ നല്ല രസമാണ്.
വിറകടുപ്പിൽ തീ ആളിക്കത്തുന്നുണ്ടാകും. തലയിൽ തോർത്ത് മുണ്ട് കെട്ടിയ ഉസ്സൻച്ചയും, ആദൻച്ചയും വലിയ ചട്ടുകം ഉപയോഗിച്ച് അതിങ്ങനെ ഇളക്കിക്കൊണ്ടിരിക്കുകയാവും. അവരാണ് അന്നത്തെ മികച്ച ഇറച്ചി പാചകക്കാർ. അതങ്ങനെ ഇളക്കി മറിക്കുമ്പോൾ ഇറച്ചിയും മുളകും എണ്ണയും വേവുന്നതിന്റെ ആ മണം അവിടമാകെ പരക്കും. ഓഹ്, ഓർക്കുമ്പോൾ ഇപ്പോഴും കൊതി തോന്നുന്നു!
ഇശാ ബാങ്ക് വിളി കേട്ടയുടനെ പള്ളിയിലേക്ക് കയറണം. അതിനുമുമ്പ് കുളത്തിലിറങ്ങി വുളു ചെയ്യും. നിസ്കാര ശേഷമാണ് നേർച്ച തുടങ്ങുക. പുലർച്ചെ സുബഹി ബാങ്ക് വിളി വരെ നേർച്ചയുണ്ടാകും. ഞങ്ങൾ കുട്ടികളൊക്കെ ഇടയ്ക്ക് മയങ്ങിപ്പോകും. ഇടയ്ക്ക് ആരെങ്കിലും തട്ടി വിളിച്ച് ഉണർത്തും. വീണ്ടും അതുതന്നെയാവും അവസ്ഥ.
സുബഹി ബാങ്കിന്റെ നേരമാകുമ്പോഴേക്കും നേർച്ച അവസാനിച്ചിട്ടുണ്ടാകും. ബാങ്ക് വിളി കേൾക്കുമ്പോൾ എല്ലാവരും കുളത്തിലിറങ്ങി കാലും മുഖവും കഴുകി നിസ്കാരത്തിന് തയ്യാറാകും. അതിനുശേഷമാണ് പത്തിരിയും കറിയും വിതരണം ചെയ്യുക. കുട്ടികൾക്ക് രണ്ടെണ്ണം വീതം പത്തിരിയും ഇറച്ചിയും കിട്ടും. അത് അപ്പോൾ തന്നെ അവിടെ നിന്ന് കഴിക്കും.
പിന്നെയാണ് ചീരണി വിതരണം. പേര് വിളിക്കുന്ന മുറയ്ക്ക് ആളുകൾ ചീരണി വാങ്ങാൻ ചെല്ലും. ആളുകളുടെ എണ്ണത്തിനനുസരിച്ച് പത്തിരി കിട്ടും. ആ പത്തിരിക്ക് മുകളിലേക്ക് വേവിച്ച ഇറച്ചി ഊഹമനുസരിച്ച് ഇട്ടുതരും. സാധാരണയായി ഇറച്ചി വാരിത്തരുന്നത് സിംഗപ്പൂരുകാരൻ അവ്വക്കറിച്ചയാണ്. മുളകിൽ വറുത്തെടുത്ത ഇറച്ചി വാരുമ്പോൾ കൈ പുകയും. അതിനിടയ്ക്ക് ഇടയ്ക്കിടെ വെളിച്ചെണ്ണയിൽ കൈ മുക്കിയെടുക്കും.
കൂടെ വന്ന ഞങ്ങൾ നാലുപേരും ഒപ്പം തന്നെയാവും തിരിച്ചുപോക്കും. നേരം പുലരുന്നതിന് മുൻപേ വീട്ടിലെത്തും. പറ്റ്വാ പാലം കടന്ന് വയലിലെ വെള്ളത്തിലൂടെയുള്ള നടത്തം രസകരമാണ്. അരയോളം വെള്ളമുണ്ടാകും. വെള്ളത്തിൽ കൈ കഴുകി തലയിൽ വെച്ചിരിക്കുന്ന പാത്രത്തിലേക്ക് കൈയിട്ട് ഇറച്ചിയും പത്തിരിയും എടുത്ത് തിന്നുകൊണ്ടാണ് വെള്ളത്തിലൂടെയുള്ള നടത്തം. വീട്ടിലെത്തുമ്പോഴേക്കും പകുതിയും ഞങ്ങളുടെ വയറ്റിലെത്തും.
വീട്ടുകാർ ഞങ്ങളെയും കാത്ത് ഉമ്മറപ്പടിയിൽ തന്നെ ഉണ്ടാകും. കാണുമ്പോൾ തന്നെ വല്ലാത്ത സന്തോഷത്തോടെ ഉമ്മുമ്മ ചീരണി വാങ്ങും. ഉടുപ്പുപ്പെട്ടി തുറന്ന് ഒരു ചെറിയ കഷ്ണം അപ്പം വായിലേക്ക് വെക്കും, എന്നിട്ട് അതുമായി അടുക്കളയിലേക്ക് ഒരു നടത്തമുണ്ട്. പിന്നാലെ ഞങ്ങളും. അതൊക്കെ ഓർക്കുമ്പോൾ ഇന്നും കൺമുന്നിലെന്നപോലെ തെളിയുകയാണ്. ഉമ്മുമ്മയുടെ സ്നേഹവും കരുതലും ഭയഭക്തി ബഹുമാനവുമൊക്കെ വല്ലാത്തൊരു ഓർമ്മകൾ തന്നെയാണ്.
ഈ ഹൃദയസ്പർശിയായ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Childhood memories of Palliratheeb and Neypathiri in Kerala.
#Palliratheeb #Neypathiri #ChildhoodMemories #KeralaTradition #KookanamRahman #Ratheeb