ഓലമറ സ്കൂളിലെ മണ്ണും മഴയും: സ്ലേറ്റ് പെൻസിലിന്റെയും ഓലക്കുടയുടെയും ഓർമ്മകൾ

 
A graphic representation of an old traditional Kerala school with palm-leaf roof.
A graphic representation of an old traditional Kerala school with palm-leaf roof.

Representational Image Generated by GPT

● 1956-62 കാലത്തെ പ്രൈമറി സ്കൂൾ പഠനം.
● കാലൊടിഞ്ഞ ബെഞ്ചുകളും ഓലഷെഡുകളും.
● സ്ലേറ്റ് മായ്ക്കാൻ വെള്ളവും തുപ്പലും ഉപയോഗിച്ചു.
● ഓടക്കഷണങ്ങൾ ഉപയോഗിച്ച് പെൻസിൽ നീട്ടി.
● സ്കൂളിലേക്കുള്ള യാത്രയിലെ കളികളും തമാശകളും.
● മുള്ള് പഴവും പറങ്കിമാങ്ങാ കൊരട്ടയും തിന്ന ഓർമ്മകൾ.


ഓർമ്മത്തുരുത്ത് ഭാഗം - 5/ കൂക്കാനം റഹ്‌മാൻ

(KVARTHA) വീണ്ടുമൊരു വസന്തകാലംകൂടി വന്നെത്തിയിരിക്കുകയാണ്. പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി കടന്നുവരുന്ന കുരുന്നുകളുടെ അക്ഷര വസന്തം. ചാറ്റൽ മഴയുടെ സംഗീതത്തോടെ, പുത്തനുടുപ്പും പുതിയ പുസ്തകങ്ങളും ബാഗും കുടയുമൊക്കെയായി കുട്ടികൾ വിദ്യാലയങ്ങളുടെ പടി കടന്നെത്തുന്നത് കാണുന്നത് തന്നെ വല്ലാത്ത സന്തോഷമാണ്. ഇന്ന് അവർക്കുവേണ്ടി ഒരുക്കിവെച്ച ആഘോഷങ്ങളും നിറങ്ങൾകൊണ്ട് നിറച്ച ക്ലാസ്സ് മുറികളും അലങ്കാരങ്ങളുമൊക്കെ കാണുമ്പോൾ ഓർമ്മകൾ ഒരുപാട് പിന്നിലേക്ക് ഓടുകയാണ്.

1956-62 കാലത്തെ പ്രൈമറി സ്കൂൾ പഠനകാലം മറക്കാനാവാത്ത അനുഭൂതികളുടെ കാലഘട്ടമായിരുന്നു. കാലൊടിഞ്ഞ ബെഞ്ചുകളും കാറ്റത്താടുന്ന ഓലഷെഡുകളുമായിരുന്നു ഞങ്ങൾക്കന്നുണ്ടായിരുന്നത്. മഴ വന്നാൽ നിലമാകെ നനഞ്ഞു കിളിർക്കും. വേനലിലാണെങ്കിൽ ചുവന്ന മണ്ണിൽ ദേഹമാകെ പൂണ്ടിരിക്കും.

A graphic representation of an old traditional Kerala school with palm-leaf roof.

വൈകീട്ട് സ്കൂൾ വിട്ടാൽ ആളെ തിരിച്ചറിയാൻ പറ്റാത്തവിധം മണ്ണും പൊടിയും ട്രൗസറിലും ദേഹത്തും പറ്റിപ്പിടിച്ചിട്ടുണ്ടാവും. പൊട്ടിപ്പൊളിഞ്ഞ സ്ലേറ്റ്, ആരുടെയെങ്കിലും തേഞ്ഞ പുസ്തകം, കീറിയ വസ്ത്രങ്ങൾ അതൊക്കെയായിരുന്നു ആദ്യ ദിവസത്തെ കാഴ്ചകൾ. അതിനു മാറ്റ് കൂട്ടാൻ തീപ്പെട്ടിക്കൂട് നിറയെ സ്ലേറ്റ് പെൻസിൽ കഷണങ്ങളുണ്ടാവും.

 

ക്ലാസ്സിലെ വലിയവനാകാൻ ചിലരുടെ കയ്യിൽ രണ്ടും മൂന്നും തീപ്പെട്ടി നിറയെ പെൻസിൽ കഷണങ്ങളുണ്ടാവും. അത്തരക്കാർ ക്ലാസ്സിലെ ഹീറോ തന്നെയാണ്. പെൻസിലില്ലാത്തവർ ഇത്തരക്കാരുടെ കൂടെ കൂടും. പെൻസിൽ കടമായി കിട്ടാനാണ് ഈ കൂട്ടുചേരൽ. പെൻസിൽ തന്നവനെ ആരെങ്കിലും തൊട്ടാൽ കടം വാങ്ങിയ കക്ഷികളും ആ ആളെ ശത്രുവായി കരുതണം. ശത്രുവിനെ തല്ലാൻ കൂടുകയും വേണം, അതാണ് നിയമം. ഒരു അടിമ-ഉടമ വ്യവസ്ഥ! ചുരുക്കി പറഞ്ഞാൽ, പെൻസിൽ കഷണങ്ങളടങ്ങിയ തീപ്പെട്ടിക്കൂട് കൂടുതലുള്ള കക്ഷി രാജാവാണ്.

 

അന്നൊക്കെ സ്ലേറ്റ് നിർബന്ധമായിരുന്നു. പെൻസിൽകൊണ്ട് എഴുതിയത് മായ്ച്ചുവേണം അടുത്തത് എഴുതാൻ. അതു വെറും കൈകൊണ്ട് തൂത്താൽ മാഞ്ഞുപോകും, പക്ഷേ അതിന്റെ വെളുത്ത പൊടി അത്ര പെട്ടെന്ന് പോകില്ല. അത് മായ്ക്കാൻ വെള്ളം വേണം. അതിനുവേണ്ടി ഒഴിഞ്ഞ ചെറിയ ഇൻജക്ഷൻ കുപ്പിയിൽ വെള്ളം കൊണ്ടുവരും. സ്ലേറ്റ് മായ്ക്കാൻ വെള്ളം കിട്ടാനും കൊണ്ടുവരുന്നവന്റെ കൂടെ കൂടണം. ഇനി അഥവാ എല്ലാവരും പിണക്കത്തിലാണെങ്കിൽ സ്ലേറ്റ് തലയിലെ മുടിയിൽ ഉരക്കും.

എണ്ണയും വിയർപ്പും കൂടിയാൽ സ്ലേറ്റ് മായും. പക്ഷേ അത്തരം സ്ലേറ്റിൽ എഴുതിയാൽ ചിലപ്പോൾ പെൻസിൽ തെളിയില്ല. അതുകൊണ്ട് ചില മാന്യന്മാർ തുപ്പൽ കൂട്ടി മായ്ക്കും. ഇത് കണ്ടാൽ മാഷ് ചീത്ത പറയും. അത്തരക്കാരുടെ സ്ലേറ്റ് മാഷ് കൈകൊണ്ട് തൊടാതെ ശരിയോ തെറ്റോ രേഖപ്പെടുത്തിക്കൊടുക്കും.

മൂത്രമൊഴിക്കാൻ വിട്ടാലത്തെ തമാശ ഒന്നുവേറെ തന്നെയാണ്. മൂത്രക്കുഴലിന്റെ നീളം പരസ്പരം താരതമ്യം ചെയ്യും. പാറപ്പുറത്ത് നിരനിരയായി നിൽക്കും. ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം സ്ഥലമുണ്ട്. ഓരോരാൾ മൂത്രമൊഴിച്ചുണ്ടായ കുഴിയിൽ മറ്റൊരാൾക്ക് മൂത്രമൊഴിക്കാൻ അവകാശമില്ല. മാസങ്ങൾകൊണ്ട് മൂത്രമൊഴിച്ച് വലിയ കുഴിയാക്കിയവർ വേറൊരു ഹീറോ ആണ്.

സ്ലേറ്റ് പെൻസിലിന് നീളം പോരെങ്കിൽ അത് കൂട്ടാൻ വിദ്യയുണ്ട്. കൊട്ടമെടയുന്നവർ താമസിക്കുന്ന കുടിലുകൾ സ്കൂളിൽ പോകുന്ന വഴിക്കുണ്ട്. അവർ മുറിച്ചുകളയുന്ന ഓടക്കഷണങ്ങൾ പെറുക്കിയെടുക്കും. അതിൽ പെൻസിൽ കഷണങ്ങളിട്ട് തിരുകിക്കയറ്റും. അപ്പോൾ എഴുതാൻ കൂടുതൽ സൗകര്യമാവും. ഓടക്കഷണങ്ങൾ കൈക്കലാക്കാനും പിടിവലി നടക്കും. കയ്യൂക്കുള്ളവൻ കുറേ ശേഖരിക്കും. സുഹൃത്തുക്കൾക്ക് നൽകി കൂട്ടുകൂടും.

സ്കൂളിലേക്കുള്ള യാത്രയാണ് ബഹുരസം. രാവിലെ പുറപ്പെടും. ഓരോരുത്തരേയും വീട്ടിൽ ചെന്ന് കൂട്ടി ഒരുമിച്ചാണ് യാത്ര. കളിച്ചും ചിരിച്ചും പരസ്പരം കളിയാക്കിയുമൊക്കെയാവും യാത്ര. അതിൽ പ്രധാനപ്പെട്ടതാണ് പരസ്പരമുള്ള കുറ്റപ്പേര് വിളി.

ഓരോരുത്തർക്കും ഓരോ കുറ്റപ്പേരുണ്ട്. തമ്മിൽ ചൊടിച്ചാൽ അതുവിളിച്ചാണ് കളിയാക്കൽ. വളിയൻ നാരായണൻ, ഒലിയൻ ചെമ്മരൻ, വട്ട്യൻ കേളു, മൂക്കൊന്നി ലിച്ചി ജാനകി, തുടങ്ങിയവയാണ് കുറ്റപ്പേരുകൾ. അതുവിളിച്ചാൽ തമ്മിൽ അടിയാകുക ഉറപ്പുള്ള കാര്യമാണ്. കല്ല് പെറുക്കി എറിയും, തമ്മിൽ കെട്ടിമറിയലുമൊക്കെയാണ് പണി. അതൊക്കെ നിത്യ സംഭവങ്ങളായിരുന്നു.

ആ യാത്രയിൽ സുഖമുള്ള വേറൊരു പരിപാടികൂടിയുണ്ട്. പോകുന്ന വഴിക്കുള്ള മിക്ക പറമ്പുകളിലും പുളിമരമോ, നെല്ലിമരമോ, മാവോ ഒക്കെ കാണും. അവയുടെ ഫലങ്ങൾ എറിഞ്ഞിടും. കല്ലുകൊണ്ടും കൊയ്യകൊണ്ടും എറിഞ്ഞിടുന്നതാണ് ഞങ്ങളുടെ പതിവ്. എറിഞ്ഞിട്ടാൽ അത് കൈക്കലാക്കാൻ ഒരു മത്സരമുണ്ട്. അവിടെയും കയ്യൂക്കുള്ളവർക്ക് തന്നെയാവും ജയം.

എന്നാലും അത് എല്ലാവർക്കും വീതംവെക്കും. പച്ചമാങ്ങ പാറക്കല്ലിൽ എറിഞ്ഞുപൊട്ടിക്കും. കഷണങ്ങളായി തെറിച്ചുവീഴുന്നത് പെറുക്കിയെടുക്കാനും എല്ലാവരും വെപ്രാളം കാട്ടും. കഴുകാനോ വൃത്തിയാക്കാനോ ഒന്നും ശ്രമിക്കാറില്ല. മണ്ണ് പുരണ്ട പുളിക്കഷണവും മാങ്ങാക്കഷണവും എടുത്ത് തിന്നുന്നതിന് അന്ന് പ്രയാസമൊന്നും തോന്നിയിരുന്നില്ല.

പിന്നെയുള്ളത് മഴക്കാലം. അതു ഞങ്ങളുടെ മഹോത്സവമാണ്. അന്ന് ശീലക്കുട ഇല്ലായിരുന്നു. അത് ഞങ്ങൾക്ക് അപരിചിതവുമാണ്. ആൺകുട്ടികൾക്ക് നീളൻ കാലൻ ഓലക്കുടയും പെൺകുട്ടികൾക്ക് നീളക്കുറവുള്ള കാലൻ ഓലക്കുടയുമാണ് ഉണ്ടായിരുന്നത്. പൂട്ടുകയും തുറക്കുകയും ഒന്നും വേണ്ട. എപ്പോഴും തുറന്നിരിക്കുന്ന പ്രകൃതമാണ് അതിന്റേത്.

നിറത്തിനോ രൂപത്തിനോ വ്യത്യാസമില്ല. എല്ലാം ഒരേ രൂപത്തിലും ഭാവത്തിലുമായിരുന്നു. അതുകൊണ്ട് തന്നെ തിരിച്ചറിയാൻ ചില വിദ്യകൾ പ്രയോഗിക്കും. വിവിധതരം നിറങ്ങളുള്ള നൂല് കുടയുടെ ഏതെങ്കിലും ഭാഗത്ത് കെട്ടിവെക്കും. ചില വിരുതന്മാർ താറുകൊണ്ടോ ചേടികല്ല് ഉപയോഗിച്ചോ തങ്ങളുടെ പേരെഴുതി വെക്കും.

മഴക്കാലത്തെ തമ്മിൽത്തല്ലും വഴക്കുകൂടലും കൂടുതൽ രസകരമാണ്. ചെളിവെള്ളം തെറിപ്പിക്കുക, വെള്ളത്തിലേക്ക് തള്ളിയിടുക, വാളും പരിചയുമെന്നപോലെ ഓലക്കുടകൊണ്ട് പരസ്പരം പോരടിക്കുക. ഇതൊക്കെ താൽക്കാലികമാണ്. വളരെപെട്ടെന്ന് ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന കാലം.

ഇന്നും ഒന്നാം ക്ലാസ്സിലെ മറക്കാൻപറ്റാത്ത ഒരു സംഭവം ഓർമ്മയിലുണ്ട്. ഞാനും ചേനൻ നാരായണനും ഒ.പി.ടി. ജനാർദ്ദനനുംകൂടി ചെണ്ടുമല്ലികപ്പൂവിന്റെ വിത്തെടുത്ത് നിലം കിളച്ച് അതിൽ പാകി. നല്ല വൃത്തിയുള്ള സ്ഥലത്ത് മുളച്ചുവരട്ടെയെന്ന് കരുതി വിത്തിട്ട സ്ഥലം മുഴുവൻ അടിച്ചുപരത്തി ഉറപ്പിച്ചു. പക്ഷേ ദിവസങ്ങൾ കഴിഞ്ഞിട്ടും വിത്ത് മുളയ്ക്കാതെ വന്നപ്പോൾ കാര്യം കേപ്പു ഉണിത്തിരി മാഷോട് പറഞ്ഞു. അപ്പോഴാണ് മാഷ് പറഞ്ഞത്: ‘ഛേ മണ്ടന്മാരെ, വിത്തിട്ട സ്ഥലം അടിച്ചുറപ്പിച്ചാൽ പിന്നെ വിത്ത് മുളയ്ക്കുമോ?’ എന്നു പറഞ്ഞ് ശകാരിച്ചു.

ഉച്ചനേരത്ത് വിശക്കുമ്പോൾ ചില കുസൃതിത്തരങ്ങളൊക്കെയുണ്ട്. സ്കൂളിനടുത്തുള്ള പാറപ്പുറത്ത് മുളച്ചുവന്ന മുള്ളുകളിൽനിന്ന് മുള്ളുമ്പഴം പറിച്ചുതിന്നും. പറങ്കിമാവിൽനിന്ന് പച്ചക്കൊരട്ട പറിച്ചെടുത്ത് പാറമേൽവെച്ച് കല്ലുകൊണ്ട് കുത്തിപ്പൊട്ടിച്ച് അകത്തെ വിത്തെടുത്ത് തിന്നും. ചിലപ്പോൾ വീട്ടിൽനിന്ന് ഒരു മുക്കാലോ രണ്ടു മുക്കാലോ കിട്ടും. അത് കൊടുത്താൽ മൊയ്തീൻചാന്റെ പീടികയിൽനിന്ന് ഒരാണി വെല്ലം കിട്ടും. അതും കടിച്ച് തിന്ന് വെള്ളം കുടിച്ച് വിശപ്പടക്കും.

ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞ് സ്കൂൾ തുറന്നാൽ ഞങ്ങളിൽ പലരും കച്ചവടക്കാരായി മാറും. വീട്ടിൽനിന്ന് മണിക്കടല, നിലക്കടല എന്നിവ പോക്കറ്റ് നിറയെ കൊണ്ടുവരും. അവ രാവിലെയും ഉച്ചനേരത്തും കൂട്ടുകാർക്ക് വിൽപന നടത്തും. കശുവണ്ടിക്കാലമാണ് കച്ചവടക്കാലം. അടുത്ത വർഷത്തേക്കുള്ള പുസ്തകങ്ങൾ വാങ്ങാനുള്ള കാശ് ഈ കച്ചവടത്തിൽനിന്ന് പലരും സമ്പാദിക്കും.

ടെക്സ്റ്റ് ബുക്കുകൾ പുതിയത് വാങ്ങുക പതിവില്ല. തൊട്ടടുത്ത ക്ലാസ്സിൽ പഠിക്കുന്നവരുടെ പാഠപുസ്തകം അടുത്ത കൊല്ലത്തേക്ക് മുൻകൂട്ടി പറഞ്ഞുവെക്കും. പകുതി പൈസ നൽകിയാൽ മതി. പുതിയ പാഠപുസ്തകം വാങ്ങി പഠിച്ച അനുഭവമൊന്നും അന്നത്തെ പ്രൈമറി ക്ലാസ്സുകളിൽ പഠിച്ചവർക്കുണ്ടാകില്ല.

ഡ്രസ്സിന്റെ കാര്യവും തഥൈവ. ഒന്നോ രണ്ടോ സെറ്റ് കാണും. ഷർട്ട് പലപ്പോഴും വീട്ടിലെ മുതിർന്നവരുടേതാവും. അതിട്ടാൽ പിന്നെ ട്രൗസറിന്റെ ആവശ്യമുണ്ടാവില്ല.

പഴയകാല സ്കൂൾ ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം! ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: A nostalgic look at old 'palm-leaf' school days, slate pencils, and palm-leaf umbrellas.

#KeralaSchools #OldSchoolMemories #Nostalgia #SlatePencil #PalmLeafUmbrella #ChildhoodMemories

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia