മാധ്യമവേട്ടയും പ്രതികരണ ശേഷിയും

 


/ സി കെ എ ജബ്ബാർ

(www.kvartha.com 01.02.2022)  മാധ്യമ രംഗം മത്സരാധിഷ്ടിതമാണ്. വ്യാവസായികപരവുമാണ്. ഇത് രണ്ടും ചേർന്നാൽ അസൂയയും പരദൂഷണവും സ്വാഭാവികവും. അവിടേക്ക് ഏകാധിപതികളുടെ സ്ഥാനം വളരെ ലളിതമാണ്. മരം വെട്ടുന്ന കോടാലിപ്പിടിയും മരമാണെന്ന സത്യം ഓരോ ഏകാധിപതികൾക്കും അറിയാം. മാധ്യമ സ്വാതന്ത്ര്യമെന്ന അവകാശ പദപ്രയോഗത്തിനപ്പുറം സഹജീവി സ്നേഹം ഉയർന്നിരിക്കുക എന്നത്  വലിയ ശക്തിയാണ്. അതിനാൽ മുട്ടിലിഴഞ്ഞ് വിധേയപ്പെടുക എന്നതിനെയാണ് 'സ്വാതന്ത്ര്യം' എന്ന് ചിലർ കരുതുന്നത്. 
  
മാധ്യമവേട്ടയും പ്രതികരണ ശേഷിയും

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച ബംഗാൾ ഗസറ്റ് പത്രത്തിൻ്റെ ശിൽപ്പി 
അയർലന്റുകാരനായ ജയിംസ് അഗസ്റ്റസ് ഹിക്കിയായിരുന്നു. വൈദേശികനായിട്ടും അദ്ദേഹം സ്വദേശി ബോധ്യത്തെ പത്ര നടത്തിപ്പിൽ ചേർത്തു വെച്ചു. അത് കൊണ്ടാണ് അന്നത്തെ ഗവർണർ ജനറൽ ആയിരുന്ന ലോർഡ് വാറെൻ ഹേസ്റ്റിങ്സിന്റെ അപ്രീതിക്കു പാത്രമായ ഹിക്കി പിന്നീട് ജയിലിലടയ്ക്കപ്പെട്ടത്. ലോഡ് വാറെൻ ഹേസ്റ്റിങ്സിന്റെ പത്നിയുടെ  പ്രവർത്തികളെ വിമർശിച്ച് നിരന്തരം ലേഖനങ്ങൾ എഴുതി എന്നതാണ് തെറ്റ്. ജയിലിൽ വച്ചും ഇതേ രീതിയിൽ അദ്ദേഹം തന്റെ പത്രത്തിനായി എഴുതിയെങ്കിലും  അദ്ദേഹത്തിന്റെ പ്രസ്സിന്റെ ടൈപ്പുകൾ പിടിച്ചെടുത്തതോടെ എഴുത്ത്  നിലച്ചു. 

അന്നത് ചോദ്യം ചെയ്യാൻ മറ്റൊരു മാധ്യമമില്ലായിരുന്നുവെന്ന് ആയിരം നാവോടെ നാം പറയാറുണ്ട്. ഇന്ന് മാധ്യമങ്ങളില്ലാഞ്ഞിട്ടാണോ മാധ്യമങ്ങൾക്ക് മേൽ കൂച്ചു വിലങ്ങിടപ്പെടുന്നതെന്ന് തിരിച്ചു  ചോദിച്ചു പോകുന്നു. ദിവാനെ തിരുവിതാംകൂർ മുസോളിനി എന്നും രാജ്യദ്രോഹി എന്നും വിമർശിച്ച കേസരി  തന്നെ 
പത്ര റഗുലേഷൻ നിയമത്തിനെതിരെ  പത്രസ്വാതന്ത്ര്യത്തിനു വേണ്ടി സമരം ആരംഭിക്കാൻ ആളെ കൂട്ടുകയും വലിയ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു എന്ന് ചരിത്രത്തിലുണ്ട്. സംഘടിത ബോധം ഏറെ വളർന്നിട്ടും ഇന്ന് അത്തരം സമ്മേളനങ്ങൾ വിളിച്ചു ചേർക്കാൻ കഴിയാത്ത വിധം മാധ്യമങ്ങൾ ഒരു വ്യവസായ സംരംഭമായി തീർന്നു. പ്രക്ഷോഭങ്ങൾ മറ്റ് ചിലരുടെ കുത്തകയായി തീരുകയാണല്ലൊ. 

സംഘ് പരിവാർ ഭരണത്തിൽ എൻഡിടിവി നിരന്തരം റെയ്ഡുകൾക്കും കേസുകൾക്കും മധ്യേ ചുഴിയിലകപ്പെട്ട് നിന്നപ്പോൾ സഹജീവി ശബ്ദങ്ങൾക്ക് രാജ്യം കാതോർത്തിരുന്നു. എന്താണ് ഉണ്ടായത് എന്ന് നമുക്കറിയാം. ഇൻറർ നെറ്റിൽ കിട്ടുന്ന വിവരങ്ങൾ പലതുമുണ്ട്. അവിടങ്ങളിൽ നിയന്ത്രണങ്ങളില്ല. അവ ടെലികാസ്റ്റ് ചെയ്യുകയോ വിസിറ്റ് ചെയ്യുകയോ ചെയ്താൽ കേസ് വരും. അത്രത്തോളം വ്യാപിച്ചു കിടക്കുന്നു, ചതിക്കുഴികൾ!.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ദൈനിക് ഭാസ്‌കര്‍ പത്രത്തിന്റെ വിവിധ ഓഫീസുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ് നടന്നത് വലിയ വാർത്തയായിരുന്നു. നികുതി വെട്ടിപ്പ് നടത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. റെയ്ഡ് വാർത്തയുടെ ന്യൂസ് ക്ലാസിക്കൽ വിവാദത്തിനപ്പുറം ആവീഷ്കാര സ്വാതന്ത്ര്യത്തിൻ്റെ കയ്യേറ്റം ചികഞ്ഞു വെക്കപ്പെട്ടില്ല. ഉത്തര്‍ പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് സമാചാര്‍ വാര്‍ത്താ ചാനലിലും റെയ്ഡ് നടന്നു. കോവിഡ് നേരിടുന്നതില്‍ സര്‍ക്കാറുകളുടെ വീഴ്ച തുറന്നു കാട്ടിയതിനുള്ള പ്രതികാരമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.  മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ട അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് കുറ്റപ്പെടുത്തിയിരുന്നു. അതൊക്കെ ഒരു രാഷ്ട്രീയ അക്കാദമിക ഭാഷ്യമെന്നതിനപ്പുറം ക്ഷോഭകരമായില്ല. ഇക്കാലയളവിനിടയിൽ എത്ര ചെറു പത്രങ്ങളെ പൂട്ടിച്ചു.

മാധ്യമരംഗത്തെ മികവിന് 2008 ല്‍ പത്മശ്രീ പുരസ്‌കാരം നേടിയ വിനോദ് ദുവ പോലും  വേട്ടയാടപ്പെട്ടു. 2020 മാര്‍ച്ച് 30ല്‍ യൂട്യൂബിലൂടെ സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ദുവയ്‌ക്കെതിരെ കേസ് ചുമത്തിയിരുന്നു. സുപ്രീം കോടതി കേസ് പിന്നീട് റദ്ദാക്കി. അക്രമത്തിനു പ്രേരകമല്ലെങ്കില്‍, എത്ര കടുത്ത ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാലും രാജ്യദ്രോഹമല്ലെന്ന 1962 ലെ വിധിയുടെ സംരക്ഷണം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടെന്ന സുപ്രീം കോടതിയുടെ  പ്രസ്താവ്യം ഈ കേസിലുണ്ടായി. നീതി പീഠങ്ങൾക്കേ ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കാനാവൂ എന്ന് ചുരുക്കം. ഇന്ന് ഞാൻ നാളെ നീ എന്ന മട്ടിൽ വേട്ടയാടപ്പെടാനിരിക്കുന്നതാണ് കറ കളഞ്ഞ  മാധ്യമ ദൗത്യമെന്നാണ് വർത്തമാനം നമ്മോട് വിളിച്ചു പറയുന്നത്. നല്ല ബോധ്യം വേണ്ടതാണീ സാഹചര്യമെന്ന് ഓരോ മാധ്യമ സ്ഥാപനങ്ങളും ഓർക്കുന്നത് നന്ന്.

Keywords:  Kerala, News, Top-Headlines, Article, Media, India, Cases, Newspaper, Media worker, Media freedom in India.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia