വേശ്യാലയം എന്ന ചീത്തപ്പേര്, സംസ്ഥാനത്തെ മികച്ച പ്രൊജക്റ്റ് എന്ന അംഗീകാരം: എയ്ഡ്‌സ് പ്രതിരോധത്തിന്റെ പിന്നാമ്പുറങ്ങൾ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 2007-ൽ ആരോഗ്യ മന്ത്രി പി കെ ശ്രീമതി ടീച്ചറാണ് അവാർഡ് സമ്മാനിച്ചത്.
● സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തിയത് 53 സംഘങ്ങളിൽ നിന്നാണ്.
● 1999-ൽ 'പാർട്ണർഷിപ്പ് ഹെൽത്ത് പ്രോജക്ട്' ആയാണ് പ്രവർത്തനം തുടങ്ങിയത്.
● ഹൈറിസ്ക് ഗ്രൂപ്പിൽപ്പെട്ടവർക്കിടയിലാണ് പാൻടെക് പ്രവർത്തിച്ചിരുന്നത്.
● 'സർക്കാർ ചെലവിൽ വേശ്യാലയം നടത്തുന്നു' എന്നുവരെയുള്ള അപവാദങ്ങൾ നേരിട്ടു.
● വിമർശനങ്ങളെ അതിജീവിച്ച പ്രവർത്തനം എയ്ഡ്‌സ് വ്യാപനം കുറയ്ക്കാൻ സഹായിച്ചു.
അവാർഡുകളുടെ പിന്നാമ്പുറകഥകൾ - 2/ കൂക്കാനം റഹ്‌മാൻ
(KVARTHA) എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിച്ചതിന് സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ സംസ്ഥാന അവാർഡിന് പാൻടെക് അർഹമായി. 2007-ൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അന്നത്തെ ആരോഗ്യ മന്ത്രി പി കെ ശ്രീമതി ടീച്ചറാണ് അവാർഡ് സമ്മാനിച്ചത്.
പാൻടെക് സുരക്ഷാ പ്രൊജക്ട് ഡയറക്ടർ കൂക്കാനം റഹ്മാൻ അവാർഡ് ഏറ്റുവാങ്ങി. നിറഞ്ഞ സദസ്സിൽ വെച്ച് ആരോഗ്യ മന്ത്രി അദ്ദേഹത്തെ പരിചയപ്പെടുത്തി സംസാരിച്ചതും ഏറെ ആഹ്ലാദത്തിന് വക നൽകി. സംസ്ഥാന തലത്തിൽ എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ട 53 സംഘങ്ങളിൽ നിന്നാണ് പാൻടെക് ഒന്നാം സ്ഥാനത്തെത്തിയത്.
1999-ലാണ് കെഎസ്എസിഎസ് പാൻടെക്കിന് പ്രസ്തുത പ്രൊജക്ട് അനുവദിച്ചുനൽകിയത്. അന്ന് പാർട്ണർഷിപ്പ് ഹെൽത്ത് പ്രോജക്ട് എന്ന പേരിലാണ് പദ്ധതി അറിയപ്പെട്ടിരുന്നത്. എച്ച് ഐ വി അണുബാധ പകരാൻ സാധ്യതയുള്ള ഹൈറിസ്ക് ഗ്രൂപ്പിൽ പെട്ട സ്ത്രീ ലൈംഗിക തൊഴിലാളികൾ, പുരുഷ ലൈംഗിക തൊഴിലാളികൾ, മയക്കുമരുന്ന് കുത്തിവെപ്പുകാർ, ട്രക്ക് ഡ്രൈവർമാർ തുടങ്ങിയവരുടെ ഇടയിലാണ് പാൻടെക് പ്രവർത്തിച്ചിരുന്നത്.

ഈ പ്രവർത്തനത്തോട് പൊതുജനങ്ങൾക്ക് തുടക്കത്തിൽ നിസ്സഹകരണ മനോഭാവമായിരുന്നു. ഇത്തരം 'അസാന്മാർഗിക പ്രവർത്തനത്തിന്' പോകുന്നവരെ മാറ്റിനിർത്തുകയല്ലേ വേണ്ടത്, ഈ പ്രവർത്തനം വഴി അവരെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയുമല്ലേ ചെയ്യുന്നതെന്ന് പല ഭാഗത്തുനിന്നും വിമർശനമുണ്ടായി. അവർക്ക് കോണ്ടം വിതരണം ചെയ്യുന്നതും ബോധവൽക്കരണം നടത്തുന്നതും നീതീകരിക്കാൻ പറ്റാത്ത കാര്യമാണെന്നും വിമർശകർ അഭിപ്രായപ്പെട്ടു.
എച്ച് ഐ വി അണുബാധയെക്കുറിച്ചോ എയ്ഡ്‌സ് രോഗത്തെക്കുറിച്ചോ അറിവില്ലാത്തവരാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിച്ചത്. അക്കൂട്ടർ ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടവരെ അപകീർത്തിപ്പെടുത്താനും പ്രവർത്തനത്തെ തടസ്സപ്പെടുത്താനും ശ്രമിച്ചു. സർക്കാർ മുഖേനയാണ് ഈ പ്രവർത്തനം നടത്തുന്നതെന്നറിഞ്ഞതോടെ 'സർക്കാർ ചെലവിൽ വേശ്യാലയമാണ് പാൻടെക് നടത്തുന്നത്' എന്ന് പത്രമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും ഇവർ ശ്രമിച്ചു.

പ്രൊജക്ട് പ്രവർത്തനത്തിനായി വാടകയ്‌ക്കെടുത്ത കെട്ടിടത്തിന്റെ ചുമരുകളിൽ പ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ചുമരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. ‘ഇത് വേശ്യാലയമാണ്’, ‘ആവശ്യമുള്ളവർ ഇവിടെ വരിക’, ‘കൂക്കാനം എയ്ഡ്‌സ് റഹ്മാൻ’ തുടങ്ങി കേട്ടാലറക്കുന്നതായിരുന്നു അവയിൽ മിക്കതും. ഓഫീസിന്റെ നെയിം ബോർഡ് നശിപ്പിച്ച് കിണറ്റിൽ വലിച്ചെറിയുക തുടങ്ങിയ ഹീനമായ പ്രവർത്തികളും ഉണ്ടായി.

ഇതിനെയൊക്കെ അതിജീവിച്ചു മുന്നേറിയ പഴയ കാല പ്രവർത്തകരെ ഓർക്കുമ്പോൾ അഭിമാനം തോന്നുന്നുവെന്ന് കൂക്കാനം റഹ്മാൻ പറഞ്ഞു. സംഘടന നിശ്ചയിക്കുന്ന പ്രൊജക്ട് ഡയറക്ടർക്കു പുറമേ എം എസ് ഡബ്ല്യു ബിരുദധാരികളായ മാനേജർ, കൗൺസലർ, മോണിറ്ററിംഗ് ഓഫീസർ എന്നിവരും ഫീൽഡിൽ ഇറങ്ങി പ്രവർത്തിക്കാൻ ഔട്ട് റീച്ച് വർക്കർമാരും, പിയർ എഡ്യൂക്കേറ്റർമാർ അടക്കമുള്ള ഇരുപതോളം പേരടങ്ങുന്ന ഒരു ടീമാണ് ഈ പ്രവർത്തനത്തിനായി രാപകലില്ലാതെ പ്രവർത്തിച്ചുവന്നത്.
രോഗം പരത്താൻ സാധ്യതയുള്ള ഇത്തരക്കാരെ കണ്ടെത്തുക എന്നത് ക്ലേശകരമായിരുന്നു. കണ്ടെത്തിയാൽ മാത്രം പോരാ, അവരെ രക്തപരിശോധനക്ക് വിധേയമാക്കണം. എച്ച് ഐ വി പോസിറ്റീവാണെന്നറിഞ്ഞാൽ ചികിത്സക്ക് വിധേയമാക്കണം. 1999-ൽ പ്രവർത്തനം തുടങ്ങുമ്പോൾ ആയിരത്തി ഇരുന്നൂറോളം സ്ത്രീ ലൈംഗിക തൊഴിലാളികൾ ജില്ലയിലുണ്ടായിരുന്നു.
അതിനിടയിൽ സർക്കാർ മറ്റൊരു സംവിധാനം കൊണ്ടുവന്നു; ഒരു സംഘടന ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിച്ചാൽ മതിയെന്നും, പി എസ് എച്ച് പ്രൊജക്ടിന് പകരം 'സുരക്ഷാ പ്രൊജക്ട്' എന്ന് പേരും നൽകി. അങ്ങനെ പാൻടെക്കിന് സ്ത്രീ ലൈംഗിക തൊഴിലാളികളെ മാത്രം കേന്ദ്രീകരിച്ചു പ്രവർത്തിച്ചാൽ മതിയെന്നും നിർദ്ദേശിക്കപ്പെട്ടു.
കേവലം അഞ്ച് വർഷത്തെ പ്രവർത്തനം ജനങ്ങൾ വിലയിരുത്തിയതോടെ ഈ ദൗത്യം മൂലമാണ് ജില്ലയിൽ എയ്ഡ്‌സ് വ്യാപനം കുറയ്ക്കാൻ കഴിഞ്ഞതെന്ന് സമൂഹം വിലയിരുത്തി. തുടർന്നങ്ങോട്ട് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കാൻ തുടങ്ങി. ആദ്യം മുതൽ തന്നെ പോലീസ് വകുപ്പും, ജില്ലാ ഭരണകൂടവും, പ്രാദേശിക സർക്കാരുകളും സഹായത്തിനെത്തിയിരുന്നു.
കോണ്ടം നൽകുക, സുരക്ഷിതമായ ലൈംഗികബന്ധത്തെക്കുറിച്ച് ക്ലാസ് നൽകുക എന്നതൊക്കെ ആദ്യമായി കണ്ടവർ ആശ്ചര്യത്തോടെയും വിമർശനത്തോടെയുമാണ് നോക്കിക്കണ്ടത്. പുതുതായി ഒരു പദ്ധതി ആരംഭിക്കുമ്പോൾ അതിനെ സംശയദൃഷ്ടിയോടെയാണ് ചിലർ നോക്കിക്കാണുക.

അതിന്റെ ലക്ഷ്യം എന്താണെന്ന് പൂർണ്ണമായി ബോധ്യപ്പെട്ടു കഴിഞ്ഞാൽ എല്ലാവിധത്തിലുമുള്ള പൂർണ്ണ സഹകരണം ലഭിക്കുകയും ചെയ്യും. അതുപോലെ ജില്ലയിൽ ആരംഭിച്ച എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനത്തിന് ജനപിന്തുണ ഇതിനോടകം ലഭിച്ചു കഴിഞ്ഞിരുന്നു.
പ്രൊജക്ട് പ്രവർത്തകരുടെ ത്യാഗോജ്വലമായ പ്രവർത്തനവും, എതിർപ്പുകളെയും അപവാദ പ്രചാരണങ്ങളെയും നേരിട്ടതും, പ്രവർത്തത്തെ ലക്ഷ്യത്തിലെത്തിച്ചതും വിലയിരുത്തിയാണ് 2007-ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനം നടത്തിയതിന് സംസ്ഥാന സർക്കാരിന്റെ അവാർഡ് പാൻടെക്കിന് ലഭിച്ചത്.
ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനമാണ്. ‘പ്രതിസന്ധികളെ അതിജീവിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട്’ എന്നതാണ് ഈ വർഷത്തെ എയ്ഡ്‌സ് ദിന സന്ദേശം. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് ജില്ലയിൽ എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനം നടത്തി അവാർഡ് നേടിയതെന്നതിനാൽ ഈ സന്ദേശം പാൻടെക്കിന് കൂടുതൽ അർത്ഥവത്താകുന്നു.
എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: PANTHEC and Kookanam Rahman won the State AIDS Control Society Award in 2007 for their groundbreaking and challenged AIDS prevention work.
#KookanamRahman #PANTHEC #AIDSAwareness #KeralaHealth #SuccessStory #WorldAIDSDay
