തലമുറകളുടെ വിദ്യാലയം: ഒരു കുടുംബം ഒരു സ്കൂൾ നാല് തലമുറകൾ
ADVERTISEMENT
● 1966-ലെ എസ്എസ്എൽസി പരീക്ഷാക്കാലത്തെ കൗതുകകരമായ അനുഭവങ്ങൾ ലേഖകൻ വിവരിക്കുന്നു
● മകൻ അമീറുദ്ദീനും മകൾ ഷമീറയും മികച്ച വിജയങ്ങളോടെയാണ് സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയത്
● കൊച്ചുമകൾ 'അയ' എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടി കുടുംബത്തിന്റെ പാരമ്പര്യം കാക്കുന്നു
● ഓലഷെഡിലെ ക്ലാസ് മുറികളിൽ നിന്ന് തുടങ്ങിയ വിദ്യാലയത്തിന്റെ പഴയകാല ചരിത്രം വ്യക്തമാക്കുന്നു
● അധ്യാപക ജീവിതത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടതിന്റെ അനുഭവങ്ങൾ
ഓർമ്മച്ചീളുകൾ ഭാഗം 25/ കൂക്കാനം റഹ്‌മാൻ
(KVARTHA) ഓർമ്മകളുടെ ശേഷിപ്പുകളിലേക്ക് മനസ്സൊന്ന് ഇറങ്ങിനടക്കുകയാണ്. എന്റെയും എന്റെ കുടുംബത്തിന്റെയും പഠനകാലം, കഴിഞ്ഞുപോയ ആ പ്രകാശപൂർണമായ ദിനങ്ങൾ. മനസ്സിൽ തെളിഞ്ഞുനിൽക്കുന്ന ആ ചിത്രങ്ങൾക്ക് അത്രമേൽ ഭംഗിയുണ്ട്. കരിവെള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്ന ആ പുണ്യനിലയത്തിൽ നിന്ന് അറിവിന്റെ ആദ്യപാഠങ്ങൾ നുകർന്നത് ഞങ്ങളുടെ കുടുംബത്തിലെ നാല് തലമുറകളാണ്.
കളിക്കളത്തിലെ പരീക്ഷാർഥി
1966 മാർച്ച്. ഞാനെന്ന പതിനാലുകാരന്റെ എസ്എസ്എൽസി പരീക്ഷാക്കാലം. ഇന്നത്തെ കുട്ടികളെപ്പോലെ പരീക്ഷാഭയമോ വലിയ ഗൗരവമോ അന്നത്തെ ഞങ്ങൾക്കുണ്ടായിരുന്നില്ല. അതൊരു തമാശയായി പോലും ഇപ്പോഴും ഓർക്കാൻ കഴിയും എന്നതാണ് അന്നത്തെ പ്രത്യേകത.
ഇന്ന് രക്ഷിതാക്കളുടെയും കുട്ടികളുടെയും മാനസിക സംഘർഷം വാനോളം ഉയരുന്ന കാലമാണ്. അന്ന് കണക്കിന്റെ ഒന്നാം പേപ്പറും കഴിഞ്ഞ്, ഉച്ചയ്ക്കുശേഷമുള്ള രണ്ടാം പേപ്പറിനായുള്ള ഇടവേളയിൽ കളിക്കളത്തിലേക്ക് ഓടിപ്പോയ ഒരു പരീക്ഷാർഥിയായിരുന്നു ഞാൻ! കൂട്ടുകാരൻ ശർമ്മക്കൊപ്പം ഭയലേശമില്ലാതെ കളിച്ച ആ നിമിഷങ്ങൾ. ചുറ്റുമുള്ളവർ പുസ്തകത്താളുകളിൽ കണ്ണുനട്ട് നിൽക്കുമ്പോഴും ഞങ്ങൾ കളിയുടെ ആനന്ദത്തിലായിരുന്നു. കളിച്ചു തിമിർത്ത കിതപ്പോടെയായിരുന്നു രണ്ടാം പരീക്ഷ ഞാനെഴുതിയത്. എന്നിട്ടും കണക്കിന് 62 മാർക്ക് കിട്ടി. അന്ന് ആ 60 ശതമാനം മാർക്കിന് വലിയ വിലയുണ്ടായിരുന്നു - സർക്കാർ സർവീസിലെ സ്റ്റാറ്റിസ്റ്റിക്സ് ജോലികൾക്ക് ആ മാർക്ക് മതിയായിരുന്നു.

കാലം മുന്നോട്ടൊഴുകി. 1974-ൽ എന്റെ ഭാര്യ സുഹറയും അതേ വിദ്യാലയത്തിൽ നിന്ന് എസ്എസ്എൽസി വിജയിച്ചു. പിന്നീട് 1998-ഓടെ മകൻ അമീറുദ്ദീനും വിജയം കൈവരിച്ചപ്പോൾ ഓർമ്മകൾക്ക് മറ്റൊരു തിളക്കം കൂടി ലഭിച്ചു. 80 ശതമാനത്തിന് മുകളിൽ മാർക്കോടെ ഡിസ്റ്റിങ്ഷനോടെയായിരുന്നു അവന്റെ വിജയം.
മുസ്ലിം കുട്ടികളിലെ മിടുക്കർക്കായി കോഴിക്കോട് നൽകിയിരുന്ന 'പി എം ഫൗണ്ടേഷൻ' അവാർഡും, സ്കൂളിൽ ഇംഗ്ലീഷിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതിന് സ്വാതന്ത്ര്യസമര സേനാനി പയങ്ങപ്പാടൻ കുഞ്ഞിരാമന്റെ സ്മരണാർത്ഥമുള്ള എൻഡോവ്മെന്റും അവനെ തേടിയെത്തി. അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ശ്രീമതിയുടെ കയ്യിൽ നിന്നാണ് അവൻ അത് ഏറ്റുവാങ്ങിയത്.

‘നിനക്ക് പി കെ ശ്രീമതിയിൽ നിന്ന് ഒരു സമ്മാനമല്ലേ കിട്ടിയത്? എന്നാൽ നിന്റെ ഉപ്പയ്ക്ക് രണ്ടെണ്ണം കിട്ടിയിട്ടുണ്ട്!’ എന്ന് ഞാൻ തമാശയായി പറയാറുണ്ട്. അവർ ആരോഗ്യമന്ത്രിയായപ്പോൾ തിരുവനന്തപുരത്ത് വെച്ച് മികച്ച സന്നദ്ധ പ്രവർത്തകനുള്ള തിക്കുറിശ്ശി ഫൗണ്ടേഷൻ അവാർഡും എയ്ഡ്സ് പ്രതിരോധത്തിനുള്ള സംസ്ഥാന അവാർഡും എനിക്ക് നൽകിയത് അവരായിരുന്നു.
തിരുവനന്തപുരത്തെ പ്രശസ്തമായ സാംസ്കാരിക സംഘടനയാണ് മികച്ച സാമൂഹിക സേവകർക്കായി തിക്കുറിശ്ശി സുകുമാരൻ നായരുടെ സ്മരണാർത്ഥം ഈ അവാർഡ് നൽകി വരുന്നത്. ‘ഓ... കുക്കാനും വന്നിട്ടുണ്ടോ അവാർഡ് വാങ്ങാൻ?’ എന്ന് അവർ സ്റ്റേജിൽ വെച്ച് സ്നേഹത്തോടെ ചോദിച്ചത് ഇന്നും മായാതെ നിൽക്കുന്നു.

പിന്നീട് മകൾ ഷമീറയും ഡിസ്റ്റിങ്ഷനോടെ പഠിച്ചിറങ്ങി. ഇപ്പോൾ 2026-ൽ മകളുടെ മകൾ 'അയ' എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടിയപ്പോൾ വലിയ അഭിമാനം തോന്നുന്നു. നാല് തലമുറകൾ ഒരേ വിദ്യാലയത്തിൽ നിന്ന് മികച്ച വിജയം നേടുന്നത് അപൂർവ്വമായ ഒരു നേട്ടമാണ്.
ഓലഷെഡിലെ ലോകം (1963-66)
1960-കളുടെ തുടക്കം. 1963 മുതൽ 66 വരെയുള്ള മൂന്ന് വർഷങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഏടുകളാണ്. ഏഴാം തരം കഴിഞ്ഞ് ഹൈസ്കൂളിലേക്ക് കാലെടുത്തുവെക്കുക എന്നത് അന്ന് വലിയ അന്തസ്സുള്ള കാര്യമായിരുന്നു.
എട്ടാം ക്ലാസ് ഒരു ഓലഷെഡിലെ കൊച്ചു ക്ലാസ്മുറിയിലായിരുന്നു. ക്ലാസ് അധ്യാപകൻ കയ്യൂരുകാരനായ ബാലകൃഷ്ണൻ മാഷ്. സയൻസ് പഠിപ്പിച്ച ആ മാഷോട് എന്നും പ്രത്യേക സ്നേഹമുണ്ടായിരുന്നു. മൂന്ന് കെട്ടിടങ്ങളിലായിരുന്നു സ്കൂൾ - എട്ടാം ക്ലാസ് ഓലഷെഡിലും, ഒൻപതാം ക്ലാസ് ഓടിട്ട കെട്ടിടത്തിലും, പത്താം ക്ലാസ് കൂടുതൽ ഭംഗിയുള്ള കെട്ടിടത്തിലും. 'എ' വിഭാഗം പഠിപ്പിസ്റ്റുകൾക്കുള്ളതെന്നായിരുന്നു സങ്കൽപ്പം. ഞാൻ 'ബി' ക്ലാസിൽ. അബ്ദുൽ റഹ്മാനും, പിന്നീട് അധ്യാപകനായ അച്യുതനുമൊക്കെ സഹപാഠികൾ.
പഠനത്തോടൊപ്പം കുടുംബത്തെ സഹായിക്കണം. രാവിലെ എട്ടുമണി വരെ ഉമ്മാമ്മമാരുടെ പീടികയിൽ ചായയുണ്ടാക്കാൻ സഹായിക്കണം. പിന്നെ പഴയ സൈക്കിളിൽ സ്കൂളിലേക്ക് കുതിക്കും. സ്കൂൾ വിട്ടാൽ വെള്ളൂക്കാരന്റെ പീടികയിൽ നിന്ന് ഹോൾസെയിൽ സാധനങ്ങൾ വാങ്ങി സൈക്കിളിൽ കെട്ടി എത്തിക്കണം. ഇത്രയും അധ്വാനത്തിനിടയിലായിരുന്നു പഠനം.
വലിച്ചെറിഞ്ഞ കവിതയും പൊലീസുകാരനും
ഒൻപതാം ക്ലാസിലെ കാൽക്കൊല്ല പരീക്ഷ ഞാൻ വേദനയോടെ ഓർക്കുന്നു. കണക്ക് പഠിപ്പിച്ച കുറ്റിബാലൻ മാഷ് പേപ്പർ തോളിൽ വെച്ചാണ് വരുന്നത്. മാർക്ക് കുറഞ്ഞവരിൽ നിന്ന് തുടങ്ങി കൂടിയവരിലേക്ക് കൊടുക്കും.
അന്ന് എനിക്ക് 50-ൽ 18 മാർക്കേ ഉണ്ടായിരുന്നുള്ളൂ. അതേ ദിവസം സ്കൂൾ വിലാസത്തിൽ എനിക്കൊരു പോസ്റ്റ്കാർഡ് വന്നു - മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'കുട്ടികളുടെ ലോകത്തേക്ക്' അയച്ച കവിത സ്വീകരിച്ചുവെന്ന കുട്ടേട്ടന്റെ മറുപടി.
മാഷ് എന്റെ ആൻസർ പേപ്പറിനൊപ്പം ആ കാർഡും വെച്ച് ക്ലാസിലേക്ക് വലിച്ചെറിഞ്ഞു: ‘ഇങ്ങനെ കവിതയും കഥയുമൊക്കെ എഴുതി വലിയ ആളായാൽ മതി, പഠിക്കേണ്ട!’ ആ കൗമാരക്കാരന്റെ മനസ്സിൽ അത് കനലായി വീണു.

പക്ഷേ ആ വിഷമം ഞാൻ പഠനത്തിൽ തീർത്തു. അടുത്ത അരക്കൊല്ല പരീക്ഷയ്ക്ക് കണക്കിലും ഇംഗ്ലീഷിലുമെല്ലാം മികച്ച മാർക്ക് നേടി. ജോർജ് മാഷ്, പങ്കജാക്ഷൻ മാഷ്, ജോൺ മാഷ്, ദാമോദരൻ മാഷ്, ഹിന്ദി രാഘവൻ മാഷ്…
അതേ വർഷം യുവജനോത്സവത്തിൽ രാഘവൻ മാഷ് സംവിധാനം ചെയ്ത നാടകത്തിൽ 'പൊലീസ് കോൺസ്റ്റബിൾ' ആയി ഞാൻ വേഷമിട്ടു, ഒന്നാം സമ്മാനം നേടി. പിന്നെ നാട്ടിൽ എല്ലാവരും ‘പൊലീസേ..’ എന്ന് വിളിച്ചു. പത്താം ക്ലാസിലെ നാടകത്തിൽ കാമുകവേഷമായിരുന്നു എനിക്ക്, ഭാര്യയായി അഭിനയിച്ചത് എന്റെ സഹപാഠി തന്നെ. ഇന്ന് അവൻ ഗ്രന്ഥശാലാ സംഘത്തിന്റെ വലിയ നേതാവാണ്. ഇന്നും കാണുമ്പോൾ "ഇതാണ് എന്റെ ഭാര്യയായി അഭിനയിച്ച ആൾ" എന്ന് തമാശ പറയാറുണ്ട്. 328 മാർക്കോടെ സെക്കൻഡ് ക്ലാസിൽ ഞാൻ പാസ്സായി.
മകന്റെ വഴി - ജേർണലിസത്തിലേക്ക്
മകൻ അമീറുദ്ദീൻ പഠനത്തിൽ എന്നും മുന്നിലായിരുന്നു. പയ്യന്നൂർ കോളജിൽ നിന്ന് സയൻസ് ഗ്രൂപ്പിൽ പ്രീഡിഗ്രിയും, സർസയ്യിദ് കോളജിൽ നിന്ന് കെമിസ്ട്രിയിൽ ഫസ്റ്റ് ക്ലാസോടെ ബിരുദവും നേടി.
എം എസ് സി പ്രവേശനം തടസ്സപ്പെട്ടപ്പോൾ കാലിക്കറ്റ് സർവകലാശാലയിലെ 'എംസിജെ' (മാസ്റ്റർ ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം) എന്ന കോഴ്സിൽ, 20 സീറ്റിൽ ഒന്നിൽ അവൻ പ്രവേശനം നേടി.
പഠനം കഴിഞ്ഞ ഉടൻ വാട്ടർ അതോറിറ്റിയിൽ ക്ലർക്കായി പി എസ് സി നിയമനം കിട്ടി. സുരക്ഷിതമായ സർക്കാർ ജോലി വേണോ, അതോ പഠിച്ച ജേർണലിസം മേഖലയിൽ നിൽക്കണോ എന്ന ധർമ്മസങ്കടം. അവൻ ജേർണലിസം തിരഞ്ഞെടുത്തു.
ഇംഗ്ലീഷിലെ നൈപുണ്യം കൊണ്ട് കോഴിക്കോട്ടെ ഇന്ത്യൻ എക്സ്പ്രസ്, ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഒമാനിലെ ടൈംസ് ഓഫ് ഒമാൻ, വിവിധ അന്താരാഷ്ട്ര ഓൺലൈൻ മാധ്യമങ്ങൾ, മലയാള മനോരമ ഓൺലൈൻ വിഭാഗത്തിൽ ഡിജിറ്റൽ മീഡിയ ഹെഡ്, വീണ്ടും ഇന്ത്യൻ എക്സ്പ്രസിൽ മീഡിയ കോർഡിനേറ്റർ എന്നിങ്ങനെ വളർന്നു. ഇന്ന് ചെന്നൈയിലെ ഏഷ്യൻ കോളജ് ഓഫ് ജേർണലിസത്തിൽ അധ്യാപകനാണ്. ഒരു പിതാവെന്ന നിലയിൽ വലിയ സന്തോഷം.
എന്റെ ഉപരിപഠനവും അധ്യാപന ജീവിതവും
എന്റെ ഉപരിപഠനം അല്പം പ്രയാസം നിറഞ്ഞതായിരുന്നു. എസ്എസ്എൽസിക്ക് ശേഷം പയ്യന്നൂരിൽ പുതിയതായി തുടങ്ങിയ കോളജിൽ പ്രീഡിഗ്രിക്ക് പോയപ്പോൾ അയ്യായിരം രൂപ ഡൊണേഷൻ ചോദിച്ചു. കൂടെ വന്ന അമ്മാവൻ വലിയൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആളായിരുന്നു. ‘അത്രയും തുക തരില്ല, രണ്ടായിരം തരാം’ എന്ന് അദ്ദേഹം പറഞ്ഞു. കോളജുകാർ നിരസിച്ചപ്പോൾ ‘എന്നാൽ ഇവിടെ പഠിക്കുന്നില്ല’ എന്ന് പറഞ്ഞ് അദ്ദേഹം എന്നെ കാസർകോട് കോളജിൽ കൊണ്ടുപോയി ചേർത്തു.
അവിടെ നിന്ന് പ്രീഡിഗ്രിയും, മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും, തലശ്ശേരി ട്രെയിനിംഗ് കോളജിൽ നിന്ന് ബിഎഡും പൂർത്തിയാക്കി അധ്യാപന രംഗത്തെത്തി. 36 വർഷത്തെ സേവനത്തിന് ശേഷം 2006 മാർച്ചിൽ പയ്യന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിലെ (ബിആർസി) ബ്ലോക്ക് പ്രോഗ്രാം ഓഫീസറായി വിരമിച്ചു.
ഇന്നും തുടരുന്ന അറിവിന്റെ വഴിത്താര
അക്ഷരവെളിച്ചം പകരുന്ന നിയോഗം കുടുംബത്തിനും സ്വന്തമായി. ഭാര്യ മുൻപ് അങ്കണവാടി അധ്യാപികയും പിന്നീട് പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ ക്ലർക്കുമായിരുന്നു. മകൾ ഷമീറ പയ്യന്നൂർ സെന്റ് മേരീസ് ഹൈസ്കൂളിൽ ഏറെക്കാലം അധ്യാപികയായിരുന്നു, ഇപ്പോൾ നീലേശ്വരം ഗവ. എൽ.പി സ്കൂളിൽ അധ്യാപികയാണ്. മകളുടെ ഭർത്താവ് പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലായി 2026 മാർച്ചിൽ വിരമിച്ചു.
മകളുടെ മൂത്തമകൻ പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കി, തിരുപ്പതി ഐസറിൽ നിന്ന് ഡിഗ്രിയും എം എസ് സിയും നേടി ഇപ്പോൾ ഹൈദരാബാദിൽ പിഎച്ച്ഡി ചെയ്യുന്നു. മകന്റെ ഭാര്യ ജുബീന എൻജിനീയറിംഗ് ബിരുദധാരിയാണെങ്കിലും തളിപ്പറമ്പ് ഡിഇഒ ഓഫീസിൽ ക്ലർക്കായി വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി. കൊച്ചുമകൾ 'അയ' കരിവെള്ളൂർ ഗവൺമെന്റ് ഹൈസ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയായി പഠനം തുടരുന്നു. വിദ്യാഭ്യാസ മേഖലയോടുള്ള ഞങ്ങളുടെ കുടുംബത്തിന്റെ സമർപ്പണവും, ഓർമ്മച്ചെപ്പിൽ സൂക്ഷിച്ച ഈ അറിവിന്റെ നാളുകളുമാണ് ഞങ്ങളുടെ വലിയ സമ്പാദ്യം.
ഈ ലേഖനം നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Four generations of a family share educational memories at Karivellur school.
#KarivellurSchool #EducationJourney #FamilyMemories #KeralaEducation #Kvartha #SchoolDays #AmmuNews
