ഔപചാരിക വിദ്യാഭ്യാസം ഒരുപാട് ലഭിച്ചവരുടെ ഭരണപാടവത്തേക്കാൾ മികച്ച രീതിയിൽ ഭരണം നടത്തിയ കെ നാരായണൻ


● നല്ലൊരു നാടക നടനും പ്രഭാഷകനുമാണ് അദ്ദേഹം.
● 2005 മുതൽ 2015 വരെ കരിവെള്ളൂർ-പെരളം പഞ്ചായത്ത് പ്രസിഡന്റായി.
● അധികാരസ്ഥാനത്തിരുന്നിട്ടും വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാക്കിയില്ല.
● കേരള സംസ്ഥാന പഞ്ചായത്ത് പ്രസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡന്റായിരുന്നു.
● ഇന്നും പൊതുപ്രവർത്തനങ്ങളിൽ സജീവമാണ്.
കനിവുള്ള മനുഷ്യർ ഭാഗം 03/ കൂക്കാനം റഹ്‌മാൻ
(KVARTHA) കരിവെള്ളൂരിന്റെ ചരിത്രത്തോടൊപ്പം ഓർമ്മിക്കപ്പെടുന്ന ഒരു കാലഘട്ടമുണ്ട്; തൊഴിലെടുത്ത് ജീവിതം നയിച്ച ബീഡിത്തൊഴിലാളികളുടേത്. പഴയ ദേശീയപാതയുടെ ഇരുവശങ്ങളിലുമുണ്ടായിരുന്ന പീടികമുറികളിൽ പ്രവർത്തിച്ചിരുന്ന സാധു ബീഡി കമ്പനിയുടെ നിരവധി ശാഖകളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. 2000-ന്റെ ആദ്യ കാലഘട്ടം വരെ കരിവെള്ളൂരിലെ പ്രധാന തൊഴിൽ മേഖല ബീഡി വ്യവസായം തന്നെയായിരുന്നു.

രാവിലെ ഏഴുമണി മുതൽ വൈകീട്ട് ആറുമണി വരെ ഈ തൊഴിൽശാലകൾ സജീവമായിരുന്നു. കരിവെള്ളൂരിന്റെ സമീപ ഗ്രാമങ്ങളിൽ നിന്നുപോലും യുവാക്കൾ ബീഡിപ്പണിക്കായി ഇവിടെ എത്തിയിരുന്നു. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത ധാരാളം ചെറുപ്പക്കാർ ഈ തൊഴിൽ മേഖലയിലേക്കാണ് കടന്നുവന്നത്.
ഈ ബീഡിക്കമ്പനികൾ തൊഴിലാളികൾക്ക് അനൗപചാരിക പഠന കേന്ദ്രങ്ങൾ കൂടിയായിരുന്നു. ഇവിടെ നടക്കുന്ന രാഷ്ട്രീയ ചർച്ചകളും വായനയും സംവാദങ്ങളും ഓരോ തൊഴിലാളിയുടെയും വ്യക്തിത്വ വികസനത്തിന് മുതൽക്കൂട്ടായി. ഇതിന്റെ ഫലമായി നിരവധി ജനനേതാക്കൾ ഇവിടെനിന്ന് ഉയർന്നുവന്നു.
സംഘാടകരും പ്രഭാഷകരും മാത്രമല്ല, കവികളും കഥാകാരന്മാരും നടന്മാരും സംഗീതജ്ഞരും ഈ കൂട്ടത്തിലുണ്ടായി. കരിവെള്ളൂരിൽ രൂപംകൊണ്ട കലാസമിതികൾ, നാടക സംഘങ്ങൾ, ഗായക സംഘങ്ങൾ എന്നിവയിലെല്ലാം സജീവമായ നേതൃത്വം വഹിച്ചത് ഇവിടുത്തെ ബീഡിത്തൊഴിലാളികളായിരുന്നു.
ഇക്കൂട്ടത്തിൽ നേതൃത്വത്തിലേക്ക് ഉയർന്നുവന്ന ഒരു വ്യക്തിയാണ് എല്ലാവരും നാരായണേട്ടൻ എന്ന് വിളിക്കുന്ന കെ. നാരായണൻ. കേവലം പതിനേഴ് വയസ്സുകാരനായി കരിവെള്ളൂർ ബീഡി കമ്പനിയിൽ തൊഴിലാളിയായി എത്തിയ അദ്ദേഹത്തിൽ സഹപ്രവർത്തകർ നേതൃപാടവം കണ്ടെത്തിയിരുന്നു. ഘനഗംഭീരമായ ശബ്ദവും ആകാരസൗഷ്ഠവവും ചെറുപ്പത്തിൽത്തന്നെ അദ്ദേഹത്തിനുണ്ടായിരുന്ന ഗുണങ്ങളാണ്.
കെ.എസ്.വൈ.എഫ്. പ്രവർത്തകനായും പാർട്ടി അംഗമായും രാഷ്ട്രീയ രംഗത്ത് അദ്ദേഹം പടവുകൾ കയറി. കരിവെള്ളൂരിൽ സി.പി.എമ്മിന്റെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പതിനേഴ് വർഷത്തോളം പ്രവർത്തിക്കാൻ കഴിഞ്ഞത് സമൂഹത്തിന്റെ അംഗീകാരമാണ്.
മികച്ച നാടകനടൻ കൂടിയാണ് കെ. നാരായണൻ. കരിവെള്ളൂർ സെൻട്രൽ ആർട്സ് ക്ലബ്ബിലൂടെ നാടകരംഗത്ത് അദ്ദേഹം മികച്ച അംഗീകാരം നേടി. ഔപചാരിക വിദ്യാഭ്യാസം കുറവാണെങ്കിലും സ്വയം പഠനത്തിലൂടെയും മറ്റ് വ്യക്തികളിൽ നിന്ന് ലഭിച്ച അറിവിലൂടെയും അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് ശക്തി ലഭിച്ചു.
എന്നും ശുഭ്രവസ്ത്രധാരിയായി കാണുന്ന നാരായണൻ നിവർന്നുനിന്നാണ് നടക്കുന്നത്. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും പുഞ്ചിരി കാണാം. ഇന്ന് എൺപതാം വയസ്സിലും ഒരു മുടി പോലും നരയ്ക്കാത്തത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.
സി.പി.എമ്മിന്റെ വളണ്ടിയർ ക്യാപ്റ്റൻ എന്ന നിലയിലും നാരായണൻ അംഗീകാരം നേടിയിട്ടുണ്ട്. കരിവെള്ളൂർ രക്തസാക്ഷി ദിനത്തിൽ നടക്കുന്ന വളണ്ടിയർ മാർച്ചിൽ നേതൃത്വം നൽകി മുന്നിൽ നടന്നിരുന്ന വളണ്ടിയർ ക്യാപ്റ്റനായ നാരായണനെ നാട്ടുകാർക്ക് മറക്കാനാകില്ല. ഒരു ക്യാപ്റ്റനുണ്ടായിരിക്കേണ്ട രൂപവും ഭാവവും ഗാംഭീര്യവും നേതൃഗുണവുമെല്ലാം അദ്ദേഹത്തിൽ പ്രകടമായിരുന്നു.
2005 മുതൽ 2015 വരെയുള്ള ഒരു പതിറ്റാണ്ടുകാലം കരിവെള്ളൂർ പെരളം പഞ്ചായത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചതും സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ചു നിർത്തി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹത്തിന് സാധിച്ചു.
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള നാരായണന്റെ ഭരണപാടവം ഉന്നത വിദ്യാഭ്യാസം നേടിയ പലരുടേതിനേക്കാളും മികച്ചതായിരുന്നു. അത് തന്നെയാണ് കേരള സംസ്ഥാന പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പദവിയിലേക്ക് അദ്ദേഹമെത്തിയതിന്റെ കാരണവും.
ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ കരിവെള്ളൂർ പെരളം പഞ്ചായത്തിലെ എല്ലാ വീടുകളിലും അദ്ദേഹം സന്ദർശനം നടത്തി. എല്ലാവരുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഓരോ വീട്ടിലെയും അംഗങ്ങളെപ്പോലെയാണ് നാട്ടുകാർ അദ്ദേഹത്തെ കണ്ടിരുന്നത്. ഏതെങ്കിലും ആവശ്യത്തിന് വീടുകൾ സന്ദർശിക്കുമ്പോൾ കുട്ടികളടക്കം എല്ലാവരെയും പേരെടുത്തു വിളിച്ച് വിശേഷങ്ങൾ തിരക്കിയിരുന്നു. മറ്റുള്ളവരുടെ നന്മ ആഗ്രഹിച്ചു പ്രവർത്തിച്ച നേതാവാണ് നാരായണൻ. എന്ത് പ്രശ്നവുമായി സമീപിച്ചാലും അത് പരിഹരിക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നു.
നല്ലൊരു പ്രഭാഷകൻ കൂടിയാണ് അദ്ദേഹം. സംസാരിക്കാൻ ക്ഷണിച്ചാൽ എവിടെയും പോകും. വിഷയത്തെക്കുറിച്ച് നന്നായി പഠിച്ച ശേഷമേ അദ്ദേഹം വേദിയിലെത്താറുള്ളൂ. ചരിത്രവസ്തുതകൾ കൃത്യമായി നിരത്തിക്കൊണ്ട് കാര്യങ്ങൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അസാധാരണമാണ്.
താഴ്ന്ന പടിയിൽ നിന്ന് വളർന്നു വന്ന വഴിയെക്കുറിച്ച് പൂർണമായ ബോധ്യമുള്ളതുകൊണ്ടാവാം ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാൻ അദ്ദേഹം എപ്പോഴും തയ്യാറാകുന്നത്.
സംസ്ഥാന പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റായിരുന്ന കാലത്ത് ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും അദ്ദേഹം നിരന്തരം ബന്ധപ്പെട്ടിരുന്നു. പൊതുപ്രശ്നങ്ങൾ ചർച്ച ചെയ്യാനും അവ പരിഹരിക്കാനും ഊർജ്ജസ്വലമായി പ്രവർത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.
ഇന്നും ഒരു സ്ഥാനമാനങ്ങളുമില്ലെങ്കിലും കരിവെള്ളൂർ-പെരളം പഞ്ചായത്തിന്റെ ഏത് പരിപാടിയിലും നാരായണന്റെ സാന്നിധ്യമുണ്ടാകും. സമൂഹത്തിനും പാർട്ടിക്കും വേണ്ടി ഇത്രയധികം പ്രവർത്തിച്ചിട്ടും അദ്ദേഹത്തിന് പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. അധികാര സ്ഥാനത്തിരുന്നിട്ടും വ്യക്തിപരമായ നേട്ടങ്ങൾക്കായി ഒന്നും ചെയ്യാത്ത ഈ രാഷ്ട്രീയ നേതാവ് വ്യത്യസ്തനാണ്.
ഇപ്പോൾ എൺപതിനടുത്ത് എത്തിനിൽക്കുന്ന ഈ പ്രവർത്തകൻ തന്റെ രാഷ്ട്രീയ, സാമൂഹിക വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ചത് സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന തന്റെ പിതാവ് എം.പി. കണ്ണനാണെന്ന് പലപ്പോഴും സ്വകാര്യ സംഭാഷണങ്ങളിൽ സൂചിപ്പിക്കാറുണ്ട്. മാന്യഗുരു യു.പി. സ്കൂളിൽ നിന്ന് ഹെഡ്മിസ്ട്രസായി വിരമിച്ച ജാനകി ടീച്ചറാണ് ഭാര്യ. മക്കൾ: ജയകുമാർ, സജിത്ത്, ശരത്ത്.
ഈ ജനകീയ നേതാവിനെക്കുറിച്ച് നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ പങ്കുവയ്ക്കാമോ? ഈ വാർത്ത മറ്റുള്ളവർക്കും ഷെയർ ചെയ്യൂ.
Article Summary: A profile on K. Narayanan, a bidi worker who became a popular leader in Karivellur.
#Karivellur #KeralaPolitics #Kasaragod #LeaderProfile #BidiWorkers #CPM