വറുതിയുടെ കാലത്ത് ജീവൻ കാത്ത ചക്കയോർമ്മകളും മറഞ്ഞുപോയ നാടൻ അറിവുകളും

 
Representational image of traditional Kerala village life and reporting context

Representational Image generated by GPT

ADVERTISEMENT

● മണ്ണിൽ കുഴിച്ചിട്ട് ചക്കക്കുരു കേടുകൂടാതെ മാസങ്ങളോളം സൂക്ഷിച്ചിരുന്ന പഴയകാല നാടൻ വിദ്യ
● ചിരട്ടക്കയിലും ഓലങ്കവും പ്ലാവിലക്കൂട്ടും അടങ്ങിയ പ്രകൃതിദത്ത അടുക്കള ഉപകരണങ്ങൾ
● കൊയ്ത്തൊഴിഞ്ഞ പാടങ്ങളിൽ കതിരുകൾ ശേഖരിച്ചിരുന്ന കുട്ടിക്കാലത്തെ 'കാലിപ്പറുക്കൽ' അനുഭവം
● കായ്ക്കാത്ത 'പീറ്റത്തെങ്ങുകളെ' ഉണങ്ങിയ തേങ്ങകൾ കോർത്ത് മാലയിട്ട് നാണംകെടുത്തുന്ന വിചിത്രമായ നാടൻ ആചാരം

ഓർമ്മച്ചീളുകൾ ഭാഗം 26/ കൂക്കാനം റഹ്‌മാൻ   

(KVARTHA) ദാരിദ്ര്യത്തിന്റെ കയ്പുറ്റ നാളുകളിൽ മലയാളിയുടെ വിശപ്പടക്കിയ പ്ലാവും ചക്കയും ചേർന്ന പഴയകാല ഓർമ്മകളുടെ തണൽമരത്തിലേക്ക് ഞാനിന്ന് വെറുതെ ഒന്ന് തിരിഞ്ഞുനോക്കുകയാണ്. അപ്പോൾ ആദ്യം മനസ്സിൽ തെളിയുന്നത് തന്നെ 'ആണി താക്കൽ' എന്ന പഴയൊരു ചടങ്ങാണ്. ഇന്നത്തെ തലമുറയ്ക്ക് തീർത്തും അപരിചിതമായ ഒന്ന്.

Aster_MIMS

എങ്ങും ചക്കകൾ നിറഞ്ഞുനിൽക്കുന്ന പ്ലാവുകൾ ഗ്രാമത്തിന്റെ അഴകായിരുന്ന കാലമായിരുന്നു അത്. വഴിയരികിലും പറമ്പിലും ചക്കയും മാങ്ങയും നിറഞ്ഞുനിൽക്കുന്ന മനോഹര കാഴ്ച! കാഴ്ചകൾക്കപ്പുറം അതൊരു അതിജീവനം കൂടിയായിരുന്നു. വിശന്നൊട്ടിയ വയറുകൾക്ക് ഒരു കൈത്താങ്ങുപോലെ വിശപ്പടക്കിയ പ്രകൃതിയുടെ കനിവുകൾ.

പക്ഷേ, ഇന്ന് കാലവും ലോകവും മാറി. മരങ്ങൾക്ക് പകരം കോൺക്രീറ്റ് കെട്ടിടങ്ങൾ ഭൂമി കയ്യേറി. അതോടെ മരങ്ങൾ ഈർച്ചവാളിന്റെ അക്രമത്തിൽ മറിഞ്ഞുവീണു. മാവും പ്ലാവുമൊക്കെ വരുംതലമുറയ്ക്ക് കഥകൾ മാത്രമായി മാറാനുള്ള സാധ്യത ഏറെയാണ്. അതുപോലെ ആളുകൾക്ക് ചക്കയോടുള്ള പ്രിയവും കുറഞ്ഞു. എന്നാൽ പട്ടിണിയും ദാരിദ്ര്യവും വിരുന്നെത്തിയ പഴയ നാളുകളിൽ മലയാളിയുടെ ജീവൻ നിലനിർത്തിയത് ഈ ചക്ക തന്നെയാണ്. ചക്ക തിന്നുമാത്രം വയറുനിറച്ച ഒരു തലമുറയുടെ ഓർമ്മകൾ ഇപ്പോഴും നമ്മുടെ മണ്ണിലുണ്ട്.

ഞങ്ങളുടെ വീട്ടുപറമ്പിലും നിറയെ പ്ലാവുകൾ ഉണ്ടായിരുന്നു. അവ നിൽക്കുന്ന രീതിയും വശവുമൊക്കെ നോക്കി ഓരോ പ്ലാവിനും ഞങ്ങൾ സ്നേഹത്തോടെ ഓരോ പേരുകൾ നൽകിയിരുന്നു. അത്രയ്ക്ക് സ്നേഹമായിരുന്നു ആ കാലത്തെ മനുഷ്യർക്ക് മരങ്ങളോട്. ചക്കക്കാലം മുഴുവൻ ചക്ക തിന്നാണ് അന്ന് ജീവിച്ചിരുന്നത്. ചക്ക മുഴുവൻ അങ്ങനെ തിന്നും വെച്ചും അയൽപക്കങ്ങളിൽ കൊടുത്തും അതിന്റെ അവസാനത്തിൽ എത്തും. അതായത് പറമ്പിലെ പ്ലാവിൽ ഒരേയൊരു ചക്ക മാത്രം ശേഷിക്കുന്ന ഒരു ദിനം വന്നെത്തും.

jackfruit memories lost village wisdom kookanam rahman 2026

'ആണി താക്കൽ' എന്ന നന്ദിപ്രകാശനം

അവസാനത്തെ ചക്ക പറിച്ചെടുക്കുന്നതിന് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. അതൊരു കേവലമായ പറിച്ചെടുക്കലല്ല, മറിച്ച് സ്നേഹത്തോടെയുള്ള ഒരു താഴ്ത്തിയെടുക്കലാണ്. കയറുകൊണ്ട് കെട്ടി, താഴെ വീണു പൊട്ടിപ്പോകാതെ മെല്ലെ നിലത്തേക്ക് താഴ്ത്തിവെക്കും. കുട്ടികളായ ഞങ്ങളുടെ പ്രധാനപ്പെട്ടൊരു ചുമതല കൂടിയായിരുന്നു ആ ചടങ്ങ്.

അവസാനത്തെ ചക്ക താഴ്ത്തിക്കഴിഞ്ഞാൽ, പ്ലാവിൻചുവട്ടിലെ ചരലും മണലും ഞങ്ങളൊരുമിച്ച് കൈപ്പിടിയിലൊതുക്കും. എന്നിട്ട് പ്ലാവിൻകൊമ്പുകളിലേക്ക് നോക്കി അത് മേലോട്ട് എറിയും. ‘ഇനിയത്തെ കൊല്ലം ഒരുപാട് ചക്ക തരണേ പ്ലാവേ…’ എന്ന പ്രാർത്ഥനയോടെയായിരിക്കും ആ ചരലെറിയൽ. വാരിയെറിഞ്ഞ ചരൽമണികളോളം ചക്കകൾ അടുത്ത വർഷം ആ പ്ലാവിൽ ഉണ്ടാകണമെന്ന ഞങ്ങളുടെ കുഞ്ഞു മനസ്സുകളിലെ ആഗ്രഹവും സങ്കൽപ്പവും കൂടിയായിരുന്നു അത്.

കർക്കടകത്തിന്റെ കറുത്ത ദിനങ്ങൾ കടന്നുപോകുമ്പോഴാണ് പ്ലാവുകളിൽ ചക്ക തീരുന്നത്. കായ്ച്ചു തന്ന വൃക്ഷത്തോടുള്ള നന്ദിയും ബഹുമാനവും, വരുന്ന വർഷവും സമൃദ്ധി തരണമെന്ന പ്രാർത്ഥനയുമായിരുന്നു ആ 'ആണി താക്കൽ' എന്ന കൊച്ചു ചടങ്ങിന് പിന്നിൽ. 

ഇന്നത്തെ കുട്ടികൾക്ക് പ്ലാവിനെയോ ചക്കയുടെ രുചിയെയോ ഗുണങ്ങളെയോ കുറിച്ച് വലിയ അറിവില്ലായിരിക്കാം. എന്നാൽ ഞങ്ങളുടെ ബാല്യത്തിൽ വരിക്കപ്ലാവും, തേൻവരിക്കയും, പഴംപ്ലാവും തന്ന മധുരം ഇപ്പോഴും ഓർമ്മകളിൽ മായാതെയുണ്ട്. പഴുത്തതായാലും പച്ചയായാലും ആ രുചികൾക്ക് സമാനതകളില്ലായിരുന്നു.

മണ്ണിൽ ഒളിപ്പിച്ച ചക്കക്കുരു സമ്പാദ്യം

ചക്കയോർമ്മകളിൽ ഏറ്റവും തിളങ്ങിനിൽക്കുന്ന ഒന്നാണ് ചക്കക്കുരു. ചക്കക്കാലം കഴിഞ്ഞാൽ പിന്നെ വിശപ്പിന്റെ വിളികൾക്ക് തുണയാകുന്ന പ്രധാന ആഹാരവും ഇതുതന്നെയായിരുന്നു. പഴുത്ത ചക്കയിൽ നിന്ന് ശേഖരിക്കുന്ന ചക്കക്കുരു, വറുതിയുടെയും പട്ടിണിയുടെയും കാലങ്ങളിൽ വലിയൊരു അനുഗ്രഹമായി മാറിയിരുന്നു.

ഇന്നത്തെപ്പോലെ ഫ്രിഡ്ജോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത്, ചക്കക്കുരു കേടുകൂടാതെ സൂക്ഷിക്കാൻ പ്രകൃതിദത്തമായൊരു വിദ്യയുണ്ടായിരുന്നു. അന്ന് വീടുകളുടെ തറയൊക്കെ വെറും മണ്ണായിരുന്നു. സിമന്റൊന്നും പ്രചാരത്തിലില്ലാത്ത ആ കാലത്ത്, വീടിന്റെ ചായ്പിലോ മുറിക്കകത്തോ മണ്ണ് കിളച്ചോ പുറത്തുനിന്ന് കൊണ്ടുവന്ന നല്ല ഉണങ്ങിയ ചുവന്ന മണ്ണിലിട്ടോ ഈ ചക്കക്കുരുക്കൾ മൂടിവെക്കും. അങ്ങനെ മണ്ണുകൊണ്ട് ഉണ്ടാക്കുന്ന വലിയൊരു കൂനയ്ക്കുള്ളിൽ സുരക്ഷിതമായിരിക്കുന്ന ചക്കക്കുരുവിന് മാസം പലത് കഴിഞ്ഞാലും ഒരു കേടും സംഭവിക്കില്ല.

വിശപ്പുമാറ്റാൻ അന്ന് കർഷകർ കണ്ടെത്തിയ ഈ സൂക്ഷിപ്പുരീതി പിന്നീട് എത്രയോ കുടുംബങ്ങൾക്ക് തണലായിരുന്നു. മഴക്കാലത്ത് ആ മണ്ണു മാന്തി ചക്കക്കുരു പുറത്തെടുക്കും. കുട്ടികളായിരുന്ന ഞങ്ങൾ വിശപ്പടക്കാൻ അത് തീക്കനലിലിട്ട് ചുട്ടുതിന്നുമായിരുന്നു. അൽപമെങ്കിലും വയറുനിറയാൻ അത് ഉപകരിക്കും. ചിലപ്പോൾ പുഴുങ്ങി തിന്നും, മറ്റു ചിലപ്പോൾ സ്വാദേറും കറികളാക്കി മാറ്റും. ചക്കയില്ലാത്ത, വറുതി നിറഞ്ഞ നാളുകളിൽ വയറുനിറയ്ക്കാൻ അന്ന് ഞങ്ങളെ സഹായിച്ച ആ ചക്കക്കുരുവിന്റെ മാഹാത്മ്യം തീർച്ചയായും എടുത്തുപറയേണ്ട ഒന്നുതന്നെയാണ്.

ചിരട്ടക്കയിലും ഓലങ്കവും പ്ലാവിലക്കൂട്ടും

ആ രുചിക്കൂട്ടുകളുടെ കൂടെയുണ്ടായിരുന്ന രണ്ട് പേരുകളാണ് ചിരട്ടക്കയിലും പ്ലാവിലക്കൂട്ടും. ഇന്നത്തെ വീടുകളിലെപ്പോലെ സ്റ്റീലിന്റെയും മരത്തിന്റെയും പ്ലാസ്റ്റിക്കിന്റെയും ഒന്നും സ്പൂണുകൾ അന്നുണ്ടായിരുന്നില്ല. സാമ്പത്തികമായ സൗകര്യങ്ങളോ സ്പൂണുകളെക്കുറിച്ചുള്ള പരിചയമോ പലർക്കും ഇല്ലായിരുന്നു. എന്നാൽ, അന്നത്തെ അടുക്കളകളെ സമ്പന്നമാക്കിയത് പ്രകൃതിതത്വവും ലാളിത്യവുമായിരുന്നു.

അക്കാലത്തെ അടുക്കളയിലെ പ്രധാനി 'ചിരട്ടക്കയിൽ' ആയിരുന്നു. ചിരട്ട കൊണ്ട് കയിൽ നിർമ്മിക്കുന്നത് ഓരോ വീട്ടുകാർക്കും പരിചയമായിരുന്നു. പാകത്തിനുള്ള ചിരട്ട തിരഞ്ഞെടുത്ത്, അതിൽ രണ്ടു ദ്വാരങ്ങളിട്ട്, മുളങ്കഷ്ണമോ മറ്റോ വാലായി ഉറപ്പിച്ചു നിർമ്മിക്കുന്ന ആ കൈലുകൾക്ക് പ്രത്യേക ഭംഗിയായിരുന്നു. വലിയ കയിലുകളും കുഞ്ഞിക്കയിലുകളും അക്കൂട്ടത്തിലുണ്ടായിരുന്നു.

അതുപോലെയുള്ള ഒന്നായിരുന്നു 'ഓലങ്കം'. ചിരട്ടക്കയിലിനേക്കാൾ വലിപ്പമുള്ള ഒന്നായിരുന്നു അത്. ഇളനീരിന്റെ മുകൾഭാഗം ചെത്തിയെടുക്കുമ്പോൾ കിട്ടുന്ന, തേങ്ങയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന ചിരട്ടക്കഷ്ണമാണ് ഓലങ്കമായി മാറുന്നത്. വലിയ ചെമ്പുപാത്രങ്ങളിൽ നിന്ന് വെള്ളവും മറ്റും കോരിയെടുക്കാൻ വലിയ പാട്ടകൾക്ക് പകരമായി ഓലങ്കമാണ് അന്ന് ഉപയോഗിച്ചിരുന്നത്.

കഞ്ഞി പ്രധാന ആഹാരമായിരുന്ന ആ കാലത്ത്, അത് കുടിക്കാൻ പ്ലാവില കൊണ്ടുണ്ടാക്കുന്ന സ്പൂണുണ്ടായിരുന്നു. കുട്ടികൾ പ്ലാവിലകൾ പറിച്ചുകൊണ്ടുവന്ന്, അതിൻറെ രണ്ടു വശവും മടക്കി ഈർക്കിളികൊണ്ട് കോർത്തെടുത്ത് ഉണ്ടാക്കുന്ന ആ സ്പൂൺ നിർമ്മാണം തികച്ചും രസകരമായിരുന്നു. പാടത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്കും കഞ്ഞിക്കൊപ്പം ഈ പ്ലാവിലക്കോട്ട് (പ്ലാവിലക്കുറ്റി) നൽകിയിരുന്നു. ചിരട്ടകൊണ്ടും പ്ലാവിലകൊണ്ടും നിർമ്മിച്ച ആ കയിലുകളും ഓലങ്കവും സ്പൂണുകളുമൊക്കെ പഴയകാല സംസ്കാരത്തിന്റെ അടയാളങ്ങളാണ്.

കന്നിമാസത്തിലെ 'കാലിപ്പറുക്കൽ'

ആ കാലത്തെ കന്നിമാസത്തിലെ കൊയ്ത്തുകാലമായിരുന്നു ഞങ്ങളുടെ വസന്തകാലം. കൊയ്ത്തരിവാളിന്റെ പാട്ടുകൾ ഒടുങ്ങി, പാടത്തുനിന്നും കറ്റകൾ മുഴുവൻ ചുമന്ന് വീട്ടുമുറ്റങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞാൽപ്പിന്നെ അവിടെ മറ്റൊരു വിശേഷം തുടങ്ങുകയായി. കൊയ്ത്തുകഴിഞ്ഞൊഴിഞ്ഞ വിജനമായ ആ പാടശേഖരങ്ങൾ പിന്നെ ഞങ്ങൾ കുട്ടികളുടെ സ്വന്തം തട്ടകമായി മാറും. കുട്ടിക്കാലത്തിന്റെ മനോഹരമായ ആ അനുഭവത്തിന് ഞങ്ങളിട്ടിരുന്ന പേരായിരുന്നു 'കാലിപ്പറുക്കൽ'.

കൊയ്ത്തൊഴിഞ്ഞ പാടങ്ങളിൽ ഒറ്റപ്പെട്ടുപോയതും കറ്റകളിൽപ്പെടാതെ വിട്ടുപോയതുമായ നെൽക്കതിരുകൾ അന്വേഷിച്ചുള്ള യാത്രയാണത്. വരമ്പുകളിലും ചെളിത്തടങ്ങളിലും ശേഷിക്കുന്ന ആ കതിരുകൾ ഓരോന്നായി ശ്രദ്ധയോടെ പറിച്ചെടുക്കുന്നത് ഞങ്ങൾക്ക് അന്നൊരു വലിയ ഹരമായിരുന്നു. 

അവിടെ ജന്മിയുടേതെന്നോ കുടിയാനുടേതെന്നോ ഭേദമില്ലാതെ ഏത് പാടത്തും കയറിപ്പോകാനും കതിരുകൾ ശേഖരിക്കാനുമുള്ള സ്വാതന്ത്ര്യം കുട്ടികൾക്കുണ്ടായിരുന്നു. സന്ധ്യയാകുമ്പോഴേക്കും ഓരോ കുട്ടിയുടെയും കൈകളിൽ കുഞ്ഞു നെൽക്കതിരുകളുടെ വലിയൊരു ശേഖരം തന്നെയുണ്ടാകും.

അക്കാലത്തെ ദാരിദ്ര്യത്തിന്റെ നിഴലുകൾ പറ്റിപ്പിടിച്ച ചിത്രമായിരുന്നെങ്കിലും, ഞങ്ങളുടെ ബാല്യത്തിന് അത് തന്നിരുന്ന ആനന്ദം ചെറുതല്ല. ശേഖരിച്ചുകൊണ്ടുവരുന്ന ആ നെൽക്കതിരുകൾ വീട്ടിൽ കൊണ്ടുവന്ന് മെതിച്ചെടുക്കും. ചിലപ്പോൾ അത് അവലുണ്ടാക്കുന്ന കേന്ദ്രങ്ങളിൽ കൊടുത്ത് അവലാക്കി മാറ്റും. അല്ലെങ്കിൽ ആ നെല്ല് വറുത്ത്, ഉരലിൽ കുത്തി അരിയാക്കി വറുത്തു തിന്നും. അധ്വാനത്തിന്റെ ആ മധുരം അന്നോളം അനുഭവിച്ചറിഞ്ഞ മറ്റൊരു രുചിക്കും നൽകാൻ കഴിഞ്ഞിരുന്നില്ല.

ഇന്നത്തെ തലമുറയ്ക്ക് വയലോ, വിളവെടുപ്പോ, മെതിയോ ഒന്നുമറിയില്ല. അത്തരം ഗ്രാമീണ കൂട്ടായ്മകളുടെയും കാലിപ്പറുക്കലിന്റെയും ഓർമ്മകൾ പോലും അവർക്ക് അന്യമാണ്. മുതിർന്നവർക്ക് സ്ഥാനമില്ലാത്ത, കുട്ടികളുടെ മാത്രം സാമ്രാജ്യമായിരുന്ന ആ കാലിപ്പറുക്കൽക്കാലവും അതിന്റെ മധുരിക്കുന്ന ഓർമ്മകളും ഇന്നും മനസ്സിൽ പച്ചപ്പോടെ മായാതെ കിടക്കുന്നു.

'പീറ്റത്തെങ്ങും' നാണംകെടുത്തൽ ചടങ്ങും

പറമ്പിൽ ചില തെങ്ങുകളുണ്ടാകും; എത്രയോ വസന്തങ്ങൾ കടന്നുപോയാലും ഒരു കുല തേങ്ങ പോലും തരാൻ വിസമ്മതിക്കുന്നവ. വല്ല രോഗത്തിന്റെ പിടിയിലകപ്പെട്ടതാണോ അതോ പ്രകൃതിയുടെ വികൃതിയാണോ എന്ന് ആർക്കുമറിയില്ല. ഇന്നത്തെക്കാലത്തെ കുറിയ തെങ്ങുകളല്ല അന്നത്തേത്. ആകാശത്തിലേക്ക് നീണ്ടുനിവർന്നു കയറിപ്പോകുന്ന, നമ്മുടെ നാട്ടുമൊഴിയിൽ 'പീറ്റത്തെങ്ങ്' എന്ന് വിളിക്കുന്ന ഉയരക്കാരൻ തെങ്ങുകൾ.

മറ്റു തെങ്ങുകളൊക്കെയും കുലകൾ കോർത്ത്, കായ്ച്ചുകുലച്ച് സമൃദ്ധിയോടെ നിൽക്കുമ്പോൾ, ഈ ഒരു തെങ്ങു മാത്രം പൂവിരിയാതെ, പൂവിലിടാതെ വെറുംകയ്യോടെ നിൽക്കും. ചുറ്റുമുള്ളവരൊക്കെയും വിളവെടുപ്പിന്റെ മംഗളഗീതം പാടുമ്പോൾ, ഒന്നോ രണ്ടോ തെങ്ങുകൾ മാത്രം ഒന്നുമില്ലാതെ നിൽക്കുന്നത് ഒരുതരത്തിൽ നാണക്കേടല്ലേ? ഉടമസ്ഥന് കായ്ഫലം കിട്ടാത്ത വിഷമം; എന്നാൽ തെങ്ങിനോ, സ്വന്തം വംശത്തിന് മുന്നിൽ നിഷ്ഫലമായി നിൽക്കേണ്ടി വരുന്നതിന്റെ ആത്മനിന്ദ.

അവിടെയാണ് നമ്മുടെ പഴമക്കാരുടെ ഒരു വിചിത്രമായ അടവ് തുടങ്ങുന്നത്. ആ തെങ്ങിനെ ഒന്ന് നാണം കെടുത്തുക, അതിൽ അല്പം ലജ്ജയും വിഷമവും ഉണർത്തുക. അതിനായി അവർ എന്താണ് ചെയ്യുകയെന്നോ?

കേടായതും ഉണങ്ങിയതുമായ മോശം തേങ്ങകൾ തിരഞ്ഞുപിടിച്ചെടുക്കും. എന്നിട്ടവ ഒരു ചൂടിക്കയറ്റിൽ മാലപോലെ കോർത്തെടുക്കും. തോറ്റോടിയവന്റെ കഴുത്തിൽ പണ്ട് നാണംകെടുത്താൻ മാലയിട്ടു കൊടുക്കുമെന്നു പറയുന്നതുപോലെ, ആ തെങ്ങിന്റെ തടത്തിൽ, എല്ലാവരും കാണുന്ന പാകത്തിൽ ഈ കേടുവന്ന തേങ്ങകളുടെ മാല കെട്ടിത്തൂക്കും.

വഴിപോക്കരും നാട്ടുകാരും അത് കണ്ടു ചിരിക്കുമ്പോൾ, ആ നാണക്കേടിന്റെ ഭാരം താങ്ങാനാവാതെ തെങ്ങ് ഉരുകുമത്രേ! ‘ഞാൻ തോറ്റുപോയിരിക്കുന്നു; പക്ഷേ, വരുന്ന കൊല്ലമെങ്കിലും എനിക്ക് ഈ നാണക്കേടിന്റെ മാലയിൽ നിന്ന് രക്ഷപ്പെടണം, എനിക്ക് തിരികെ ജീവൻ വെക്കണം, ഉഷാറാവണം…’ എന്ന് ആ സസ്യശരീരം ആഗ്രഹിച്ചുപോവുമത്രേ.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഏതോ അജ്ഞാതമായ ഒരു ആത്മബന്ധത്തിന്റെ അടയാളമാണത്. മനുഷ്യന്റെ മനസ്സ് തെങ്ങിനുമുണ്ടെന്ന, അതിനും നാണവും ലജ്ജയുമുണ്ടെന്ന പണ്ടുള്ളവരുടെ വിശ്വാസം! അങ്ങനെയെങ്കിലും അത് കായ്ച്ചുതുടങ്ങുമെന്ന പ്രത്യാശയിൽ, അതിന്മേൽ തൂക്കിയിട്ട ആ കേടുവന്ന മാലകൾ കേവലം കായ്കളുടെ കൂട്ടമല്ല, ഒരു വീണ്ടെടുപ്പിനായുള്ള പ്രകൃതിയോടുള്ള നിശ്ശബ്ദമായ അപേക്ഷയാണ്.

വാഴക്കുല പഴുപ്പിക്കലും വെറ്റില സൂക്ഷിപ്പും

അതുപോലെ വാഴകൾക്കുമുണ്ടായിരുന്നു ഓരോ രീതികളും വിശ്വാസങ്ങളും. കുലകൾ പഴുപ്പിച്ചെടുക്കുന്നതിന് അന്നത്തെ ഗ്രാമീണർക്ക് അവരുടേതായ ചില തനത് വിദ്യകളും നാടൻ രീതികളുമുണ്ടായിരുന്നു.

കുറഞ്ഞ അളവിലുള്ള പഴങ്ങളാണെങ്കിൽ അവ സാധാരണയായി ഈർപ്പം മാറാതെ ചാക്കുകളിൽ പൊതിഞ്ഞുവെക്കുകയാണ് പതിവ്. എന്നാൽ, സദ്യകൾക്കോ മറ്റോ വലിയ അളവിൽ വാഴക്കുലകൾ പഴുപ്പിക്കേണ്ടി വരുമ്പോൾ വിപുലമായ രീതികളാണ് അവലംബിക്കാറുള്ളത്. അതിനായി മണ്ണിൽ വലിയ കുഴിയെടുത്ത് വാഴക്കുലകൾ ക്രമമായി ഇറക്കിവെക്കും. 

അതിനുമുകളിൽ ഉണങ്ങിയ പുല്ലുകൾ വിതറി പലകകൊണ്ട് കുഴിയുടെ വായ മൂടും. തുടർന്ന്, ഓല കെട്ടിയുണ്ടാക്കിയ ചൂട്ടിന്റെ ഒരറ്റം കുഴിയുടെ ഉള്ളിലേക്കും മറ്റേ അറ്റം പുറത്തേക്കും നിൽക്കത്തക്കവിധം താഴ്ത്തിവെക്കും. പുറത്തുനിൽക്കുന്ന ഭാഗത്ത് തീ കൊളുത്തി കാറ്റൂതിക്കൊടുക്കുമ്പോൾ, ആ പുക കുഴിക്കുള്ളിലേക്ക് പടർന്നുകയറി കുലകൾ ഒന്നാകെ പഴുത്തുപാകമാകും. നേന്ത്രക്കുലകളും മറ്റു വിശേഷപ്പെട്ട വാഴക്കുലകളും ഇത്തരം പുകയേൽപ്പിച്ചാണ് പഴുപ്പിച്ചെടുക്കാറുള്ളത്.

എന്നാൽ, ഒറ്റക്കുല മാത്രമാണ് പഴുപ്പിക്കാനുള്ളതെങ്കിൽ കൂടുതൽ ലളിതവും മനോഹരവുമായ മറ്റൊരു നാടൻ വഴിയുണ്ട്—ചുണ്ണാമ്പ് (നൂറ്) തൊട്ടു കൊടുക്കുക. കുലയിലെ ഓരോ പഴത്തിലും വിരൽത്തുമ്പുകൊണ്ട് ഓരോ കുറി തൊടുന്നതുപോലെ ചുണ്ണാമ്പുകൊണ്ട് വരയിട്ടുകൊടുക്കും. വെളുത്ത കുറിതൊട്ട് നിൽക്കുന്ന ആ വാഴപ്പഴങ്ങൾ കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്. ചുണ്ണാമ്പിന്റെ സാന്നിധ്യം കൊണ്ട് പഴങ്ങൾ വേഗത്തിൽ പഴുക്കാൻ സഹായിക്കുമെന്നത് പഴമക്കാരുടെ അനുഭവപാഠമാണ്.

അതുപോലെയുള്ള മറ്റൊരു സൂത്രപ്പണിയാണ് വെറ്റില സൂക്ഷിപ്പ്. വേനൽച്ചൂടിലും വെറ്റിലയുടെ പച്ചപ്പ് വാടാതെ സൂക്ഷിക്കാൻ മുൻതലമുറ കണ്ടെത്തിയ പരമ്പരാഗത അറിവുണ്ട്. തണുപ്പിന്റെ യന്ത്രപ്പട്ടികൾ (ഫ്രിഡ്ജ്) വീടുകളിൽ ഇടംപിടിക്കുന്നതിനും എത്രയോ മുൻപേ, വെറ്റിലയുടെ പച്ചപ്പും ഈർപ്പവും ചോർന്നുപോകാതെ കാത്തുവെക്കാൻ നമ്മുടെ കാരണവന്മാർക്കൊരു തനിമയാർന്ന വഴിയുണ്ടായിരുന്നു.

മുറുക്കുന്നവർ അങ്ങാടിയിൽ നിന്നും വാങ്ങി കൊണ്ടുവരുന്നതോ, തൊടിയിലെ വെറ്റിലക്കൊടിയിൽ നിന്നും പിച്ചിയെടുത്തതോ ആയ വെറ്റിലകൾക്ക് കൃത്യമായ കണക്കുകളുണ്ടായിരുന്നു. നൂറു വെറ്റിലകൾ ചേർത്തുവെച്ചാൽ അതിനെയവർ ഒരു 'ആഞ്ഞ' എന്ന് വിളിച്ചു. അരയാഞ്ഞയിൽ അമ്പതും, കാൽക്കട്ടിൽ ഇരുപത്തഞ്ചും ഇലകൾ അട്ടിവെച്ചിരിക്കും.

ഇങ്ങനെ വാങ്ങിക്കൂട്ടുന്ന ഇലകൾ മുറുക്കുപെട്ടിയിൽ സൂക്ഷിച്ചാൽ ഏറെവൈകാതെ വാടിപ്പോകും. അതിനാൽ, വെറ്റിലകളുടെ നനവും ജീവനും നിലനിർത്താൻ അവർ ആശ്രയിച്ചത് വാഴപ്പോളകളെയായിരുന്നു. വാഴപ്പോളയുടെ തണുപ്പുള്ള ഉള്ളറകളിലേക്ക് വെറ്റിലകൾ മെല്ലെ കടത്തിവെക്കും. 

വാഴ നൽകുന്ന പ്രകൃതിദത്തമായ തണലിലും ഈർപ്പത്തിലും, ദിവസങ്ങളോളം അത് യാതൊരു കേടും കൂടാതെ പുതുമയോടെ ഇരിക്കും. ആവശ്യം വരുമ്പോൾ വാഴപ്പോള ഒന്നകറ്റി, ഒന്നോ രണ്ടോ വെറ്റിലകൾ മാത്രമെടുത്ത് പൂട്ടിവെക്കുന്ന വല്യമ്മമാരുടെ ആ കാഴ്ച, പണ്ടത്തെ വീടുകളിലെ സുന്ദരമായൊരു ഓർമ്മച്ചിത്രമാണ്.

നാടൻ അനുഭവങ്ങളും ഓർമ്മകളും നിറയുന്ന ഈ കുറിപ്പ് നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: A nostalgic memoir recalling Kerala's traditional agrarian practices, jackfruit preservation, and village memories.

#JackfruitMemories #KeralaNostalgia #TraditionalKerala #OldKerala #VillageLife #KeralaCulture #AmmuNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia