കുരുന്ന് പൂക്കൾ നിർഭയം വിടരട്ടെ; യുദ്ധവും സംഘർഷവും കുട്ടികളുടെ ജീവിതം ദുരിതമാക്കുന്നു; 50 ലക്ഷത്തിലേറെ പേർ അഭയാർത്ഥികളായി


● ശാരീരിക, മാനസിക പീഡനങ്ങൾക്ക് കുട്ടികൾ ഇരയാകുന്നു.
● 500 ദശലക്ഷത്തിലേറെ കുട്ടികൾ സംഘർഷബാധിത പ്രദേശങ്ങളിൽ.
● 50 ലക്ഷത്തിലേറെ കുട്ടികൾക്ക് വീടുവിട്ട് പോകേണ്ടി വന്നു.
● 200 ദശലക്ഷം കുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇര.
● ഉക്രൈനിലും പലസ്തീനിലും കുട്ടികൾ ദുരിതത്തിൽ.
● പാക്കിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ക്രൂരത കൂടുതൽ.
നവോദിത്ത് ബാബു
(KVARTHA) ലോകമെമ്പാടുമുള്ള കുട്ടികൾ അനുഭവിക്കുന്ന വേദനയെ സമൂഹത്തിന്റെ വേദനയാക്കി മാറ്റി, അവർക്ക് സംരക്ഷണം നൽകുകയും ഇനി ഒരു കുട്ടി പോലും വേദന ഏറ്റുവാങ്ങരുത് എന്ന സന്ദേശം സമൂഹത്തിന് നൽകുകയും ചെയ്യുന്ന കടമയുമായി ജൂൺ 4 'ആക്രമണത്തിന് ഇരയായ നിരപരാധികളായ കുട്ടികളുടെ ദിനമായി' ലോകമെമ്പാടും ആചരിക്കുന്നു. നിരപരാധികളായ ഈ കുട്ടികളിൽ പലരും ശാരീരികവും മാനസികവും വൈകാരികവുമായ പീഡനത്തിന് ഇരയാകുന്നു എന്നതാണ് വാസ്തവം. ഈ കുട്ടികളുടെ അവകാശ സംരക്ഷണത്തിന് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത ദിവസമാണ് ഇന്ന്.
ലോകമെമ്പാടും യുദ്ധവും സംഘർഷവും ദൈനംദിന ജീവിതത്തിന്റെ ഭാഗമായ സ്ഥലങ്ങളിലാണ് നിരവധി കുട്ടികൾ ജീവിക്കുന്നത്. സമീപകാല സ്ഥിതിവിവരക്കണക്കനുസരിച്ച് 500 ദശലക്ഷത്തിലേറെ കുട്ടികൾ സംഘർഷങ്ങളോ ദുരന്തങ്ങളോ ബാധിച്ച സ്ഥലങ്ങളിലാണ് ജീവിക്കുന്നത്. 50 ലക്ഷത്തിലേറെ കുട്ടികൾ സ്വന്തം വീടുകളിൽ നിന്ന് പലായനം ചെയ്യപ്പെട്ട് തെരുവുകളിൽ കഴിയേണ്ടി വരുന്നു എന്ന നഗ്നസത്യം ലോക ജനതയെ തുറിച്ചുനോക്കുന്നുണ്ട്. തങ്ങളുടെതല്ലാത്ത കാരണങ്ങളാൽ അനാഥരായി, കുടുംബങ്ങളിൽ നിന്നും വേർപെട്ട്, രക്ഷിതാക്കളെ നഷ്ടപ്പെട്ട് പലായനം ചെയ്യപ്പെട്ട് വരുന്ന ഈ കുട്ടികൾ വിശേഷണങ്ങളില്ലാത്ത കൊടും ക്രൂരതകൾക്ക് വിധേയമാകുന്നു എന്ന കാര്യവും ഏറെ ദുഃഖകരമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികൾ വൈകാരികമായും ശാരീരികമായും ലൈംഗികമായും മാനസികമായും ക്രൂരമായ പീഡനങ്ങൾക്ക് വിധേയമാക്കപ്പെടുന്നു എന്നത് യാഥാർത്ഥ്യമാണ്. ഏകദേശം 200 ദശലക്ഷം കുട്ടികൾ പ്രതിവർഷം ലൈംഗിക അതിക്രമത്തിന് ഇരയാകുന്നു എന്നാണ് റിപ്പോർട്ടുകളിൽ കാണുന്നത്.
യുദ്ധ കൊലപാതകങ്ങൾ, ലൈംഗിക അതിക്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയവ സൃഷ്ടിച്ച മാനസിക ആഘാതങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, 1982 ഓഗസ്റ്റ് 19-ന് ഐക്യരാഷ്ട്ര പൊതുസഭ ജൂൺ നാലിന് 'അതിക്രമത്തിന് ഇരയായ നിരപരാധികളുടെ കുട്ടികളുടെ അന്താരാഷ്ട്ര ദിനമായി' പ്രഖ്യാപിക്കുകയുണ്ടായി. പാലസ്തീൻ പ്രശ്നത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയ സമ്മേളനത്തിലാണ് യു.എൻ ഈ തീരുമാനം എടുത്തത്. 1982-ലെ ലബനൻ യുദ്ധത്തിൽ പീഡനങ്ങൾ ഏറ്റുവാങ്ങിയ കുട്ടികളെയാണ് ആദ്യമായി സംരക്ഷിച്ചത്.
വർഷങ്ങളായി നീണ്ടുനിൽക്കുന്ന സംഘർഷ ബാധിത പ്രദേശങ്ങളായ ഉക്രൈനിലെയും പാലസ്തീനിലെയും കുട്ടികൾ അനുഭവിക്കുന്ന കൊടും ക്രൂരതകൾ കണ്ടുകൊണ്ടും കേട്ടുകൊണ്ടുമിപ്പോഴും ഓരോ സുപ്രഭാതവും വിടരുന്നു. പാക്കിസ്ഥാൻ, ഈജിപ്ത്, മൊസാംബിക്, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് കുട്ടികൾക്കെതിരെയുള്ള ക്രൂരത ഏറ്റവും കൂടുതലുള്ളതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പറയുന്നത്.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം സമാധാനപരവും എല്ലാവരും ഉൾക്കൊള്ളുന്നതുമായ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നു. കുട്ടികൾക്കെതിരായ ദുരുപയോഗം, ചൂഷണം, കടത്ത് തുടങ്ങി എല്ലാവിധ അതിക്രമങ്ങളും തടയുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം.
അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികളുടെ അന്താരാഷ്ട്ര ദിനത്തെക്കുറിച്ച് അറിയൂ! ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: International Day of Innocent Children Victims of Aggression observed.
#ChildrensDay #ChildProtection #EndViolenceAgainstChildren #HumanRights #UN #WorldChildrensDay