അക്ഷര പുരുഷന്റെ മുമ്പില്‍

 


ADVERTISEMENT

അക്ഷര പുരുഷന്റെ മുമ്പില്‍
ഴീക്കോട് മാഷ് ഒരു കള്ളിയിലും ഒതുങ്ങുന്നില്ല. അതല്ലെങ്കില്‍ മാഷ് എല്ലാ കള്ളികളിലും നിറഞ്ഞു കവിയുന്നു. ഇങ്ങനെയൊരാളെ ഇതിന് മുമ്പ് കേരളം കണ്ടിട്ടില്ല; കേട്ടിട്ടുമില്ല.
ആരാണ് അഴീക്കോട് മാഷ്? മനസ്സാക്ഷിയുടെ മുഴങ്ങുന്ന വാക്ക്! സാഹിത്യ വിമര്‍ശന കലയിലെ മേഘ ഗര്‍ജ്ജനം? പ്രഭാഷണ വേദിയില്‍ ഉയര്‍ന്നു നിന്ന സാഗര തിരമാല? ഗുരുവെന്ന സംസ്‌കൃത പദത്തിന്റെ പൂര്‍ണാര്‍ത്ഥാവതാരം? ജ്ഞാനത്തിന്റെ കരകണ്ട താപസി? സദാ ജാഗ്രതയോടെ ഉണര്‍ന്നു നിന്ന, പ്രതികരണ കലയിലെ കിരീടം വെക്കാത്ത ചക്രവര്‍ത്തി? ഗാന്ധിയന്‍ ജനാധിപത്യത്തിന്റെ അറിവാളന്‍? അഴീക്കോട് മാഷ് ഇതെല്ലാമാണ്. ഇങ്ങനെ പറയുമ്പോള്‍ തന്നെ മറ്റൊന്നു കൂടി പറയണം- മാഷ് ഈ കള്ളികളിലൊന്നും ഒതുങ്ങുന്നില്ല. ഭാവമായി, ശബ്ദമായി, തീര്‍ത്തും വേറിട്ട ശരീര ഭാഷയായി, നാം നല്‍കുന്ന വിശേഷണ പദങ്ങള്‍ക്കൊന്നിനും മാഷിനെ പൂര്‍ണമായി പ്രതിഫലിപ്പിക്കാനാവാതെ - അര്‍ത്ഥങ്ങളുടേയും അനര്‍ത്ഥങ്ങളുടേയും അപ്പുറത്ത് ആ ബഹുസ്വര വ്യക്തി രൂപംപ്രകാശ ഗോപുരമായി കത്തിയാളി നിലകൊള്ളുന്നു.

അക്ഷര പുരുഷന്റെ മുമ്പില്‍
ഡോ. സുകുമാര്‍ അഴീക്കോട് ഉബൈദ് സ്മാരക അവാര്‍ഡ് ഇബ്‌റാഹിം
ബേവിഞ്ചയ്ക്ക് സമ്മാനിക്കുന്നു

വായനയുടെ സ്വര്‍ഗ്ഗത്തിലേക്ക് കേരളീയ സഹൃദയരെ മാഷ് കൂട്ടികൊണ്ടുപോയി. അക്ഷരങ്ങളുടെ മൂര്‍ച്ചയും പൂര്‍ണ്ണിമയും എഴുത്തിലൂടെയും വാക്കുകളിലൂടെയും മനസ്സിലാക്കിന്നു. എഴുത്തിന്റെ ദിവ്യ മുഹൂര്‍ത്തങ്ങളില്‍ മനസ്സില്‍ ഉറവെടുക്കുന്ന വികാര-വിചാരങ്ങളെ പൂര്‍ണമായി പ്രകാശിപ്പിക്കാന്‍ തനിക്കാവുന്നില്ലല്ലോയയെന്ന് തേങ്ങിയത് അഴീക്കോട് മാഷിന്റെ പ്രിയപ്പെട്ട കവിയായ കുമാരനാശാനാണ്. ഭാഷയുടെ അപൂര്‍ണത ആശാന്‍ അറിഞ്ഞു. അത് ഉപയോഗിക്കുമ്പോള്‍ അര്‍ത്ഥശങ്കയാല്‍ പിഴവുകള്‍ വന്നുപോകുന്നുവല്ലോ എന്ന് ആശാന്‍ പരിതപിച്ചു. അഴീക്കോട് മാഷിന്റെ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ , ആ പ്രഭാഷണത്തിരമാലയില്‍ എല്ലാം മറന്ന് ദിവ്യത ചുഴുന്നോരവസ്ഥയില്‍ എത്തുമ്പോഴും നാം അറിയുന്നതും ഇതു തന്നെ. ' ഇന്ന് ഭാഷയിതപൂര്‍ണ മഹോ, വന്നു പോം പിഴയുമന്നര്‍ത്ഥശങ്കയാല്‍'

അക്ഷര പുരുഷന്റെ മുമ്പില്‍
ഇത്രയധികം പ്രസംഗിച്ച മറ്റൊരു സാഹിത്യ വിമര്‍ശകന്‍ മലയാള സാഹിത്യത്തിലുണ്ടയിട്ടില്ല. ഇത്രയധികം പ്രതികരിച്ച മറ്റൊരു 'ഉദ്ബുദ്ധവാനെ' കേരളം മുമ്പ് കണ്ടിട്ടില്ല. പ്രഭാഷണത്തിനായി ഇത്രയധികം വിനാഴികകള്‍ താണ്ടിയ മറ്റൊരു സഞ്ചാരി കേരളത്തിലുണ്ടായിട്ടില്ല. നീതിയ്ക്കും ധര്‍മത്തിനും നേരിനും വേണ്ടി ബ്രഹ്മാചാരിയായി കഴിഞ്ഞ മറ്റൊരു ജ്ഞാന താപസിയെ നാം വേറെ കണ്ടിട്ടില്ല.
അക്ഷരങ്ങളുടെ അക്ഷരത്വം മലയാളിക്ക് ബോധ്യപ്പെടുത്തിയ ഈ എല്ലിച്ച മനുഷ്യനില്‍ നിന്ന് ഉബൈദ് അവാര്‍ഡ് വാങ്ങിക്കാന്‍ കഴിഞ്ഞ ധന്യതയില്‍ നില്‍ക്കുകയാണ് ഞാന്‍. മനസിന്റെ മുറത്തിലിട്ട് ചേറിയെടുക്കുന്ന വാക്കുകള്‍ക്ക് പോലും അഴീക്കോട് മാഷിന്റെ അതുല്യ പ്രഭാവത്തെ പ്രകാശിപ്പിക്കാനാവില്ലെന്ന തിരിച്ചറിവിന്റെ അവസ്ഥയില്‍ നിലകൊള്ളാനേ ഇപ്പോള്‍ എനിക്കാവുന്നുള്ളൂ.

ഇബ്‌റാഹിം ബേവിഞ്ച
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia