

● അപൂർവ്വമായി കാണുന്ന സ്നേഹബന്ധങ്ങളുടെ ദൃശ്യങ്ങൾ.
● മനുഷ്യരിലെ സ്നേഹവും കടപ്പാടും ഓർമ്മിപ്പിക്കുന്നു.
● മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന മനോഹര കാഴ്ചകൾ.
● കുട്ടികളുടെ നിഷ്കളങ്കമായ സ്നേഹം അത്ഭുതപ്പെടുത്തി
● ഈ കാഴ്ചകൾ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ആഴം വെളിവാക്കുന്നു.
ഓർമ്മത്തുരുത്ത് ഭാഗം - 4/ കൂക്കാനം റഹ്‌മാൻ
(KVARTHA) ഒരു മീറ്റിംഗ് ഹാൾ. നിറഞ്ഞു നിൽക്കുന്ന സദസ്സ്. അവിടെ ചടങ്ങുകൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. അതിനിടയിലാണ് ഒരു കാഴ്ച എന്റെ കണ്ണിലുടക്കിയത്. ഹാളിൽ ആരെയോ കാത്തുനിൽക്കുന്നതുപോലെ ഒരു പെൺകുട്ടി പുറത്തേക്ക് നോക്കിനിൽക്കുന്നു. വേവലാതിയോടെ വഴിയരികിലേക്കും ഇടയ്ക്കിടെ വാതിലിലേക്കും അവളുടെ കണ്ണുകൾ പാഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
കണ്ടാൽ ഇരുപതിനോടടുത്ത് പ്രായം തോന്നിക്കും. നിറഞ്ഞു നിൽക്കുന്ന ഒരു സദസ്സിൽ, ചുറ്റും ആളുകൾ സന്തോഷങ്ങൾ പങ്കുവെച്ച് ആനന്ദത്തിൽ ലയിച്ചിരിക്കുമ്പോൾ അവൾ മാത്രം ആരെയായിരിക്കും കാത്തിരിക്കുന്നത്? ആ കാത്തിരിപ്പിന്റെ വേദനയും വെപ്രാളവും അവളുടെ മുഖത്ത് നല്ലതുപോലെ ഉണ്ടായിരുന്നു.
വരാമെന്നേറ്റ ആ പ്രിയപ്പെട്ട ആൾ, അതാരാവും? സത്യത്തിൽ അവളെക്കാൾ ആകാംക്ഷ ഇപ്പോൾ എനിക്കാണ്. അതാരാണെന്നറിയാനുള്ള ഒരു വെമ്പൽ. അതുകൊണ്ടുതന്നെ എന്റെ കണ്ണുകൾ ഇടയ്ക്കിടെ അവളുടെ അടുത്തേക്ക് ഓടിക്കൊണ്ടിരുന്നു.
പെട്ടെന്നാണ് അമ്പത് വയസ്സ് തോന്നിക്കുന്ന ഒരാൾ ഹാളിലേക്ക് ഓടിക്കയറി വന്നത്. അത് കണ്ടതും അവൾ ആശ്വാസത്തോടെ അയാളുടെ അടുത്തേക്ക് ചെന്നതും ഒപ്പമായിരുന്നു. അച്ഛനാവുമെന്ന് ഞാൻ ഊഹിച്ചു. അദ്ദേഹം അല്പം മഴ നനഞ്ഞിട്ടുണ്ട്. അത് കണ്ട ഉടനെ എന്തോ പറഞ്ഞു ശ്വാസിക്കുംപോലെ അല്പം ദേഷ്യത്തോടെ അവൾ അണിഞ്ഞ ഷാൾ കൊണ്ട് അയാളുടെ തലയിലെ മഴവെള്ളം തുടച്ചുകൊടുത്തു.
പിന്നെ ചിരിച്ചുകൊണ്ട് അതേ തുണികൊണ്ട് അദ്ദേഹത്തിന്റെ മുഖവും ഡ്രസ്സുമെല്ലാം ഒന്നുകൂടി തുടച്ചു. സ്നേഹത്തിന്റെയും കരുതലിന്റെയും ഒരു നേർച്ചിത്രം. ആ നിമിഷം അവളോടെനിക്ക് വല്ലാത്തൊരു സ്നേഹവും വാത്സല്യവുമൊക്കെ തോന്നിപ്പോയിരുന്നു. ആ മകളുടെ അച്ഛനോടുള്ള സമീപനം കണ്ടപ്പോൾ സത്യത്തിൽ കരഞ്ഞുപോയിരുന്നു. ആരും കാണാതെ നനഞ്ഞ കണ്ണ് തുടയ്ക്കാൻ ഒത്തിരി പാടുപെട്ടു.
അതിനുശേഷമാണ് അവളെക്കുറിച്ച് ഞാൻ കൂടുതൽ അറിഞ്ഞത്. എന്റെ ഊഹം ശരിവെച്ചതുപോലെ അതവളുടെ അച്ഛൻ തന്നെയായിരുന്നു. എം.ബി.ബി.എസ് കഴിഞ്ഞ കുട്ടിയാണ്. അവരുടെ സ്നേഹം കണ്ടപ്പോൾ സംസാരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവളെ അരികിലേക്ക് വിളിച്ച് അവളുടെ അച്ഛനോടു കാണിച്ച സ്നേഹഭാവത്തെ അഭിനന്ദിച്ചു പറയുകയും അല്പം കുശലന്വേഷണങ്ങൾ അവരുമായി നടത്തുകയും ചെയ്തു.
കാരണം, ഇത്തരം സ്നേഹക്കാഴ്ചകൾ അപൂർവമായിട്ടേ ഇപ്പോൾ കാണാൻ സാധിക്കാറുള്ളൂ. പരസ്പരമുള്ള സ്നേഹവും കടപ്പാടും കടമകളുമൊക്കെ അന്യം നിന്ന് പോകുന്നത് പോലെയാണ് മനുഷ്യരുടെ പെരുമാറ്റവും സ്വഭാവവുമൊക്കെ. അതിനിടയിൽ ഇതുപോലെ മനസ്സ് നിറയ്ക്കുന്ന കാഴ്ചകൾ കാണുമ്പോൾ കണ്ണ് നിറയുക എന്നത് അത്ഭുതമൊന്നുമല്ലല്ലോ.
എന്റെ മനസ്സ് നിറച്ച മറ്റൊരു സംഭവം കൂടിയുണ്ടായിട്ടുണ്ട്. കാഴ്ചകൾ വ്യത്യസ്തമാണെങ്കിലും അത് നൽകിയ സന്തോഷം ഒന്നുതന്നെയായിരുന്നു. അങ്ങനെയുള്ള കാഴ്ചകളും സംഭവങ്ങളും മനസ്സിൽ എന്നും തങ്ങിനിൽക്കുകയും ചെയ്യുമല്ലോ. ഒരു റിട്ട. കോളേജ് പ്രൊഫസറുടെ വീട്. അദ്ദേഹത്തോട് ചില പൊതു പ്രവർത്തന കാര്യങ്ങൾ സംസാരിക്കാനാണ് അന്ന് ഞാൻ അവിടേക്ക് ചെന്നത്. കോളിംഗ് ബെല്ലടിച്ചു. അദ്ദേഹത്തിന്റെ ഭാര്യയാണ് ഡോർ തുറന്നത്.
അവർ സ്നേഹത്തോടെ എന്നെ അകത്തേക്ക് ക്ഷണിച്ചു. ഞാൻ കയറിച്ചെല്ലുമ്പോൾ അദ്ദേഹം ഉച്ചഭക്ഷണം കഴിഞ്ഞ് വിസിറ്റേഴ്സ് റൂമിലെ സോഫയിൽ കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മകൻ എവിടേക്കോ യാത്ര പുറപ്പെടാനായി തയ്യാറായി നിൽക്കുന്നു. മൂന്നുപേരും ഒപ്പമുള്ളപ്പോഴാണ് അവിചാരിതമായി ഞാൻ അവിടെ എത്തിയതും. അതുകൊണ്ടുതന്നെ മകൻ അച്ഛനോട് യാത്ര ചോദിക്കുന്ന സന്ദർഭത്തിന് ഞാൻ സാക്ഷിയാകേണ്ടിവന്നു.
സോഫയിൽ കിടക്കുന്ന അച്ഛന്റെ സമീപം വിനയാന്വിതനായി മകൻ നിൽക്കുന്നു. അച്ഛന്റെ കാൽതൊട്ടു വന്ദിച്ച് യാത്ര ചോദിക്കുന്നു. അത് കണ്ട ഉടനെ പ്രൊഫസർ എഴുന്നേറ്റിരുന്ന് സ്നേഹത്തോടെ അവന്റെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നു. ഈ കാലത്ത് അച്ഛന്റെ കാൽതൊട്ടു വന്ദിക്കുന്ന ആ മകന്റെ പ്രവൃത്തി കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. ഇങ്ങനെയൊരു അച്ഛനെയും മകനെയും നേരിൽ കാണാൻ സാധിച്ചതിൽ വല്ലാത്ത സന്തോഷവും. അവർക്കിടയിലെ കരുതൽ, സ്നേഹം, ബഹുമാനം അതൊക്കെ ആ പ്രവർത്തിയിൽത്തന്നെ തെളിഞ്ഞു കാണാൻ കഴിഞ്ഞിരുന്നു. എന്തുകൊണ്ടോ ആ കാഴ്ചയും കണ്ണിൽ കണ്ണീരു പടർത്തി.
ഒരു പ്രൈമറി സ്കൂളിലാണ് സംഭവം. തീയതിയും സമയവും ഇപ്പോഴും കൃത്യമായി ഓർക്കുന്നു. 1975 നവംബർ 30. ആ സ്കൂളിൽ 5 വർഷത്തോളം പ്രവർത്തിച്ച ഒരു അധ്യാപകൻ പി.എസ്.സി മുഖേന മറ്റൊരു ജോലി ലഭിച്ച് അവിടുന്ന് പോവുകയായിരുന്നു. പ്രസ്തുത സ്കൂളിലെ അഞ്ചാം ക്ലാസ് അധ്യാപകനായിരുന്നു അദ്ദേഹം. കുട്ടികൾ അദ്ദേഹത്തിന് യാത്രയയപ്പ് നൽകുന്ന സമയത്താണ് ഞാനെത്തിയത്.
അദ്ദേഹത്തിന്റെ ഒഴിവിലേക്ക് പുതിയൊരു അധ്യാപകനെ മാനേജ്മെന്റ് നിയമിച്ചിട്ടുണ്ട്. അദ്ദേഹം ഓഫീസ് റൂമിലിരിക്കുന്നുണ്ട്. കുട്ടികൾ പിരിഞ്ഞുപോകുന്ന അധ്യാപകന് എന്തോ സമ്മാനപ്പൊതി നൽകുന്നു. അത് കഴിഞ്ഞ് ഓരോ കുട്ടിയും മാഷിന്റെ അടുത്ത് വന്ന് ‘മാഷ് പോവരുത്’ എന്ന് പറഞ്ഞ് കരയുന്നു. അവസാനം അതൊരു കൂട്ടക്കരച്ചിലായി. മാഷിനും അത് താങ്ങാൻ കഴിഞ്ഞില്ല. കലങ്ങിയ കണ്ണുമായി മാഷും ഓഫീസിലേക്ക് ചെന്നു.
പരിചയപ്പെടുത്തുന്നതിനായി പുതിയ മാഷെയും കൂട്ടി ഹെഡ്മാസ്റ്റർ ക്ലാസിലേക്ക് വന്നു. ‘ഇതാണ് നിങ്ങളുടെ പുതിയ മാഷ്’ കേൾക്കേണ്ട താമസം കുട്ടികൾ ഒന്നിച്ചു വിളിച്ചുപറഞ്ഞു: ‘വേണ്ട ഞങ്ങൾക്ക്, ഞങ്ങളുടെ മാഷെ തന്നെ മതി. അദ്ദേഹത്തോട് പോകേണ്ട എന്ന് പറയൂ.’ ഹെഡ്മാഷ് പലതും പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർ വീണ്ടും വീണ്ടും അത് തന്നെ ആവശ്യപ്പെടുകയാണ്. സത്യത്തിൽ അത് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി.
ചിലപ്പോൾ പകരം വെക്കാൻ കഴിയാത്ത അത്രയ്ക്ക് സ്നേഹമായിരിക്കാം ആ അധ്യാപകൻ കുട്ടികൾക്ക് നൽകിയിട്ടുണ്ടാവുക. അത് നഷ്ടപ്പെടുന്നത് അവർക്ക് സഹിക്കാൻ കഴിയാത്തതാവാം. അന്നാണ് എനിക്ക് ബോധ്യമായത് കുട്ടികളെ സ്നേഹിച്ചാൽ തിരിച്ചും അവർ അത്യധികം സ്നേഹം തിരിച്ചുനൽകുമെന്ന്. ഇതും ഒരപൂർവ കാഴ്ചയായും ഓർമ്മയായും ഇന്നും മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്നു.
ഇനി മറ്റൊരു സംഭവം പറയാം. സൗഹൃദങ്ങൾ ചെറുതോ വലുതോ എന്നോട് ചേർന്ന് നിൽക്കുന്നവരെ അതിനേക്കാൾ ഭംഗിയായി ഞാൻ ചേർത്ത് വെക്കാറുണ്ട്. അതുകൊണ്ടുതന്നെ വർഷങ്ങൾ മുമ്പുള്ള സൗഹൃദങ്ങൾ പോലും ഇപ്പോഴും നിലനിന്നുപോകുന്നുണ്ട്. പരസ്പരമുള്ള അന്വേഷണങ്ങളും തേടിപ്പോകലുകളുമൊക്കെയായി നല്ല രീതിയിൽ മുന്നോട്ട് പോകാറുണ്ട്.
ഇതിലെ കഥാപാത്രമായ ആൾ എന്റെ കോളേജ് മേറ്റാണ്. ഹൈസ്കൂൾ മേറ്റാണ് അയാളുടെ ഭാര്യ. രണ്ടുപേരും പലപ്പോഴും വിളിക്കും. സുഖവിവരം പരസ്പരം സംസാരിക്കും. ഒപ്പം പഠിച്ച സ്നേഹബന്ധം നിലനിർത്തിക്കൊണ്ടുപോകുന്നവരാണ് ഞങ്ങൾ മൂന്നുപേരും. രണ്ടുപേർക്കും ചില കഴിവുകളൊക്കെയുണ്ട്. ഭാര്യ നല്ല ചിത്രകാരിയാണ്.
പത്താം ക്ലാസിലെ ക്ലാസ് മാഗസിൻ എഡിറ്ററായ എനിക്ക് വേണ്ടി അതിലേക്ക് ആവശ്യമായ ചിത്രങ്ങളൊക്കെ വരച്ചത് അവളായിരുന്നു. ഭർത്താവ് നല്ല പ്രാസംഗികനാണ്. സംഘടനാ പാടവമുള്ള വ്യക്തിയാണെന്ന് കോളേജ് പഠനകാലത്തുതന്നെ ഞാൻ മനസ്സിലാക്കിയിരുന്നു. ഏത് പ്രശ്നങ്ങളെയും നേരിടാനുള്ള ചങ്കൂറ്റവും അദ്ദേഹത്തിനുണ്ട്.
ഒരു ദിവസം ഫോണിൽ സംസാരിക്കുന്നതിനിടയിൽ എന്നോടെന്നപോലെ ഭർത്താവ് പറഞ്ഞു: ‘ഭാര്യക്ക് നല്ല സുഖമില്ല. ഡോക്ടറെ കണ്ടുവന്നതേയുള്ളൂ.’ കാരണം തിരക്കിയെങ്കിലും ആ സംസാരം അത്ര ഗൗരവത്തിൽ ഞാൻ എടുത്തില്ല. സാധാരണ ഒരു കുശലന്വേഷണമായി അത് കടന്നുപോവുകയും ചെയ്തു. പിന്നെയാണ് ഞാൻ അറിഞ്ഞത് അസുഖം കൂടിയെന്നും ഭാര്യ കിടപ്പിലാണെന്നുമൊക്കെ. അറിഞ്ഞപ്പോൾ കാണാൻ ചെല്ലാതിരിക്കാൻ കഴിഞ്ഞില്ല. കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി.
ബോധമുണ്ട്. പക്ഷേ ചലിക്കാൻ പറ്റുന്നില്ല. എല്ലാം ബെഡിൽത്തന്നെ. പരസഹായമില്ലാതെ ഒന്നിനും വയ്യ. സാധാരണ ഗതിയിൽ ഇങ്ങനെ വരുമ്പോൾ സഹായത്തിന് സ്ത്രീകളെ ആരെയെങ്കിലും വെക്കാറാണ് കണ്ടുവരുന്ന പതിവ്. പക്ഷേ അവിടെ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി എന്ന് തന്നെ പറയാം. ഒരു മടിയും കൂടാതെ ഭാര്യയുടെ എല്ലാ കാര്യവും ഭർത്താവ് തന്നെ ചെയ്യുന്നു. സഹായിക്കാൻ വേറെ ആളെ നിർത്താൻ കഴിവില്ലാത്തതുകൊണ്ടല്ല. എന്റെ പ്രിയപ്പെട്ടവളെ പരിചരിക്കുവാൻ ഞാൻ തന്നെ മതി എന്ന അദ്ദേഹത്തിന്റെ ഹൃദയവിശാലതയും സ്നേഹവായ്പും കൊണ്ടുമാത്രമാണ്.
അല്പനേരമാണെങ്കിലും കണ്ടും കേട്ടും അവരെക്കുറിച്ചറിഞ്ഞപ്പോൾ എന്റെ മനസ്സ് കുളിരണിഞ്ഞു. ഒന്നിച്ചു ചേർത്ത് നിർത്തിയത് മടുക്കുവോളമെന്നല്ല മരിക്കുവോളമെന്ന വാക്ക് ഊട്ടിഉറപ്പിക്കുംപോലെ അദ്ദേഹം അവളെ ചേർത്ത് പിടിക്കുകയാണ്.
ഈ ഹൃദയസ്പർശിയായ കാഴ്ചകൾ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ! സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഈ മനോഹര നിമിഷങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Summary: Kookanam Rahman shares heartwarming moments of love, care, and connection he witnessed.
#Heartwarming, #Love, #Care, #Kindness, #Memories, #Kerala