ഒരു സ്ത്രീ ഇത്ര ക്രൂരയാകുമോ?

 


കൂക്കാനം റഹ്‌മാൻ

(www.kvartha.com 19.05.2014) ത്ര മനോഹരമായ പേര്. അനുശാന്തി. അവളുടെ മനസ്സില്‍ അശാന്തി പടര്‍ത്തിയതാരാണ്? നാലുവയസ്സുവരെ തലോലിച്ചു പോറ്റിവളര്‍ത്തിയ  മകളെ വെട്ടിനുറുക്കാന്‍ കൂട്ടുനിന്നതെന്തിന്? പത്തുവര്‍ഷത്തോളം ഒപ്പം കഴിഞ്ഞ ഭര്‍ത്താവിനെ വകവരുത്താന്‍ പ്ലാനിട്ടതെന്തിന്? അറുപത്തേഴുകാരിയായ ഭര്‍തൃമാതാവിനെ വെട്ടിവീഴ്ത്താന്‍ പ്രേരണയായതെന്താണ്?

കൊലപാതകത്തിന് പ്ലാന്‍ ചെയ്ത അനുശാന്തി എം ടെക്ക് ബിരുദ ധാരിണിയാണ്. അറും കൊല ചെയ്ത നിനോമാത്യു കംപ്യൂട്ടര്‍ അപ്ലിക്കേഷനില്‍ ബിരുദം നേടിയ വ്യക്തിയാണ്. ഇവര്‍ വിദ്യാസമ്പന്നര്‍. സമൂഹത്തില്‍ നടക്കുന്ന സര്‍വ്വകാര്യങ്ങളും മനസ്സിലാക്കാന്‍ കഴിവുളളവര്‍. ചിന്തയ്ക്ക് കുഴപ്പമില്ലാത്തവര്‍. ചെയ്ത കുറ്റം എന്നെങ്കിലും തെളിയുമെന്ന് അറിവുളളവര്‍. സമൂഹ മനസ്സാക്ഷിക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് തിരിച്ചറിവുളളവര്‍. അവരെന്തേ ഈ കാടത്തത്തിന് പുറപ്പെട്ടു?

വിവാഹവേളയിലെ ലിജീഷിന്റെയും അനുശാന്തിയുടെയും ഫോട്ടോ പത്രത്താളുകളില്‍ കണ്ടു. രണ്ടാളുടെയും മുഖത്ത് വിളയാടുന്ന വികാരം നോക്കൂ. നിഷ്‌കളങ്കമായ, ശാന്തമായ, പേരുപോലെ ശാന്തമാണ് അനുശാന്തിയുടെ മുഖം. സ്‌നേഹം ഉളളിലൊതുക്കി സ്‌നേഹവായ്‌പോടെ മുന്നോട്ടു പോകാം എന്ന മുഖഭാവത്തോടെ ലിജോ. നൂറ് നൂറ് മോഹങ്ങളുമായി ജീവിതയാത്ര തുടരാന്‍ കൊതിച്ചവരാണവര്‍. അവര്‍ പരസ്പരം പങ്കുവച്ച ആശകളും, ആഗ്രഹങ്ങളും ഒരുപാടുണ്ടാവാം. കുഞ്ഞു പിറന്നാല്‍ എന്തു പേരിടണമെന്നവര്‍ പരസ്പരം പറഞ്ഞു തിരുമാനമെടുത്തിട്ടുണ്ടാവാം. എല്ലാമെല്ലാം നാശത്തിലേക്കെത്തിച്ച സംഭവങ്ങളെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്.

ഒരു സ്ത്രീ ഇത്ര ക്രൂരയാകുമോ?ഇന്ന് വിവാഹത്തിന് പുറത്തുളള സൗഹൃദങ്ങള്‍ സ്ത്രീ - പുരുഷന്‍മാര്‍ക്കിടയില്‍ ഒരുപാട് വര്‍ദ്ധിച്ചിട്ടുണ്ട്. വിവാഹജീവിതത്തിലെ ഇച്ഛാഭംഗങ്ങള്‍ മറികടക്കാനുളള മാര്‍ഗ്ഗമായിട്ടാണ് പലരും വിവാഹേദര സൗഹൃദങ്ങളെ കാണുന്നത്. അത്തരം ബന്ധങ്ങളെ ആരോഗ്യകരമായി കൊണ്ടുപോകാന്‍ പലര്‍ക്കും കഴിയുന്നില്ല. അതില്‍ പലതും ചൂഷണാത്മകമായി മാറിപ്പോവുന്നു. പുരുഷ സൗഹൃദങ്ങളില്‍ നിന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നത് വൈകാരികമായ പിന്തുണയാണ്. ഭര്‍ത്താവില്‍ നിന്ന് ലഭിക്കാത്ത ശ്രദ്ധയും പരിഗണനയും പുരുഷ സുഹൃത്തില്‍ നിന്ന് ലഭിക്കുന്നു എന്നുവന്നാല്‍ സ്ത്രീയുടെ മനസ്സ് മാറും. പിന്നെ പിന്നെ ഭര്‍ത്താവിനെക്കള്‍ വിശ്വസ്തനും, സ്‌നേഹ സമ്പന്നനുമായി പുരുഷ സൗഹൃദത്തെ സ്ത്രീ കാണും.

എല്ലാം തുറന്നു പറയാനും ദു:ഖങ്ങളും സന്തോഷങ്ങളും പങ്കിടാനും സ്ത്രീ തയ്യാറാവും. ഇതൊക്കെയാണെങ്കിലും പല പുരുഷ മനസ്സും കൊതിക്കുന്നത് ലൈംഗികതയാണ്. താന്‍ സ്‌നേഹിക്കുന്ന സ്ത്രീക്കുവേണ്ടി എന്തു ചെയ്യാനും തയ്യാറുളള മനസ്സ് കാണിക്കുന്ന പുരുഷന്‍മാരുമുണ്ടാകാം.

ഇത്തരം ബന്ധങ്ങള്‍ രഹസ്യമാക്കി മറച്ചുവെക്കാനുളള ശ്രമമാണ് കുറ്റകൃത്യങ്ങളിലേക്ക് നീങ്ങുന്നത്. രഹസ്യമാക്കിവെക്കാന്‍ ശ്രമിക്കുകയും, കാര്യങ്ങള്‍ പുറത്താവുകയും ചെയ്തതാണ് ലിജീഷ് - അനുശാന്തി ബന്ധം ഉലയാന്‍ കാരണം. സ്വകാര്യതകള്‍ പരസ്പരം അറിഞ്ഞിരുന്നില്ലെങ്കില്‍ അതേ പോലെ കുറേ കാലം തുടര്‍ന്നു പോയേനേ.

അറിഞ്ഞെടത്തോളം നിനോമാത്യു പ്രേമിച്ചു നടക്കുന്ന മനുഷ്യനാണ്. ടെക്ക്‌നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്ന മാവേലിക്കര സ്വദേശിനി ഷിനിയെ ഇയാള്‍ പ്രേമിച്ചു വിവാഹം കഴിച്ചു. അതില്‍ നാലുവയസ്സുളള ഒരു കുഞ്ഞുണ്ട്. ആ ബന്ധം നിലനില്‍ക്കേയാണ് മറ്റൊരാളുടെ ഭാര്യയായ അനുശാന്തിയുമായി ഇയാള്‍ അടുപ്പത്തിലാവുന്നത്.
ഈ അരും കൊലപാതകത്തിന് മുന്‍കയ്യെടുത്തത് സ്ത്രീ മനസ്സാണോ? അതോ പുരുഷമനസ്സാണോ? സ്ത്രീ ബുദ്ധിയാണ് ഇക്കാര്യത്തില്‍ മുന്നില്‍
ഒരു സ്ത്രീ ഇത്ര ക്രൂരയാകുമോ?
Lijeesh

എഴുതി തയ്യാറാക്കിയ തിരക്കഥ പോലെ തോന്നി ഇവരുടെ പദ്ധതി നിര്‍വ്വഹണം വായിച്ചറിഞ്ഞപ്പോള്‍. എവിടെ ചെല്ലണം, എങ്ങിനെ ചെയ്യണം, രക്ഷപ്പെടേണ്ട വഴി, കരുതേണ്ട വസ്തുക്കള്‍, കൃത്യനിര്‍വ്വഹണത്തിനുളള സമയം ഇതൊക്കെ പ്ലാന്‍ ചെയ്തുകൊടുക്കുന്നത് അനുശാന്തിയെന്ന ഭാര്യയും, അമ്മയുമായ സ്ത്രീയാണ്. ആ നിര്‍ദ്ദേശങ്ങളും പദ്ധതിയും നടപ്പിലാക്കുക എന്ന കൃത്യമാണ് നിനോമാത്യു എന്ന കാമുകന്‍ ചെയ്തത്.

അനുശാന്തിയെന്ന സ്ത്രീയുടെ മനസ്സ് ഇത്ര കഠിനമായതെന്തേ? അനുശാന്തി ടെക്ക്‌നോപാര്‍ക്കിലെ ടീം മാനേജരാണ്. നല്ല ശമ്പളക്കാരി. സാമ്പത്തിക സ്വാതന്ത്ര്യം നേടിയ  സ്ത്രീകളുടെ ചിന്തയില്‍ മാറ്റം വരാന്‍ തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങളും പരിഗണിക്കേണ്ടതാണെന്ന ചിന്ത സ്ത്രീകളില്‍ ആഴത്തില്‍ വേരുന്നാന്‍ തുടങ്ങി. ഭര്‍ത്താവിനെ ആശ്രയിച്ചുകഴിയുന്ന പഴയ സ്വഭാവരീതിയില്‍ നിന്നും സാമ്പത്തിക വരുമാനം സ്വന്തമായി ഉണ്ടാക്കുന്ന സ്ത്രീകളുടെ മനസ്സുമാറിത്തുടങ്ങി. പുരുഷസമൂഹം എന്തുകൊണ്ടോ ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല.

അനുശാന്തിയും ലിജീഷും പരസ്പരം മാനസികമായി അകലാന്‍ ഇതൊരുകാരണമാകാം. ഇവരുടെ അകല്‍ച്ചയെ മുതലെടുക്കാന്‍ നിനോമാത്യു എന്ന സഹപ്രവര്‍ത്തകന്‍ തയ്യറായി. കേവലം എട്ടു മാസം നീണ്ട പ്രണയമാണ് നിനോയും അനുശാന്തിയും തമ്മിലുളളത്. കണ്ണില്ലാത്ത പ്രണയത്തിനൊപ്പം നെറികേടും കൂടിയായപ്പോള്‍ അതിക്രൂരമായ കൊലപാതകങ്ങള്‍ക്കാണ് നാട് സാക്ഷിയാകേണ്ടിവന്നത്.

പ്രണയത്തിന് കണ്ണില്ല, മനസ്സും ക്രൂരമാവും എന്നതിന്റെ തെളിവാണ് നൊന്തുപെറ്റ മകളെ കത്തിക്കിരയാക്കിക്കൊല്ലാന്‍ കാമുകനെ പറഞ്ഞയച്ചത്. ആ പിഞ്ചുമകള്‍ നിനോ എന്ന് പറയുന്ന നരാധമന്റെ വെട്ടുകത്തിക്കിരയാവുമ്പോള്‍ ഉറക്കെ വിളിച്ചുകരഞ്ഞത് അമ്മേ.......അമ്മേ......... എന്നായിരിക്കില്ലേ? എന്നെ കൊല്ലുന്നേ അമ്മേ…. എന്ന് ആ കുഞ്ഞുമനസ്സ് നിലവിളിച്ചിട്ടുണ്ടാവില്ലേ?

കത്തിക്കിരയായി പിടഞ്ഞു മരിച്ച ആ പിഞ്ചുകുഞ്ഞിനെ ഓര്‍ക്കുമ്പോള്‍ ഏതൊരു കഠിന ഹൃദയവും തേങ്ങിപ്പോവും, അതിനെ കൊന്ന് ആ പിടച്ചില്‍ അവസാനം വരെ നോക്കി നിന്ന ശേഷം വാട്ട്‌സ് അപ്പില്‍ ഫോട്ടോയെടുത്ത് കാമാര്‍ത്തിപൂണ്ട അനുശാന്തി എന്ന അമ്മയ്ക്ക് നിനോ അയച്ചുകൊടുത്തുപോഴും….! സ്വന്തം കുഞ്ഞിനെ കൊല ചെയ്തിരിക്കുന്നു എന്ന വാര്‍ത്ത അറിയിക്കാന്‍. കൊല നടത്തിയെന്ന് ഉറപ്പിക്കാന്‍.

ജയിലിലേക്ക് കൊണ്ടുപോകും മുമ്പ് ആ സ്ത്രീയോട് കുഞ്ഞിന്റെ ജഡം കാണാനാഗ്രഹമുണ്ടോ എന്ന പോലീസുകാരുടെ ചോദ്യത്തിന് എനിക്കു കാണേണ്ട എന്ന മറുപടിയാണു ആ സ്ത്രീയില്‍ നിന്നുണ്ടായത്. ഹോ ക്രൂരം ഈ അമ്മ മനസ്സ്.

പ്രായമായ ഭര്‍തൃമാതാവ് ഒമനയെന്ന സ്ത്രീയേയും വീട്ടിനുളളില്‍ വെട്ടിവീഴ്ത്തി. ആ കൊലക്കളത്തില്‍ നിന്ന് കാമുകിയുടെ ഭര്‍ത്താവിനെ വെട്ടിനുറുക്കാന്‍ കാത്തിരിക്കുകയായിരുന്നു നിനോ എന്ന മനുഷ്യപിശാച്. ആ മനുഷ്യന്‍ ചോരയൊലിപ്പിച്ച് കൊണ്ടോടിയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. ജീവന്‍ തിരിച്ചുകിട്ടിയതിനാല്‍ ആ കിരാത കൊലപാതകങ്ങളുടെയും പ്രണയത്തിന്റെയും ഉളളുകളളികള്‍ വെളിച്ചത്തായി. അങ്ങിനെ സംഭവിച്ചില്ലായെങ്കില്‍ ഈ കൊടും കുറ്റവാളികള്‍ രാജ്യം വിടുകയും സുഖവാസം നടത്തുകയും ചെയ്യുമായിരുന്നു.
ഒരു സ്ത്രീ ഇത്ര ക്രൂരയാകുമോ?
Kookkanam Rahman
(writer)

ഇപ്പോള്‍ രണ്ടുപേരും ജയിലഴികള്‍ എണ്ണുകയാണ്. തെളിവെടുപ്പിനായി നിനോമാത്യുവിനെ ടെക്ക്‌നോപാര്‍ക്കില്‍ കൊണ്ടുവന്നപ്പോള്‍ സാധാരണക്കാരെ പോലെ വികാരത്തളളലില്‍ സഹപ്രവര്‍ത്തകര്‍ ഈ നരാധമനെ കൈകാര്യം ചെയ്തു. അട്ടക്കുളങ്ങര വനിതാജയിലില്‍ അനുശാന്തിയെ റിമാന്‍ഡിലെത്തിച്ചപ്പോള്‍ വനിതാതടവുകാര്‍ സംഘടിച്ചെത്തി അനുശാന്തിയെ ക്രൂരമായി മര്‍ദ്ദിച്ചു. തടവറയ്ക്കുളളില്‍ കഴിയുന്ന കുറ്റവാളികളുടെ പോലും മനസ്സിനെ നൊമ്പരപ്പെടുത്തുന്നതായിരുന്നു കാമുകനുമൊത്ത് അനുശാന്തി ചെയ്ത അരുതായ്മകള്‍.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Article, Kookanam Rahman, Murder, Case, Accused, Daughter, Husband, Wife, Lover, Attingal Twin Murder, Nino Mathew, Anu Santhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia