ദേശീയ ബാലികാ ദിനം: സ്ത്രീത്വം ആഘോഷമാക്കല്‍

 


ബര്‍ണാലി ദാസ്

(www.kvartha.com 23.01.2017) രാഷ്ട്രം ജനുവരി 24ന് ദേശീയ ബാലികാ ദിനം ആഘോഷിക്കുകയാണ്. പെണ്‍കുട്ടിക്ക് സമൂഹത്തിലുള്ള തുല്യ പദവി അംഗീകരിക്കുന്നതിനും പെണ്‍കുഞ്ഞുങ്ങള്‍ സമൂഹത്തില്‍ നേരിടുന്ന അസമത്വങ്ങളും വിവേചനങ്ങളും അവസാനപ്പിക്കുന്നതിന് പൊരുതുമെന്ന് കൂട്ടായി പ്രതിജ്ഞ എടുക്കുന്നതിനുമാണ് എല്ലാ വര്‍ഷവും ജനുവരി 24 ദേശീയ ബാലികാ ദിനമായി ആഘോഷിക്കുന്നത്.

1961 മുതല്‍ രാജ്യത്ത് കുട്ടികളിലെ ലിംഗാനുപാതം കുത്തനെ ഇടിയുന്നത് തികച്ചും ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം ആശങ്കാജനകവുമാണ്. 21-ാം നൂറ്റാണ്ടിലെ രണ്ടാം ശതാബ്ദത്തിന്റെ അവസാനമായ 2017 ല്‍ നാം എത്തിനില്‍ക്കുമ്പോഴും ഈ പ്രവണതയ്ക്ക് മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ സമൂഹത്തിന്റെ പരിഛേദത്തില്‍ വലിയൊരു വിഭാഗം ആള്‍ക്കാര്‍ മകള്‍ക്ക് പകരം മകനെയാണ് ആഗ്രഹിക്കുന്നുവെന്നത് വിദ്യാസമ്പന്നയും സാമ്പത്തികമായി സ്വാതന്ത്യം നേടിയവളുമായ ഒരു സ്ത്രീക്ക് സങ്കല്‍പ്പിക്കാന്‍ പോലും ബുദ്ധിമുട്ടായിരിക്കും.

ദേശീയ ബാലികാ ദിനം: സ്ത്രീത്വം ആഘോഷമാക്കല്‍


പെണ്‍ ഭ്രൂണഹത്യയ്ക്ക് ഏതറ്റം വരെപോകാനും അവര്‍ മടിക്കില്ല. വിവിധ രംഗങ്ങളില്‍ ചുരുക്കം ചില പെണ്‍കുട്ടികള്‍ വന്‍ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന അവകാശങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഇന്ത്യയിലെ മിക്കപെണ്‍കുട്ടികള്‍ക്കും ഇന്നും അപ്രാപ്യമാണ്. മാത്രവുമല്ല ചെറു പ്രായത്തില്‍ തന്നെ അവര്‍ക്ക് വിവാഹിതരാകേണ്ടിവരുന്നു. ഇതിന്റെയൊക്കെ ഫലമായി അവര്‍ സാമ്പത്തികമായി പരാശ്രയരും അതിന്റെ ഫലമായി വിവിധ തരം പീഢനങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നു. കാനേഷുമാരി കണക്ക് പ്രകാരം കുട്ടികളില്‍ ലിംഗാനുപാതം 1991 ലെ 945 ല്‍ നിന്നും 2001 ല്‍ 927 ഉം, 2011 ല്‍ 918 മായി കുറഞ്ഞു. ജനനത്തിന് മുമ്പും അതിന് ശേഷവും പെണ്‍കുട്ടികളോടുള്ള വിവേചനത്തിന്റെ മുഖ്യ സൂചകമാണിത്.

ആണ്‍ പെണ്‍ ലിംഗാനുപാതം കുറയ്ക്കുന്നതില്‍ പെണ്‍കുട്ടികള്‍ക്കെതിരെ വ്യാപകമായുള്ള വിവേചനവും ലിംഗനിര്‍ണ്ണയ സംവിധാനങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യതയും ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ഈ ആശങ്കാജനകമായ യാഥാര്‍ത്ഥ്യത്തെ നേരിടുന്നതിനാണ് നിരവധി കൂടിയാലോചനകള്‍ക്ക് ശേഷം പെണ്‍കുട്ടിയെ രക്ഷിക്കൂ, പെണ്‍കുട്ടിയെ പഠിപ്പിക്കൂ (ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ) പദ്ധതിക്ക് കേന്ദ്ര ഗവണ്‍മെന്റ് രൂപം നല്‍കിയത്. 2015 ജനുവരി 22 ന് ഹരിയാനയിലെ പാനിപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഈ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം കുറഞ്ഞു കൊണ്ടിരിക്കുന്ന ലിംഗാനുപാതവും സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കുകയെന്നതാണ്.

കേന്ദ്ര വനിതാ ശിശുവികസന, ആരോഗ്യ കുടുംബക്ഷേമ, മാനവ വിഭവശേഷി വികസന മന്ത്രാലയങ്ങളുടെ കൂട്ടായ ശ്രമങ്ങളുടെ ഫലമാണ് രണ്ട് വര്‍ഷം പ്രായമായ ബിബിബിപി എന്ന പദ്ധതി. സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തുന്നതിനുവേണ്ടി ദേശീയ തലത്തിലും, പ്രാദേശിക തലത്തിലും വ്യാപകമായ പ്രചാരണ പരിപാടികളാണ് പദ്ധതിക്കായി നടപ്പിലാക്കിയിട്ടുള്ളത്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണ്ണയം തടയുന്നതിനുള്ള നിയമത്തിന്റെ നടത്തിപ്പ് കര്‍ശനമാക്കിയതും വിദ്യാഭ്യാസത്തിനുള്ള അവകാശം ഫലപ്രദമായി നടപ്പിലാക്കുന്നതിന് സ്‌കൂളുകളില്‍ ബാലികാ സൗഹൃദ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതും ഇതിന് ആക്കമേകി. തുടക്കത്തില്‍ രാജ്യത്തുടനീളമുള്ള 100 ജില്ലകളിലാണ് ബിബിബിപി പദ്ധതി നടപ്പിലാക്കിയത്.

റേഡിയോ, ടെലിവിഷന്‍, സിനിമ, ഡിജിറ്റല്‍ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവ വഴി കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നല്‍കിയ പ്രചാരം പദ്ധതിയെ ജനകീയമാക്കി. ആണ്‍ കുട്ടി ജനിക്കുമ്പോള്‍ നടത്തിയിരുന്ന ആചാരങ്ങള്‍ക്ക് പകരം പെണ്‍കുട്ടി ജനിക്കുമ്പോള്‍ ആഘോഷങ്ങള്‍ നടത്താനും വിവാഹങ്ങള്‍ ലളിതമാക്കാനും, സ്ത്രീകള്‍ക്ക് പാരമ്പര്യ സ്വത്തിലുള്ള അവകാശത്തെ പിന്തുണയ്ക്കാനും മറ്റും ഇത് വഴിയൊരുക്കി. ഗ്രാമപഞ്ചായത്ത് തലത്തില്‍ നടത്തിയ ചര്‍ച്ചകളില്‍ അംഗന്‍വാടി, ആശാ വര്‍ക്കര്‍മാര്‍, ഓക്‌സിലറി നേഴ്‌സിംഗ് മിഡ് വൈഫ്, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരെല്ലാം ഉള്‍പ്പെട്ടു. യുവാക്കളില്‍ ബിബിബിപി പദ്ധതിയുടെ സന്ദേശം എത്തിക്കുന്നതിലും അതുവഴി പെണ്‍കുട്ടിക്ക് സമൂഹത്തിലുള്ള വില ഉയര്‍ത്തിക്കാട്ടുന്നതിനും സോഷ്യല്‍ മീഡിയയും ഗണ്യമായ പങ്ക് വഹിച്ചു.

ബിബിബിപി പദ്ധതി നടത്തിപ്പിന്റെ രണ്ടാം വര്‍ഷത്തില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണ്ണയം തടയുന്നതിനുള്ള നിയമത്തിന്റെ കൂടുതല്‍ കര്‍ശനമായ നടത്തിപ്പിനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുമാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. ഗര്‍ഭാവസ്ഥ നേരത്തെ രേഖപ്പെടുത്തല്‍, ആശുപത്രികളിലെ പ്രസവം, ജനന രജിസ്‌ട്രേഷന്‍ തുടങ്ങിയവയ്ക്കും ഊന്നല്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ 161 ജില്ലകളിലാണ് ബിബിബിപി പദ്ധതി നടപ്പിലാക്കി വരുന്നത്. 100 ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ആവേശഭരിതമാണ്. 2014-15, 2015-16 ഏപ്രില്‍-മാര്‍ച്ച് കാലയളവില്‍ 58 ബിബിബിപി ജില്ലകളില്‍ ജനന സമയത്തെ ലിംഗാനുപാതത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 69 ജില്ലകളില്‍ ആദ്യ മൂന്ന് മാസത്തെ രജിസ്‌ട്രേഷനിലും, 80 ജില്ലകളില്‍ ആശുപത്രികളിലെ പ്രസവത്തിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധനവുണ്ടായി.

പെണ്‍കുട്ടികളുടെ ലിംഗാനുപാതത്തില്‍ കുപ്രസിദ്ധി നേടിയിരുന്ന ഹരിയാനയില്‍ 2016 ഡിസംബറില്‍ ജനനസമയത്തെ ലിംഗാനുപാതം 900 മായി ഉയര്‍ന്നു. പെണ്‍കുഞ്ഞുങ്ങള്‍ക്ക് രാജ്യത്ത് ഉന്നതി പ്രാപിക്കണമെങ്കില്‍ ബിബിബിപി പദ്ധതി ഒരു വന്‍ വിജയമായി മാറേണ്ടത് പരമപ്രധാനമാണ്. ആദ്യ വര്‍ഷത്തെ വിജയം വ്യക്തമായും സൂചിപ്പിക്കുന്നത് ബന്ധപ്പെട്ട എല്ലാവരും കൂട്ടായി യത്‌നിച്ചാല്‍ ഇത് തീര്‍ച്ചയായും സാധ്യമാകുമെന്നു തന്നെയാണ്.

ഫ്രീ ലാന്‍സ് എഴുത്തുകാരിയും ഡെവലപ്‌മെന്റ് കമ്മ്യൂണിക്കേഷന്‍ വിദഗ്ദ്ധയുമായ ലേഖിക എസ് ഒ എസ് വില്ലേജസ് ഓഫ് ഇന്ത്യയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ മേധാവിയാണ്

Keywords: Article, Women, Girl, Baby, Child, New Born Child, India, Beti Bachao Beti Patao, Narendra Modi, Kerala, Abortion, Girls day: Celebrating the Girl Child

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia