ഞങ്ങൾ അനുഭവിച്ച ശിക്ഷാരീതികൾ ജീവിതാനുഭവങ്ങളിലൂടെ; കണ്ണിൽ മുളകരച്ച് തേക്കും പിന്നെ അങ്ങനെ അങ്ങനെ

 
Representational image reflecting childhood memories and harsh punishments in old Kerala

Representational Image Generated by Gemini

ADVERTISEMENT

● ചുവന്ന പുളിയുറുമ്പിൻ്റെ കൂട് ശരീരത്തിൽ കുടഞ്ഞിടുന്ന ക്രൂരമായ ശിക്ഷാരീതി അന്നുണ്ടായിരുന്നു
● ചെറിയ തെറ്റുകൾക്ക് പോലും കാന്താരിമുളക് അല്ലെങ്കിൽ കുരുമുളക് അരച്ച് കണ്ണിൽ തേക്കുമായിരുന്നു
● സ്കൂളുകളിൽ കൈവെള്ളയിൽ ചൂരൽകൊണ്ടുള്ള അടിയും പൂഴികൂട്ടി നുള്ളുന്നതും പ്രധാന ശിക്ഷകളായിരുന്നു
● തെറ്റ് ചെയ്താൽ ബെഞ്ചിൽ കയറ്റി നിർത്തലും പെൺകുട്ടികൾക്കിടയിൽ ഇരുത്തലും നാണക്കേടുണ്ടാക്കി
● മദ്റസകളിൽ ഉസ്താദുമാരുടെ അടിയെ രക്ഷിതാക്കൾ പുണ്യമായാണ് കരുതിയിരുന്നത്

ഓർമ്മച്ചീളുകൾ ഭാഗം 22/ കൂക്കാനം റഹ്‌മാൻ 

(KVARTHA) 1970-കൾക്ക് മുൻപുള്ള കാലഘട്ടം ഏറെ ദുരിതപൂർണ്ണമായിരുന്നു. ജീവിതമെന്ന തോണി മുന്നോട്ട് തുഴഞ്ഞുനീക്കാൻ അക്കാലമത്രയും മനുഷ്യർ ഏറെ പ്രയാസപ്പെട്ടിരുന്നു. ഒരു വശത്ത് ദാരിദ്ര്യത്തിന്റെ കരിനിഴൽ, മറു വശത്ത് അടിസ്ഥാന ജീവിതസൗകര്യങ്ങളുടെ കടുത്ത ദൗർലഭ്യം... ആ പ്രതിസന്ധികളെെയെല്ലാം അതിജീവിച്ചാണ് മുൻതലമുറ മുന്നോട്ടുപോയത്.

Aster mims 04/11/2022

ഇന്ന് 60-ഓ 70-ഓ 80-ഓ വയസ്സിന്റെ നിറവിൽ എത്തിനിൽക്കുന്ന ഞങ്ങളെപ്പോലുള്ളവർ, അക്കാലത്തെ മനുഷ്യരെയും അവരുടെ ജീവിതപോരാട്ടങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ വൈകാരികമായ ഒരു വലിയ തിരയടി ഉയരും. 

ആ കയ്പേറിയ അനുഭവങ്ങൾ പുതിയ തലമുറയുമായി പങ്കുവെക്കുക എന്നത് ഞങ്ങളുടെ കടമയും ഉത്തരവാദിത്തവുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ്, കടന്നുപോയ അക്കാലത്തെ ഏറ്റവും കഠിനമായ ജീവിതാനുഭവങ്ങൾ ഇത്തരം കുറിക്കൊള്ളുന്ന വാക്കുകളിലൂടെ കുറിച്ചിടാൻ ഞാൻ ആഗ്രഹിക്കുന്നത്.

ഇതിന് ഗുണമോ ദോഷമോ എന്നതിനപ്പുറം, ഇത് ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്—മറക്കാനാവാത്ത സത്യമാണ്! എപ്പോഴെങ്കിലും ഏതെങ്കിലും പഠനങ്ങൾക്കോ ഗവേഷണങ്ങൾക്കോ ഉപകരിക്കുമെങ്കിൽ ഈ ചരിത്രസത്യം അങ്ങനെയും അടയാളപ്പെടട്ടെ. ഞങ്ങളുടെ തലമുറകൂടി കടന്നുപോയാൽ, ഇത്തരം അനുഭവകഥകൾ പറയാൻ ആരുമുണ്ടാകില്ല. പ്രത്യേകിച്ച്, നിഷ്കളങ്കമായ ഒരു ഗ്രാമീണ അന്തരീക്ഷത്തിലെ ഉൾനാടൻ മനുഷ്യരുടെ വേദനകളും പ്രയാസങ്ങളും പങ്കുവെക്കാൻ ആരും ബാക്കിയുണ്ടാവില്ല.

childhood punishments memories kookanam rahman article

പണ്ടത്തെ ശിക്ഷാരീതികളും ഉൾഭയവുമാണ് ഞാനിവിടെ പ്രധാനമായും പരാമർശിക്കാൻ പോകുന്നത്. അക്കാലത്ത് ഞങ്ങൾ അനുഭവിച്ചിരുന്ന കഠിനമായ ശിക്ഷാരീതികളെക്കുറിച്ചാണ്. കേൾവിക്കാരിൽ പോലും അമ്പരപ്പുളവാക്കുന്ന ശിക്ഷാമുറകളായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. 

ശിക്ഷകളെ ഭയന്നാണ് ഞങ്ങൾ ജീവിച്ചിരുന്നത്. തെറ്റ് ചെയ്താൽ കഠിനമായി ശിക്ഷിക്കപ്പെടും എന്ന ഭയവും, അതിലൂടെ രൂപപ്പെട്ടുവന്ന വിശ്വാസവുമാണ് അന്നത്തെ ഞങ്ങളെ തെറ്റുകളിൽ നിന്ന് പരമാവധി അകറ്റിനിർത്തിയത്.

രക്ഷിതാക്കൾ, ഗുരുനാഥന്മാർ, മൗലവിമാർ, സമൂഹത്തിലെ ഉന്നതർ എന്നിവരെയെല്ലാം വളരെ ഭയഭക്തിബഹുമാനങ്ങളോടെ മാത്രമാണ് ഞങ്ങൾ നോക്കിക്കണ്ടിരുന്നത്. അന്നു മനസ്സിൽ വീണ ആ ഭയത്തിന്റെ നിഴൽ, ഓർമ്മകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ഇന്നും ഉള്ളിലൊരു ചെറു വിറയലായി പടരാറുണ്ട്. 

എന്നാൽ, ഇന്നത്തെ പുതിയ തലമുറയ്ക്ക് ഇതൊക്കെ കേൾക്കുമ്പോൾ പുച്ഛമോ അത്ഭുതമോ തോന്നിയേക്കാം. കാരണം, അങ്ങനെയൊക്കെ സംഭവിക്കാം എന്ന് വിശ്വസിക്കാൻ പോലും കഴിയാത്തവിധം അവരുടെ കാഴ്ചപ്പാടുകളും ചിന്താഗതികളും മാറിയിരിക്കുന്നു.

കുടുംബങ്ങളിൽ നിന്നുള്ള കഠിനമായ ശിക്ഷാനടപടികൾ

കുടുംബാന്തരീക്ഷത്തിൽ ഏറ്റവും കഠിനമായിരുന്നത് വീടുകളിൽനിന്നു ലഭിച്ചിരുന്ന ശിക്ഷാനടപടികളായിരുന്നു. അച്ഛനും അമ്മയും അമ്മാവന്മാരും ഒക്കെ അടങ്ങുന്ന വലിയൊരു കൂട്ടുകുടുംബത്തിലായിരുന്നു ഞങ്ങളുടെ ഒക്കെ ബാല്യം. അതിനാൽ തന്നെ, അച്ഛനമ്മമാരെയും അമ്മാവന്മാരെയും മുത്തശ്ശീമുത്തശ്ശന്മാരെയുമെല്ലാം ഒരേപോലെ ഭയന്നാണ് ഞങ്ങൾ വളർന്നത്.

ശിക്ഷകൾ പെയ്തിറങ്ങിയതൊക്കെയും ഞങ്ങൾ ചെയ്ത തെറ്റുകൾക്കു തന്നെയായിരുന്നു; അതിൽ ഭൂരിഭാഗവും അറിയാതെ പറ്റിപ്പോകുന്ന പിഴവുകളായിരുന്നുതാനും. മുതിർന്നവർ ഏൽപ്പിച്ച ചുമതലകൾ നിർവ്വഹിക്കാതിരിക്കുക, ഉത്തരവാദിത്തങ്ങളിൽ വീഴ്ചവരുത്തുക, അല്ലെങ്കിൽ കുട്ടികൾ തമ്മിൽ വഴക്കടിക്കുക തുടങ്ങിയവയായിരുന്നു ഞങ്ങളുടെ പ്രധാന കുറ്റങ്ങൾ. ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണ് ശിക്ഷാവിധികൾ ഞങ്ങളെ തേടിയെത്താറുള്ളത്. 

ചെറിയൊരു തെറ്റുപോലും ശിക്ഷാർഹമാണെന്ന ചിന്തയും, വരുംകാലങ്ങളിൽ അത് ആവർത്തിക്കാതിരിക്കാൻ ശിക്ഷ അനിവാര്യമാണെന്ന ബോധ്യവും മുതിർന്നവർക്കുണ്ടായിരുന്നു. അന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ, കുട്ടികളെ നേർവഴിക്ക് നയിക്കാൻ ശിക്ഷകൾ അത്യാവശ്യമാണെന്ന ഒരു പൊതുബോധം നിലനിന്നിരുന്നു.

കുട്ടികളായ ഞങ്ങളും അത് തിരിച്ചറിഞ്ഞിരുന്നു. കളികളിൽ തോൽക്കുമ്പോഴുള്ള തർക്കങ്ങൾ, കുട്ടികൾ തമ്മിലുള്ള കൈയാങ്കളിയും ചീത്തവിളികളും ഒക്കെയായിരുന്നു ഞങ്ങളുടെ സ്ഥിരം കുസൃതികൾ. പീടികയിൽ പോയി സാധനങ്ങൾ വാങ്ങുക, പാൽ കൊണ്ടു വരിക, പശുക്കളെ മേയ്ക്കാനും അഴിച്ചു കെട്ടാനും പോവുക, വയൽപണിയിൽ മുതിർന്നവരെ സഹായിക്കുക, പറമ്പിൽ വീഴുന്ന കശുവണ്ടിയും തേങ്ങയും വിറകുമൊക്കെ പെറുക്കിക്കൂട്ടുക... ഇതൊക്കെയായിരുന്നു അക്കാലത്ത് ഞങ്ങളെ ഏൽപ്പിച്ചിരുന്ന കുഞ്ഞു കുഞ്ഞു ജോലികൾ. ഇവ കൃത്യമായി ചെയ്തില്ലെങ്കിൽ ശിക്ഷ ഉറപ്പായിരുന്നു.

പട്ടിണിയും മർദ്ദനവും നിറഞ്ഞ ദിനങ്ങൾ

ആ ശിക്ഷകൾ പലരൂപത്തിലായിരുന്നു. ചിലപ്പോഴൊക്കെ അത് അന്നം നിഷേധിക്കുന്നതിലേക്ക് വരെ എത്തുമായിരുന്നു. വൈകുന്നേരങ്ങളിൽ കളിച്ച് വൈകി വീട്ടിലെത്തുമ്പോൾ, ‘അവനിന്ന് ആഹാരം കൊടുക്കേണ്ട’ എന്ന അച്ഛന്റെയോ അമ്മാവന്മാരുടെയോ കൽപന വരും. അത് മറികടക്കാൻ അമ്മമാർക്ക് ഭയമായിരുന്നു. അങ്ങനെ വിളമ്പിവെച്ച ചോറുണ്ണാനാവാതെ, പട്ടിണി കിടന്നുറങ്ങേണ്ടി വന്ന എത്രയോ രാത്രികൾ! അന്നൊക്കെ ആഹാരം കിട്ടാൻ പോലും പ്രയാസമുള്ള കാലമായിരുന്നുവെന്ന് ഓർക്കണം.

മറ്റൊന്ന്, ദേഷ്യം തീരുവോളമുള്ള മർദ്ദനമായിരുന്നു. കൈകൊണ്ടും വടികൊണ്ടും കയ്യിൽ കിട്ടുന്നതുകൊണ്ടുമൊക്കെ ആവോളം അടിക്കും. ആ കഠിനവേദന താങ്ങാനാവാതെ ഉറക്കത്തിൽ പോലും നിലവിളിച്ചു പോകുമായിരുന്നു. അടികൊള്ളുമ്പോൾ ഉറക്കെ കരയുക എന്നതല്ലാതെ മറ്റൊന്നും ഞങ്ങൾക്ക് ചെയ്യാനുണ്ടായിരുന്നില്ല. കോപത്തോടെ മാറി നിൽക്കാനും, തക്കം പാർത്ത് ഓടിയൊളിക്കാനുമൊക്കെ ഞങ്ങൾ ശ്രമിക്കും. കണ്ടുപിടിക്കപ്പെടാതിരിക്കാൻ ഓടിയൊളിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന പ്രതിരോധം.

ഉറുമ്പിൻകൂടും കാന്താരിമുളകും

എന്നാൽ, ഇതിലും വേദനാജനകമായ മറ്റു ചില ശിക്ഷാരീതികളും ഉണ്ടായിരുന്നു. കടുക് വറക്കുന്നതുപോലെ പെരുമാറുന്ന 'ഈറ്റുകൊട്ട' (ചുവന്ന പുളിയുറുമ്പുകളുടെ കൂട്) കൊണ്ടുള്ള ശിക്ഷയായിരുന്നു അതിലൊന്ന്. മാവിൻ കൊമ്പുകളിൽനിന്ന് ഉറുമ്പു കൂട്ടത്തോടെ പറിച്ചെടുത്ത്, കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടി ഞങ്ങളുടെ ശരീരത്തിലേക്ക് കുടഞ്ഞിടും! കടിയുടെ വേദന താങ്ങാനാവാതെ തുള്ളിവിറച്ച്, നിലത്തു കിടന്നുരുണ്ട് ഞങ്ങൾ കരയുമായിരുന്നു. കടിയേറ്റ ഭാഗത്ത് ചെയ്യുന്ന ചില ഉഴിച്ചിലുകളായിരുന്നു അന്ന് ഞങ്ങളുടെ ഏക ആശ്വാസം.

മറ്റൊരു ശിക്ഷ, കാന്താരിമുളകോ കുരുമുളകോ അമ്മിക്കല്ലിൽ വെച്ച് അരച്ച് കണ്ണിൽ തേക്കുന്നതായിരുന്നു. ആ നീറ്റലും പുകച്ചിലും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. കണ്ണിൽനിന്ന് നിർത്താതെ വെള്ളമൊഴുകി, തലയിൽ വെള്ളമൊഴിച്ച് ആ നീറ്റൽ അടക്കാൻ പെടാപ്പാട് പെടുമായിരുന്നു. 

കൈയബദ്ധങ്ങൾക്ക് പോലും വീടുകളിൽനിന്ന് കിട്ടിയിരുന്ന ഇത്തരത്തിലുള്ള ശിക്ഷകൾ ഭയത്തോടെ മാത്രമേ ഓർത്തെടുക്കാൻ സാധിക്കൂ. ആർക്കും പരാതിപ്പെടാനില്ലാതെ, സഹിച്ചും സഹാനുഭൂതി തേടിയും കഴിച്ചുകൂട്ടിയ കഷ്ടപ്പാടു നിറഞ്ഞതായിരുന്നു ആ ബാല്യകാല അനുഭവങ്ങൾ. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചോ നിയമപരിരക്ഷകളെക്കുറിച്ചോ യാതൊരു അവബോധവുമില്ലാതിരുന്ന ഒരു കാലഘട്ടത്തിന്റെ നേർച്ചിത്രമാണിത്.

വിദ്യാലയങ്ങളിലെ ശിക്ഷാരീതികൾ

വീട്ടിലെ ശിക്ഷകൾ കഴിഞ്ഞ് സ്കൂളിലെത്തിയാലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവിടെയും ഗുരുനാഥന്മാരുടെ വക ശിക്ഷകൾ കാത്തിരിപ്പുണ്ടാവും. വടിയെടുത്ത് അടിക്കുന്ന മാഷന്മാരെ കാണുമ്പോൾ, ‘വളരുമ്പോൾ മാഷാകണം, എന്നാൽ മറ്റുള്ളവരെ അടിക്കാമല്ലോ’ എന്ന് അന്നത്തെ കുഞ്ഞു മനസ്സ് ആശിച്ചുപോയിട്ടുണ്ട്. സ്കൂളിൽനിന്ന് തിരിച്ചുവരുമ്പോൾ ദേഷ്യം തീർക്കാൻ വഴിയിലുള്ള ചെടികളുടെ കമ്പുകൾ തല്ലിയൊടിക്കുന്നതും ഞങ്ങളുടെ ഒരു രീതിയായിരുന്നു—അവിടെ കിട്ടിയത് ഇവിടെ ചെടികൾക്ക് തിരിച്ചു നൽകുന്നു എന്ന മട്ടിൽ!

കൈവെള്ളയിൽ ചൂരൽകൊണ്ടുള്ള മാഷന്മാരുടെ അടിയായിരുന്നു സ്കൂളിലെ പ്രധാന ശിക്ഷ. തെറ്റിന്റെ വ്യാപ്തിക്കനുസരിച്ച് അടിയുടെ എണ്ണവും കൂടും. അങ്ങനെയങ്ങനെ, ഭയവും വേദനയും നിറഞ്ഞ എന്നാൽ അവിസ്മരണീയമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മച്ചെപ്പുകളാണ് ഇവയൊക്കെയും. അടിയുടെ എണ്ണത്തിലും കാഠിന്യത്തിലും തരംതിരിക്കപ്പെട്ട ചില ഓർമ്മകളുണ്ട്. 

ഒരടി, രണ്ടടി, ചിലപ്പോൾ മൂന്നടി... കേട്ടെഴുത്തിൽ തെറ്റിയ ഓരോ അക്ഷരത്തിനും പകരമായി കൈപ്പത്തിയിൽ വന്നു വീഴുന്ന വീറുള്ള അടികൾ! തളർന്നുപോവുന്ന കൈകൾ പെട്ടെന്ന് അയച്ച് ട്രൗസറിൽ തിരുമ്മി, വീണ്ടും നീട്ടിനീട്ടി കൊടുക്കുമ്പോൾ അനുഭവപ്പെടുന്ന ആ കഠിനമായ വേദന... ഇന്നും ഉള്ളിലൊരു വിറയലായി അതുണ്ട്.

അത്ര വലിയ തെറ്റുകളൊന്നുമല്ലെങ്കിൽ കൈത്തണ്ടയിലോ കാൽത്തൊടയിലോ ആവോളം മുറുക്കി നുള്ളും. 'നുള്ളിപ്പറിയൻ മാഷ്' എന്നായിരുന്നു ഞങ്ങൾ അങ്ങനെയൊരു മാഷെ വിളിച്ചിരുന്നത്. പൂഴികൂട്ടി നുള്ളി വേദനിപ്പിക്കുന്നതിൽ മാഷന്മാർക്ക് ഒരു പ്രത്യേക വൈദഗ്ധ്യമുണ്ടായിരുന്നു. സ്കൂളിലെ കൂട്ടുകാരുമായി എന്തെങ്കിലും വഴക്കിടുകയോ പഠിക്കാതിരിക്കുകയോ ചെയ്താൽ കിട്ടുന്ന സാധാരണ ശിക്ഷകളായിരുന്നു ഇതൊക്കെ.

എന്നാൽ വലിയ കുറ്റങ്ങൾക്കാണെങ്കിൽ നേരെ ഹെഡ്മാസ്റ്ററുടെ റൂമിലേക്ക് വിടും. അവിടുത്തെ മേശപ്പുറത്ത് സൂക്ഷിച്ച ഒന്നിലധികം ചൂരൽ വടികളിൽ ഒന്നെയെടുത്ത്, രണ്ടു കൈകളും ചേർത്തു പിടിച്ച്, 'ചൂരൽ കൊണ്ടു' തരുന്ന ആ അടിയുണ്ടല്ലോ... അത് മാരകമാണ്! ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഇംഗ്ലീഷ് പദ്യം മനോധർമ്മമനുസരിച്ച് ചൊല്ലാൻ കഴിയാഞ്ഞതിന് ഡോക്ടർ നാരായണൻ മാഷിൽ നിന്ന് കിട്ടിയ അടി ഇന്നും ഓർമ്മയിലുണ്ട്. ക്ലാസിന് പുറത്തുനിർത്തി തന്ന ആ ചൂടൻ അടി ഇന്നും മറന്നിട്ടില്ല! കൂടെയുള്ളവന് അടി കിട്ടുമ്പോൾ, അടുത്തത് എനിക്കാണല്ലോ എന്നോർത്ത് പേടിച്ച് മൂത്രമൊഴിച്ചു പോയ കൂട്ടുകാരുണ്ടായിരുന്നു അന്ന്.

ചെറിയ ക്ലാസുകളിൽ വരുംനേരം ശിക്ഷകൾക്ക് അപമാനത്തിന്റെ സ്വഭാവം കൈവന്നു. ‘സ്റ്റാൻഡ് അപ്പ് ഓൺ ദി ബെഞ്ച്’ എന്ന ആജ്ഞ കേട്ട് ബെഞ്ചിൽ കയറി നിൽക്കുമ്പോഴും, അല്ലെങ്കിൽ പെൺകുട്ടികളുടെ ഇടയിൽ കൊണ്ടുപോയി ഇരുത്തുമ്പോഴും തോന്നുന്ന ആ നാണക്കേട്... അത് വാക്കുകൾക്കതീതമായിരുന്നു. 

സ്കൂളിൽ മാത്രമല്ല, മദ്റസയിലും അവസ്ഥ വ്യത്യസ്തമായിരുന്നില്ല. പടച്ചവൻ കല്പിച്ച ശിക്ഷയാണെന്ന് കരുതി ഉസ്താദുമാരുടെ അടിയെ ആരും ചോദ്യം ചെയ്തിരുന്നില്ല. ‘ഉസ്താദിന്റെ അടി പുണ്യമാണ്’ എന്ന് രക്ഷിതാക്കൾ വിശ്വസിച്ചിരുന്ന ആ കാലത്ത്, ഒരു ദിവസം ഓതിത്തന്ന ജുസ്അ് അതേപടി ചൊല്ലിക്കൊടുത്തില്ലെങ്കിൽ ശരീരത്തിന്റെ ഏത് ഭാഗത്തും അടി വീഴാം. ആ മണ്ടത്തരങ്ങളുടെ ആഴം ഇന്നെനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്.

മാറിയ കാലവും പുതിയ ചിന്തകളും

അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഒരുപോലെ നിയന്ത്രിച്ചിരുന്ന, ഭയത്തിന്റെ നിഴലിൽ വളർന്ന ഒരു തലമുറയായിരുന്നു ഞങ്ങളുടേത്. തെറ്റ് ചെയ്യാൻ മടിച്ചതും നേരായ വഴിയിലൂടെ നടന്നതും ആ ഭയം കൊണ്ടുകൂടിയായിരുന്നു. ഇന്നത്തെ കാലം എത്രയോ മാറിയിരിക്കുന്നു! ഇന്ന് ശിക്ഷകളില്ല, ഭയമില്ല. അതിരുകളില്ലാത്ത സൗഹൃദത്തിന്റെ അന്തരീക്ഷത്തിലാണ് ഇന്നത്തെ കുട്ടികൾ വളരുന്നത്. 

ആ അന്തരീക്ഷം അവരുടെ സ്വഭാവത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഞങ്ങളുടെ കാലത്തെ കുട്ടികളെ അപേക്ഷിച്ച് ഇന്നത്തെ കുട്ടികൾ ഒരുപാട് ബുദ്ധിശാലികളാണ്. പുതിയ പുതിയ ചിന്തകളും അഭിപ്രായങ്ങളും അനുഭവങ്ങളും കൊണ്ട് അവരുടെ ലോകം സമ്പന്നമാണ്. പണ്ട് ഞങ്ങൾ വെറുമൊരു കൂട്ടം 'പൊട്ടന്മാരായിരുന്നു' എന്ന് സമ്മതിക്കാൻ എനിക്ക് യാതൊരു മടിയുമില്ല.

ജീവിത സാഹചര്യങ്ങളും എത്രയോ മാറി! പട്ടിണിയും അരവയറും ഉച്ചക്കഞ്ഞിയും ഇല്ലാത്ത നാളുകളും അനുഭവിച്ചവരാണ് ഞങ്ങൾ. അന്ന് ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെട്ട രക്ഷിതാക്കളെയാണ് ഞങ്ങൾ കണ്ടതെങ്കിൽ, ഇന്ന് സമൃദ്ധമായി മുന്നിലെത്തിക്കുന്ന ഭക്ഷണം കുഞ്ഞുങ്ങൾ കഴിക്കുന്നില്ലല്ലോ എന്നോർത്ത് വേവലാതിപ്പെടുന്ന മാതാപിതാക്കളെയാണ് കാണുന്നത്. 

കാലം മാറി, ജീവിതരീതികൾ മാറി, വിദ്യാഭ്യാസവും ചിന്തകളും മാറി... എങ്കിലും, ആ ചൂടൽ വടിയുടെയും നുള്ളിന്റെയും പാടുകൾ മായാത്ത ആ പഴയകാല ഓർമ്മകൾ പങ്കുവെക്കപ്പെടേണ്ടവ തന്നെയാണ്. അല്പം വേദനിക്കുന്നതാണെങ്കിലും യഥാർത്ഥ ജീവിതത്തിന്റെ പകർപ്പുകൾ തിരിച്ചറിഞ്ഞത് ആ കാലഘട്ടത്തിൽ തന്നെയായിരുന്നു.

ഈ പഴയകാല ഓർമ്മക്കുറിപ്പ് നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും ഫീച്ചറുകളും വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: A nostalgic account of the harsh childhood punishments and difficult living conditions in Kerala before the 1970s.

#KeralaHistory #ChildhoodMemories #OldDays #MalayalamArticle #KeralaLife #Nostalgia #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia