അഞ്ചര പതിറ്റാണ്ടിന്റെ ഓട്ടോഗ്രാഫ്: ചിരിയും കണ്ണീരും സമ്മാനിച്ച താളുകൾ


● പ്രണയബന്ധം തകർത്ത വഞ്ചനയുടെ ഓർമ്മപ്പെടുത്തൽ.
● വിടപറഞ്ഞ ജോർജിന്റെ ഓർമ്മകൾ വേദനയാകുന്നു.
● ഓട്ടോഗ്രാഫ് ജീവിതത്തിലെ ബന്ധങ്ങളുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു.
● കാലം നൽകാത്ത ചിലരുടെ നഷ്ടം ഓർമ്മിപ്പിക്കുന്നു.
ഓർമ്മത്തുരുത്ത് ഭാഗം - 6 / കൂക്കാനം റഹ്‌മാൻ
(KVARTHA) ഷെൽഫിലെ പുസ്തകങ്ങൾക്കിടയിൽ നിന്നും ആകസ്മികമായി കയ്യിലെത്തിയ ചുവന്ന പുറംചട്ടയുള്ളൊരു കൊച്ചു പുസ്തകം, ഹൃദയത്തിൽ അഞ്ചര പതിറ്റാണ്ടിൻ്റെ ഓർമ്മച്ചെപ്പുകൾ തുറന്നു. അതൊരു ഓട്ടോഗ്രാഫ് ആയിരുന്നു, കാലം മായ്ക്കാത്ത ബന്ധങ്ങളുടെയും അനുഭവങ്ങളുടെയും നേർസാക്ഷി. ഒറ്റനോട്ടത്തിൽ തന്നെ ചുണ്ടിൽ ഒരു നേർത്ത ചിരി വിരിഞ്ഞു. അതോടെ, ആ പഴയ ദിവസങ്ങളും നിമിഷങ്ങളുമെല്ലാം ഒരു സിനിമ പോലെ മനസ്സിൽ തെളിഞ്ഞുവന്നു. ചെയ്തുകൊണ്ടിരുന്ന ജോലിയുപേക്ഷിച്ച്, ആ ഓർമപ്പുസ്തകവുമായി ചാരുകസേരയിലേക്ക് ചാഞ്ഞപ്പോൾ, ഓരോ താളും മറിക്കുന്തോറും ഓർമ്മകൾക്ക് ഭാരം കൂടുകയായിരുന്നു.
ഓർമ്മകളുടെ നേർസാക്ഷി: ഓട്ടോഗ്രാഫിൻ്റെ പ്രാധാന്യം
ഓട്ടോഗ്രാഫ് വെറുമൊരു ഓർമപ്പുസ്തകമല്ല. നാം മറ്റുള്ളവരുടെ ഹൃദയങ്ങളിൽ എത്രത്തോളം പതിഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കാൻ സഹായിക്കുന്നൊരു അമൂല്യ രേഖയാണത്. നമ്മൾ അവർക്ക് നൽകിയ സ്നേഹനിമിഷങ്ങളുടെയും, സന്തോഷങ്ങളുടെയും, ചിലപ്പോൾ വേർപിരിയലിൻ്റെ വേദനയുടെയും പ്രതിഫലനമായിരിക്കും ഓരോ കുറിപ്പും. എൻ്റെ കയ്യിലുള്ള ഈ ഓട്ടോഗ്രാഫ് 1970-ൽ എഴുതിയതാണ്, ഏകദേശം 55 വർഷത്തെ പഴക്കമുണ്ട് അതിന്. അത്രത്തോളം തീവ്രതയും ആഴവും ഓരോ താളിനും ഇന്നുമുണ്ട്.
താളുകൾ മറിയുന്തോറും ഓർമകൾക്ക് ഭാരം കൂടുകയാണ്. ഈ ലോകത്തോട് വിടപറഞ്ഞുപോയ പ്രിയപ്പെട്ടവരുടെ കൈപ്പടകൾ കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു. അതേസമയം, ഇന്നും സന്തോഷത്തോടെ ജീവിക്കുന്നവരുടെ കുറിപ്പുകൾ കാണുമ്പോൾ മുഖത്ത് ചിരി വിരിയുകയും ചെയ്തു. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും അക്ഷരങ്ങൾക്ക് വലിയ പോറലേറ്റിട്ടില്ലെങ്കിലും, കാലം അവയ്ക്ക് നേരിയ മങ്ങലേൽപ്പിച്ചിട്ടുണ്ട്.
വ്യക്തിബന്ധങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം
നീലെശ്വരം ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്ററിൽ ഒപ്പം പഠിച്ച വി.എസ്. സരോജനിയാണ് ആദ്യത്തെ കുറിപ്പെഴുതിയവരിൽ ഒരാൾ. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു, ആ സൗഹൃദം കുറേക്കാലം നിലനിർത്തുകയും ചെയ്തു. എന്നാൽ ജീവിതത്തിൻ്റെ തിരക്കുകൾക്കിടയിൽ എപ്പോഴോ ഞങ്ങൾ വഴിപിരിഞ്ഞു. 1970 മാർച്ച് 31-ന് ശേഷം സരോജനിയെ ഞാൻ കണ്ടിട്ടേയില്ല. അവളിപ്പോൾ എവിടെയാണെന്നോ എങ്ങനെയാണെന്നോ അറിയില്ല. എങ്കിലും, അന്ന് പിരിയുംമുമ്പ് അവൾ എഴുതിത്തന്ന രണ്ട് വാചകങ്ങൾ ഈ നിമിഷം എൻ്റെ കണ്ണും മനസ്സും നിറച്ചു: 'നിങ്ങൾ ജീവിക്കുന്നതുവരെ എന്നെ ഓർക്കുക.' എന്നിലെ മറവി അവൾ ആഗ്രഹിക്കുന്നില്ലെന്ന ആ സ്വാർത്ഥമായ സ്നേഹം, ഓർമ്മപ്പെടുത്തലിൻ്റെ ആഴം എത്രത്തോളമാണെന്ന് മനസ്സിലാക്കുന്നു. പ്രിയപ്പെട്ട സുഹൃത്തേ, നീ എവിടെയാണെന്നോ നിയിത് വായിക്കുമെന്നോ എനിക്കറിയില്ല. ഈ ഭൂമിയിൽ നീ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല. എങ്കിലും ഈ നിമിഷം ഞാൻ നിനക്കൊരു വാക്ക് തരുന്നു, മരിക്കുവോളം ഞാൻ നിന്നെ ഓർക്കും. നിൻ്റെ ചിരിയും സംസാരവും ഇന്നും എൻ്റെ സ്മൃതിപഥത്തിൽ മായാതെ നിൽക്കുന്നു. അത് തന്നെയാണ് നിനക്കുള്ള എൻ്റെ അവസാനത്തെ സമ്മാനവും.
എം.എസ്. ബീഗം എന്നൊരു സഹോദരിയുടെ വരികളായിരുന്നു അടുത്തത്. പോയകാലത്തെക്കുറിച്ചോർക്കാനും വർത്തമാനകാലത്തെ അനുഭവങ്ങളുമായി താരതമ്യം ചെയ്യാനും ആ നാലുവരി കവിത പ്രചോദനമായി. കാലം കണക്കെടുത്ത് കൊഴിപ്പിച്ചു കളഞ്ഞ വീണ പൂക്കളിൽ ഒന്നായി എം.എസ്. ബീഗം മാറിയോ എന്നറിയില്ല. എങ്കിലും ഓർമ്മകളിൽ ആ മുഖം ഇന്നും വാടാതെ തെളിയുന്നുണ്ട്.
ഒപ്പം പഠിച്ച വിമലയുടെ കുറിപ്പും ഓർമ്മകൾക്ക് മധുരം പകർന്നു. സ്കൂളിലെ മികച്ച പാട്ടുകാരിയായിരുന്നു വിമല. സാഹിത്യ സമാജങ്ങളിലും പൊതുപരിപാടികളിലുമെല്ലാം പാട്ടുപാടി ഒന്നാം സ്ഥാനം നേടുന്നത് അവളായിരുന്നതുകൊണ്ട്, വിമല സ്കൂളിലെ ഒരു താരമായിരുന്നു. അത് കൗമാരപ്രായക്കാരിൽ പ്രണയിക്കാനുള്ള ത്വര വർദ്ധിപ്പിക്കുമല്ലോ. അക്കാലത്ത് പലരുടെയും നോട്ടപ്പുള്ളിയായിരുന്ന വിമലയ്ക്ക് കൂടെ പഠിക്കുന്ന ഗംഗാധരനോട് മാത്രം ഒരു പ്രത്യേക ചായ്‌വുണ്ടായിരുന്നു. അത് ഞങ്ങൾ കൂട്ടുകാർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ആർക്കും പിടികൊടുക്കാത്ത വിമലയെ ഒടുവിൽ ഗംഗാധരൻ സ്വന്തമാക്കി. ഇരുവരും അധ്യാപക ജോലിയിൽ പ്രവേശിച്ച ശേഷം വിവാഹിതരുമായി. ഇപ്പോഴും പല ചാനലുകളിലും വിമല പാടാറുണ്ട്. ഭർത്താവ് ഗംഗാധരൻ നല്ലൊരു ചിത്രകാരനുമാണ്. മൂന്നു മാസത്തിനപ്പുറം വിമലയും ഗംഗാധരനും എൻ്റെ വീട്ടിൽ വന്നിരുന്നു. അമ്പത് വർഷങ്ങൾക്കപ്പുറമുള്ള ഓർമ്മകൾ ഞങ്ങൾ പരസ്പരം പങ്കുവെക്കുകയും പുതുക്കുകയും ചെയ്തിരുന്നു.
പത്മിനിയുടെ കുറിപ്പാണ് പിന്നീട് വന്നത്. സ്കൂൾ പഠനകാലത്ത് ഞാൻ സ്കൂൾ ലീഡറും പത്മിനി ക്ലാസ് ലീഡറുമായിരുന്നു. രാവിലത്തെ മോർണിംഗ് അസംബ്ലിയിൽ 'ക്ലാസ് ലീഡേഴ്‌സ് റിപ്പോർട്ട്' എന്ന് ഞാൻ പറയുമ്പോൾ, ക്ലാസ് ലീഡറായിരുന്ന പത്മിനി സല്യൂട്ട് ചെയ്യുന്ന രംഗം ഇപ്പോഴും ഓർമ്മയുണ്ട്. ആ സല്യൂട്ടിനൊപ്പം അവൾ മനോഹരമായൊരു ചിരിയും സമ്മാനിക്കുമായിരുന്നു. പഠനകാലം കഴിയുന്നതുവരെ ഞങ്ങൾ നല്ല സൗഹൃദം നിലനിർത്തി. പഠനം അവസാനിച്ചതോടെ പലരെയും പോലെ അവളും വഴിപിരിഞ്ഞു. പിന്നീട് ഞാൻ പത്മിനിയെ കണ്ടിട്ടില്ല. കുറച്ചുകാലങ്ങൾക്ക് ശേഷം ആരൊ പറഞ്ഞാണ് ആ ദുഃഖവാർത്ത ഞാൻ അറിഞ്ഞത്. പത്മിനി ഈ ലോകത്തോട് വിടപറഞ്ഞു എന്ന്.
ഇത് കൂടെ പഠിച്ച ജോൺ ടി.കെ.യുടെ കുറിപ്പാണ്. നല്ലൊരു പാട്ടുകാരനും എല്ലാവരെയും ആകർഷിക്കുന്ന സ്വഭാവവും അതിനൊത്ത സൗന്ദര്യവുമുള്ള ജോൺ എൻ്റെ നല്ല സുഹൃത്തായിരുന്നു. കളിയും ചിരിയും കുരുത്തക്കേടുകളുമായി ഒരുപാട് ഓർമകൾ അവൻ എനിക്ക് സമ്മാനിച്ചിട്ടുണ്ട്. പഠനശേഷവും ഞങ്ങൾ സൗഹൃദം തുടർന്നു, പക്ഷേ ഇടയ്ക്കുവെച്ച് അത് നിലച്ചു. പിന്നീട് സർവീസിൽ നിന്ന് വിരമിച്ച ശേഷം ഞങ്ങൾ (1968-70 ബാച്ച്) ഒരു ഗെറ്റ് ടുഗെദർ വെച്ചിരുന്നു. അന്നാണ് ജോണിനെ വീണ്ടും കാണാനിടയായത്. എന്നാൽ മൂന്നു മാസങ്ങൾക്കപ്പുറം എല്ലാ ഓർമ്മകളും ബാക്കിയാക്കി ജോണും ഞങ്ങളെ വിട്ടുപോയി. അവസാനമായി ഒരുനോക്ക് കാണാൻ പോലും എനിക്ക് സാധിച്ചില്ല. ഞാൻ എത്തുമ്പോഴേക്കും അവന്റെ ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. അത് എനിക്ക് വല്ലാത്ത വേദന സമ്മാനിച്ചു, ദിവസങ്ങളോളം ആ ദുഃഖം എന്നെ അലട്ടുകയും ചെയ്തു. എങ്കിലും ഓർമ്മകളിൽ ആ ചിരിക്കുന്ന മുഖം ഇപ്പോഴുമുണ്ട്. എന്നെ 'ധീരനായ എതിരാളി' എന്ന് അഭിസംബോധന ചെയ്ത പ്രിയ സുഹൃത്തേ, അവസാനത്തെ ഒരു നോട്ടത്തിന് പോലും ഇട നൽകാതെ നീ യാത്ര പറഞ്ഞത് എന്നിൽ ഇപ്പോഴും വല്ലാത്ത നിരാശ പടർത്തുന്നു.
കുഞ്ഞിമംഗലം താമസിച്ചു വന്നിരുന്ന രഘുരാമൻ കുറിച്ചത്, 'എന്നെ മറക്കാൻ ശ്രമിക്കുക' എന്നാണ്. ആ വാചകം അറം പറ്റിയപോലെയായി. പഠനം കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ച രഘു പെട്ടെന്ന് ഞങ്ങളെ വിട്ടുപോയി. ഞങ്ങൾ തമ്മിൽ വളരെ അടുപ്പത്തിലായിരുന്നു. എല്ലാ കാര്യങ്ങളും പരസ്പരം സംസാരിക്കുമായിരുന്നു. അന്നേ ഊർജ്ജസ്വലനായ ചെറുപ്പക്കാരനായിരുന്നു അവൻ. ജീവിതയാത്രയിൽ ധൈര്യമവലംബിക്കാൻ ആഹ്വാനം ചെയ്തിട്ടാണ് അവൻ കുറിപ്പെഴുതിയത്. പക്ഷേ അവനത് പാലിക്കാനോ ജീവിതത്തിൽ പുലർത്താനോ സമയം ലഭിച്ചില്ല എന്നത് വേദന തന്നെയായിരുന്നു.
ദാക്ഷായണി കുറിച്ചത് 'ജീവിതം തന്നെ വ്യർത്ഥമാണെന്നാണ്'. എന്തുകൊണ്ടാണെന്ന് അവൾക്ക് മാത്രമേ അറിയൂ. പണ്ടേ അവളൊന്നും തെളിച്ചു പറയാറില്ല, ഒതുങ്ങിക്കൂടിയ പ്രകൃതമായിരുന്നു. പക്ഷേ ക്ലാസിലും മറ്റ് പരിപാടികളിലും സജീവമായിരുന്നു. രണ്ടു വർഷം ഒപ്പമിരുന്ന് പഠിച്ചിട്ടുണ്ട്. വലിയ സൗഹൃദമൊന്നും ഉടലെടുത്തിട്ടില്ലെങ്കിലും അവൾ എൻ്റെ സുഹൃത്ത് തന്നെയാണ്. ഒരേ ക്ലാസ്സിൽ ഒപ്പമിരുന്നു പഠിച്ചവളെ മറ്റെങ്ങനെയാണ് ഞാൻ രേഖപ്പെടുത്തേണ്ടത്? 55 വർഷമായി തമ്മിൽ കണ്ടിട്ട്, വിവരങ്ങളൊന്നും അറിയാൻ പറ്റിയിട്ടില്ല. എവിടെയെങ്കിലും മക്കളും കൊച്ചുമക്കളുമൊക്കെയായി ജീവിതം ആസ്വദിക്കുന്നുണ്ടാവാം. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടവും. മറന്നിട്ടില്ലെങ്കിലും മറവിയുടെ മൂടുപടത്തിലെവിടെയോ മറഞ്ഞിരുന്നതൊക്കെ ഓർമ്മിക്കാൻ ഈ പുസ്തകം ഒരു രേഖയായെന്ന് മാത്രം.
പേരെഴുതിയിട്ടില്ലാത്ത അടുത്ത കുറിപ്പ് കണ്ടപ്പോൾ ഞാൻ മനസ്സറിഞ്ഞു ചിരിച്ചു. പേര് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ആളെ എനിക്കറിയാം. ആ കൈയെഴുത്ത് തന്നെ മതിയായിരുന്നു ആരാണെന്ന് തിരിച്ചറിയാൻ. എൻ്റെ ഹൃദയത്തിൽ ഒരു വസന്തകാലം തീർത്തവളാണ് അവൾ. പക്ഷേ പിരിഞ്ഞത് ഓർമ്മകളിൽ ഒരു കഠിന വേനൽ സമ്മാനിച്ചാണെന്ന് മാത്രം. ഞങ്ങൾ പരസ്പരം ഇഷ്ടത്തിലായിരുന്നു. ഒന്നിച്ചൊരു യാത്രയും ഒരുപാട് സ്വപ്നങ്ങളും പങ്കുവെച്ചിട്ടുണ്ട്. കത്തുകളും ഫോട്ടോകളും പരസ്പരം കൈമാറിയിട്ടുണ്ട്. രണ്ട് വർഷത്തെ പ്രണയം. ഞാൻ ആത്മാർത്ഥതയുടെ അങ്ങേതലയിലും അവൾ തുമ്പത്തുമായിരുന്നു. പലതും പറഞ്ഞു. പക്ഷേ ഒരു കാര്യം അവൾ എന്നിൽ നിന്ന് മറച്ചുവെച്ചു. രണ്ട് വർഷം ഒരുമിച്ച് സംസാരിച്ചിട്ടും, അവളുടെ വീട്ടുകാര്യങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല. താൽപ്പര്യമില്ലെന്ന് തോന്നിയത് കൊണ്ട് ഞാൻ കൂടുതൽ ചികയാനും നിന്നില്ല. പഠനം പൂർത്തിയാക്കി വീണ്ടും കാണാമെന്ന വാക്കും നൽകി അവൾ നാട്ടിലേക്ക് പോയിരുന്നു. പിന്നെ വിശേഷങ്ങൾ അറിയിച്ചുകൊണ്ട് നാട്ടിൽ നിന്ന് വന്ന അവളുടെ കത്ത് എന്നെ ആകെ ഞെട്ടിച്ചു കളഞ്ഞു. എന്നെ പരിചയപ്പെടുമ്പോൾ തന്നെ അവൾ വിവാഹിതയായിരുന്നു. അറിഞ്ഞുകൊണ്ടുള്ള ഒരു ചതി. അല്പം വേദന തോന്നിയെങ്കിലും, പിന്നീട് ചില പല കാരണങ്ങൾ കൊണ്ട് അതിൽ ഞാൻ സന്തോഷിക്കുകയാണ് ചെയ്തത്. അതിനുശേഷം ഞാൻ അവളെ കണ്ടിട്ടില്ല. പക്ഷേ ഈ അടുത്ത കാലത്ത് അവിചാരിതമായി എനിക്ക് അവളുടെ വിലാസം കിട്ടി. ഒരിക്കൽ സ്നേഹം കൊണ്ട് മുറിപ്പെടുത്തിയവളാണ്. എങ്കിലും നേരിട്ട് കാണണമെന്നും സുഖവിവരമറിയണമെന്നും തോന്നി. ഒരുപക്ഷേ ഉള്ളിലെവിടെയോ ആ സ്നേഹത്തിന്റെ കണിക ബാക്കിയുള്ളതുകൊണ്ടാവാം. പക്ഷേ ചെന്നു കണ്ടപ്പോൾ വല്ലാത്ത വേദന തോന്നി. ആരേയും തിരിച്ചറിയാൻ കഴിയാതെ, എല്ലാ ഓർമ്മകളും നഷ്ടപ്പെട്ടുപോയ അവസ്ഥയിലായിരുന്നു അവൾ. അറിയുമോ എന്ന എൻ്റെ ചോദ്യത്തിന് നിരാശയോടെയുള്ള ഒരു നോട്ടം മാത്രമാണ് തിരികെ നൽകിയത്.
ഏറ്റവും ഒടുവിലത്തെ കുറിപ്പ് എന്നെ ഏറ്റവുമധികം ദുഃഖിതനാക്കി. ജോർജിൻ്റേതായിരുന്നു ആ കുറിപ്പ്. സ്കൂളിൽ പഠിക്കുമ്പോഴാണ് അവനെ സുഹൃത്തായി കിട്ടിയത്. സ്കൂൾ ഇലക്ഷൻ വന്ന സമയം ലീഡർ സ്ഥാനത്തേക്ക് ഞങ്ങൾ രണ്ടുപേരും മത്സരിച്ചു. ഞാൻ എസ്.എഫ്.ഐ. സ്ഥാനാർത്ഥിയും ജോർജ് കെ.എസ്.യു. പ്രതിനിധിയും. സ്കൂൾ ഇലക്ഷൻ ആയിരുന്നെങ്കിലും പ്രചാരണവും വോട്ടുതേടലുമൊക്കെ തകർപ്പനായി നടന്നു. വീറും വാശിയുമുള്ള മത്സരമായിരുന്നു ആ വർഷത്തേത്. ഒടുവിൽ ഫലം വന്നു, ജോർജ് തോറ്റു. അതവനെ സങ്കടപ്പെടുത്തിയിട്ടുണ്ടാകുമെന്ന് തീർച്ചയാണ്. പക്ഷേ അതൊന്നും ഞങ്ങൾക്കിടയിലുള്ള സൗഹൃദത്തെ ബാധിച്ചിരുന്നില്ല. അതിനുശേഷവും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടർന്നു. പക്ഷേ സ്കൂൾ പഠനത്തിന് ശേഷം തമ്മിൽ കാണാതായി. പിന്നെ അവനെക്കുറിച്ച് ഞാൻ അറിയുന്നത് അവന്റെ മരണവാർത്തയിലൂടെയാണ്. കേട്ടപ്പോൾ പോകാതിരിക്കാൻ കഴിഞ്ഞില്ല. പക്ഷേ അവസാനമായി ഒരുനോക്ക് കാണാൻ പോലും അവൻ അവസരം തന്നില്ല. ഞാൻ എത്തുമ്പോഴേക്കും ബോഡി നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. അത് എനിക്ക് വല്ലാത്ത വേദന സമ്മാനിച്ചു. ദിവസങ്ങളോളം ആ ദുഃഖം എന്നെ അലട്ടുകയും ചെയ്തു. എങ്കിലും ഓർമ്മകളിൽ ആ ചിരിക്കുന്ന മുഖം ഇപ്പോഴുമുണ്ട്. 'ധീരനായ എതിരാളി' എന്ന് എന്നെ സംബോധന ചെയ്ത പ്രിയസുഹൃത്തേ, അവസാനത്തെ ഒരു നോട്ടത്തിന് പോലും ഇട നൽകാതെ നീ യാത്ര പറഞ്ഞത് എന്നിൽ ഇപ്പോഴും വല്ലാത്ത നിരാശ പടർത്തുന്നു.
ഈ ഓർമ്മപ്പുസ്തകം എന്നെ പഴയകാലങ്ങളിലേക്ക് കൊണ്ടുപോയി, പലമുഖങ്ങളും തെളിയിച്ചു, പല ബന്ധങ്ങളും ഓർമ്മിപ്പിച്ചു. ചിലത് ചിരിയും ചിലത് കണ്ണീരും സമ്മാനിച്ചു. പ്രിയപ്പെട്ട ഓട്ടോഗ്രാഫേ, നീയെന്തിനാണ് വീണ്ടും എന്നെ തേടിയെത്തിയത്? ഈ ഓർമ്മത്തുരുത്ത് ഓർമ്മപ്പെടുത്തുന്നു, ജീവിതം ഒരു പുഴ പോലെയാണ്, ഒഴുകി നീങ്ങുമ്പോൾ പലരെയും കണ്ടുമുട്ടുന്നു, ചിലർ കൂടെ വരുന്നു, ചിലർ വഴിപിരിയുന്നു. എന്നാൽ ഓർമ്മകൾ മാത്രം മായാതെ മനസ്സിൽ അവശേഷിക്കുന്നു.
ഈ ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പ് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary:A rediscovered 55-year-old autograph reveals heartwarming and heartbreaking memories.
#AutographMemories, #KeralaStories, #FriendshipGoals, #LifeJourneys, #EmotionalRead, #Nostalgia