വേണം ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ

 


വിശ്വവിഖ്യാത സാഹിത്യകാരന്‍ മാര്‍ക് ട്വയിന്‍ ദിവസേന മൂന്നുനേരം വിവിധ രോഗലക്ഷണങ്ങളുമായി അലോപ്പതി ഡോക്ടര്‍മാരെ സമീപിക്കുമായിരുന്നു. രാവിലെ നെഞ്ച് വേദനയോടെ കാര്‍ഡിയോളജിസ്റ്റിനെ, ഉച്ചയ്ക്ക് നാഡീവേദനയോടെ ന്യൂറോളജിസ്റ്റിനെ വൈകുന്നേരം ഉദരവേദനയോടെ ഗ്യാസ്‌ട്രോഎന്റോളജിസ്റ്റിനെ. ഈ ഡോക്ടര്‍മാര്‍ കുറിച്ചുകൊടുക്കുന്ന മരുന്നുകളൊക്കെ അദ്ദേഹം വിവിധ മരുന്ന് ഷാപ്പുകളില്‍ പോയി വാങ്ങി അതൊക്കെ അവസാനം തോട്ടിലൊഴിക്കുകയായിരുന്നു പതിവ്. ശ്വാസം മുട്ടണ്ടായിരുന്ന മാര്‍ക്ട്വയിന്‍ ചുവന്ന ഉള്ളിയും തുളസിയുടെ ഇലയും പിഴഞ്ഞ് നീര് കുടിക്കുമായിരുന്നു. വീട്ടിലെപ്പോഴും തഴുതാമ തിളപ്പിച്ച് വെള്ളം സൂക്ഷിക്കുമായിരുന്നു. ചരകനെയും സുശ്രുതനെയും ടിന്നുകളിലടിച്ച് സൂക്ഷിച്ചപോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

വേണം ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണഈ തോട്ടിലൊഴുക്കല്‍ പ്രക്രിയയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ ഭ്രാന്തന്‍ നടപടിക്ക് അദ്ദേഹം പറഞ്ഞ മറുപടി ' ഞാന്‍ ഡോക്ടര്‍മാരെ കണ്ട് കണ്‍സള്‍ട്ടിംഗ് ഫീസ് കൊടുക്കുന്നത് ഡോക്ടര്‍മാര്‍ക്ക് ജീവിക്കാന്‍ വേണ്ടി. ഫാര്‍മസികളില്‍ പോയി മരുന്ന് വാങ്ങുന്നത് മരുന്ന് കമ്പനിക്കാര്‍ പട്ടിണി അറിയാതിരിക്കാന്‍ വേണ്ടി. അവസാനം മരുന്നുകളെല്ലാം തോട്ടിലൊഴുക്കി കളയുന്നത് ആയുസുള്ള കാലം എനിക്കും ജീവിക്കണമല്ലോ അതിന് വേണ്ടി'. ' ഹേതുക്കളെന്തെന്ന് ഗണിച്ചിടാതെ ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്ന് വാങ്ങി തിന്നും കുടിച്ചും നരകിച്ചും നിത്യം മര്‍ത്യര്‍ മരിക്കുന്നു മരുന്ന് മൂലം' ഇതായിരുന്നു മാര്‍ക്ട്വയിന്റെ നിലപാട്.
സ്വന്തം ആരോഗ്യത്തെപ്പറ്റി ബോധവാന്‍മാരാകാതെ നാം മലയാളികള്‍ അഭ്യസ്തവിദ്യരെന്ന് സ്വയം അഭിമാനിക്കുന്നു. ഇന്ത്യയില്‍ മൊത്തത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന മരുന്നിന്റെ പത്തിലൊന്ന് വിറ്റഴിയുന്നത് കേരളത്തിലാണെന്നതിന്റെ പേരിലും ഇനിയങ്ങോട്ടഭിമാനപൂരിതമാകണം നമ്മള്‍ തന്‍ അന്തരംഗം. ആരോഗ്യ വ്യവസായത്തിന്റെ ഭാഗമായി മത്സരിച്ചിറങ്ങുന്ന മാഗസിനുകളാണ് മലയാളികളുടെ ബുക്ക് ഷെല്‍ഫ് നിറയെ. രോഗലക്ഷണങ്ങളെ വലിയ രോഗത്തിന്റെ ചൂണ്ടുപലകളാക്കി തെറ്റിദ്ധരിപ്പിച്ച് ജനങ്ങളില്‍ ഭീതി വിതറുകയും അങ്ങനെ ജലദോഷത്തിനും തലവേദനയക്കും പോലും രക്തപരിശോധന മുതല്‍ എം.ആര്‍.ഐ. സ്‌കാന്‍ വരെ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ഇത്തരം കഴുത്തറപ്പന്‍ വാണിഭങ്ങളില്‍ വഞ്ചിക്കപ്പെട്ടുപോകുന്നത് മടിശീലകള്‍ കനത്ത പണചാക്കുകള്‍ മാത്രമല്ല, മടി ശീലമാക്കിയ ഒരുവിധം എണീറ്റ് നടക്കാന്‍ പ്രാപ്തിയുള്ള സാധാരണക്കാര്‍ വരെയാണ്.

സര്‍ക്കാര്‍ ചികിത്സകളാകുമ്പോള്‍ ശ്ശോ നാണക്കേട്. പലരും ഗവണ്‍മെന്റ് ആശുപത്രികളുടെ കയറ്റിറക്കങ്ങള്‍ ഇറങ്ങി കയറുന്നത് തന്നെ തലയ്ക്ക് മുണ്ടിട്ടും കൊണ്ടാണ്. ആ വളവുകളില്‍ വെച്ച് ചുറ്റുവട്ടത്തേക്കൊരു നോട്ടമുണ്ട്. അതൊന്ന് കാണേണ്ടത് തന്നെ. കണ്‍സള്‍ട്ടിംഗ് ക്യൂകളില്‍ ആണെങ്കിലോ ചുറ്റും പരതും. വല്ല പരിചിത മുഖങ്ങളുമുണ്ടെങ്കില്‍ പിന്നെ ഒട്ടകപ്പക്ഷികളാണ്. തല അറിയാതെ തറയിലേക്ക് പായും. ധര്‍മാസ്പത്രികളോട് അത്രയ്ക്ക് അലര്‍ജിയാണ് നമ്മുടെ ആളുകള്‍ക്ക്.
സാമ്പത്തിക നേട്ടത്തിനുപരി ആതുര ശുശ്രൂഷയെ ദൈവാര്‍പ്പണമായി സമര്‍പ്പിക്കുന്ന എത്ര ഡോക്ടര്‍മാര്‍ ഉണ്ടാകും നമ്മുടെ ഇടയില്‍? ദിനങ്ങള്‍ കൊഴിഞ്ഞ് വീഴും തോറും ചില ഡോക്ടര്‍മാരുടെ അത്യാര്‍ത്തി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു എന്നതിന് ഒരായിരം കാരണങ്ങള്‍ നിരത്താന്‍ പറ്റും.
സമൂഹത്തോട് കടപ്പാടുള്ളവരായിരിക്കണം ഡോക്ടര്‍. രോഗിയും ചികിത്സിക്കുന്ന ആളും തമ്മില്‍ പാവനത്വം കല്‍പ്പിക്കപ്പെടുന്ന ഒരു ബന്ധമുണ്ടാകണം എന്നുള്ള സദാചാര മര്യാദകളൊക്കെ കാലം അടിച്ചുവാരി തീയിട്ട് നാളുകളേറെയായി. ഇന്ന് കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയകളാണെവിടെയും. ഡോക്ടറും രോഗിയും തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ പണ്ടുമുണ്ടായിരുന്നു. സദാചാരനിബന്ധമായിരുന്നു അത്. കണ്‍സള്‍ട്ടിങ്ങും ജോലിക്കുള്ള വേതനത്തിനും പുറമെയുള്ള കൊടുക്കല്‍ വാങ്ങലിനെക്കുറിച്ചാണ് പറയുന്നത്. മരുന്ന് കമ്പനിക്കാരാണ് ഇവിടെ വില്ലന്‍. വീട്ടുപകരണങ്ങളില്‍ നിന്നായിരുന്നു ഇതിന്റെ തുടക്കം. പിന്നീട് അത് കരാറായി. വിദേശയാത്രകളായി, പാക്കേജായി, സമ്മേളന സ്‌പോണ്‍സര്‍ഷിപ്പായി. ഒരു വര്‍ഷത്തെ ബിസിനസില്‍ ഇരുപത് ശതമാനം എന്ന കണക്കായി. ഏറ്റവുമൊടുവില്‍ സ്വര്‍ണ്ണനാണയങ്ങളും ക്രെഡിറ്റ് കാര്‍ഡുകളുമായി സര്‍വ്വസീമകളും ലംഘിച്ച് തട്ടുപൊളിപ്പന്‍ ബിസിനസായി മാറിയിരിക്കുകയാണ് ഇന്ന് ചികിത്സാരംഗം.

ഡോക്ടര്‍മാരും ഔഷധ കമ്പനികളും തമ്മിലുള്ള ഉള്ളുകള്ളികള്‍ക്കിടയില്‍ നിറയെ പുകമറകളാണ്. ജനങ്ങളതറിയുന്നതേയില്ല. അവര്‍ക്കെപ്പോഴും ഭിഷഗ്വരന്‍മാരെന്നാല്‍ ദൈവമാണ്. ജീവനും മരണത്തിനുമിടയിലെ നൂല്‍പാലത്തില്‍ നിന്ന് മനുഷ്യനെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ട് വരുന്ന മനുഷ്യദൈവം. 'സാക്ഷാല്‍ ദൈവം സുഖപ്പെടുത്തിയ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ ഫീസ് വാങ്ങുന്നു' എന്ന് പറഞ്ഞത് ഏത് മഹാനാണെന്ന് ഓര്‍മ്മയില്ല. ആരുമായിക്കൊള്ളട്ടെ സ്വന്തം അനുഭവങ്ങളില്‍ നിന്ന് അദ്ദേഹം ഇത് പറയുമ്പോള്‍ 'സബാഷ്' പറയണം അദ്ദേഹത്തിന്.
രോഗികള്‍ക്ക് മരുന്നെഴുതിയതിന് അതിന്റെ ഉല്‍പാദകരോട് കോഴ ചോദിച്ചുവാങ്ങുന്നത് കടമയാണെന്ന ധാരണ ഭൂരിഭാഗം ഡോക്ടര്‍മാരെയും കീഴടക്കി കഴിഞ്ഞിരിക്കുന്നു. സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പൊല്ലാപ്പുകള്‍ ഒരു ഭാഗത്ത് പുകഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അമ്പതും എഴുപതും ലക്ഷങ്ങള്‍ കോഴ കൊടുത്ത് മെഡിക്കല്‍ പഠനത്തിന് സീറ്റുറപ്പിക്കുമ്പോള്‍ മുടക്കിയ പണം എങ്ങനെ ഈടാക്കും? അവിടെയാണ് മരുന്ന് കമ്പിനികളുടെ വലിയ വായയും പ്രലോഭനങ്ങളും വലവിരിച്ച് കാത്തിരിക്കുന്നത്. വീഴാന്‍ മടിക്കുന്നവരെ കാല്‍കീഴില്‍ കമഴ്ത്തി വീഴ്ത്തി കാല്‍പണം നക്കിയാല്‍ കുത്തക കമ്പനികളുടെ പക്കല്‍ നിറച്ചുവെച്ച ആവനാഴികളേറെ. അപ്പോഴാണ് പ്രമേഹ രോഗത്തിന് 80 പൈസ മാത്രം വിലയുള്ള മരുന്നുണ്ടായിട്ടും 8 രൂപ വിലയുള്ള മരുന്നെഴുതികൊടുത്ത് ' ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ' കൊണ്ടാടപ്പെടുന്നത്.
കാല്‍പണം നക്കാന്‍ നില്‍ക്കാതെ പിന്നെയും ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ അവര്‍ക്കുള്ളതാണ് 'ബാര്‍ അറ്റാച്ചഡ് ഹോം' അടച്ചിട്ട ചില്ലലമാരകളില്‍' ചിവാസ് റീഗലി' ന്റെ കുപ്പികള്‍ ആഴ്ചകള്‍ തോറും മാറിമറിഞ്ഞുകൊണ്ടിരിക്കും. ദൗര്‍ബല്യങ്ങള്‍ മനുഷ്യരുടെ കൂടെപിറപ്പുകളാണല്ലോ. മദ്യസേവ ഇല്ലാത്ത ഏതെങ്കിലും ഹരിശ്ചന്ദ്രന്‍ പിന്നെയും ബാക്കിയുണ്ടെങ്കില്‍ അവരെ വശീകരിക്കാന്‍ മറ്റത് തന്നെ വേണം. അറ്റകൈ പ്രയോഗം ഒറ്റമൂലി. അതാണ് ഇക്കഴിഞ്ഞ ഓരോ പെണ്‍വാണിഭങ്ങളിലും അറിഞ്ഞോ അറിയാതെയോ ഒന്നോ രണ്ടോ ഡോക്ടര്‍മാരെങ്കിലും ചുരുങ്ങിയത് ഭാഗഭാക്കായിപ്പോയത്. അവസാനത്തെ ഉദാഹരണം സൗദിയില്‍ വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്തു കളഞ്ഞ ഒരു ഡോക്ടറും ഇപ്പം ചാടും എന്ന് ഓങ്ങി നില്‍ക്കുന്ന മറ്റൊര് ഡോക്ടറും.

ലോകത്ത് നിലവിലുള്ള മരുന്നു കമ്പിനികളുടെ മുപ്പത് ശതമാനത്തോളം നിര്‍മ്മിക്കുന്നത് വ്യാജമരുന്നുകളാണെന്ന് കണ്ടെത്തിയത് ഈയിടെയായിരുന്നു. അതില്‍ ഇന്ത്യയുടെ സ്ഥാനം തൃഥീയമാണെന്നറിയുമ്പോള്‍ നാം ഞെട്ടണം. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ നമ്മുടെ അടുത്തുള്ള കോയമ്പത്തൂരും സേലവും ഒട്ടും പിന്നിലല്ല. വ്യാജനിര്‍മ്മിതിയില്‍. സമീപ കാലത്ത് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നിലവില്‍ വന്നതിന് ശേഷമാണ് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സാധിച്ചിട്ടുള്ളൂവെന്ന് വകുപ്പ് മന്ത്രിമാരുടെ പ്രസ്താവനകള്‍ തന്നെ മലയാളക്കരയില്‍ അതുവരെ വിതരണം ചെയ്തിരുന്ന അത് കഴിക്കുന്ന പാവം രോഗികളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കുക. വില പിടിപ്പുള്ള ' സിപ്രോഫ്‌ളോക്‌സാസിന്‍' എന്ന ആന്റിബയോട്ടിക്കലിന്റെ വ്യാജനെ പിടിച്ച പരിശോധന സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞത് ആ മരുന്നിന് പകരം വെറും ചോക്ക്‌പൊടിയായിരുന്നു ക്യാപ്‌സൂകളുടെ രൂപത്തില്‍ അകത്തുള്ള ചേരുവുകളായി കടന്നുകൂടിയിരുന്നത് എന്നായിരുന്നു. കാസര്‍കോട്ടും നിറം മാറുന്ന ഗുളികളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഈയടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ടതും ഇതോടൊപ്പം ചേര്‍ത്തുവായിക്കുക.

രജിസ്‌ട്രേഷന്‍ നമ്പറോ ലൈസന്‍സോ ഇല്ലാത്ത വ്യാജന്‍മാര്‍ ആധുനിക പ്രിന്റിംഗ്, പാക്കേജിംഗ് സൗകര്യങ്ങളിലൂടെ ഒറിജിലിനെപ്പോലും തോല്‍പ്പിക്കുന്ന തരത്തിലാണ് വ്യാജഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുന്നത്. കളര്‍കോമ്പിനേഷന്റെ ആകര്‍ഷകത്വം കൊണ്ട് തന്നെ അവയില്‍ പലതും ഉഭോക്താവിന്റെ മനംകവരുന്നു. പുരുഷന് ഏഴ് ദിവസം കൊണ്ട് യൗവനം വീണ്ടെടുക്കാന്‍ ഉതകുന്നതെന്ന് പരസ്യപ്പെടുത്തി ഒരു ദിവ്യഔഷധം വിറ്റ് കോടീശ്വരനായ ഒരാള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അയാളുടെ ആത്മകഥ പ്രസിദ്ധം ചെയ്തിരുന്നു. തന്റെ മലവും മൂത്രവും ചെറിയ തോതില്‍ കലര്‍ത്തിയ പഞ്ചസാരപ്പൊടിയായിരുന്നു ഔഷധം എന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയിരുന്നത്.
പുതിയ ജീവിത സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഭയപ്പെടുത്തുന്ന അനേകായിരം രോഗങ്ങളുടെ കലവറയായി ലോകം മാറിക്കൊണ്ടിരിക്കുമ്പോള്‍ പല രോഗങ്ങള്‍ക്കും മരുന്ന് കണ്ടുപിടിക്കാനായി ശാസ്ത്രം നെട്ടോട്ടമോടുകയാണ്. അതിനിടയിലാണ് ഇല്ലാത്ത രോഗങ്ങളുടെ പേരും പറഞ്ഞ് ബഹുരാഷ്ട്ര കുത്തകകള്‍ അവസരങ്ങള്‍ മുതലെടുത്തുകൊണ്ടിരിക്കുന്നത്. സ്വന്തം നിലയിലും കമ്മീഷന്‍ വ്യവസ്ഥയിലും ഇഷ്ടക്കാരുടെ നടത്തിപ്പിലുള്ള ലബോറട്ടറികളിലേക്കും സ്‌കാന്‍ സെന്ററുകളിലേക്കും ചില ഡോക്ടര്‍മാര്‍ രോഗികളെ പരിശോധനയുടെ പേരില്‍ ഉന്തിതള്ളുമ്പോള്‍ രോഗി ഒരു വട്ടം കൂടി ഓര്‍ക്കുക ' മെഡിക്കല്‍ എത്തിക്‌സ് ' എന്ന മഹത്തായ അര്‍ത്ഥമുള്ള പദത്തിന്റെ മഹനീയത ആവും വിധം കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത തന്നെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഉണ്ടായിട്ടുണ്ടോയെന്ന്. കൂടെ ശ്രീസദനില്‍ പോയി കുറച്ച് നാഗവെറ്റിലയും നല്ല ജീരകവും നീല നാരകവും ചുക്കുമൊക്കെ എപ്പോഴും വീട്ടില്‍ കരുതി വെച്ചാല്‍ 'ഇന്‍സ്റ്റന്റ് ' രോഗങ്ങള്‍ക്ക് അതൊര് ഒറ്റമൂലിയായി വര്‍ത്തിക്കും. വയറ് വേദനയ്ക്ക് മഞ്ഞള്‍ കലക്കികുടിക്കും പോലെ കാരണം അനാദികാലം മുതല്‍ക്ക് തന്നെ അനാരോഗ്യം ചികിത്സിച്ചു ഭേദമാക്കാന്‍ മനുഷ്യര്‍ ഉപയോഗിച്ച് വന്നിരുന്നത് പ്രകൃതിയില്‍ നിന്ന് തന്നെയുള്ള വസ്തുക്കളായിരുന്നു. അതിന് പക്ഷേ പ്രകൃതി വേണം.

വേണം ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ
Scania Bedira
-സ്‌കാനിയ ബെദിര

Keywords: Pharmaceutical, Article, Scania Bedira
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia