സ്വാമി വിവേകാനന്ദനെന്ന ആത്മീയ ശാസ്ത്രജ്ഞന്‍

 


ഡോ. ആര്‍. കേശവമൂര്‍ത്തി*

(www.kvartha.com 15/01/2015) സ്വാമി വിവേകാനന്ദനെ ലോകം ഒന്നടങ്കം സ്മരിക്കുന്നത് 1893 ല്‍ ചിക്കാഗോയില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ പ്രഭാഷണത്തിന്റെ പേരിലാണ്. ഇന്ത്യയുടെ മഹത്തായ സംസ്‌കാരവും, പാരമ്പര്യവും പാശ്ചാത്യ ബൗദ്ധികലോകത്തിനു തിരിച്ചറിയാന്‍ സാധിച്ചത് ഈ പ്രഭാഷണത്തോടെയാണ്. ഈ പ്രഭാഷണത്തിലൂടെയാണ് ഭാരതീയ ദര്‍ശനങ്ങളുടെ സന്ദേശവാഹകന്‍ എന്ന് സ്വാമി വിവേകാനന്ദന്‍ അറിയപ്പെട്ടത്. സര്‍വ്വമത സമ്മേളനത്തിനു ശേഷം മൂന്നരവര്‍ഷത്തോളം അദ്ദേഹം അമേരിക്കയിലും ലണ്ടനിലും ശ്രീരാമകൃഷ്ണ പരമഹംസന്‍ പഠിപ്പിച്ച വേദാന്ത തത്വശാസ്ത്രം പ്രചരിപ്പിച്ചിരുന്നു.

1863 ജനുവരി 12 ന് കല്‍ക്കത്തയില്‍ ജനിച്ച സ്വാമി വിവേകാനന്ദന്റെ ആദ്യത്തെ പേര് നരേന്ദ്രനാഥ ദത്ത എന്നായിരുന്നു. ബാല്യകാലം മുതല്‍ ധ്യാനത്തില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹം ബ്രഹ്മോ പ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കുന്ന കാലത്തു തന്നെ അദ്ദേഹം പാശ്ചാത്യ തത്വചിന്തയിലും, ചരിത്രത്തിലും, മറ്റ് വിവിധ വിഷയങ്ങളിലും അവഗാഹം നേടിയിരുന്നു.

1881 നവംബര്‍ മാസത്തിലാണ് വിവേകാനന്ദന്‍ ശ്രീരാമകൃഷ്ണ പരമഹംസനെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ അപൂര്‍വ്വമായ ഗുരുശിഷ്യ ബന്ധം രൂപപ്പെട്ടു. 1886 ആഗസ്ത് മാസത്തില്‍ ശ്രീരാമകൃഷ്ണ പരമഹംസന്റെ സമാധിയ്ക്കു ശേഷമാണ് അദ്ദേഹം സ്വാമി വിവേകാനന്ദന്‍ എന്ന പേര് സ്വീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം നാടിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനായി ഇന്ത്യയിലുടനീളം യാത്രകള്‍ നടത്തി.

ഈ യാത്രയിലാണ് അദ്ദേഹം ജനങ്ങളനുഭവിക്കുന്ന ദാരിദ്രവും, പിന്നാക്കാവസ്ഥയും തിരിച്ചറിഞ്ഞത്. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അടിച്ചമര്‍ത്തലുകളെ തുടര്‍ന്ന് ജനങ്ങള്‍ക്ക് സ്വന്തം ശേഷിയില്‍ വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണ് ഈ മൂല്യച്യുതിയ്ക്ക് കാരണമെന്ന് സ്വാമി വിവേകാനന്ദന്‍ തിരിച്ചറിഞ്ഞു. അവരില്‍ ആത്മവിശ്വാസം ഉണര്‍ത്തുകയെന്നത് അത്യാവശ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. ജനങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതി ഉയര്‍ത്തുന്നതിനാവശ്യമായ അറിവും, അതോടൊപ്പം ആത്മീയമായ അറിവും ആവശ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇതിനായി അദ്ദേഹം കണ്ടെത്തിയ മാര്‍ഗ്ഗം വിദ്യാഭ്യാസമായിരുന്നു. വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം ശ്രീരാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചു.

1897 മെയ് ഒന്നിനാണ് സ്വാമി വിവേകാനന്ദന്‍ രാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചത്. പ്രായോഗിക വേദാന്തത്തിന്റെ പ്രാചരണത്തിനും വിവിധ സാമൂഹിക സേവനങ്ങള്‍ക്കുമായി സന്യാസിമാര്‍ക്കും സാധാരണക്കാര്‍ക്കും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനുള്ള വേദി എന്ന നിലയിലാണ് രാമകൃഷ്ണ മിഷന് തുടക്കമിട്ടത്. 1898ല്‍ ഗംഗയുടെ പടിഞ്ഞാറേക്കരയില്‍ ബേലൂര്‍ എന്നയിടത്ത് സ്ഥലം വാങ്ങി ഒരു പുതിയ, സാര്‍വദേശീയ ആശ്രമജീവിത ചര്യയ്ക്ക് സ്വാമി തുടക്കം കുറിച്ചു.

ഇന്ത്യയുടെ നവോത്ഥാനത്തിലും ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിലുള്ള അതിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിലും സ്വാമി വിവേകാനന്ദന്റെ സംഭാവനകള്‍ അതുല്യമാണ്. എന്നാല്‍ ആധുനിക ലോകത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകളില്‍ പ്രധാനം മതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനമാണ്. മാനവികതയ്ക്ക് പൊതുവായുള്ള അത്യുത്കൃഷ്ടമായ അനുഭവത്തിന്റെ സാര്‍വദേശീയ പരിജ്ഞാനമായാണ് അദ്ദേഹം മതത്തെ വ്യാഖ്യാനിച്ചത്. ഈ സാര്‍വദേശീയ ആശയം മതത്തെ അന്ധവിശ്വാസങ്ങളില്‍ നിന്നും സൈദ്ധാന്തികതയില്‍ നിന്നും പൗരോഹിത്യത്തില്‍ നിന്നും അസഹിഷ്ണുതയില്‍ നിന്നുമെല്ലാം മോചിപ്പിക്കുന്നു. ആത്മാവില്‍ അന്തര്‍ലീനമായ ദൈവീകതയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയസംഹിത ജീര്‍ണ്ണതയെ തടയുന്നതും മാനുഷിക ബന്ധങ്ങളെ ദൈവീകവത്ക്കരിക്കുന്നതുമാണ്. ആത്മാവിന്റെ പരിശുദ്ധിയില്‍ അധിഷ്ഠിതമായ നീതിശാസ്ത്രത്തിന്റെ പുതിയൊരു തത്വവും സദാചാരത്തിന്റെ പുതിയൊരു പ്രമാണവുമാണ് സ്വാമി വിവേകാനന്ദന്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ സംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും തമ്മിലുള്ള ബന്ധിപ്പിക്കല്‍ സാധ്യമാക്കി എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു സംഭാവന.

രാജ്യത്തിന്റെ മഹത്തായ ആത്മീയ പാരമ്പര്യത്തെ പറ്റി ഇന്ത്യക്കാര്‍ക്ക് ബോധ്യമുണ്ടാക്കി കൊടുക്കുക വഴി ഭൂതകാലത്തെ പറ്റി അവരില്‍ അഭിമാനം നിറയ്ക്കാനും രാജ്യമെന്ന നിലയില്‍ അവരെ ഐക്യപ്പെടുത്താനും സ്വാമി വിവേകാനന്ദന് സാധിച്ചു. സ്വാമിയുടെ ശിക്ഷണം നമ്മുടെ രാജ്യവാസികള്‍ക്ക് മുന്‍പൊരിക്കലുമുണ്ടാകാത്ത രീതിയിലുള്ള ആത്മാഭിമാനവും സ്വാശ്രയത്വവും സ്വയം പ്രമാണീകരണവും നേടിത്തന്നിരിക്കുകയാണെന്ന് സുഭാഷ് ചന്ദ്ര ബോസ് എഴുതി. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യ പൊതുവായും ഹിന്ദുമതം പ്രത്യേകിച്ചും പാശ്ചാത്യ ഭൗതിക ജീവിതത്തില്‍ നിന്നും അവിടുത്തെ സ്വതന്ത്ര ചിന്തയുള്ള സമൂഹത്തില്‍ നിന്നും മതപരിവര്‍ത്തനത്തില്‍ നിന്നും കടുത്ത വെല്ലുവിളി നേരിട്ടു. പാശ്ചാത്യ സംസ്‌കാരത്തിലെ മികച്ച ഘടകങ്ങളെ ഇന്ത്യന്‍ സംസ്‌കാരവുമായി സമന്വയിപ്പിച്ചു കൊണ്ടാണ് സ്വാമി വിവേകാനന്ദന്‍ ഈ വെല്ലുവിളികളെ നേരിട്ടത്.

തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടങ്ങളില്‍ സ്വാമിജി സാധാരണക്കാരെയും ആത്മീയ ശിഷ്യരെയുമെല്ലാം പ്രചോദിപ്പിച്ചും അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിയും ചെലവഴിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കുകയും 1902 ജൂലൈ നാലിന് മരണം അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒരു ആഗോള ഗ്രാമം സൃഷ്ടിക്കാനുള്ള ശ്രമങ്ങളില്‍ ലോകത്തിന് ഇന്നും അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശനം ആവശ്യമാണ്.

*പിഐബി കൊല്‍ക്കത്തയിലെ ഡയറക്ടറാണ് ഡോ. ആര്‍. കേശവമൂര്‍ത്തി
സ്വാമി വിവേകാനന്ദനെന്ന ആത്മീയ ശാസ്ത്രജ്ഞന്‍

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Swami Vivekananda, Education, Vivekananda -spiritual scientist, Article.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia