റിപ്പബ്ലിക് ഭാരതത്തിന് ഒരാണ്ട് കൂടി; അഭിമാനത്തോടെ ഇന്ത്യക്കാരനെന്ന് പറയാന്‍ നമുക്ക് സാധിക്കുന്നുണ്ടോ?

 


അസ്‌ലം മാവില 

(www.kvartha.com 26.01.2017)   ഒരു റിപ്പബ്ലിക്ക് ദിനം കൂടി വന്നെത്തി. ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിന് ഒരു പാട് പ്രത്യേകതകളുണ്ട്. ജാനാധിപത്യത്തിലൂന്നിയ ഒരു രാഷ്ട്രസംവിധാനത്തിലധിഷ്ഠിതമായ ഒന്നാണ് അതിലേറ്റവും പ്രധാനം. അവിടെ ജനങ്ങളുണ്ട്, ജനങ്ങള്‍ തെരെഞ്ഞെടുത്ത ജനപ്രതിനിധികളുണ്ട്, അധോസഭയും ഉപരിസഭയുമുണ്ട്; വ്യത്യസ്ത സംസ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംസ്ഥാനങ്ങളുണ്ട്; അവിടെ നിയമസഭകളുണ്ട്. വ്യത്യസ്ത ഭാഷ, വേഷം, മതം, ജാതി, ഉപജാതി, ഗോത്രം, വര്‍ഗ്ഗം, സംസ്‌കാരം എല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യ. ചുരുക്കത്തില്‍ ഭരണാധികാരികള്‍ക്കും പ്രജകള്‍ക്കും ഏറെ ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രസംവിധാനമാണ് നമുക്കുള്ളത്.
റിപ്പബ്ലിക് ഭാരതത്തിന് ഒരാണ്ട് കൂടി; അഭിമാനത്തോടെ ഇന്ത്യക്കാരനെന്ന് പറയാന്‍ നമുക്ക് സാധിക്കുന്നുണ്ടോ?

ചിലതൊക്കെ നമ്മെ ഇപ്പോഴും വ്യാകുലപ്പെടുത്തുന്നുണ്ടോ? അവ അന്വേഷിക്കേണ്ടതും പരിഹാരം കാണേണ്ടതും പ്രജകളല്ല; ഭരണാധികാരികളാണ്. കുട്ടികള്‍, സ്ത്രീകള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, മതഭാഷാ ന്യൂനപക്ഷങ്ങള്‍, കീഴ്ജാതിക്കാര്‍, കര്‍ഷകര്‍, ദരിദ്രനാരായണന്മാര്‍, ഇവര്‍ ഇന്നും പഴയ നിലയില്‍ തന്നെയാണോ ? അതോ അതിലും പരിതാപകരമായ പ്രയാസങ്ങളാണോ അനുഭവിക്കുന്നത്? അവര്‍ക്ക് കൂടി സമത്വവും സുരക്ഷിതത്വവും ജീവിത സൗകര്യങ്ങളും നിലനില്‍ക്കുന്ന ഒരു സാഹചര്യം ഒരുക്കുന്നതില്‍ മാറിമാറി വരുന്ന ഭരണകര്‍ത്താക്കളും കുഞ്ചിക സ്ഥാനങ്ങളില്‍ ഇരിക്കുന്ന ഉന്നത ബ്യുറോക്രാറ്റുകളും എത്രത്തോളം താല്പര്യമെടുത്തിട്ടുണ്ട്? ശ്രമിച്ചിട്ടുണ്ടെങ്കില്‍  എത്രത്തോളം വിജയിച്ചിട്ടുണ്ട്?

റിപ്പബ്ലിക് ഭാരതത്തിന് ഒരാണ്ട് കൂടി; അഭിമാനത്തോടെ ഇന്ത്യക്കാരനെന്ന് പറയാന്‍ നമുക്ക് സാധിക്കുന്നുണ്ടോ?


ഭരണഘടനാ ആഘോഷത്തിന്റെ ഭാഗം കൂടിയാണല്ലോ നമുക്ക് റിപ്പബ്ലിക് ദിനം. ആ ഭരണഘടന വിഭാവനം ചെയ്തത് ഓരോ ഇന്ത്യന്‍ പൗരനും കരഗതമായിട്ടുണ്ടോ? നമുക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ അനുഭവിക്കാന്‍ ഇനിയും അനുമതിയുണ്ടോ? അതല്ല അതുപോലും നാള്‍ക്കുനാള്‍ ഭരണകൂടസഹായത്തോടെ നമുക്ക് നിഷേധിക്കപ്പെടുകയാണോ? പ്രാഥമിക വിദ്യാഭ്യാസവും പ്രാഥമികസൗകര്യങ്ങളും (വെളിയിരിക്കല്‍ ഉള്‍പ്പെടെ) ഇന്നും ലഭ്യമല്ലാത്ത എത്ര പ്രദേശങ്ങളും സംസ്ഥാനങ്ങളുണ്ട്്? ഭക്ഷ്യസുരക്ഷാ സംവിധാനം പോലും ഏട്ടിലെ പശുവല്ലേ? ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ നാം തെരഞ്ഞെടുക്കുന്ന ഭരണ നേതൃത്വങ്ങള്‍ക്ക് സാധിക്കുന്നുണ്ടോ? സുരക്ഷയോടുള്ള യാത്ര പോലും ഇന്നും ആശങ്കാജനകമല്ലേ? ഇഷ്ടഭക്ഷണം പോലും വെച്ചുവിളമ്പാന്‍ നമുക്ക് അനുമതിയുണ്ടോ? നാം അദ്ധ്വാനിച്ചുണ്ടാക്കിയ പണം പോലും വലിച്ചെടുക്കാന്‍ ഇന്നും തെരുവോരങ്ങളില്‍ നിലയ്ക്കാത്ത ക്യൂവിലാണല്ലോ? എഴുത്തുകാരും ബുദ്ധിജീവികളും മനുഷ്യസ്‌നേഹികളും ഇച്ഛിക്കാത്ത അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ ''ശത്രുലിസ്റ്റി''ലാണല്ലോ. അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവോ?

ഒരു സാധാരണ പൗരന്‍ ഇത്തരം ചോദ്യങ്ങള്‍ മുന്നോട്ട് വെക്കുക തികച്ചും സ്വാഭാവികം. കാരണം, നാം അനുഭവിക്കുന്നത് നമ്മുടെ പ്രപിതാക്കള്‍ ഇറ്റിറ്റു വീഴ്ത്തിയ വിയര്‍പ്പ് കൊണ്ടാണ്. അതാരുടെയും ഓശാരമല്ല. അവരുടെ സ്വപ്‌നങ്ങള്‍ വരും തലമുറകളുടെ ക്ഷേമവും ഐശ്വര്യവുമായിരുന്നു. ആ ക്ഷേമവും ഐശ്വര്യവും പ്രജകള്‍ക്ക് ഉണ്ടാക്കിത്തരാനാണ് ഭരണാധികാരികള്‍. അതിനു വേണ്ടിയായിരുന്നു ഭരണഘടനാ ശില്‍പികള്‍ ആഗ്രഹിച്ചതും.

പിണറായി വിജയന്‍ തന്റെ റിപ്പബ്ലിക് ദിനാശംസയില്‍ ആശങ്കയോടെ നോക്കിക്കണ്ട ഒരു സന്ദേശമുണ്ട്. നമ്മളെന്നും അവരെന്നും ജനങ്ങളെ വേര്‍തിരിക്കാനുള്ള ശ്രമം. അത്തരം ശ്രമങ്ങളെ ചെറുക്കാന്‍ ഒരു മുഖ്യമന്ത്രി എന്നനിലയിലും ഇടതുപക്ഷ സഹയാത്രികന്‍ എന്ന നിലയിലും അദ്ദേഹം പൗരന്മാരെ ആഹ്വാനം ചെയ്യുന്നുണ്ട്.

പ്രബുദ്ധസംസ്ഥാനമെന്നു പേരുകേട്ട കേരളത്തിന്റെ ഭരണാധികാരിയാണ് ഇത് പറയുന്നത് എന്നത് കൊണ്ട് തന്നെ ആ ആശങ്കയ്ക്ക് തീര്‍ച്ചയായും ആധികാരികതയും വര്‍ദ്ധിക്കും. അത്തരം ഇരുണ്ടു കൂടിയ ആകാശത്തെ ആശങ്കയോടെ കാണാനും സൂചനകള്‍ നല്‍കാനും മാത്രമല്ല, അവ ഇല്ലായ്മ ചെയ്യാനും നാം (നമ്മളല്ല, അവരുമല്ല) മുന്നോട്ട് വരിക എന്നത് ഓരോ പൗരന്റെയും ബാധ്യതാണ്. റിപ്പബ്ലിക് ദിനത്തില്‍ നമ്മുടെ പ്രതിജ്ഞയും ഇതായിരിക്കട്ടെ. ആശംസകള്‍, ഇന്ത്യ എന്നും വിജയിക്കട്ടെ.

Keywords:   Article, Aslam Mavilae, Republic Day, Celebration,  Pinarayi Vijayan,  Citizen, Indian, Proud to be an Indian,Republic day thoughts.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia