കുട്ടനാട്ടിൽ മത്സ്യക്കർഷകർക്ക് വരുമാനം വർദ്ധിപ്പിക്കാൻ പുതിയ കേന്ദ്ര പദ്ധതി


● കർഷകർക്ക് മത്സ്യസംസ്കരണത്തിലും പരിശീലനം നൽകും.
● ശുദ്ധജല, ഓരുജല മത്സ്യക്കൃഷിക്ക് പ്രത്യേക പദ്ധതികൾ.
● പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം.
● വിദഗ്ധരുടെ മേൽനോട്ടത്തിൽ പദ്ധതി നടപ്പാക്കും.
കൊച്ചി: (KVARTHA) കുട്ടനാട്ടിലെ മത്സ്യക്കൃഷി വികസനം ലക്ഷ്യമിട്ട് പൈലറ്റ് പ്രോജക്ടുമായി കേന്ദ്ര സർക്കാർ. മത്സ്യക്കർഷകരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താൻ സഹായകമാകുന്ന രീതിയിൽ, കുട്ടനാട് മേഖലയ്ക്ക് അനുയോജ്യമായ വിവിധ മത്സ്യക്കൃഷിരീതികൾ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും.

കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന്റെ അധ്യക്ഷതയിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.
ആധുനികവും പരമ്പരാഗതവുമായ മത്സ്യക്കൃഷി രീതികൾ നടപ്പിലാക്കി കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നതിന് കേന്ദ്ര ഫിഷറീസ് വകുപ്പ് നടപടികൾ സ്വീകരിക്കും. നെൽകൃഷിയുമായി ചേർന്നുള്ള സംയോജിത മത്സ്യക്കൃഷി, കൂടുമത്സ്യക്കൃഷി, ഒരു മത്സ്യം ഒരു നെല്ല്, ബയോഫ്ളോക് മത്സ്യക്കൃഷി തുടങ്ങിയ രീതികളാണ് പൈലറ്റ് പ്രോജക്ടിൻ്റെ ഭാഗമായി നടപ്പാക്കുക.
പദ്ധതിയുടെ ഭാഗമായി, മത്സ്യക്കർഷകരെ ശാക്തീകരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി 'ഫിഷ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻസ്' (എഫ്‌എഫ്‌പിഒകൾ) രൂപീകരിക്കും.
കുട്ടനാട്ടിലെ കർഷകരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് മന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
പൈലറ്റ് പ്രോജക്ടിൻ്റെ ഭാഗമായി, മത്സ്യക്കൃഷിയിലും അനുബന്ധ രീതികളിലും കർഷകർക്ക് ആവശ്യമായ വൈദഗ്ധ്യം നൽകുന്നതിന് പരിശീലനം നൽകും. കൃഷിക്ക് പുറമെ, മത്സ്യസംസ്കരണം, പാക്കിങ്, വിപണനം എന്നിവയിൽ സംരംഭകരാകാൻ കർഷകരെ സഹായിക്കും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഉൽപ്പന്നങ്ങളുടെ മൂല്യം വർദ്ധിപ്പിക്കുകയും ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനവും നൽകും.
അപ്പർ, ലോവർ കുട്ടനാടിൻ്റെ വ്യത്യസ്ത സാഹചര്യങ്ങൾക്കനുസരിച്ച് ശുദ്ധജലത്തിലും ഓരുജലാശയത്തിലും പ്രത്യേക പദ്ധതികൾ വരും. ഐസിഎആർ ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര ഏജൻസികൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെവികെ) എന്നിവയുടെ സാങ്കേതികവും ശാസ്ത്രീയവുമായ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുക.
വിദഗ്ധരുടെ മേൽനോട്ടത്തിൽ കർഷകരെ പങ്കാളികളാക്കിയാണ് കൃഷിരീതികൾ പ്രചരിപ്പിക്കുക. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് ഉടൻ തയ്യാറാക്കുമെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കേന്ദ്ര ഫിഷറീസ് ഡെവലപ്‌മെന്റ് കമ്മീഷണർ ഡോ. മുഹമ്മദ് കോയ, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. ഇമെൽഡ ജോസഫ്, ഐസിഎആറിനു കീഴിലുള്ള വിവിധ ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര സർക്കാർ ഏജൻസികൾ, കെവികെകൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ഈ പുതിയ പദ്ധതി കുട്ടനാടിന്റെ കാർഷിക മേഖലയ്ക്ക് എത്രത്തോളം ഗുണകരമാകും? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Central government launches pilot project for fish farming in Kuttanad.
#Kuttanad, #Kerala, #FishFarming, #Fisheries, #Agriculture, #CentralScheme