മുംബൈ നോർത്ത് സെൻട്രലിലെ ബിജെപി സ്ഥാനാർഥി ഉജ്വൽ നികമിനെ കടന്നാക്രമിച്ചു കൊണ്ടാണ് വിജയ് വഡേത്തിവാറിന്റെ പ്രസ്താവന. അജ്മൽ കസബിന് വധശിക്ഷ വിധിക്കപ്പെട്ട 26/11 ഭീകരാക്രമണ കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഉജ്വൽ നികം.
'ഹേമന്ത് കർക്കരെ അജ്മൽ കസബിനെപ്പോലുള്ള തീവ്രവാദികളുടെ വെടിയേറ്റല്ല, മറിച്ച് ആർഎസ്എസുമായി അടുപ്പമുള്ള ഒരു പൊലീസുകാരനാലാണ് കൊല്ലപ്പെട്ടത്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ഹാജരായ ഉജ്വൽ നികം ഈ വസ്‌തുതയെ അടിച്ചമർത്തുന്ന ഒരു രാജ്യദ്രോഹിയാണ്. അദ്ദേഹത്തെപ്പോലൊരു രാജ്യദ്രോഹിക്കാണ് ബിജെപി സീറ്റ് നൽകിയത്', വിജയ് വഡേത്തിവാർ പറഞ്ഞു.
പ്രസ്‌താവന വിവാദമായതോടെ എസ് എം മുഷ്‌രിഫ് എഴുതിയ പുസ്തകത്തിൽ നിന്നാണ് താൻ ഉദ്ധരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. 2009ൽ എഴുതിയ എസ് എം മുഷ്‌രിഫിൻ്റെ 'ഹു കിൽഡ് കർക്കരെ' എന്ന പുസ്തകത്തെയാണ് അദ്ദേഹം പരാമർശിച്ചത്. മുൻ പൊലീസ് ഇൻസ്‌പെക്ടർ ജനറലായ എസ് എം മുഷ്‌രിഫ് മഹാരാഷ്ട്ര മന്ത്രിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവുമായ ഹസൻ മുഷ്‌രിഫിൻ്റെ സഹോദരനാണ്.
1982-ലെ ഐപിഎസ് ബാച്ചിലെ മഹാരാഷ്ട്ര കേഡർ ഉദ്യോഗസ്ഥനായ ഹേമന്ദ് കർക്കറെ മുംബൈയിൽ ആക്രമണം നടക്കുമ്പോൾ മഹാരാഷ്ട്ര പൊലീസിൻ്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡിൻ്റെ തലവനായിരുന്നു.
2008 ലെ മാലെഗാവ് സ്ഫോടനക്കേസ് അന്വേഷിച്ചത് കർക്കറെ ആയിരുന്നു. മുംബൈ ഭീകരക്രമണത്തിന് ഒരു മാസം മുൻപ്, 2008 ഒക്ടോബറിൽ മാലെഗാവ് സ്ഫോടനക്കേസിൽ പ്രഗ്യ സിങ് അടക്കം 11 പേരെ കർക്കറെ അറസ്റ്റ് ചെയ്തിരുന്നു. 2008 നവംബർ 26നു മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൽ വെടിയേറ്റ് കർക്കറെ വീരമൃത്യു വരിച്ചു. 2009ൽ രാജ്യം അശോക ചക്ര നൽകി അദ്ദേഹത്തെ ആദരിച്ചു.