വീടുകളിൽ ഫ്രിഡ്‌ജുകൾ പോലും പ്രവർത്തിക്കാനാവാത്ത അവസ്ഥയിൽ പവർകട്ടും രൂക്ഷമാണ്.
ഇത്തരമൊരു സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാനും ചൂടുകാലത്ത് തണുപ്പ് നിലനിർത്താനും ഐസ് ക്യൂബുകൾ വാങ്ങാൻ ആളുകൾ കടകളിലേക്ക് ഓടുകയാണ്. രാജ്യതലസ്ഥാനമായ ബമാകോയിൽ താപനില 48 ഡിഗ്രി സെൽഷ്യസായി ഉയർന്നിട്ടുണ്ട്.
ചില സ്ഥലങ്ങളിൽ ഒരു ബാഗ് ഐസ് കട്ടകളുടെ വില 300 മുതൽ 500 ഫ്രാങ്ക് വരെ എത്തിയിട്ടുണ്ട്. ഇത് വളരെ കൂടുതലാണ്. ബമാകോയിൽ റൊട്ടിക്ക് 250 ഫ്രാങ്ക് വരെ വിലയുള്ളപ്പോഴാണ് ഐസ് കട്ടകൾക്ക് ഇത്രയും നിരക്ക് ഈടാക്കുന്നത്. ചിലപ്പോൾ ദിവസം മുഴുവൻ പവർ കട്ട് ഉണ്ടാകും. ഇത് കാരണം ഭക്ഷണം കേടാകുകയും മിക്കവരും അത് വലിച്ചെറിയുകയും ചെയ്യുന്നു. സർക്കാർ വൈദ്യുതി കമ്പനിക്ക് വർഷങ്ങളായി ദശലക്ഷക്കണക്കിന് ഡോളറിൻ്റെ കടബാധ്യതയുണ്ട്. ഇതാണ് പ്രശ്‌നം രൂക്ഷമാക്കിയത്.
മാലിയിലെ വലിയൊരു വിഭാഗത്തിന് ജനറേറ്റർ സൗകര്യം പോലുമില്ല, അതിൽ ഡീസലോ പെട്രോളോ നിറയ്ക്കുന്നത് അവർക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ് എന്നതാണ് കാരണം. വൈദ്യുതി ഇല്ലാത്തതിനാൽ രാത്രിയിൽ ഫാനുകൾ പോലും പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം ആളുകൾ വീടിന് പുറത്ത് ഉറങ്ങാൻ നിർബന്ധിതരാകുന്നു. ഇത് അവരുടെ ആരോഗ്യത്തെ തന്നെ ബാധിക്കുന്നു.
മാർച്ച് മുതൽ, മാലിയിലെ ചില ഭാഗങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസിൽ എത്തിത്തുടങ്ങി. ഈ വേനലിൽ നൂറിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. കുട്ടികളും പ്രായമായവരുമാണ് കൂടുതൽ ഇരയാകുന്നത്. മുൻകരുതലിൻ്റെ ഭാഗമായി ചിലയിടങ്ങളിൽ സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.
സെനഗൽ, ഗിനിയ, ബുർക്കിന ഫാസോ, നൈജീരിയ, നൈജർ, ചാഡ് തുടങ്ങിയ അയൽ രാജ്യങ്ങളുടെ സ്ഥിതിയും ഏകദേശം ഇതുതന്നെയാണ്. മനുഷ്യൻ്റെ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഈ കൊടും ചൂടിന് കാരണമെന്നാണ് വേൾഡ് വെതർ ആട്രിബ്യൂഷനിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായം.
Keywords: News, Malayalam News, World News, Heatwave, Mali, Ice Cube, Ice cube bag, Mali heatwave: Ice becomes a hot commodity as temperatures soar