Picture Wall | പുഴ കവര്‍ന്നെടുത്ത മകന്റെ സ്മരണയ്ക്കായി കണ്ണൂരില്‍ ചിത്ര മതില്‍ ഒരുക്കി ഒരമ്മയും കുടുംബവും

 


കണ്ണൂര്‍: (KVARTHA) അകാലത്തില്‍ അപകടം തട്ടിയെടുത്ത ചിത്രകാരനായ മകന്റെ 33-ാം പിറന്നാള്‍ ദിനത്തില്‍ കണ്ണൂര്‍ നഗരത്തില്‍ ചിത്ര മതില്‍ ഒരുക്കി ഓര്‍മകള്‍ പുതുക്കുകയാണ് ഒരമ്മയും കുടുംബവും. നിറങ്ങളായിരുന്നു പയ്യന്നൂര്‍ മാത്തില്‍ സ്വദേശിയായ യുവ ചിത്രകാരന്‍ അര്‍ജുന്‍ കെ ദാസിന്റെ പ്രിയ കുട്ടുകാര്‍. ഒരോ ശ്വാസത്തിലും വരകളുടെ വര്‍ണ പ്രപഞ്ചമാണ് അവന്റെയുള്ളില്‍ മിടിച്ചു നിന്നത്.
  
Picture Wall | പുഴ കവര്‍ന്നെടുത്ത മകന്റെ സ്മരണയ്ക്കായി കണ്ണൂരില്‍ ചിത്ര മതില്‍ ഒരുക്കി ഒരമ്മയും കുടുംബവും

അകാലത്തില്‍ അര്‍ജുന്‍ വിടപറഞ്ഞപ്പോള്‍ ബാക്കിയായത് അവന്റെ ഓര്‍മകളും ഒരുപിടി ചിത്രങ്ങളുമാണ്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം അര്‍ജുന്‍ കെ ദാസിന്റെ പിറന്നാള്‍ ദിനമായ മെയ് രണ്ടിന് അമ്മ കരുണദാസ് മകന് ഏറെ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ തന്നെ ഒരുക്കുകയാണ് ഇവിടെ.

ഹൃദയത്തില്‍ ഇന്നും ചേര്‍ന്നു കിടക്കുന്ന മകന്റെ നിറം മങ്ങാത്ത ഓര്‍മകളെപ്പോലെ മകന്റെ രൂപം വരച്ചു ചേര്‍ത്ത നിറങ്ങളില്‍ ചാലിച്ചെടുത്ത ഒരു ചിത്ര മതിലാണ് ഈ അമ്മ ഒരുക്കിയത്. പയ്യന്നൂര്‍ മാത്തില്‍ സ്വദേശിനിയും അധ്യാപികയുമായ കരുണാ ദാസിന്റെയും പൊലീസ് ഉദ്യോഗസ്ഥനായ മോഹന്‍ദാസിന്റെയും മൂത്ത മകനായിരുന്നു അര്‍ജുന്‍ ദാസ്.

നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഡിസൈനിങ്ങില്‍ വിദ്യാര്‍ഥിയായിരുന്ന അര്‍ജുന്‍ ദാസ് ഇന്‍ഡ്യയാകെ സഞ്ചരിച്ച് സഹപാഠികള്‍ക്കൊപ്പം തെരുവുകളില്‍ ചിത്രരചന നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി 2015 ജൂണ്‍ 20ന് സികിമില്‍ എത്തിയപ്പോഴാണ് തീസ്ഥാ നദിയില്‍ അപകടത്തില്‍പ്പെട്ട് ഇന്‍ഡ്യന്‍ ചിത്രകലയുടെ ഭാവി വാഗ്ദാനമായ യുവ ചിത്രകാരന്‍ മുങ്ങിമരിക്കുന്നത്.

അര്‍ജുന്റെ സഹോദരി ആതിര കെ ദാസ് എന്‍ ഐ ഡിയില്‍ നിന്ന് പിജി കഴിഞ്ഞ് ബംഗ്ലൂരില്‍ ഡിസൈനറായി ജോലി ചെയ്തുവരികയാണ്. ബാല്യകാലം മുതല്‍ രണ്ട് കുട്ടികളുടെയും വരയ്ക്ക് വലിയ പ്രോത്സാഹനമാണ് അമ്മ കരുണ നല്‍കിയത്.

അര്‍ജുന്റെ അപ്രതീക്ഷിത വിയോഗം മാനസികമായി തളര്‍ത്തിയിരുന്നുവെങ്കിലും വര്‍ണങ്ങളിലൂടെ മകന്റെ ഓര്‍മകള്‍ വീണ്ടെടുക്കുകയായിരുന്നു കരുണാ ദാസ് എന്ന അമ്മ. അര്‍ജുന്റെ മരണത്തോടെ അവന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം വിവിധയിടങ്ങളില്‍ നടത്തി. ലളിതകലാ അകാഡമിയുമായി സഹകരിച്ച് ചിത്രകലാ കാംപ്, ചിത്രരചനാ മത്സരം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ കരുണ ദാസ് സംഘടിപ്പിച്ചു. അതിന്റെ തുടര്‍ചയായാണ് കണ്ണൂര്‍ നഗരത്തില്‍ ചിത്ര ചുമര്‍ ഒരുക്കിയത്.
 
Picture Wall | പുഴ കവര്‍ന്നെടുത്ത മകന്റെ സ്മരണയ്ക്കായി കണ്ണൂരില്‍ ചിത്ര മതില്‍ ഒരുക്കി ഒരമ്മയും കുടുംബവും

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ കിഴക്കെ കവാടത്തില്‍ പൊലീസ് സൊസൈറ്റി ഹാളിനോട് ചേര്‍ന്നുള്ള നടപ്പാതയുടെ ചുമരിനോട് ചേര്‍ന്നാണ് പ്രമുഖ ചിത്രകാരന്‍മാര്‍ ചേര്‍ന്ന് ചിത്ര ചുമര്‍ ഒരുക്കിയത്. അര്‍ജുന്‍ ദാസിന്റെ രണ്ട് മുഖചിത്രങ്ങളും കണ്ണൂരിന്റെ ചരിത്ര പ്രതീകങ്ങളായ സെന്റ് ആഞ്ചലോ കോട്ട, ഏഴിമല, അറക്കല്‍ കൊട്ടാരം, പറശിനിക്കടവ് മടപ്പുര, കെട്ടിയാടുന്ന തെയ്യങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ പുനര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

റെയില്‍വെ സ്റ്റേഷനിലേക്ക് നടന്നു പോകുന്ന സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഈ ചിത്ര ചുമര്‍ ഒരുക്കിയിട്ടുള്ളതെന്ന് കരുണാ ദാസ് പറഞ്ഞു. തെരുവുകളില്‍ സാധാരണക്കാര്‍ക്ക് ആസ്വദിക്കാനാണ് തന്റെ മകന്‍ ചുമരുകളിലും മറ്റും ഇന്‍ഡ്യ മുഴുവന്‍ സഞ്ചരിച്ച് ചിത്രങ്ങള്‍ ഒരുക്കിയത്. മകന്റെ സ്മരണയ്ക്കാണ് പിറന്നാള്‍ ദിനത്തില്‍ തര്‍പ്പണമായി ഈ ചുമര്‍ ചിത്രം ഒരുക്കിയതെന്നും അവര്‍ പറഞ്ഞു.

എഴുത്തുകാരന്‍ ടി പത്മനാഭനാണ് ചിത്ര ചുമര്‍ നാടിന് സമര്‍പ്പിച്ചത്. ചിത്രകലാ നിരൂപകന്‍ കെകെ മാരാര്‍ മുഖ്യാതിഥിയായി. ക്രൈം ബ്രാഞ്ച് എസ് പി പിപി സദാനന്ദന്‍, ചിത്രകാരന്‍ പൊന്യം ചന്ദ്രന്‍, അര്‍ജുന്റെ പിതാവ് മോഹന്‍ദാസ്, നാരായണന്‍ കാവുമ്പായി, ബിജു കണ്ടക്കൈ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kannur: mother, family put up picture wall in memory of son, Kannur, News, Picture Wall, Son, Remembrance, Birthday, Artist, Paintings, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia