Driving School | ഡ്രൈവിങ് സ്കൂൾ ഉടമകൾക്കെതിരെയുള്ള മന്ത്രിയുടെ നീക്കം ആർക്കുവേണ്ടി, ടെസ്റ്റ് സ്വകാര്യ കമ്പനിക്ക് കൊടുക്കാനോ?

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) ഡ്രൈവിങ് സ്കൂൾ ഉടമകളും മോട്ടോർ വാഹന വകുപ്പും ശീതസമരം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പുതിയ പരിഷ്ക്കാരങ്ങളാണ് ഡ്രൈവിങ് സ്കൂൾ ഉടമകളെ ചൊടിപ്പിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് നടപ്പാക്കിയ പരിഷ്ക്കരണങ്ങളിൽ പ്രതിഷേധിച്ച് ഡ്രൈവിങ്ങ് സ്കൂൾ ഉടമകൾ നിസ്സഹകരണത്തിലേയ്ക്ക് നീങ്ങുകയാണ്. ഉടമകളെ പ്രതിരോധിക്കാൻ സർക്കാർ തല നീക്കങ്ങളും ശക്തമായിട്ടുണ്ട്. സ്കൂൾ ഉടമകളുടെ വിലപേശൽ ഒഴിവാക്കുന്നതിന് പ്രത്യേക ഏജൻസി മുഖാന്തരം ഡ്രൈവിങ് സ്കൂൾ ആരംഭിക്കാനുള്ള നീക്കമാണ് നടത്തുന്നത്.
 
Driving School | ഡ്രൈവിങ് സ്കൂൾ ഉടമകൾക്കെതിരെയുള്ള മന്ത്രിയുടെ നീക്കം ആർക്കുവേണ്ടി, ടെസ്റ്റ് സ്വകാര്യ കമ്പനിക്ക് കൊടുക്കാനോ?

സംസ്ഥാനത്തെ ഡൈവിങ് ടെസ്റ്റ് നടത്തുന്ന 86 ഗ്രൗണ്ടുകളിൽ 79 എണ്ണത്തിൻ്റെയും വാടക നൽകുന്നത് ഡ്രൈവിങ് സ്കൂളുകളാണ്. ഏഴു ഗ്രൗണ്ടുകൾ മാത്രമാണ് സർക്കാർ ഉടമസ്ഥതയിലുള്ളത്. പ്രതിമാസം 25000 രൂപ മുതൽ 60000 രൂപ വരെ വാടക നൽകിയാണ് സ്കൂൾ ഉടമകൾ ടെസ്റ്റ് നടത്താൻ ഗ്രൗണ്ട് മോട്ടോർ വാഹന വകുപ്പിന് നൽകിയിരിക്കുന്നത്. ഒരാൾക്ക് ഡ്രൈവിംഗ് പഠിക്കണമെങ്കിൽ അയാൾ അംഗീകൃത ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിക്കണം, അയാൾ പഠിച്ചിട്ടുണ്ടോ, റോഡിൽ വണ്ടി ഓടിക്കാൻ യോഗ്യനാണോ എന്ന് ടെസ്റ്റ് നടത്തി ലൈസൻസ് കൊടുക്കേണ്ടത് സർക്കാരാണ്. ടെസ്റ്റ് നടത്താൻ വരുന്ന ഓരോരുത്തരോടും 300 രൂപ ഗ്രൗണ്ട് ഫീ ഇനത്തിൽ വാങ്ങുന്നുണ്ട്, പക്ഷേ ഗ്രൗണ്ടുകളുടെ വാടക കൊടുക്കുന്നത് സ്കൂളുകാരാണ്…!

തീർന്നില്ല. ടെസ്റ്റ് നടത്താനുള്ള കാറുകളും ഡ്രൈവിങ് സ്കൂളുകാർ കൊടുക്കണം.! ശരിക്കും പറഞ്ഞാൽ ഇടിവെട്ടിയവനെ പമ്പുകടിച്ചെന്ന അവസ്ഥപോലെ ആയി മാറിയിരിക്കുകയാണ് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ കാര്യം. സൗജന്യമായി സ്ഥലം കിട്ടിയാലെ ടെസ്റ്റ് നടത്താവു എന്ന വകുപ്പ് ചട്ടമുള്ളതിനാലാണ് ഡ്രൈവിങ് സ്കൂൾ ഉടമകൾ സ്ഥലം വാടകയ്ക്കെടുത്ത് നൽകുന്നത്. എന്നാൽ 300 രൂപ വാടക ഇനത്തിൽ മോട്ടോർ വാഹന വകുപ്പ് കൈപ്പറ്റുന്നുമുണ്ട്. ഇതാണ് ഇരട്ടത്താപ്പ്. ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷ നൽകുമ്പോൾ ഓരോ അപേക്ഷകനും അപേക്ഷയോടൊപ്പം പ്രിന്റിംഗ് ചാർജ്ജും പോസ്റ്റൽ ചാർജും ഉൾപ്പെടെയുള്ള ഫീസ് നൽകുന്നുണ്ട്. പക്ഷെ പ്രസുകാർക്കും, പോസ്റ്റൽ വകുപ്പിനും കുടിശ്ശികയാണ്. അതിന് സാധാരണ ജനം എന്തു പിഴച്ചു. ഇപ്പോൾ 100 പേര് ടെസ്റ്റ്‌ എടുത്താൽ 12 പേര് ഒക്കെ ആണ് പാസ് ആകുന്നത്. അപ്പോൾ തോറ്റവരുടെ പൈസ മുഴുവൻ സർക്കാരിന്, എന്നിട്ടും ബാധ്യത മാത്രം.

ഇങ്ങനെ പോയാൽ ടെസ്റ്റിങ് ഗ്രൗണ്ട് ഏതെങ്കിലും സ്വകാര്യ കമ്പനി കരാർ ഏറ്റെടുക്കാനുള്ള സാധ്യത തള്ളാനാവില്ല. അങ്ങനെയെങ്കിൽ നല്ലൊരു തുക സർക്കാരിന് വീഴുകയും ചെയ്യും. ഏജൻ്റുമാർ അപ്പോൾ മന്ത്രിയ്ക്കും സർക്കാരിനും കോടികൾ കൊടുക്കും. അത് മേടിക്കാനുള്ള നാടകം മാത്രമാണോ എന്ന് സംശയിക്കുന്നവരും കുറവല്ല, മോട്ടോർ വാഹന ഉടമകളെ ബുദ്ധിമുട്ടിച്ച് ബുദ്ധിമുട്ടിച്ച് ഒരു പരിവം ആക്കുക. ക്രമേണ ഡ്രൈവിംഗ് ടെസ്റ്റ് ഉത്തരവാദിത്വം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുക. അത്തരമൊരു നീക്കമാണ് ഇതിന് പിന്നിൽ എന്നാണ് സംശയിക്കേണ്ടത്.

ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനത്തിൻ്റെ ഡാഷ് ബോർഡിൽ കാമറ വെക്കണമെന്ന നിർദേശവും ഉടമകളെ ചൊടിപ്പിച്ചിട്ടുണ്ട്. വാഹനത്തിൻ്റെ സുരക്ഷയ്ക്ക് വേണ്ടിയല്ല കാമറ വെക്കുന്നതെന്നും ടെസ്റ്റ് റെക്കോഡ് ചെയ്യാൻ വേണ്ടിയാണെന്നും ഇത് മോട്ടോർ വാഹന വകുപ്പിൻ്റെ ആവശ്യമായതിനാൽ അവർ തന്നെ കാമറ നൽകണമെന്നും ഉടമകൾ പറയുന്നു. ശരിക്കും ചിന്തിച്ചാൽ അതും ശരിയായ കാര്യം തന്നെയാണ്. ഡ്രൈവിംഗ് ലൈസൻസ് ആവശ്യമുള്ള പൗരനും അത് കൊടുക്കേണ്ട സർക്കാരും തമ്മിലുള്ള ഇടപാടിൽ മൂന്നാംകക്ഷിയായ ഡ്രൈവിങ് സ്കൂളുകാരൻ ചെലവ് വഹിക്കേണ്ട കാര്യമെന്താണ്?. ഇതിനാണ് സർക്കാർ ഉത്തരം പറയേണ്ടത്. ഇതിന് പുറമെ ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർ മുതൽ മന്ത്രിവരെയുള്ളവരെ ഡ്രൈവിംഗ് സ്കൂളുകാർ പ്രസാദിപ്പിച്ചാൽ മാത്രമേ കാര്യങ്ങൾ മുറപോലെ നടക്കുകയുള്ളൂ എന്ന അവസ്ഥ, അതിന് ഭംഗം വന്നപ്പോഴാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ നടത്തുമെന്ന് മന്ത്രി ഭീഷണിപ്പെടുത്തിയത്, ഡ്രൈവിംഗ് സ്കൂളുകാർ സമരം തുടങ്ങിയപ്പോൾ അതിനെയും മന്ത്രി വർഗീയവത്ക്കരിക്കാനാണ് ശ്രമിച്ചത്. മലപ്പുറത്തെ ഡ്രൈവിംഗ് സ്കൂളുകാരാണ് പ്രശ്നമുണ്ടാക്കുന്നതെന്ന്.

മലപ്പുറത്തെ ഡ്രൈവിംഗ് സ്കൂളുകൾ കൂടുതലും ആരാണ് നടത്തുന്നതെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ന്യൂനപക്ഷത്തെ എതിർക്കുമ്പോൾ ഭൂരിപക്ഷ സമുദായം മന്ത്രിയ്ക്കൊപ്പം നിൽക്കുമെന്ന ചിന്തയാണ് മന്ത്രിയെ അത് പറയാൻ പ്രേരിപ്പിച്ചതെന്ന് സംശയമുണ്ട്. ഡ്രൈവിംഗ് ലൈസൻസ് എക്സ്പെയർ ആയവർ പുതുക്കാൻ അപേക്ഷ കൊടുത്ത് മാസങ്ങൾ കാത്തിരിക്കുകയാണ്, പ്രിന്റിങ്ങിനും പ്രോസസ്സിങ്ങിനുമുള്ള ചാർജിന് പുറമെ കൊറിയർ ചാർജ് കൂടി കൊടുത്ത ശേഷം മാസങ്ങൾ കാത്തിരിക്കണം. എന്താണ് വൈകുന്നത് എന്ന ചോദ്യത്തിന് ഉത്തരം നമ്മൾ പലതവണ വായിച്ചതാണ്. പ്രിന്റ് ചെയ്യുന്ന കമ്പനിക്കും കൊറിയർ കമ്പനിക്കും സർക്കാർ കോടികൾ കൊടുക്കാനുണ്ട്. അപേക്ഷകരിൽ നിന്ന് മുൻകൂറായി വാങ്ങിയ പണം വക മാറ്റി ചെലവഴിച്ചതല്ലേ ഇതിന് കാരണം. ഇപ്പോൾ സർക്കാർ കടണക്കെണിയിലാകുന്നതിനു പിന്നിലെ കഥയും അറിയാഞ്ഞിട്ടല്ല.

ഇങ്ങനെയുള്ള വിഷയം ഉണ്ടാകുമ്പോൾ പ്രതിരോധിക്കാൻ ഒരു കൂട്ടർമാത്രം. അവരെ ഒന്നിച്ച് ആക്രമിക്കാൻ എല്ലാവരും ഉണ്ട്. അതിൻ്റെ ദുരന്തമാണ് ഇപ്പോൾ ഇവിടെ കണ്ടുവരുന്നത്. മറ്റാരും ഈ വിഷയത്തിൽ ശബ്ദിക്കാനും ഇല്ല. ഇനിയും ഇങ്ങനെയാണ് ഈ സർക്കാർ നീങ്ങാൻ ഭാവമെങ്കിൽ മോദി പണ്ട് പറഞ്ഞ സോമാലിയൻ തിയറി യാഥാർഥ്യമാകും.

Driving School | ഡ്രൈവിങ് സ്കൂൾ ഉടമകൾക്കെതിരെയുള്ള മന്ത്രിയുടെ നീക്കം ആർക്കുവേണ്ടി, ടെസ്റ്റ് സ്വകാര്യ കമ്പനിക്ക് കൊടുക്കാനോ?

Keywords: Driving licence, Driving School, Minister, KB Ganesh Kumar, Politics, Motor Vehicle Department, Malappuram, Agency, Minister, For whom is minister's move against driving school owners?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia