വാഷിംഗ്ടൺ: (KVARTHA) ഇക്കാലത്ത് കൂടുതൽ ചെറുപ്പമായി തോന്നാൻ സൗന്ദര്യവർദ്ധക വസ്തുക്കൾ മാത്രമല്ല, പലതരം സൗന്ദര്യവർദ്ധക ശസ്ത്രക്രിയകളും പലരും ചെയ്യുന്നു. കുത്തിവയ്പ്പ് എടുക്കുന്നവരുമുണ്ട്, ഇതിനെ വാമ്പയർ ഫേഷ്യൽ (Vampire Facial) എന്ന് വിളിക്കുന്നു. ഇതിൽ ഒരു വ്യക്തിയുടെ രക്തത്തിൽ നിന്ന് പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ (PRP) വേർതിരിച്ച് മുഖത്ത് വീണ്ടും കുത്തിവയ്ക്കുന്നു. ചർമത്തിന്റെ രൂപവും ഘടനയും മെച്ചപ്പെടുത്തുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുമെന്നാണ് പറയുന്നത്.
എന്നാൽ വാമ്പയർ ഫേഷ്യൽ മൂലം മൂന്ന് സ്ത്രീകൾക്ക് എയ്ഡ്‌സ് വൈറസും എച്ച്ഐവിയും ബാധിച്ചതായി ഞെട്ടിക്കുന്ന കേസ് പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ന്യൂമെക്സിക്കോയിലെ ഒരു സ്പായിൽ ഈ കുത്തിവയ്പ് നടത്തിയതിന് ശേഷം മൂന്ന് സ്ത്രീകൾക്ക് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തി. അമേരിക്കയിലെ സെൻ്റർസ് ഫോർ ഡിസീസ് ആൻഡ് കൺട്രോൾ (CDC) ആണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്.
വാമ്പയർ ഫേഷ്യലിൽ, ശരീര ഭാഗങ്ങളിൽ നിന്ന് രക്തം എടുത്ത് മുഖത്ത് കുത്തിവയ്ക്കുന്നു. ഇത് സാധാരണയായി ഫേഷ്യൽ എന്നാണ് അറിയപ്പെടുന്നത്. 2018-ലാണ് മെക്സിക്കോയിലെ ലൈസൻസില്ലാത്ത സ്പായിൽ സ്ത്രീകൾ വാമ്പയർ ഫേഷ്യൽ നടത്തിയത്. ഇതിനുശേഷം ഈ സ്ത്രീകളെ പരിശോധിച്ചപ്പോഴാണ് എച്ച്ഐവി ബാധിതരാണെന്ന് കണ്ടെത്തിയത്.
കുത്തിവയ്ക്കാവുന്ന മയക്കുമരുന്ന് ഉപയോഗമോ എച്ച്ഐവി ബാധിതരുമായി ലൈംഗിക ബന്ധമോ അടുത്തിടെ രക്തപ്പകർച്ചയോ ഉണ്ടായിട്ടില്ലാത്ത സ്ത്രീകളാണ് എച്ച് ഐ വിക്ക് ഇരയായത്. കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് സൗന്ദര്യവർധക കുത്തിവയ്പ് കാരണം അവർ എച്ച്ഐവിക്ക് ഇരയായി എന്ന് കണ്ടെത്തിയത്.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്‌പാകളുടെ പ്രശ്‌നവും ഇതോടെ ഉയർന്നുവന്നു. ന്യൂ മെക്സിക്കോ ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് സ്വീകരിച്ച നടപടികൾക്ക് ശേഷം ഈ സ്പാ അടച്ചുപൂട്ടി. ഇവിടെ ഫേഷ്യൽ വാമ്പയർ നടത്തിയവർക്ക് സൗജന്യമായി നിരവധി പരിശോധനകൾ നടത്താനും നിർദേശം നൽകി. ഇതിൽ സ്പാ ഇടപാടുകാരായിരുന്ന ഇരുന്നൂറോളം പേരെ പരിശോധിച്ചു.
മൂന്ന് പേർക്ക് സ്പായിൽ നിന്നാണ് ഈ അണുബാധയുണ്ടായത്. ലൈസൻസില്ലാതെയുള്ള പ്രവർത്തനം അടക്കം അഞ്ച് കുറ്റകൃത്യങ്ങളിൽ 2022-ൽ വിഐപി സ്പായുടെ ഉടമകളെ മൂന്നര വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.