ആലപ്പുഴ: (KVARTHA) യുഡിഎഫ് സ്ഥാനാര്‍ത്ഥി കെസി വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ടു തേടി ഇറങ്ങിയത് അമ്പതോളം ട്രാന്‍സ് ജെൻഡേർസ്. ചേര്‍ത്തല കളവംകോടം, കുട്ടത്തിവീട്, അമ്പലംഭാഗം, കൊറ്റംപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് ട്രാന്‍സ് ജെൻഡേർസ് കെസിക്ക് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് എത്തിയത്. വ്യാപാര സ്ഥാപനങ്ങള്‍, കോളജുകള്‍, വീടുകള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ത്ഥനയുമായി ഇവര്‍ എത്തി.
'സമൂഹം തങ്ങളെ ഇന്ന് അംഗീകരിക്കുന്നുണ്ടെങ്കില്‍ അതില്‍ കെസിയെ പോലുള്ള നേതാക്കളുടെ പങ്ക് വലുതാണ്' എന്ന് പ്രചാരണ പരിപാടിയ്ക്ക് നേതൃത്വം നല്‍കിയ കേരള പ്രദേശ് ട്രാന്‍സ്ജന്റര്‍ കോണ്‍ഗ്രസ് സംസ്ഥാന രക്ഷാധികാരി അരുണിമ എം കുറുപ്പ് പറഞ്ഞു.
'അങ്ങിനെ ഒരാള്‍ക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ ഇറങ്ങിയില്ലെങ്കില്‍ എങ്ങിനെയാ.. വോട്ടഭ്യര്‍ത്ഥിച്ച് എത്തിയ ഓരോ ഇടങ്ങളിലും മികച്ച സ്വീകരണമാണ് ലഭിച്ചത്. ഒരു കാലത്ത് അവജ്ഞയോടെയും പുച്ഛത്തോടെയും നോക്കിയിരുന്ന കണ്ണുകളില്‍ സ്നേഹവും കരുണയും നിറയുന്നതിന് പിന്നില്‍ കെസിയെ പോലുള്ള ജനനായകന്മാരുടെ ഇടപെടല്‍ ഉണ്ടെന്നും' അരുണിമ കൂട്ടിച്ചേര്‍ത്തു.
വോട്ടഭ്യര്‍ത്ഥിച്ചവരോടൊപ്പം സെല്‍ഫിയും എടുത്താണ് ഇവര്‍ പലയിടങ്ങളില്‍ നിന്നും മടങ്ങിയത്. കേരള പ്രദേശ് ട്രാന്‍സ്ജന്‍ഡര്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുല്‍ഫി മെഹര്‍ജാന്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വോട്ടഭ്യര്‍ത്ഥന. വരുംദിവസങ്ങളില്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ കൂടി വോട്ട് തേടി എത്തുമെന്നും ഇവര്‍ അറിയിച്ചു.
Keywords: Transgenders seeking votes for Venugopal, Alappuzha, News, Transgenders, Vote, KC Venugopal, Lok Sabha Election, Selfie, College, School, Kerala News.