Supreme Court | പൂജ നടക്കുന്ന നിലവറയിലേക്കുള്ള പ്രവേശന സ്ഥലവും മുസ്ലിങ്ങള്‍ പ്രാര്‍ഥിക്കുന്ന സ്ഥലവും വ്യത്യസ്തം; ഗ്യാന്‍വാപി പള്ളിയിലെ നിലവറയില്‍ ഹിന്ദുവിഭാഗത്തിന് പൂജനടത്താന്‍ അനുമതി നല്‍കിയ ഉത്തരവിന് സ്റ്റേ നല്‍കാനാവില്ലെന്ന് സുപ്രീംകോടതി

 


പ്രയാഗ്‌രാജ്: (KVARTHA) കാശി വിശ്വനാഥക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിയിലെ നിലവറയില്‍ ഹിന്ദുവിഭാഗത്തിന് പൂജനടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാകോടതി ഉത്തരവിന് സ്റ്റേ അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. പൂജ നടക്കുന്ന നിലവറയിലേക്കുള്ള പ്രവേശനസ്ഥലവും മുസ്ലിങ്ങള്‍ പ്രാര്‍ഥിക്കുന്ന സ്ഥലവും വ്യത്യസ്തമാണെന്ന് കോടതി നിരീക്ഷിച്ചു.

മുസ്ലിം കക്ഷികള്‍ സമര്‍പ്പിച്ച അപീലില്‍ മറുവിഭാഗത്തിന് കോടതി നോടീസ് അയച്ചു. ജൂലൈയില്‍ വിഷയം പരിഗണിക്കും. മസ്ജിദില്‍ പൂജ അനുവദിച്ച ജില്ലാകോടതി ഉത്തരവ് അലഹബാദ് ഹൈകോടതി ശരിവെച്ചത് ചോദ്യം ചെയ്താണ് പള്ളി കമിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. സ്റ്റേ ഇല്ലാത്തതിനാല്‍ പള്ളിക്ക് അകത്ത് പൂജ തുടരും.


Supreme Court | പൂജ നടക്കുന്ന നിലവറയിലേക്കുള്ള പ്രവേശന സ്ഥലവും മുസ്ലിങ്ങള്‍ പ്രാര്‍ഥിക്കുന്ന സ്ഥലവും വ്യത്യസ്തം; ഗ്യാന്‍വാപി പള്ളിയിലെ നിലവറയില്‍ ഹിന്ദുവിഭാഗത്തിന് പൂജനടത്താന്‍ അനുമതി നല്‍കിയ ഉത്തരവിന് സ്റ്റേ നല്‍കാനാവില്ലെന്ന് സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇരു സമുദായക്കാര്‍ക്കും മതപരമായ പ്രാര്‍ഥനകള്‍ നടത്താന്‍ കഴിയുംവിധം ഗ്യാന്‍വാപി പരിസരത്ത് തല്‍സ്ഥിതി നിലനിര്‍ത്താനും കോടതി ഉത്തരവിട്ടു. മുസ്ലിങ്ങള്‍ക്ക് തടസമില്ലാതെ പ്രാര്‍ഥന നടത്താന്‍ സാധിക്കുന്നുണ്ടെന്നും ഹിന്ദുക്കള്‍ പൂജ അര്‍പ്പിക്കുന്നത് നിലവറയുടെ പരിസരത്ത് മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മസ്ജിദിന്റെ സാറ്റലെറ്റ് ചിത്രം സുപ്രീംകോടതി പരിശോധിക്കും.

2024 ജനുവരി 31 ലെ ഉത്തരവ് അനുസരിച്ച് ഹിന്ദുക്കള്‍ക്ക് പൂജ നടത്തുന്നത് തുടരാം. തെക്കുവശത്തു നിന്ന് പ്രവേശിക്കുന്ന ഹിന്ദുക്കള്‍ നിലവറയില്‍ പ്രാര്‍ഥിക്കുകയും മുസ്ലിങ്ങള്‍ വടക്കുഭാഗത്ത് നമസ്‌കരിക്കുകയും ചെയ്യും. കേസില്‍ അന്തിമവിധി വരുന്നത് വരെ ഈ ക്രമീകരണം തുടരണമെന്നും ബെഞ്ച് വ്യക്തമാക്കി.

ഗ്യാന്‍വാപി പള്ളിയിലെ മുദ്രവെച്ച നിലവറയില്‍ പൂജ നടത്താന്‍ ഹിന്ദു വിഭാഗത്തിന് വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത് ജനുവരി 31 നായിരുന്നു. പൂജ നടത്തിപ്പിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ വാരാണസി ജില്ലാ ഭരണകൂടത്തിനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹര്‍ജിയിലാണ് മസ്ജിദിലെ നിലവറയില്‍ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയിലുള്ള ശൃങ്കാര്‍ ഗൗരിയിലും ദൃശ്യവും അദൃശ്യവുമായ മറ്റ് വിഗ്രഹങ്ങളിലും പൂജ നടത്താന്‍ അനുമതി തേടിയാണ് പൂജാരി വാരാണസി ജില്ലാ കോടതിയെ സമീപിച്ചത്. ഈ ആവശ്യമാണ് വാരാണസി ജില്ലാ കോടതി അനുവദിച്ചത്.

1993 വരെ ഈ നിലവറയില്‍ പൂജ നടത്തിയിരുന്നതായും വ്യാസ് കുടുംബം വാരാണസി ജില്ലാ കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും മറ്റും നിലവറയിലുണ്ടെന്നാണ് ഹര്‍ജിക്കാരനായ ആചാര്യ വേദ വ്യാസ് പീഠത്തിലെ മുഖ്യപുരോഹിതന്‍ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് വാദിച്ചത്.

'വ്യാസ് കാ തഹ്ഖാന' എന്ന പേരില്‍ പള്ളി സമുച്ചയത്തിന്റെ തെക്കേഭാഗത്തുള്ള നിലവറ 1993-ല്‍ മുലായം സിങ് യാദവ് യുപി മുഖ്യമന്ത്രിയായിരിക്കെ പൂട്ടി മുദ്രവെച്ചതാണ്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായിരുന്നു ഈ നടപടി.

പള്ളിയില്‍ നാല് നിലവറകളാണുള്ളത്. അതിലൊന്ന് അവിടെ താമസിച്ചിരുന്ന പുരോഹിത കുടുംബത്തിന്റെ കൈവശമാണ്. പരമ്പരാഗത പുരോഹിതര്‍ എന്ന നിലയില്‍ തങ്ങളെ കെട്ടിടത്തില്‍ പ്രവേശിച്ച് ആരാധന നടത്താന്‍ അനുവദിക്കണമെന്നാണ് ഈ കുടുംബത്തിലെ ഇളമുറക്കാരനായ ശൈലേന്ദ്ര കുമാര്‍ പാഠക് ആവശ്യപ്പെട്ടത്.

Keywords: Supreme Court refuses to stay order allowing Hindus to pray in sealed basement of Gyan Vapi mosque, Prayag Raj, News, Supreme Court, Refused, Gyan Vapi Mosque, Religion, Notice, Appeal, Muslim Church, Prayer, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia