ഭാമനാവത്ത്
കണ്ണൂർ: (KVARTHA) നിരന്തരം അച്ചടക്ക ലംഘനങ്ങളും വെല്ലുവിളികളും നടത്തുന്ന കേന്ദ്ര കമ്മിറ്റിയംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജന് പാർട്ടി നൽകിയത് അവസാന ചാൻസ്. ബംഗാൾ ഉൾപ്പെടെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ബി.ജെ.പിയിലേക്ക് പോകുന്നതിനായി കേരളാ പ്രഭാരി പ്രകാശ് ജാവ്ദേകറുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദം തുടരാതിരിക്കാൻ സംസ്ഥാന നേതൃത്വം ജാഗ്രത പുലർത്തിയത്. വരും ദിവസങ്ങളിൽ ദേശീയ മാധ്യമങ്ങൾ വരെ എടുത്തിട്ട് അലയ്ക്കാൻ സാധ്യതയുള്ള വിഷയം ഇതോടെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുമെന്നാണ് സി.പി.എം നേതൃത്വം കരുതുന്നത്.
സി.പി.എമ്മിൻ്റെ ഫണ്ട് റെയ്സർ കൂടിയായ ഇ.പി ജയരാജൻ വാ തുറന്നാൽ പലതും നഷ്ടപ്പെടുന്നത് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾക്കാണ്. ഈ സാഹചര്യത്തിലാണ് പുലി പതുക്കെ പുറകോട്ടു ചുവട് വയ്ക്കുന്നതു പോലെ അച്ചടക്ക നടപടിയുടെ വടിയെടുത്തു വന്ന കേന്ദ്ര നേതൃത്വവും മാളത്തിലേക്ക് പതുങ്ങിയത്. എന്നാൽ തനിക്കൊന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസം വിവാദങ്ങൾക്കിടെയിൽ ഇ പി ജയരാജൻ പുലർത്തി. തനിക്കെതിരെ എന്തിനാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നതെന്നാണ് അദ്ദേഹം മാധ്യമ പ്രവർത്തകരോട് കഴിഞ്ഞ ദിവസം ചോദിച്ചത് ഇതു കാരണമാണ്.
സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ജാവ്ദേകർ കൂടിക്കാഴ്ചയെ കുറിച്ച് ഇപി ജയരാജൻ വിശദീകരിച്ചത് വൈകാരികമായാണ്. ബിജെപിക്കെതിരെയുള്ള തൻ്റെ രാഷ്ട്രീയ പോരാട്ടത്തിന്റെ ചരിത്രം പറഞ്ഞ് വികാരനിർഭരമായാണ് ഇ പി തന്റെ ഭാഗം വിശദീകരിച്ചത്. ദല്ലാൾ നന്ദകുമാർ തന്നെ കുടുക്കാൻ ശ്രമിച്ചെന്നും കുറേ നാളായി തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇ പി പറഞ്ഞു. സെക്രട്ടേറിയേറ്റ് യോഗത്തിൽ മറ്റ് നേതാക്കളാരും ഇ പി ജയരാജനെ കുറ്റപ്പെടുത്താനും മുതിർന്നില്ല. കൂടിക്കാഴ്ചയുടെ വിവരങ്ങൾ പോളിംഗ് ദിനം തുറന്നു പറഞ്ഞത് സംശയങ്ങൾ ഒഴിവാക്കാനെന്നായിരുന്നു ഇ പിയുടെ വിശദീകരണം. ദല്ലാളുമായുള്ള ബന്ധം നേരത്ത ഉപേക്ഷിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഈ സംഭവത്തിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങാൻ അനുവാദം തേടിയ ഇപി, ജാവ്ദേകറെ കണ്ടതിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്നും ചില മാധ്യമങ്ങളും ഗൂഢാലോചനയിൽ പങ്കാളിയായെന്നും വിമർശിച്ചിരുന്നു. ഫലത്തിൽ ഇ.പി പറഞ്ഞതും ചെയ്തതുമെല്ലാം കണ്ണടച്ച് അംഗീകരിക്കുകയാണ് സി.പി.എം നേതൃത്വം ചെയ്തത്. സഞ്ചരിക്കുന്ന രഹസ്യങ്ങളുടെ ബോംബായ ഇ.പി ജയരാജൻ പൊട്ടിത്തെറിച്ചാൽ ചിന്നിച്ചിതറുക അദ്ദേഹം മാത്രമല്ല പാർട്ടി നേതൃത്വം ഒന്നാകെ തന്നെയായിരിക്കുമെന്നാണ് വിമർശകർ പറയുന്നത്.