Criticized | കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്ത് മക്കള്‍ക്ക് കൈമാറാന്‍ ജനങ്ങളെ അനുവദിക്കുന്നില്ല; ഏറ്റവും ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തി സ്വന്തം പണപ്പെട്ടി നിറക്കുകയാണ് ലക്ഷ്യം; കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രിയും അമിത് ഷായും

 


റായ്പുര്‍: (KVARTHA) യുഎസ് മാതൃകയിലുള്ള പാരമ്പര്യ സ്വത്തിന്മേലുള്ള നികുതി (ഇന്‍ഹെറിറ്റന്‍സ് ടാക്സ്) സംബന്ധിച്ച് മുതിര്‍ന്ന നേതാവ് സാം പിത്രോദ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. എ എന്‍ ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പിത്രോദ അമേരികയിലെ ഇന്‍ഹെറിറ്റന്‍സ് ടാക്സ് നയത്തേക്കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. ലോക് സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ഈ പരാമര്‍ശം കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കയാണ്.

Criticized | കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്ത് മക്കള്‍ക്ക് കൈമാറാന്‍ ജനങ്ങളെ അനുവദിക്കുന്നില്ല; ഏറ്റവും ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തി സ്വന്തം പണപ്പെട്ടി നിറക്കുകയാണ് ലക്ഷ്യം; കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രിയും അമിത് ഷായും

ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ സമ്പത്തിന്റെ ഒരു ഭാഗം പിന്‍ഗാമികള്‍ക്കും മറ്റൊരു ഭാഗം സര്‍കാരിലേക്കുമാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്നും അത് സമ്പത്തിന്റെ പുനര്‍വിതരണത്തിന് മാതൃകയാണെന്നുമായിരുന്നു പിത്രോദ പറഞ്ഞത്. എന്നാല്‍ പാര്‍ടി അങ്ങനെയൊരു നീക്കം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജന്‍ ഖാര്‍ഗെ മറുപടി നല്‍കി.

യുഎസിലെ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നയത്തേക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വിശദീകരിക്കുകയായിരുന്നു അഭിമുഖത്തിനിടെ പിത്രോദ. ഇന്‍ഡ്യയില്‍ ഇത്തരം നയമില്ലെന്നും ധനികനായ ഒരാള്‍ മരിച്ചാല്‍ പണം മുഴുവന്‍ മക്കള്‍ക്കാണ് കിട്ടുകയെന്നും പൊതുജനത്തിന് യാതൊന്നും ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സമ്പത്തിന്റെ പുനര്‍വിതരണത്തിന് ഇന്‍ഡ്യയ്ക്ക് പുതിയ നയവും പദ്ധതികളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനെതിരെ ഛത്തീസ്ഗഢില്‍ നടന്ന റാലിക്കിടെ മോദി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു. കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്ത് മക്കള്‍ക്ക് കൈമാറാന്‍ കോണ്‍ഗ്രസ് ജനങ്ങളെ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച മോദി ഏറ്റവും ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തി സ്വന്തം പണപ്പെട്ടി നിറക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും കുറ്റപ്പെടുത്തി. ഇടത്തരക്കാര്‍ക്കു മേല്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന് രാജകുമാരന്റെയും രാജകുടുംബത്തിന്റെയും ഉപദേശകന്‍ കുറച്ചുകാലം മുന്‍പ് പറഞ്ഞിരുന്നുവെന്നും സാം പിത്രോദയെ പരോക്ഷമായി സൂചിപ്പിച്ച് മോദി പറഞ്ഞു.

മോദിയുടെ വാക്കുകള്‍:

കോണ്‍ഗ്രസ് പറയുന്നു പാരമ്പര്യ സ്വത്തില്‍ നികുതി ഏര്‍പ്പെടുത്തുമെന്ന്. മാതാപിതാക്കളില്‍നിന്ന് കൈമാറിക്കിട്ടുന്ന പാരമ്പര്യ സ്വത്തിന്മേല്‍ നികുതി ഏര്‍പ്പെടുത്തുകയാണ്. നിങ്ങള്‍ കഠിനാധ്വാനത്തിലൂടെ സ്വരുക്കൂട്ടുന്ന ധനം നിങ്ങളുടെ മക്കള്‍ക്ക് ലഭിക്കില്ല. പകരം, കോണ്‍ഗ്രസിന്റെ കരാളഹസ്തങ്ങള്‍ അത് നിങ്ങളില്‍നിന്ന് തട്ടിയെടുക്കും. കോണ്‍ഗ്രസിന്റെ അപകടകരമായ ഉദ്ദേശ്യമാണ് പിത്രോദയുടെ പരാമര്‍ശങ്ങളിലൂടെ പുറത്തെത്തിയത്.

ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനു ശേഷവും ആളുകളെ കൊള്ളയടിക്കുക എന്ന ഒറ്റ മന്ത്രമേ കോണ്‍ഗ്രസിനുള്ളൂ. കോണ്‍ഗ്രസ് പാര്‍ടി മുഴുവന്‍ പൈതൃകസ്വത്താണെന്ന് കരുതുകയും മക്കളിലേക്ക് കൈമാറുകയും ചെയ്യുന്നവര്‍. ഇന്‍ഡ്യക്കാര്‍ അവരുടെ മക്കള്‍ക്ക് സ്വത്ത് കൈമാറുന്നതിനെ എതിര്‍ക്കുകയാണെന്നും മോദി പറഞ്ഞു.

വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നയമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. കോണ്‍ഗ്രസ് എന്താണെന്ന് പൂര്‍ണമായി തുറന്നുകാട്ടപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്തിന്റെ വിഭവങ്ങളില്‍ പ്രഥമ അവകാശമുണ്ടെന്നാണ് നേരത്തേ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഭിപ്രായപ്പെട്ടത്. അതിന് ബലം നല്‍കുന്നതാണ് സാം പിത്രോദയുടെ പരാമര്‍ശം.

പ്രധാനമന്ത്രി ഈ വിഷയം ഉന്നയിച്ചപ്പോള്‍, രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ടിയും പറഞ്ഞത് അതൊരിക്കലും തങ്ങളുടെ ലക്ഷ്യമല്ലെന്നാണ്. എന്നാല്‍ സാം പിത്രോദയുടെ പ്രസ്താവനയോടെ കോണ്‍ഗ്രസിന്റെ മുഖം ഒന്നുകൂടി അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

Keywords: PM Modi's ‘Zindagi Ke Saath Bhi…’ dig at Congress over Sam Pitroda's 'inheritance tax' remarks; Kharge reacts, Raipur, News, Prime Minister, Narendra Modi, Congress, Criticized, Politics, Interview, Lok Sabha Election, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia