EP Jayarajan | വിവാദങ്ങളുടെ വാരിക്കുഴിയിൽ ഇ പി ജയരാജൻ; കണ്ണൂരിലെ നേതാക്കളും കൈവിട്ടു

 


/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA) തലയെടുപ്പുള്ള നേതാവായ ഇ പി ജയരാജൻ വിവാദങ്ങളുടെ വാരിക്കുഴിയിൽ വീണതോടെ കണ്ണൂരിലെ നേതാക്കളും അദ്ദേഹത്തെ പ്രതിസന്ധി ഘട്ടത്തിൽ കൈവിട്ടു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജനൊഴികെ മറ്റാരും ഇ പി ജയരാജനെ പ്രതിരോധിച്ച് രംഗത്തുവന്നിട്ടില്ല. ഫലത്തിൽ വിവാദ ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പം കുഴിയിൽ ചാടിച്ചിരിക്കുകയാണ് ഇ.പി ജയരാജനെന്ന മുതിർന്ന നേതാവിനെ.

EP Jayarajan | വിവാദങ്ങളുടെ വാരിക്കുഴിയിൽ ഇ പി ജയരാജൻ; കണ്ണൂരിലെ നേതാക്കളും കൈവിട്ടു

എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ, ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവ്ദേകറെ കണ്ട സംഭവം പോളിങ് ദിവസം വിവാദമായതിൽ സി.പി.എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി ഏറെയുണ്ട്. രാജ്യമെങ്ങും ബി.ജെ.പിയെ മുഖ്യ ശത്രുവായി കണ്ടു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന സി.പി.എമ്മിന് തങ്ങളുടെ കേന്ദ്ര കമ്മിറ്റിയംഗം തന്നെ ബി.ജെ.പി ദേശീയ നേതാവുമായി കൂടിക്കാഴ്ച നടത്തിയതിന് ഉത്തരം മുട്ടിയിരിക്കുകയാണ്. അതു കൊണ്ടുതന്നെ എങ്ങനെയെങ്കിലും ഇപിക്കെതിരെ അച്ചടക്കനടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം.

ഇതിൻ്റെ മുന്നോടിയായി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ശുപാർശ ചെയ്യുന്നതു പ്രകാരം കേന്ദ്രകമ്മിറ്റിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയോ പരസ്യമായി ശാസിക്കുകയോ ചെയ്യും. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇപി ജയരാജൻ പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കണ്ണൂർ പാപ്പിനിശേരിയിലുള്ള വീട്ടിൽ വിശ്രമത്തിലാണ് ജയരാജൻ.
കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിൽ അച്ചടക്ക നടപടിക്ക് സാധ്യത ഏറെയാണ് .

ഇപിയുടെ വിശദീകരണം തേടിയതിനു ശേഷമായിരിക്കും അച്ചടക്ക നടപടി. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേകറുമായുള്ള കൂടിക്കാഴ്ച പാർട്ടിയിൽ നിന്നും മുതിർന്ന നേതാവ് തന്നെ മറച്ചുവച്ചത് ഗൗരവതരമെന്നാണ് വിലയിരുത്തൽ. അതേസമയം ഇപി ജയരാജന്‍റെ കൂടിക്കാഴ്ച പിണറായിയുടെ അറിവോടെയെന്ന വിമർശനം ആവർത്തിക്കുകയാണ് പ്രതിപക്ഷം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമാണെന്നാണ് വിമർശനം.

നേരത്തെ കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരം ഇടതും ബിജെപിയും തമ്മിലാണ്, ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണ് തുടങ്ങിയ ഇപിയുടെ പരാമര്‍ശങ്ങള്‍ തന്നെ വിവാദമായിരുന്നു. ഈ വിവാദം കെട്ടടങ്ങും മുമ്പാണ് ജാവ്ദേകറുമായുള്ള കൂടിക്കാഴ്ചയും കീറാമുട്ടിയായിരിക്കുന്നത്. ഇ.പിയെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യം എൽ.ഡി.എഫ് ഘടകകക്ഷികൾ ഉയർത്തിയിട്ടുണ്ട്. സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം ഈ കാര്യത്തിൽ പരസ്യ വിമർശനവുമായി ഇപിക്കെതിരെ രംഗത്തു വന്നത് അന്തരീക്ഷത്തിൻ്റെ പിരിമുറുക്കം കൂട്ടിയിട്ടുണ്ട്.

Keywords: EP Jayarajan, Politics, CPM, LDF convener, Controversy, Kannur, MV Jayarajan, BJP, Prakash Javadekar, Lok Sabha Election, CPM leaders against EP Jayarajan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia