AK Antony | മകന് വോട്ട് നൽകരുതെന്ന് പറയാനുള്ള ആർജവം എ കെ ആന്റണി കാണിക്കുമോ?

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) ഇന്നലെ വരെ പി സി ജോർജിന് കിട്ടുമെന്ന് പറഞ്ഞ സീറ്റായിരുന്നു പത്തനംതിട്ട. എല്ലാവരും അങ്ങനെ തന്നെയാണ് പ്രതീക്ഷിച്ചതും. ഒടുവിൽ ബി.ജെ.പി പി സി യെ ചതിച്ച് മൂലയ്ക്കിരുത്തിയിരിക്കുകയാണ്. പത്തനംതിട്ടയിൽ തനിക്കാണ് സീറ്റ് എന്ന് മാലോകരെ വിശ്വസിപ്പിക്കും വിധം വലിയ പ്രകടനമൊക്കെ തന്നെയാണ് പി.സി.ജോർജും മകൻ ഷോൺ ജോർജും ഒക്കെ കഴിഞ്ഞ സമയം വരെ നടത്തിയത്. ഇവിടെ എന്തോ വലിയ കാര്യം സംഭവിക്കും എന്ന രീതിയിൽ പ്രകടനം കാഴ്ചവെയ്ക്കാനും പി സി ജോർജിനും കൂട്ടർക്കും സാധിച്ചു.

AK Antony | മകന് വോട്ട് നൽകരുതെന്ന് പറയാനുള്ള ആർജവം എ കെ ആന്റണി കാണിക്കുമോ?

ഒടുവിൽ ബി.ജെ.പി കേരളത്തിലെ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ പി.സി.യ്ക്ക് പറഞ്ഞ് നിൽക്കാൻ പോലും ഒരിടത്തും സീറ്റില്ല. പത്തനംതിട്ട അല്ലെങ്കിൽ കോട്ടയം എങ്കിലും കിട്ടുമെന്ന് പി.സി.പ്രതീക്ഷിച്ചു . ഒടുവിൽ സ്ഥാനാർത്ഥി ലിസ്റ്റ് വന്നപ്പോൾ മോങ്ങാൻ ഇരുന്നവൻ്റെ തലയിൽ തേങ്ങ വീണപോലെയായി കാര്യങ്ങൾ. ഒരിക്കലും ആരും പ്രതീക്ഷിക്കാതെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി കോൺഗ്രസ് സീനിയർ നേതാവ് എ കെ ആൻ്റണിയുടെ മകൻ അനിൽ കെ. ആൻ്റണി പത്തനംതിട്ടയിൽ വന്നു.

കഴിഞ്ഞ തവണ ഇന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ മത്സരിച്ച സീറ്റ് കൂടിയാണ് പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം. ശബരിമല ഉൾപ്പെടുന്ന മണ്ഡലം കൂടിയായതിനാൽ ഈ മണ്ഡലം ബി.ജെ.പി യെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളത് തന്നെയാണ്. അവിടെയാണ് മണ്ഡലത്തെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത അനിൽ കെ ആൻ്റണിയെ ബി.ജെ.പി പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കി കൊണ്ടുവന്നത്. മിനിഞ്ഞാന്നെത്തിയ അനിൽ ആൻ്റണിയ്ക്ക് പി സി ജോർജിനെ പറ്റിച്ച് സീറ്റ് നൽകിയതിന് പിന്നിൽ എ കെ ആൻ്റണിയുടെ കറുത്ത കരങ്ങളുടെ സ്വാധീനം ആണന്ന് ആരെങ്കിലും ആരോപിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോ?.

സ്ഥാനാർത്ഥി നിർണയത്തിൽ ബി.ജെ.പിയ്ക്ക് പത്തനംതിട്ടയിൽ പാളിച്ച പറ്റിയോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അനിൽ കെ ആൻ്റണി ബി.ജെ.പി സ്ഥാനാർത്ഥിയായി വന്നതോടെ എൽ.ഡി.എഫിൻ്റെ പ്രതീക്ഷയ്ക്കാണ് മങ്ങൽ ഏറ്റിരിക്കുന്നത്. അവർ പ്രതീക്ഷിച്ചിരുന്നത് തീർച്ചയായും പി.സി.ജോർജ് തന്നെയാകും പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർത്ഥി എന്നാണ്. അങ്ങനെ വന്നാൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയ്ക്കും പി.സി.ജോർജിനുമായി ക്രൈസ്തവ വോട്ടുകൾ ഭിന്നിക്കുമെന്നും വിജയം എൽ.ഡി.എഫിന് അനൂകൂലമാകും എന്ന് അവർ കരുതി. ആ ചിന്തയിൽ ആണ് സി.പി.എമ്മിൻ്റെ മുതിർന്ന നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്കിനെ കളത്തിലിറക്കാൻ തീരുമാനിച്ചത്.

തുടർച്ചയായി പത്തനംതിട്ടയിൽ എം.പി ആയി മാറിക്കൊണ്ടിരിക്കുന്ന ആൻ്റോ ആൻ്റണിക്ക് പി.സി.ജോർജിൻ്റെ സാന്നിധ്യം തിരിച്ചടിയാകുമെന്ന് എൽ..ഡി.എഫ് കരുതി. അവിടെയാണ് ആരും പ്രതീക്ഷിക്കാതെ സാക്ഷാൽ എ കെ ആൻ്റണിയുടെ മകൻ അനിൽ കെ ആൻ്റണി പത്തനംതിട്ടയിൽ രംഗപ്രവേശം ചെയ്യുന്നത്. ഇതിന് പിന്നിൽ ആരുടെ കറുത്ത കരങ്ങളാണെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പത്തനംതിട്ട പോലുള്ള ഒരു മണ്ഡലത്തിൽ പി.സി.ജോർജിനോളം സ്വാധീനം ചെലുത്താൻ അനിൽ ആൻ്റണിക്ക് കഴിയില്ലെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. പി.സി.ജോർജ് മാറി അനിൽ വന്നതോടെ പത്തനംതിട്ടയിൽ ഇതുവരെ പുറകിലായിരുന്ന ആൻ്റോ ആൻ്റണിയ്ക്ക് മുൻതൂക്കം പ്രവചിക്കുന്നവരും വളരെയുണ്ട്.

പി.സി.ജോർജ് പത്തനംതിട്ടയിൽ മത്സരിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ജയിച്ചില്ലെങ്കിൽ കൂടി ഒരു നല്ല മത്സരം കാഴ്ച വെയ്ക്കാൻ സാധിച്ചേനെ എന്ന് ചിന്തിക്കുന്നവരും കുറവല്ല. അതിനെയൊക്കെ മറികടന്നാണ് ഇപ്പോൾ അനിലിൻ്റെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരിക്കുന്നത്. ഇത് ബി.ജെ.പിയ്ക്ക് തന്നെ പാര ആകുന്ന അവസ്ഥയിൽ എത്തിയാൽ കൂടി അത്ഭുതപ്പെടാനില്ല. ഇനി സീറ്റ് നിഷേധിക്കപ്പെട്ടതിൻ്റെ പേരിൽ പി.സി. ബി.ജെ.പി യെ പറയുന്നത് കേൾക്കാൻ കാത്തിരിക്കുകയാണ് പലരും. അത് ചിലപ്പോൾ ഇന്നല്ലെങ്കിൽ നാളെ ഉണ്ടായെന്നും വരും. അതിന് ഇനി വലിയ കാലതാമസം ഉണ്ടാകാനും ഇടയില്ല.

ബി.ജെ.പിയിൽ പോയ മകനെ യാതൊരു ഉളുപ്പുമില്ലാതെ വീട്ടിൽ സ്വീകരിച്ചയാളാണ് കോൺഗ്രസിനെ ഇന്ന് രക്ഷിക്കാൻ നടക്കുന്ന ആദർശധീരൻ എന്ന മുഖമുദ്രയുള്ള എ കെ ആൻ്റണി. ആൻ്റണിയുടെ ഭാര്യ പറയുന്നത് ഞങ്ങൾക്ക് വീട്ടിൽ രാഷ്ട്രീയമില്ലെന്നോക്കെയാണ്. എ കെ ആൻ്റണിയുടെ ആദർശമൊക്കെ കപടമാണെന്ന് പണ്ട് ലീഡർ കെ കരുണാകരൻ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. അന്ന് ലീഡറിനെ ഒരു മൂലയ്ക്കിരുത്താനാണ് ആൻ്റണി ഭക്തന്മാർ ശ്രമിച്ചത്.. അതിലൂടെ ആൻ്റണി പലതും നേടിയെന്നും ഒടുവിൽ കോൺഗ്രസ് ശുഷ്ക്കമാകുമെന്ന് കണ്ടപ്പോൾ മകൻ്റെ ബി.ജെ.പി പ്രവേശനത്തെപ്പോലും തടയാൻ ശ്രമിച്ചില്ലെന്നുമാണ് ആക്ഷേപം.

അങ്ങനെയുള്ള ഒരാളെ കോൺഗ്രസ് നേതൃത്വം ഇന്നും ചുമക്കുന്നു. സ്വന്തം മകനെ കോൺഗ്രസ് പാളയത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ പറ്റാത്ത ഒരു അപ്പന് എങ്ങനെ കോൺഗ്രസിനെ രക്ഷിക്കാൻ സാധിക്കുമെനഞ്ഞ് ചോദ്യം. ഒടുവിൽ ഒന്ന് ചോദിക്കട്ടെ, പത്തനംതിട്ടയിൽ മത്സരിക്കാൻ ഇറങ്ങുന്ന മകന് വോട്ട് നൽകരുതെന്ന് പറയാനുള്ള ആർജ്ജവം എങ്കിലും എ കെ ആൻ്റണി കാണിക്കുമോ? ഇതാണ് പത്തനംതിട്ടയിൽ കോൺഗ്രസിനെ സ്നേഹിക്കുന്ന വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

AK Antony | മകന് വോട്ട് നൽകരുതെന്ന് പറയാനുള്ള ആർജവം എ കെ ആന്റണി കാണിക്കുമോ?

Keywords: Politics, Election, BJP, A K Antony, P C George, Pathanamthitta, Shaun George, Son, Kottayam, Anil K Antony, K Surendran, Sabarimala, Candidate,  Lok Sabah Election 2024, Congress, K Karunakaran, Will AK Antony show courage to tell not to vote his son?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia