Gaza ceasefire | ഇസ്രാഈലിനെ കയ്യൊഴിയുന്നത് അപൂർവം! ഗസ്സ വെടിനിർത്തൽ പ്രമേയം എന്തുകൊണ്ട് അമേരിക്ക വീറ്റോ ചെയ്തില്ല? രക്ഷാസമിതിയിൽ പാസാകുന്നത് ആദ്യം

 


ന്യൂയോർക്ക്: (KVARTHA) അഞ്ചുമാസത്തിലേറെയായി ഇസ്രാഈൽ അക്രമം നടത്തുന്ന ഗസ്സയിൽ റമദാനിലെ ശേഷിക്കുന്ന ദിവസങ്ങളിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന പ്രമേയം യു എൻ രക്ഷാസമിതിയിൽ ആദ്യമായി പാസായതും അമേരിക്ക വീറ്റോ അധികാരം ഉപയോഗിക്കാത്തതും രാഷ്ട്രീയ നിരീക്ഷകരിൽ അത്ഭുതം പടർത്തി. 15 അംഗരാജ്യങ്ങളിൽ 14-ഉം പ്രമേയത്തെ അനുകൂലിച്ചു. മുമ്പു കൊണ്ടുവന്ന വെടിനിർത്തൽ പ്രമേയങ്ങൾ വീറ്റോ ചെയ്ത അമേരിക്ക ഇത്തവണ അതിന് മുതിർന്നില്ല. വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുകയാണ് ചെയ്തത്.
  
Gaza ceasefire | ഇസ്രാഈലിനെ കയ്യൊഴിയുന്നത് അപൂർവം! ഗസ്സ വെടിനിർത്തൽ പ്രമേയം എന്തുകൊണ്ട് അമേരിക്ക വീറ്റോ ചെയ്തില്ല? രക്ഷാസമിതിയിൽ പാസാകുന്നത് ആദ്യം

ഗസ്സയിൽ മാരകമായ സൈനിക അക്രമം തുടരുന്ന ഇസ്രാഈലി നേതൃത്വത്തോടുള്ള ബൈഡൻ്റെ വർദ്ധിച്ചുവരുന്ന അതൃപ്‍തിയുടെ അടയാളമായാണ് യുഎസ് നീക്കം വിലയിരുത്തുന്നത്. യുഎൻ സുരക്ഷാ കൗൺസിലിലെ നിലപാട് മാറ്റാനുള്ള അമേരിക്കയുടെ തീരുമാനം പെട്ടെന്നുള്ളതല്ല, ജോ ബൈഡൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഗസ്സയിൽ സിവിലിയൻ മരണസംഖ്യ ഉയരുമ്പോൾ തങ്ങളുടെ നിലപാട് പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് ഒന്നിലധികം മുന്നറിയിപ്പുകൾ നൽകിയിരുന്നു.

മാത്രമല്ല, ഗസ്സയിലെ പുനരധിവാസ പദ്ധതികളെക്കുറിച്ച് സംസാരിച്ച ചില ഇസ്രാഈലി മന്ത്രിമാരുടെ പ്രസ്താവനകളിൽ അമേരിക്ക വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. 2024 ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡൻ്റുമായ ഡൊണാൾഡ് ട്രംപിനെതിരെ ജോ ബൈഡൻ വീണ്ടും മത്സരത്തിനൊരുങ്ങുന്നുണ്ട്. ഇസ്രാഈലിന് അമേരിക്ക നൽകുന്ന നിരുപാധിക പിന്തുണ മുതലെടുക്കാൻ ഡൊണാൾഡ് ട്രംപ് ശ്രമിക്കുന്നു. തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവാതിരിക്കാൻ കൂടി വേണ്ടിയാണ് ബൈഡന്റെ ഈ നീക്കമെന്ന് വിലയിരുത്തുന്നവരുമുണ്ട്.

ഗസ്സയിലെ ഫലസ്തീനികളുടെ അവസാന അഭയകേന്ദ്രമായ റഫയിൽ അക്രമം നടത്താനുള്ള ഇസ്രാഈലിൻ്റെ പദ്ധതികളിൽ അമേരിക്കയ്ക്ക് ആശങ്കയുണ്ട് . ഒരു ദശലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളുന്ന ചെറിയ പ്രദേശമായതിനാൽ റഫയിലെ ഏത് പ്രവർത്തനവും കൂട്ടക്കൊലയിലേക്ക് നയിക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ അമേരിക്കയിലെ സാമ്പത്തിക പ്രശ്നങ്ങൾക്കിടയിൽ ഇസ്രാഈലിനുള്ള സൈനിക സഹായത്തിനെതിരെയും അമേരിക്കയിൽ വലിയ വിമർശനമാണ് ഉയരുന്നത്. ഇതും അമേരിക്കയെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചു.

എന്നാൽ നിലപാടിലെ മാറ്റം ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ രൂക്ഷ പ്രതികരണത്തിന് ഇടയാക്കി. യുഎസിനെതിരെ ആഞ്ഞടിച്ചു. വീറ്റോ ചെയ്യാതിരുന്ന അമേരിക്ക രാഷ്ട്രീയ താൽപര്യങ്ങൾക്ക് കീഴടങ്ങിയെന്ന് ഇസ്രാഈൽ വിമർശിച്ചു. യുദ്ധം നിർത്തില്ലെന്നും ഹമാസിനെ തുരത്തുംവരെ യുദ്ധം തുടരുമെന്നും ഇ​സ്രാഈൽ വ്യക്തമാക്കിയിട്ടുണ്ട്. അവസാന ബന്ദിയും തിരിച്ചെത്തും വരെ സൈനിക നടപടി തുടരുമെന്നാണ് ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗവീർ പറഞ്ഞത്.

കൂടാതെ പ്രമേയം അമേരിക്ക വീ​റ്റോ ചെയ്യാത്തതിൽ പ്രതിഷേധിച്ച് യുഎസിലേക്കുള്ള ഇസ്രാഈൽ പ്രതിനിധി സംഘത്തെ നെതന്യാഹു റദ്ദാക്കി. പ്രമേയം അമേരിക്ക വീറ്റോ ചെയ്തില്ലെങ്കിൽ യാത്ര അവസാനിപ്പിക്കുമെന്ന് ഇസ്രാഈൽ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. തെക്കൻ ഇസ്രാഈലിൽ 1,139 പേർ കൊല്ലപ്പെട്ടതിന് ശേഷമാണ് ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചത്. അതിനുശേഷം,ഗസ്സയിൽ ഇസ്രാഈലിൻ്റെ സൈനിക ആക്രമണം 32,000-ലധികം ഫലസ്തീനികളെ കൊല്ലുകയും ലക്ഷക്കണക്കിന് ആളുകളെ ഭവന രഹിതരാക്കുകയും ചെയ്തു. ഉപരോധങ്ങളും ആക്രമണവും ഗസ്സയെ പട്ടിണിയുടെ വക്കിലെത്തിച്ചു.

Keywords: Gaza ceasefire, Palestine, Hamas, Israel, Gaza, National, War, New York, Attack, Ramadan, Resolution, UN, America, Veto, Joe Biden, Donald Trump, White House, Benjamin Netanyahu, Why the US did not veto a Gaza ceasefire resolution at the UN.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia