K Muraleedharan | 'ഇനി ഒരു ബന്ധവുമില്ല, അച്ഛന്റെ ആത്മാവ് പൊറുക്കില്ല'; കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാനുള്ള സഹോദരി പത്മജയുടെ തീരുമാനം ചതിയാണെന്ന് കെ മുരളീധരന്‍

 


കോഴിക്കോട്: (KVARTHA) കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സഹോദരി പത്മജയുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് കെ മുരളീധരന്‍. പത്മജയുടെ തീരുമാനം ചതിയാണെന്നും സഹോദരിയെന്ന സ്‌നോഹമൊന്നും ഇനിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചിരിക്കാനും കളിയാക്കാനുമൊക്കെ ആളുകളുണ്ടാകും. അതിനെയൊക്കെ ഞങ്ങള്‍ നേരിടും.

ഞങ്ങള്‍ തമ്മില്‍ സ്വത്ത് തര്‍ക്കമൊന്നുമില്ല. കാരണം അച്ഛന്‍ അത്രയൊന്നും സമ്പാദിച്ചിട്ടില്ല. പാര്‍ടിയെ ചതിച്ചവരുമായി ബന്ധമില്ല. കരുണാകരന്‍ അന്ത്യവിശ്രമം കൊള്ളുന്നസ്ഥലത്ത് സംഘികളെ നിരങ്ങാന്‍ ഞാന്‍ സമ്മതിക്കില്ല. പത്മജ ചാലക്കുടിയില്‍ മത്സരിച്ചാല്‍ നോട്ടയ്ക്കായിരിക്കും കൂടുതല്‍ വോട്ടെന്നും മുരളീധരന്‍ പരഹസിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് അവഗണന ഉണ്ടായെന്നും കാല് വാരാന്‍ നോക്കി തുടങ്ങിയ കര്യങ്ങള്‍ പറയുന്നത് കണ്ടു. അതൊന്നും ശരിയല്ല. കോണ്‍ഗ്രസ് എന്നും നല്ല പരിഗണന ആണ് കൊടുത്തത്. വര്‍ക് അറ്റ് ഹോം ചെയ്യുന്നവര്‍ക്ക് ഇത്രയൊക്കെ സ്ഥാനങ്ങള്‍ കൊടുത്താല്‍ പോരെയെന്നും പത്മജയുടെ പരിഭവങ്ങള്‍ക്ക് മറുപടിയായി കെ മുരളീധരന്‍ ചോദിച്ചു.

ജയിക്കുന്ന സീറ്റുകളിലാണ് പത്മജയെ പാര്‍ടി എന്നും മത്സരിപ്പിച്ചത്. 52000 വോടിന് യു ഡി എഫ് ജയിച്ച മുകുന്ദപുരത്ത് 2004 ല്‍ ഒന്നര ലക്ഷം വോടിന് പത്മജ തോറ്റു. 2011 ല്‍ തേറമ്പില്‍ രാമകൃഷ്ണന്‍ 12000 വോടിന് ജയിച്ച സീറ്റില്‍ 7000 വോടിന് തോറ്റു. കഴിഞ്ഞ തവണ 1000 വോടിന് തോറ്റു ആരെങ്കിലും കാലുവാരിയാല്‍ തോല്‍ക്കുന്നതല്ല തിരഞ്ഞെടുപ്പ്.

ജനങ്ങള്‍ക്ക് വിധേയമായി നില്‍ക്കണം. പാര്‍ടി വിട്ട് പോകേണ്ടി വന്ന ഘട്ടത്തില്‍ പോലും കെ കരുണാകരന്‍ വര്‍ഗീയതയോട് സന്ധി ചെയ്തില്ല. ഇടതുമുന്നണി ജയിക്കുന്ന വട്ടിയൂര്‍ക്കാവില്‍ താന്‍ മത്സരിച്ച് ജയിച്ചില്ലേ. വടകരയിലും താന്‍ ജയിച്ചില്ലേ. ആരെങ്കിലും കാലുവാരിയാല്‍ തോല്‍ക്കുമെങ്കില്‍ താന്‍ തോല്‍ക്കണ്ടേയെന്നും മുരളീധരന്‍ ചോദിച്ചു.

പത്മജയെ എടുത്തത് കൊണ്ട് കാല്‍ കാശിന്റെ ഗുണം ബി ജെ പിക്ക് കിട്ടില്ല. ഒന്നാം സ്ഥാനത്തെത്തും എന്ന് കരുതുന്ന മണ്ഡലത്തിലടക്കം ബി ജെ പി മൂന്നാം സ്ഥാനത്തേക്ക് പോകേണ്ടി വരും. പാര്‍ടിയില്‍ എന്ത് കിട്ടിയാലും ഇല്ലെങ്കിലും കരുണാകരനെ ചിതയിലേക്കെടുക്കുമ്പോള്‍ പുതപ്പിച്ച പതാകയുണ്ടെന്ന കാര്യം ഓര്‍ക്കണമായിരുന്നു. എനിക്കൊരുപാട് പ്രയാസം ഉണ്ടായിട്ടുണ്ട്. അതൊന്നും കൊണ്ട് താന്‍ ബി ജെ പിയില്‍ പോയിട്ടില്ല.

സാമ്പത്തികമായി അച്ഛന്‍ ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട്. വാടകവീട്ടിലാണ് ഒരുകാലം വരെ ഞങ്ങള്‍ കഴിഞ്ഞിരുന്നത്. ഒരു ഘട്ടത്തില്‍ പാര്‍ടിയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നപ്പോഴും ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും ആദരിച്ചു, അവരെ മറന്നില്ല.

K Muraleedharan | 'ഇനി ഒരു ബന്ധവുമില്ല, അച്ഛന്റെ ആത്മാവ് പൊറുക്കില്ല'; കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാനുള്ള സഹോദരി പത്മജയുടെ തീരുമാനം ചതിയാണെന്ന് കെ മുരളീധരന്‍

കേരളത്തില്‍ കരുണാകരനുണ്ടാക്കിയ പാര്‍ടിയാണ് കോണ്‍ഗ്രസ്. ഒരിക്കലും വര്‍ഗീയതയോട് സന്ധി ചെയ്യാത്ത ആളാണ് കരുണാകരന്‍. 1978 ല്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ രാഷ്ട്രീയ അന്ത്യമാകുമെന്ന് കരുതി. അന്ന് ഇന്ദിരാ ഗാന്ധിക്കൊപ്പം നിന്നു. ഇപ്പോഴത്തെ പത്മജയുടെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.

കിട്ടിയ സ്ഥാനങ്ങളെ കുറിച്ചൊക്കെ ഓര്‍ക്കണം. നേമത്തെ അകൗണ്ട് പൂട്ടിച്ചിട്ട് ഒരു ഇഡിയും എന്റെ അടുത്തേക്ക് വന്നില്ല. ഈ പരിപ്പൊന്നും വടകരയില്‍ വേവില്ല. വടകരയില്‍ മത്സരിക്കുമെന്നും ജനങ്ങള്‍ക്ക് വര്‍ഗീയതക്കെതിരായ തന്റെ നിലപാട് അറിയാമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, Kerala-News, Malayalam-News, Politics-News, K Muraleedharan, Padmaja Venugopal, Brother, Sister, Decision, Criticism, Join, BJP, Congress, Politics, Party, K Muraleedharan on Padmaja Venugopal decision to join BJP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia