Inspiring Story | 100 കോടി രൂപ ശമ്പളം, ലോകമെമ്പാടുമുള്ള പ്രശസ്തി, ജോലി ഒറ്റയടിക്ക് പോയി! തളരാതെ പുതിയ കമ്പനി രൂപീകരിക്കുന്നു! ഒരു ഇന്ത്യൻ സംരംഭകൻ്റെ അതിജീവനത്തിന്റെ കഥയിങ്ങനെ

 


ന്യൂഡെൽഹി: (KVARTHA) ഐഐടി പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ പലരും വലിയ നിലയിലെത്തിയിട്ടുണ്ട്. ചിലർ നല്ല ജോലി ഉപേക്ഷിച്ച് ബിസിനസ് എന്ന റിസ്ക് ഏറ്റെടുത്ത് മികച്ച വിജയം നേടിയ ചരിത്രങ്ങളുമുണ്ട്. ഫ്ലിപ്കാർട്ട് സഹസ്ഥാപകരായ സച്ചിൻ ബൻസാൽ, ഇന്ത്യൻ സ്റ്റാർട്ടപ്പ് സംരംഭത്തിൽ വലിയ സ്ഥാനം നേടിയ ബിന്നി ബൻസാൽ, ഭവിഷ് അഗർവാൾ എന്നിവരുൾപ്പെടെ നിരവധി പേരുകൾ ഇതിൽ ഉൾപ്പെടുന്നു.

Inspiring Story | 100 കോടി രൂപ ശമ്പളം, ലോകമെമ്പാടുമുള്ള പ്രശസ്തി, ജോലി ഒറ്റയടിക്ക് പോയി! തളരാതെ പുതിയ കമ്പനി രൂപീകരിക്കുന്നു! ഒരു ഇന്ത്യൻ സംരംഭകൻ്റെ അതിജീവനത്തിന്റെ കഥയിങ്ങനെ

എന്നാൽ കുറച്ച് വ്യത്യസ്തമായ ഒരു യുവ സംരംഭകൻ്റെ അതിജീവനത്തിന്റെ കഥയാണ് ഇപ്പോൾ ചർച്ചാവിഷയം. 100 കോടി രൂപ ശമ്പളമുള്ള ജോലി നഷ്ടപ്പെട്ടിട്ടും ഇദ്ദേഹം തളർന്നില്ല. ഇപ്പോഴിതാ പുതിയൊരു സ്റ്റാർട്ടപ്പിൻ്റെ പണിപ്പുരയിലാണ് ഈ യുവസംരംഭകൻ. മുൻ ട്വിറ്റർ സിഇഒ പരാഗ് അഗർവാളാണ് പുതിയ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഈ യുവസംരംഭകൻ.

ജോലി തെറിച്ചു

2022ൽ ലോകത്തെ പ്രമുഖ കോടീശ്വരനായ വ്യവസായി ഇലോൺ മസ്‌ക് ട്വിറ്റർ (ഇപ്പോൾ എക്സ്) ഏറ്റെടുത്തതിന് പിന്നാലെയാണ് ചിലവ് ചുരുക്കലിൻ്റെ പേരിൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടത്. ഉന്നത ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെട്ടിരുന്നു. അന്ന് സിഇഒ ആയിരുന്ന പരാഗ് അഗർവാളിനും സ്ഥാനമൊഴിയേണ്ടി വന്നു. സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ അദ്ദേഹം ഇപ്പോൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസുമായി ബന്ധപ്പെട്ട പുതിയ സ്റ്റാർട്ടപ്പിൽ പ്രവർത്തിക്കുകയാണ്. പരാഗ് അഗർവാൾ ഇതിനായി 250 കോടി രൂപ സമാഹരിച്ചു എന്നതാണ് പ്രത്യേകത.

പിരിച്ചുവിടൽ സമയത്ത്, പരാഗ് അഗർവാൾ ഉൾപ്പെടെയുള്ള എല്ലാ മുതിർന്ന എക്സിക്യൂട്ടീവുകൾക്കും ഇലോൺ മസ്‌ക് വൻ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് നൽകിയില്ല. ഇതിൽ 60 മില്യൺ ഡോളറാണ് പരാഗ് അഗർവാളിന് പാക്കേജായി ലഭിക്കേണ്ടിയിരുന്നത്. ഇപ്പോൾ ഇദ്ദേഹം ഉൾപ്പെടെയുള്ള നാല് മുൻ ഉന്നത ഉദ്യോഗസ്ഥരും 128 മില്യൺ ഡോളർ നൽകാത്തതിന് ഇലോൺ മസ്‌കിനെതിരെ കോടതിയിൽ നിയമ നടപടികൾ സ്വീകരിച്ച് വരികയാണ്.

കരിയറിലെ വഴിത്തിരിവ്‌

അജ്മീർ സ്വദേശിയായ പരാഗ് അഗർവാളിൻ്റെ പിതാവ് ഇന്ത്യൻ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് അറ്റോമിക് എനർജിയിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു, അമ്മ വിരമിച്ച പ്രൊഫസറാണ്. പരാഗ് അഗർവാൾ ഐഐടി ബോംബെയിൽ നിന്ന് 2005 ൽ ബിരുദം നേടി. അതിനുശേഷം സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി ചെയ്യാനായി അമേരിക്കയിലേക്ക് പോയി.

അമേരിക്കയിൽ പഠനം പൂർത്തിയാക്കിയ ശേഷം തൻ്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചു. ആദ്യകാലങ്ങളിൽ മൈക്രോസോഫ്റ്റ് റിസർച്ചിലും യാഹൂവിലും ഇൻ്റേൺഷിപ്പ് ചെയ്തു. ഏകദേശം ആറ് വർഷത്തോളം ട്വിറ്ററിൽ ജോലി ചെയ്ത ശേഷം ചീഫ് ടെക്നോളജി ഓഫീസറായി നിയമിതനായതാണ് അദ്ദേഹത്തിൻ്റെ കരിയറിലെ വഴിത്തിരിവായത്.

പുതിയ എഐ സ്റ്റാർട്ടപ്പ്

സാധാരണയായി, വലിയ ശമ്പള പാക്കേജ് ഉള്ള ജോലി നഷ്‌ടപ്പെട്ടതിന് ശേഷം മിക്കവരും പുതിയ ജോലി അന്വേഷിക്കുകയും തുടർച്ചയായി പരിശ്രമിക്കുകയും ചെയ്യുന്നു. പരാഗ് അഗർവാൾ ഇത് ചെയ്തില്ല, പക്ഷേ പുതിയ സ്റ്റാർട്ടപ്പിനായി പ്രവർത്തിക്കാൻ തുടങ്ങി. പരാഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്‌ഠിത സ്റ്റാർട്ടപ്പിന്റെ പ്രവർത്തനങ്ങളിലാണെന്നും ഇതിനായി ഏകദേശം 250 കോടി രൂപയുടെ ഫണ്ട് സ്വരൂപിച്ചതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിസന്ധികളിൽ തളരാതെ പുതിയ ഉയരങ്ങൾ കീഴടക്കാൻ സ്വയം പരിശ്രമിക്കണമെന്ന സന്ദേശമാണ് പരാഗിന്റെ ജീവിതം പറയുന്നത്.

Keywords: News, National, New Delhi, Parag Agarwal, Success Story, Inspiring Story, AI, Inspiring Story, Inspiring Story of Parag Agarwal, Ex-Twitter CEO.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia