(KVARTHA) പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആട് ജീവിതം ഇപ്പോൾ മെഗാ ഹിറ്റിലേയ്ക്ക് കുതിയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. ബെന്യാമിൻ രചിച്ച ആട് ജീവിതം എന്ന പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഈ ചിത്രം സംവിധാനം ചെയ്തത്. ഇത് ജീവിച്ചിരിക്കുന്ന പ്രവാസിയായ നജീബ് എന്ന ആറാട്ടുപുഴക്കാരനായ മനുഷ്യൻ്റെ കഥയാണ്. അദ്ദേഹത്തിൻ്റെ പ്രവാസ ജീവിതം പച്ചയായി പറിച്ചു നട്ടിരിക്കുന്നു ഈ ചിത്രത്തിലൂടെ. ഇത് വരെ ആട് ജീവിതം എന്ന നോവൽ വായിക്കാത്തവർ വായിക്കാതെ പോയി കാണുന്നതാകും നല്ലത്. ആദ്യ പകുതിയിൽ നോവലിൽ പറയുന്ന കണ്ണ് നനയിക്കുന്ന ചില ആടു ജീവിത അനുഭവങ്ങൾ കുറച്ചു കൂടി ആകാമായിരുന്നില്ലേ എന്നൊരു സംശയം സ്വാഭാവികമായും ഉണ്ടാകാം. പക്ഷേ രണ്ടാം പകുതി അതിന്റെ കേടു തീർത്തു എന്ന് തന്നെ പറയണം.
കണ്ണ് നനയാതെ ഇരുന്നു കാണാൻ പറ്റില്ല. നജീബ്, ഹകീം ആരും മനസ്സിൽ നിന്ന് പോകുന്നില്ല. നജീബ് എന്ന മനുഷ്യന്റെ അതിജീവനത്തിന്റെ, സഹനത്തിന്റെ വൈകാരികമായ യാത്രയാണ് ഈ ചിത്രത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. ജീവിതം കരക്കടുപ്പിക്കുന്നതിനായി ഗൾഫിലേക്ക് വിമാനം കയറുന്ന നജീബിനെ കാത്തിരിക്കുന്നത് അപ്രതീക്ഷിതമായ ജീവിതമാണ്. ഭാഷയറിയാതെ, ചെന്ന് പെട്ട സ്ഥലമറിയാതെ, മരുഭൂമിക്ക് നടുവിൽ അതിജീവിക്കേണ്ടി വരുന്ന നജീബിന്റെ ജീവിത കഥയാണ് ആടുജീവിതം. നജീബിനൊപ്പം ഹക്കീമും ഇബ്രാഹിം ഖാദിരിയുമെല്ലാം ഈ യാത്രയുടെ ഭാഗമായി മാറുന്നതും ചിത്രം കാണിച്ചു തരുന്നു. നജീബ് എന്ന കഥാപാത്രത്തിന് പൃഥ്വിരാജ് എന്ന നടൻ ജീവൻ നൽകിയപ്പോൾ അത് ഇന്ത്യൻ സിനിമയിലെ ഒരിതിഹാസമായി മാറുന്ന കാഴ്ചയും നമ്മുക്ക് കാണാൻ സാധിക്കുന്നുണ്ട്.
പൂർണമായും കഥാപാത്രമായി ഒരു നടൻ മാറുന്ന, പരകായ പ്രവേശത്തിന്റെ അത്ഭുതകരമായ കാഴ്ചയാണ് ആടുജീവിതം നമുക്ക് സമ്മാനിക്കുന്നത്. രൂപം കൊണ്ടും ഭാവം കൊണ്ടും മാനസിക വ്യാപാരങ്ങൾ കൊണ്ടുമെല്ലാം സൂക്ഷ്മാംശങ്ങളിൽ പോലും കഥാപാത്രമായി അഭിനേതാവ് ജീവിക്കുന്നതിന്റെ വളരെ അപൂർവമായ കാഴ്ചയാണ് ആട് ജീവിതത്തിലെ നജീബ് ആയുള്ള പൃഥ്വിരാജ് സുകുമാരന്റെ പ്രകടനം സമ്മാനിക്കുന്നത്. ബ്ലെസി എന്ന സംവിധായകനെ എന്നും വേറിട്ട് നിർത്തിയത്, മനുഷ്യ മനസിന്റെ വൈകാരികതയെ തൊട്ടുണർത്തുന്ന ജീവിതഗന്ധികളായ കഥകൾ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ നടത്തിയ ശ്രമങ്ങളിലൂടെയാണ്. കാഴ്ചയും തന്മാത്രയും ഭ്രമരവും പ്രണയവുമെല്ലാം മലയാളി മനസ്സുകളിൽ നിത്യഹരിത ചലച്ചിത്ര കാവ്യങ്ങളായി നിലനിൽക്കുന്നത് ബ്ലെസി എന്ന സംവിധായകന് മലയാള സിനിമയിലുള്ള സ്ഥാനത്തിന് അടിവരയിടുന്ന കാര്യമാണ്.
തന്റെ സിനിമാ ജീവിതത്തിന്റെ ഏറ്റവും മികച്ച സമയത്തിൽ നിൽക്കുമ്പോഴാണ് ആടുജീവിതം എന്ന ഈ ചിത്രം സാക്ഷാത്കരിക്കാനായി തന്റെ ജീവിതത്തിലെയും കരിയറിലെയും നീണ്ട പതിനാറു വർഷങ്ങൾ അദ്ദേഹം മാറ്റി വെച്ചത്. ആ ത്യാഗത്തിന്റെ ഫലമാണ് ഇന്ന് നമ്മൾ കണ്ട ആട് ജീവിതം എന്ന വിസ്മയകരമായ ചലച്ചിത്രാനുഭവം. പ്രേക്ഷകരെ കഥാപാത്രത്തിന്റെ ഒപ്പം സഞ്ചരിപ്പിക്കുന്ന, വൈകാരികമായി അവരുടെ മനസ്സുകളെ ഉലക്കുന്ന, അറിയാതെ കണ്ണുകൾ നിറക്കുന്ന അഭൂതപൂർവമായ സിനിമാനുഭവമാണ് ആടുജീവിതത്തിലൂടെ ബ്ലെസി സമ്മാനിച്ചിരിക്കുന്നത്. ഗംഭീരമായ തിരക്കഥയും, ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മേക്കിങ് മികവുമാണ് ഈ ബ്ലെസി ചിത്രത്തിന്റെ ഹൈലൈറ്റുകൾ. ചിത്രത്തിലെ ഓരോ സംഭാഷണ ശകലങ്ങളും നേരിട്ട് പ്രേക്ഷകരുടെ മനസ്സുകളോടാണ് സംവദിക്കുന്നത്.
നിശബ്ദതയ്ക്കു പോലും ഒരുപാട് അർത്ഥങ്ങളുണ്ട് എന്ന് മനസ്സിലാക്കി തരുന്ന രീതിയിലാണ് ബ്ലെസ്സി ഓരോ ഷോട്ടുകളും ഉപയോഗിച്ചിരിക്കുന്നത്. റസൂൽ പൂക്കുട്ടി നിർവഹിച്ച സൗണ്ട് ഡിസൈനിങ്, ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് എന്നിവ ഈ ചിത്രത്തെ സാങ്കേതികമായി ലോകനിലവാരത്തിലെത്തിക്കുന്നുണ്ട്. ചിത്രത്തിലെ വി എഫ് എക്‌സും മികച്ച നിലവാരമാണ് പുലർത്തുന്നത്. റഹ്മാൻ ഈണം നൽകിയ ഗാനങ്ങളുടെ ഭംഗിയും അവ നൽകുന്ന ഫീലും എടുത്തു പറയാതെ വയ്യ. സുനിൽ കെ എസ് ഒരുക്കിയ ദൃശ്യങ്ങൾ സിനിമയെ അന്താരാഷ്ട്രാ നിലവാരത്തിൽ എത്തിക്കുന്നു എന്ന് വേണം പറയാം. ഈ ചിത്രത്തിലെ മറ്റ് താരങ്ങളുടെ പ്രകടനവും എടുത്തുപറയേണ്ടത് തന്നെയാണ്. അമല പോൾ, റിക് അബി, താലിബ് മുഹമ്മദ്, ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, നാസർ കരുതെനി, ശോഭ മോഹൻ തുടങ്ങിയവരും തങ്ങൾക്കു ലഭിച്ച കഥാപാത്രങ്ങൾ ഭംഗിയാക്കാൻ ശ്രമിച്ചതായും കാണാം.
ആടുജീവിതത്തിൽ നജീബിനോപ്പം തന്നെ നമ്മളെ നൊമ്പരപ്പെടുത്തിയ കഥാപാത്രമാണ് ഹകീം. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബിന്റെ സുഹൃത്തായി എത്തുന്ന ഹകീം എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് കോഴിക്കോടുകാരൻ ഗോകുല്‍ എന്ന ചെറുപ്പക്കാരനാണ്. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ നാടകങ്ങളിൽ സജീവമായിരുന്ന ഗോകുൽ കലോത്സവ വേദികളിലെ നിര സാന്നിദ്ധ്യമായിരുന്നു. 2017 ലെ കലോത്സവത്തിലെ മികച്ച നടനായി തിരഞ്ഞെടുക്കുമ്പോഴാണ് ഗോകുലിന് ആടുജീവിതം സിനിമയിലേക്കുള്ള അവസരം വന്നെത്തുന്നത്.
ആടുജീവിതം, ഒന്നും പറയാനില്ല അത്രയ്ക്ക് മനോഹരമായി ചെയ്തിട്ടുണ്ട്. ഓരോ സീനിലും എത്ര മാത്രം എഫർട്ട് എല്ലാവരും എടുത്തിട്ടുണ്ടെന്നു മൂവി കാണുമ്പോൾ മനസ്സിലാകും. ഒരു ക്ലാസിക്കൽ മലയാളം മൂവി എന്നു വേണമെങ്കിലും ഈ സിനിമയെ വിശേഷിപ്പിക്കാം. എല്ലാരും തിയേറ്ററിൽ പോയി തന്നെ ഈ സിനിമ കാണണം. ഒരിക്കലും അതൊരു നഷ്ടമാകില്ല. പ്രത്യേകിച്ച് ഈ അവധിക്കാലത്ത് എല്ലാവർക്കും കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്ന് ആസ്വദിക്കാൻ പറ്റിയ സിനിമ ആകും ആടുജീവിതം.
Keywords: Aadujeevitham, Movies, Entertainment, Gulf, Cinema, Prithviraj, Blessy, Mega Hit, Najeeb, Arattupuzha, Benyamin, Director, AR Rahman, Aadujeevitham Movie Review.