Criticized | രാഷ്ട്രീയ വിമര്‍ശനങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും മാത്രം; ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

 


തിരുവനന്തപുരം: (KVARTHA) രണ്ടാം പിണറായി സര്‍കാരിന്റെ മൂന്നാം ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഷ്ട്രീയ വിമര്‍ശനങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും മാത്രമാണ് ബജറ്റിലുള്ളതെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. തിരഞ്ഞെടുപ്പ് അടുക്കുന്ന അവസരത്തില്‍ രാഷ്ട്രീയ വിമര്‍ശനത്തിനായി ബജറ്റ് ഡോക്യുമെന്റിനെ സര്‍കാര്‍ മാറ്റിയെന്നും യാഥാര്‍ഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തി ബജറ്റിന്റെ വിശ്വാസ്യത ധനമന്ത്രി തകര്‍ത്തുവെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

സഭക്കുള്ളിലും സഭക്ക് പുറത്തും പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ നിരവധി അവസരങ്ങളുണ്ട്. രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തി പ്രതിപക്ഷത്തെ വിമര്‍ശിച്ച് ബജറ്റിന്റെ മുഴുവന്‍ പവിത്രതയും സര്‍കാര്‍ ഇല്ലാതാക്കിയെന്നും സതീശന്‍ ആരോപിച്ചു.

Criticized | രാഷ്ട്രീയ വിമര്‍ശനങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും മാത്രം; ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
 

പദ്ധതി ചെലവിന്റെ 55.24 ശതമാനം മാത്രമാണ് സംസ്ഥാന സര്‍കാര്‍ ചെലവാക്കിയത്. ഈ സാമ്പത്തികം ഒന്നരമാസം ബാക്കി നില്‍ക്കെയാണിത്. ലൈഫ് മിഷന്‍ പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ 717 കോടി പ്രഖ്യാപിച്ചെങ്കിലും 2.76 ശതമാനം മാത്രമാണ് കൊടുത്തത്. യു ഡി എഫ് ഭരണകാലത്ത് കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയെ കുറിച്ചാണ് ബജറ്റില്‍ കൂടുതല്‍ പരാമര്‍ശിച്ചിട്ടുള്ളത്. വിഴിഞ്ഞം പദ്ധതി 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പാണെന്ന് പറഞ്ഞ അന്നത്തെ പാര്‍ടി സെക്രടറിയാണ് ഇന്നത്തെ മുഖ്യമന്ത്രിയെന്നും സതീശന്‍ കുറ്റപ്പെടുത്തി.

വിഴിഞ്ഞം പദ്ധതി കൂടാതെ ഉമ്മന്‍ ചാണ്ടി സര്‍കാര്‍ കൊണ്ടു വന്ന കൊച്ചി മെട്രോ, വാടെര്‍ മെട്രോ എന്നീ പദ്ധതികളെ കുറിച്ച് സര്‍കാര്‍ അഭിമാനം കൊള്ളുന്നു. നെല്ല്, റബര്‍, നാളികേരം, അടക്കം ഏറ്റവും പ്രതിസന്ധി നേരിടുന്ന കാര്‍ഷിക മേഖലയെ ബജറ്റ് നിരാശപ്പെടുത്തി. 10 രൂപ റബര്‍ താങ്ങുവില കൂട്ടിക്കൊണ്ട് റബര്‍ കര്‍ഷകരെ അവഗണിക്കുകയും പരിഹസിക്കുകയുമാണ് സര്‍കാര്‍ ചെയ്തതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

അധികാരത്തിലേറിയാല്‍ റബറിന്റെ താങ്ങുവില 250 രൂപയായി വര്‍ധിപ്പിക്കുമെന്ന് എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്ളത്. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് 10 രൂപ മാത്രമാണ് വര്‍ധിപ്പിച്ചത്. നിലവിലെ താങ്ങുവിലയായ 170 രൂപ തന്നെ കുടിശികയാണ്. കഴിഞ്ഞ വര്‍ഷം എട്ടര ലക്ഷം പേര്‍ താങ്ങുവില ലഭിക്കാന്‍ അപേക്ഷ കൊടുത്തപ്പോള്‍ ഈ വര്‍ഷം 32,000 പേര്‍ക്ക് മാത്രമാണ് നല്‍കിയത്.

ആശ്വാസ കിരണം, സ്‌നേഹസ്പര്‍ശം, സ്‌നേഹ സ്വാന്തനം തുടങ്ങിയ ആരോഗ്യ മേഖലയിലെ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് കഴിഞ്ഞ തവണ അനുവദിച്ചത് 119 കോടിയാണ്. എന്നാല്‍, ചെലവഴിച്ചത് വെറും 60 കോടി മാത്രമാണ്. കാരുണ്യ പദ്ധതിയെ കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മന്ത്രിമാര്‍ അടക്കം ഭരണപക്ഷം കയ്യടിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കുടിശിക 1128 കോടി രൂപയാണെന്നാണ് ഒരാഴ്ച മുമ്പ് ആരോഗ്യ മന്ത്രി നിയമസഭയെ അറിയിച്ചത്. കാരുണ്യ ബെലവനന്റ് പദ്ധതി കുടിശിക 189 കോടിയാണ്. അതിനാല്‍, സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ കാരുണ്യ കാര്‍ഡ് സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കൃഷിക്ക് അനുവദിച്ച തുകയുടെ 38 ശതമാനമാണ് ചെലവഴിച്ചത്. ഗ്രാമവികസനം-54 ശതമാനം, സഹകരണം-8.84 ശതമാനം, ജലസേചനം-35 ശതമാനം, വ്യവസായം-33 ശതമാനം, സയന്റിഫിക് സര്‍വീസ് -29 ശതമാനം, സാമൂഹ്യ സേവനം -54 ശതമാനം എന്നിങ്ങനെ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കുറവ് തുകയാണ് സര്‍ക്കാര്‍ ചെലവഴിച്ചിട്ടുള്ളത്. പരിതാപകരമായ ധനസ്ഥിതിയെ മറച്ചുവെക്കാനാണ് സ്ഥിരമായി പറയുന്ന കമ്യൂണിസ്റ്റ് പദപ്രയോഗങ്ങള്‍ കൊണ്ട് ധനമന്ത്രി ശ്രമിച്ചത് എന്നും സതീശന്‍ കുറ്റപ്പെടുത്തി.

വയനാട് പാകേജിന് 7600 കോടിയും ഇടുക്കി പാകേജിന് 12,150 കോടിയും തീരദേശ പാകേജിന് 12,000 കോടിയും അനുവദിച്ചിരുന്നു. ഈ പാകേജുകളില്‍ ഒരു ശതമാനം പോലും ചെലവഴിച്ചില്ല. വീണ്ടും ഇത്തവണത്തെ ബജറ്റില്‍ പുതിയ പാകേജുകള്‍ പ്രഖ്യാപിക്കുകയാണ് സര്‍കാര്‍ ചെയ്തത്. ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനം മാത്രമാണിതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

Keywords: VD Satheesan Criticized Kerala Budget, Thiruvananthapuram, News, VD Satheesan, Criticized, Kerala Budget, Politics, Health, Metro, Industry, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia