Movie Real Story | മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയ്ക്ക് പ്രചോദനമായ സംഭവം! 2006ൽ ഗുണ കേവിൽ നടന്ന കരളലയിപ്പിക്കുന്ന ആ കഥ ഇങ്ങനെ; നിഗൂഢതകൾ നിറഞ്ഞ 'ചെകുത്താന്റെ അടുക്കള'യുടെ വിശേഷങ്ങളും

 


കൊച്ചി: (KVARTHA) വലിയ ഹൈപ്പില്ലാതെ തിയറ്ററുകളിലെത്തി മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്ന സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. ഈ ചിത്രത്തിനൊപ്പം കൊടൈക്കനാലിലെ 'ഗുണ കേവും' ഏറെ ചർച്ചയാവുകയാണ്. 2006ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് ഒരു സംഘം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് പോയ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

Movie Real Story | മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയ്ക്ക് പ്രചോദനമായ സംഭവം! 2006ൽ ഗുണ കേവിൽ നടന്ന കരളലയിപ്പിക്കുന്ന ആ കഥ ഇങ്ങനെ; നിഗൂഢതകൾ നിറഞ്ഞ 'ചെകുത്താന്റെ അടുക്കള'യുടെ വിശേഷങ്ങളും

എന്താണ് ഗുണ കേവ്?

കൊടൈക്കനാൽ, തമിഴ്‌നാട്ടിലെ മനോഹരമായ ഹിൽസ്റ്റേഷനാണ്. ഇവിടെയുള്ള പല സ്ഥലങ്ങളും പ്രകൃതി രമണീയവും ആകർഷകവുമാണ്. എന്നാൽ മറ്റ് ചിലത് വളരെ അപകടകരമാണ്, ആളുകൾ അവിടേക്ക് പോകാൻ പോലും മടിക്കുന്നു. അത്തരത്തിലൊന്നാണ് 'ഗുണ കേവ്'. കൊടൈക്കനാലിന്റെ പ്രാന്തപ്രദേശങ്ങളിലാണ് ഈ പ്രശസ്തമായ ഗുഹ സ്ഥിതി ചെയ്യുന്നത്. പില്ലർ റോക്സ് എന്നറിയപ്പെടുന്ന മൂന്ന് പാറകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഗുഹകളുടെ ഒരു കൂട്ടമാണിത്.

കൊടൈക്കനാലില്‍നിന്നും 12 കിലോമീറ്റര്‍ അകലെ സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 7000 അടി ഉയരത്തിൽ പൈന്‍ മരക്കാടിന്റെ നടുവിലാണ് ഗുഹയുള്ളത്. 20 കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന ഗുഹ ആരെയും പേടിപ്പെടുത്തുമെന്ന് മാത്രമല്ല 13 പേരുടെ ജീവൻ ഇവിടെ നഷ്ടപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരമാണ് ഈ എണ്ണം. അതിലും വർധിക്കും മരിച്ചവരുടെ യഥാർഥ എണ്ണം. 1821-ൽ ബ്രിട്ടീഷ് ഓഫീസർ ബി എസ് വാർഡാണ് ഈ ഗുഹ കണ്ടെത്തിയത്. ഡെവിൾസ് കിച്ചൻ അഥവാ ചെകുത്താന്റെ അടുക്കള എന്നായിരുന്നു ഈ ഗുഹ മുമ്പ് അറിയപ്പെട്ടിരുന്നത്.


1991 ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം 'ഗുണ' ഷൂട്ട് ചെയ്തത് ഇവിടെ വച്ചായിരുന്നു. ചിത്രത്തിലെ ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനം ചിത്രീകരിച്ചത് ഇവിടുത്തെ ഗുഹയ്ക്കുളളില്‍ വച്ചാണ്. അതിന് ശേഷമാണ് ഡെവിൾസ് കിച്ചൻ ഗുണ കേവ് ആയി മാറിയത്. കൊടൈക്കനാലില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളിലൊന്നായിരുന്നു ഈ പ്രദേശമെങ്കിൽ പിന്നീട് സുരക്ഷാ കാരണങ്ങളാൽ നിയന്ത്രണങ്ങളുണ്ടായി. ഗുഹയുടെ കുറച്ചു ഭാഗം മാത്രമേ ജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുള്ളൂ.
നിലവിൽ ഗുണ കേവിലേക്ക് സഞ്ചാരികൾക്ക് പ്രവേശനമില്ല.

ഗുഹകൾ ചിലർക്ക് മനോഹരവും ആകർഷകവുമാണെന്ന് തോന്നിയേക്കാം. എന്നാൽ അവയിലേക്ക് പ്രവേശിക്കുന്നത് വളരെ അപകടകരമാണ്. ഗുഹകളിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും രണ്ട് പാറകളിൽ മുറുകെ പിടിക്കേണ്ടതുണ്ട്. മൂന്നാമത്തെ പാറയാൽ രൂപംകൊണ്ട പ്രതലത്തിലേക്ക് സ്വയം താഴ്ന്ന് പോകണം. ഇത് കുത്തനെയുള്ള ഇടിവും വളരെ അപകടസാധ്യതയുള്ളതുമാണ്. ഇതാണ് നേരത്തെ 13 യുവാക്കളുടെ മരണത്തിന് കാരണമായതായി പറയുന്നത്. ഗുണ കേവിന്റെ ആഴം ഇന്നും കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. ഏതാണ്ട് 2000 അടിക്കു മുകളില്‍ ആണ് ആഴമെന്ന് കണക്കാക്കുന്നു

എന്നിരുന്നാലും, പ്രശസ്തമായ മോയർ പോയിൻ്റിൽ നിന്ന്, ഗുണ ഗുഹകളിലേക്കുള്ള നടത്തം മനോഹരമാണ്, സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സീസൺ ഏപ്രിൽ മുതൽ ജൂൺ വരെയാണ്, അല്ലെങ്കിൽ ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയാണ്. മനോഹരമായ പൈൻ വനത്തിലൂടെയാണ് റൂട്ട് പോകുന്നത്. നിലം മരങ്ങളുടെ വേരുകളാൽ മൂടപ്പെട്ടിരിക്കുന്നു, അത് കൂടുതൽ ആകർഷകമാക്കുന്നു. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ നിലം പലപ്പോഴും വഴുവഴുപ്പുള്ളതിനാൽ നടക്കാൻ പ്രയാസമാണ്.

മഞ്ഞുമ്മലിൽ നിന്നുള്ള സംഘത്തിന് സംഭവിച്ചത്


2006-ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് സിജു, സുഭാഷ് എന്നിവരുൾപ്പെട്ട 11 പേരായിരുന്നു കൊടൈക്കനാലിലെത്തിയത്. ഗുഹയ്ക്കരികിലൂടെ നടക്കുമ്പോള്‍ അപ്രതീക്ഷിതമായി സുഭാഷ് കാല്‍ വഴുതി ഗര്‍ത്തത്തിലേക്ക് വീഴുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും അവർ ഗുഹയില്‍ ഇറങ്ങി പരിശോധിക്കാന്‍ തയ്യാറായില്ല. അവിടത്തെ അപകട സാധ്യതയെ കുറിച്ച് നന്നായി അറിയാവുന്നവരായിരുന്നു അവർ. ആരെങ്കിലും ഗർത്തത്തിൽ വീണാൽ സാധാരണ ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞാൽ മരിച്ചുവെന്ന് വിധിയെഴുതുകയായിരുന്നു പൊലീസിന്റെ രീതി.

എന്നാൽ തങ്ങളുടെ കൂട്ടുകാരനെ വിട്ട് പോകാൻ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തയ്യാറായില്ല. ഫയര്‍ഫോഴ്‌സിന്റെ സുരക്ഷ ഉപകരണങ്ങൾ ഉപയോഗിച്ച് അവരുടെ വടത്തില്‍ തൂങ്ങി സിജു ഗുഹയുടെ ആഴങ്ങളിലേക്ക് ഇറങ്ങി. ദൈവത്തിന്റെ അനുഗ്രഹത്താൽ, 600 അടിയോളം ആഴത്തില്‍ എത്തിയപ്പോള്‍ ഒരു തിട്ടയില്‍ തടങ്ങി ബോധരഹിതനായി കിടക്കുന്ന സുഭാഷിനെ കണ്ടു. വിവരം മുകളിലുള്ളവരെ അറിയിച്ചതോടെ ഫയർഫോഴ്സും മറ്റും രംഗത്തുവന്നു. അവരുടെ കൂടി സഹകരണത്തോടെ കൂട്ടുകാരനുമായി ശശിന്ദ്രന്‍ മുകളിലേക്ക് എത്തി. ചികിത്സയ്ക്ക് ശേഷം സുഭാഷ് സാധാരണ ജീവിതത്തിലേക്ക് വന്നു. ആത്മാർഥ സുഹൃദ് ബന്ധത്തിന്റെ വലിയ ഗാഥയാണ് അന്ന് അവിടെ രചിച്ചത്.

Keywords: Guna Caves, Malayalam Movie, Manjummel Boys, Kodaikanal, Travel, Hype, Theater, Kochi, Friends, Fire Force, Pillar Rocks, Dead, Police, Hill Station, Tamil Nadu, Kamal Hassan, Real Story Behind Guna Caves That Inspired Malayalam Movie Manjummel Boys.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia