Supreme Court | 'ഇത് ജനാധിപത്യത്തിൻ്റെ കശാപ്പും പരിഹസിക്കലും'; ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പ് നടപടികളിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, 'റിട്ടേണിംഗ് ഓഫീസർ ചില ബാലറ്റ് പേപ്പറുകൾ വികൃതമാക്കി'

 


ന്യൂഡെൽഹി: (KVARTHA) ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് രീതിയിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ചില നടപടികള്‍ ജനാധിപത്യത്തെ പരിഹസിക്കുകയും കശാപ്പ് ചെയ്യുകയുമാണെന്ന്‌ കോടതി നിരീക്ഷിച്ചു. റിട്ടേണിംഗ് ഓഫീസർ ചില ബാലറ്റ് പേപ്പറുകൾ വികൃതമാക്കിയെന്നും ഇയാളെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് ഡോ ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് പറഞ്ഞു.

Supreme Court | 'ഇത് ജനാധിപത്യത്തിൻ്റെ കശാപ്പും പരിഹസിക്കലും'; ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പ് നടപടികളിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, 'റിട്ടേണിംഗ് ഓഫീസർ ചില ബാലറ്റ് പേപ്പറുകൾ വികൃതമാക്കി'

ജനുവരി 30ന് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന മേയർ തിരഞ്ഞെടുപ്പിൻ്റെ നടപടികളുടെ വീഡിയോ കണ്ടതിന് ശേഷമാണ് കോടതിയുടെ ഈ നിരീക്ഷണം. മേയർ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ എല്ലാ ബാലറ്റുകളും സംരക്ഷിക്കണമെന്നും ബാലറ്റ് പേപ്പറുകൾ, വീഡിയോഗ്രാഫി, മറ്റ് എല്ലാ രേഖകളും സഹിതം പഞ്ചാബ്-ഹരിയാന ഹൈകോടതി രജിസ്ട്രാർ ജനറലിന് തിങ്കളാഴ്ച വൈകീട്ട് അഞ്ചിനകം കൈമാറണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

കൂടാതെ കേസിൽ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതിക്കെതിരെ പരാമർശങ്ങളും നടത്തിയിട്ടുണ്ട്. ചണ്ഡീഗഡ് കോർപ്പറേഷൻ്റെ വരാനിരിക്കുന്ന യോഗം മാറ്റിവയ്ക്കാനും നിർദേശം നൽകി. ജനുവരി 30-നാണ് ഹൈകോടതിയുടെ നിർദേശപ്രകാരം ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ബിജെപി സ്ഥാനാർത്ഥി മനോജ് സോങ്കർ നാല് വോട്ടിന് വിജയിച്ചിരുന്നു.

കൂടുതൽ കൗൺസിലർമാരുണ്ടായിട്ടും ആം ആദ്മി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട 'ഇന്ത്യ' സഖ്യത്തിന് പരാജയം നേരിടേണ്ടി വന്നത് രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. കോർപ്പറേഷനിൽ ആകെ 35 സീറ്റുകളാണുള്ളത്. ഇതിൽ ബിജെപിക്ക് 14 ഉം അകാലിദളിന് ഒരു കൗൺസിലറുമുണ്ട്. ഇതിന് പുറമെ ചണ്ഡീഗഢിലെ എംപിക്കും ഈ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ട്. ബിജെപിയുടെ കിരൺ ഖേറാണ് ഈ എംപി. ബിജെപിയുടെ 14 കൗൺസിലർമാരും ഒരു എംപിയും ശിരോമണി അകാലിദളിൻ്റെ ഒരു കൗൺസിലറും ചേർന്ന് 16 ആണ് എൻഡിഎയുടെ അംഗബലം.

മറുവശത്ത് ആം ആദ്മി പാർട്ടിക്ക് 13 കൗൺസിലർമാരും കോൺഗ്രസിന് ഏഴ് കൗൺസിലർമാരുമാണുള്ളത്. അതായത് ഇന്ത്യാ സഖ്യത്തിന് ആകെ 20 കൗൺസിലർമാരുടെ പിന്തുണയുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ എട്ട് വോട്ടുകൾ അസാധുവായതായി പ്രിസൈഡിംഗ് ഓഫീസർ പ്രഖ്യാപിക്കുകയാണുണ്ടായത്. ബിജെപി കൗണ്‍സിലര്‍മാരുടെ വോട്ടുകളെല്ലാം സാധുവായതോടെ മനോജ് സോങ്കര്‍ വിജയിച്ചു. ബിജെപി ന്യൂനപക്ഷ സെല്‍ അംഗമായ പ്രിസൈഡിംഗ് ഓഫീസര്‍ അനില്‍ മസിഹ് മനപ്പൂര്‍വം എട്ട് വോട്ടുകള്‍ അസാധുവാക്കിയെന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആരോപണം.

ബാലറ്റ് പേപ്പറുകളിൽ പ്രിസൈഡിംഗ് ഓഫീസർ കൃത്രിമം കാട്ടിയെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. പ്രിസൈഡിംഗ് ഓഫീസർ ബാലറ്റ് പേപ്പറിൽ ഒപ്പിടുന്ന വീഡിയോ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും എക്‌സിൽ പങ്കുവെച്ചിരുന്നു. ബിജെപിയുടെ മനോജ് കുമാര്‍ സോങ്കറിനെ മേയറായി തിരഞ്ഞെടുത്തിനെ ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം സമര്‍പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഇപ്പോൾ സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുന്നത്. ആം ആദ്മി പാർട്ടിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി കോടതിയിൽ ഹാജരായി.

Keywords: Chandigarh, BJP, I.N.D.I.A, Supreme Court, New Delhi, Supreme Court, Mayor, Case, Punjab, Haryana, Aam Aadmi Party, Vote, Ballot Paper, ‘Murder of democracy’: Supreme Court frowns at Chandigarh mayoral polls officer.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia