Movies | മമ്മൂട്ടി അന്ന് ചെയ്തു, മോഹൻലാൽ അതുപോലെ ഇന്ന് ചെയ്തു

 


/ സോണൽ മൂവാറ്റുപുഴ

(KVARTHA) മലയാളത്തിന് ഒരിക്കലും മാറ്റിവെയ്ക്കാൻ സാധിക്കാത്ത രണ്ട് സൂപ്പർ സ്റ്റാറുകളാണ് മമ്മൂട്ടിയും മോഹൻലാലും. ഇവരുടെ രണ്ടുപേരുടെയും ഫാൻസുകൾ തമ്മിൽ ആരാധന മൂത്ത് പരസ്പരം ഏറ്റുമുട്ടാറുണ്ടെങ്കിലും മമ്മൂട്ടിയും മോഹൻലാലും സഹോദരതുല്യരായി ജീവിക്കുന്നവരാണ്. മമ്മൂട്ടിയ്ക്കെതിരെ മോഹൻലാലോ മോഹൻലാലിനെതിരെ മമ്മൂട്ടിയോ ഒരിക്കലും ഒന്നും പറയാറില്ല. മോഹൻലാൽ ഇന്ന് ചെയ്തതുപോലെ ഒരു സിനിമ മമ്മൂട്ടി വർഷങ്ങൾക്ക് മുൻപ് ചെയ്തിട്ടുണ്ട്. അതാണ് സോഷ്യൽ മീഡിയായിൽ ചർച്ചയാകുന്നത്. കഴിഞ്ഞയിടെ മോഹൻലാലിൻ്റെയായി വന്ന ഒരു ബിഗ് ബജറ്റ് സിനിമയായിരുന്നു 'മലൈക്കോട്ടൈ വാലിബന്‍'.

Movies | മമ്മൂട്ടി അന്ന് ചെയ്തു, മോഹൻലാൽ അതുപോലെ ഇന്ന് ചെയ്തു

അതിലെ ഫോട്ടോഗ്രാഫി ഒക്കെ ഒന്നിനൊന്ന് മെച്ചമായിരുന്നു. പ്രത്യേകമായി എടുത്തു പറയേണ്ടത് പ്രമേയം തന്നെ. അധികമാരും കൈവെയ്ക്കാത്ത പ്രമേയം എന്ന് വേണം ഇതിനെ വിശേഷിപ്പിക്കാൻ. സിനിമ ചിലയിടത്തൊക്കെ നാടകം പോലെ തോന്നുമായിരുന്നു. പിന്നെ ജൂനിയർ ആർട്ടിസ്റ്റുകളുടെ അതിപ്രസരവും എടുത്തു പറയേണ്ടതാണ്. പണ്ട് ഇതിന് സാമ്യം പോലെ തോന്നുന്ന ഒരു സിനിമ ഇറങ്ങിയിരുന്നു. അതാണ് 90ൻ്റെ തുടക്കത്തിൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ പുറപ്പാട് എന്ന സിനിമ. ജേസി ആണ് ഈ സിനിമ സംവിധാനം ചെയ്തത്. തിരക്കഥ ജോൺ പോൾ എഴുതിയപ്പോൾ കഥ ജോൺ പോളിൻ്റെ പിതാവ് പി.വി.പൗലോസിൻ്റേത് ആയിരുന്നു. വിപിൻദാസിന്റെ ക്യാമറയും ഒ എൻ വി - ഔസേപ്പച്ചൻ ടീമിന്റെ ഗാനങ്ങളും മികച്ചു നിന്നു.

അന്നലൂഞ്ഞാൽ, ദൂരെ ദൂരെ, മഞ്ഞുപെയ്യുന്ന രാത്രിയിൽ എന്നീ ഗാനങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ഇതിൽ മമ്മൂട്ടി നായകൻ എങ്കിൽ 30 ൽ കൂടുതൽ പ്രധാന താരങ്ങളും 100ൽ അധികം ജൂനിയർ ആർട്ടിസ്റ്റുകളും അണിനിരന്നു. സംവിധായകൻ ജേസിക്ക് ഇതൊരു വെല്ലുവിളിതന്നെയായിരുന്നു. ഐ വി ശശിയൊക്കെ പുഷ്പംപോലെ എടുക്കുന്ന താരനിബിഡമായ പടങ്ങൾ ജേസിക്ക് അതുവരെ ഉണ്ടായിരുന്നില്ല. പല സീനുകളും നാടകം ലെവൽ ആയിരുന്നു. പടം എങ്ങനെയെങ്കിലും നിർത്തണം എന്ന രീതിയിലായിരുന്നു ക്ലൈമാക്സ്‌. ഈ മണ്ണ് ഹിന്ദുക്കളുടെതാണ്, ബാക്കി ആർക്കും ഇവിടെ അവകാശമില്ല എന്ന പടത്തിലെ ഡയലോഗ് കാലത്തിനു മുൻപേ സഞ്ചരിച്ച ഒന്നായി തോന്നി. മമ്മൂട്ടി ഡമ്മി മീശവെച്ച പടമാണിത്. മതിലുകൾക്ക് വേണ്ടി മീശ കനംകുറച്ചത് കൊണ്ടാകാം ഇതിൽ ഇങ്ങനെ സംഭവിച്ചത്. ഇത്തരത്തിൽ മീശ വെച്ചാൽ ഒട്ടും ചേരാത്ത ഒരു താരം മമ്മൂക്കയാണെന്ന് തോന്നിയിട്ടുണ്ട്.

പടത്തിലും അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത റോളായിരുന്നു. 1990 ജനുവരി 28 നാണ് പടം റിലീസ് ചെയ്തത്. ഇതിനൊപ്പമോ മുൻപത്തെ ആഴ്ചയിലോ മോഹൻലാൽ നായകനായ ഏയ്‌ഓട്ടോയും തിയേറ്ററിൽ എത്തി. മാക് പ്രൊഡക്ഷന്റെ ബാനറിൽ മഞ്ഞളാംകുഴി അലി നിർമ്മിച്ച ഈ ചിത്രത്തിന് അന്ന് 50 ലക്ഷത്തോളം ചിലവുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ബൈബിളിലെ ഒരധ്യായത്തെ ആസ്പദമാക്കിയാണ് ഇതിന്റെ കഥ രൂപപ്പെടുത്തിയത്. മോശയുടെ നേതൃത്വത്തിൽ കാനാൻ ദേശത്തേക്ക് പുറപ്പെട്ട ജനങ്ങളെ ആസ്പദമാക്കിയുള്ളതായി ചിത്രത്തിൻ്റെ പ്രമേയം. എന്തായാലും മലൈക്കോട്ടൈ വാലിബന്‍ പോലെ തന്നെ പുറപ്പാടും വലിയൊരു തിയേറ്റർ പരാജയം ആയിരുന്നു. വാലിബനെ ജനം മറക്കുന്നതുപോലെ പുറപ്പാടും ഇന്ന് ഓർക്കുന്നവർ വളരെ കുറവ്.

Keywords: Article, Editor’s-Pick, Movies, Entertainment, Cinema, Story, Purappadu, Malaikottai Vaaliban, Social Media, Comparison of Purappadu and Malaikottai Vaaliban.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia