YS Sharmila | വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു; എ ഐ സി സി ജെനറല്‍ സെക്രടറി പദവും രാജ്യസഭാംഗത്വവും വാഗ്ദാനം ചെയ്തതായി റിപോര്‍ട്

 


ന്യൂഡെല്‍ഹി: (KVARTHA) വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പാര്‍ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ഗാന്ധിയുടേയും സാന്നിധ്യത്തിലാണ് ശര്‍മിളയുടെ പാര്‍ടി പ്രവേശനം. എ ഐ സി സി ജെനറല്‍ സെക്രടറി പദവും രാജ്യസഭാംഗത്വവും അവര്‍ക്ക് വാഗ്ദാനം ചെയ്തതായുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്.

YS Sharmila | വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു; എ ഐ സി സി ജെനറല്‍ സെക്രടറി പദവും രാജ്യസഭാംഗത്വവും വാഗ്ദാനം ചെയ്തതായി റിപോര്‍ട്

വൈ എസ് ആര്‍ തെലങ്കാന പാര്‍ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചതായും വൈ എസ് ശര്‍മിള പ്രഖ്യാപിച്ചു. ശര്‍മിളക്കൊപ്പം പാര്‍ടി എം എല്‍ എയും കോണ്‍ഗ്രസിന്റെ ഭാഗമായി. മതേതര പാര്‍ടി അധികാരത്തില്‍ ഇല്ലാത്തതിന്റെ ദൂഷ്യഫലങ്ങളാണ് രാജ്യം അനുഭവിക്കുന്നതെന്ന് വൈ എസ് ശര്‍മിള പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ മണിപ്പൂരില്‍ ദാരുണ സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തില്‍ എത്തിക്കുക തന്റെ ലക്ഷ്യമാണ്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുക എന്നത് പിതാവ് വൈ എസ് രാജശേഖര റെഡ്ഡിയുടെ സ്വപ്നമാണ്. രാഹുല്‍ ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയാവുമെന്നും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ശര്‍മിള വ്യക്തമാക്കി.

തെലങ്കാനയില്‍ ബി ആര്‍ എസിന്റെ ആധിപത്യം അവസാനിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍വിജയം നേടിയതിന് പിന്നാലെയാണ് ആന്ധ്രയിലെ നിര്‍ണായക നീക്കം. ഇക്കൊല്ലമാണ് ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന് ശര്‍മിളയുടെ വരവ് വഴിയൊരുക്കുമെന്നാണ് ഹൈകമാന്‍ഡിന്റെ പ്രതീക്ഷ.

വൈ എസ് ആര്‍ തെലങ്കാന പാര്‍ടിയുടെ സ്ഥാപക അധ്യക്ഷയായിരുന്നു ശര്‍മിള. ഇക്കൊല്ലം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ശര്‍മിളയ്ക്ക് കോണ്‍ഗ്രസ് വലിയ ഉത്തരവാദിത്വങ്ങള്‍ നല്‍കുമെന്ന റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു.

ഹെലിക്കോപ്ടര്‍ അപകടത്തില്‍ മരിച്ച ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ വിയോഗവും പിന്നാലെ നടത്തിയ ആന്ധ്ര വിഭജനവും സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തകര്‍ച പൂര്‍ണമാക്കി. വൈ എസ് ആറിന്റെ മകന്‍ ജഗന്റെ മുഖ്യമന്ത്രി മോഹം ഹൈകമാന്‍ഡ് തടഞ്ഞതോടെ അദ്ദേഹം പാര്‍ടി വിട്ട് വൈ എസ് ആര്‍ പാര്‍ടിയുമായി ആന്ധ്ര പിടിച്ചു. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ആന്ധ്രയില്‍ തിരിച്ചുവരവാണ് വൈ എസ് ആറിന്റെ മകളിലൂടെ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

വൈ എസ് ആര്‍ തെലങ്കാന പാര്‍ടിയുടെ സ്ഥാപകയും അധ്യക്ഷയുമായ വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. നവംബര്‍ 30ന് നടന്ന തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ വൈ എസ് ശര്‍മിള മത്സരിക്കാന്‍ വിസമ്മതിക്കുകയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

കോണ്‍ഗ്രസ് ആശയങ്ങളെ ബഹുമാനിക്കുന്നതും അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും സ്‌നേഹിക്കുകയും ചെയ്യുന്ന ആര്‍ക്കും കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്നാണ് ആന്ധ്ര പി സി സി അധ്യക്ഷന്‍ ഗിഡുഗു രുദ്ര രാജു പ്രതികരിച്ചത്.

 
Keywords:  YS Sharmila joins Congress, says it was YSR’s dream to see Rahul as PM, New Delhi, News, YS Sharmila, Congress, Lok Sabha Election, Report, Politics, Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia