Ram Temple | എൽ കെ അദ്വാനി മുതൽ പ്രവീൺ തൊഗാഡിയ വരെ; അയോധ്യയിൽ രാമക്ഷേത്ര സമരത്തിന് നേതൃത്വം നൽകിയ നേതാക്കൾ ഇപ്പോൾ എവിടെയാണ്?

 


അയോധ്യ: (KVARTHA) ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ചടങ്ങിലേക്ക് രാഷ്ട്രീയം, സിനിമ, ബിസിനസ് മേഖലകളിലെ പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. 1990 കളിൽ രാമക്ഷേത്ര പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ബിജെപിയുടെ മുഖങ്ങളും അക്കൂട്ടത്തിലുണ്ട്. 2014 ൽ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അധികാരത്തിൽ വന്ന ശേഷം രാമക്ഷേത്ര നിർമ്മാണവും പ്രധാന വിഷയമായിരുന്നു.
  
Ram Temple | എൽ കെ അദ്വാനി മുതൽ പ്രവീൺ തൊഗാഡിയ വരെ; അയോധ്യയിൽ രാമക്ഷേത്ര സമരത്തിന് നേതൃത്വം നൽകിയ നേതാക്കൾ ഇപ്പോൾ എവിടെയാണ്?

രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുൻനിരയിലായിരുന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ അറിയിച്ചിട്ടുണ്ട്. അതേസമയം മറ്റൊരു നേതാവ് മുരളി മനോഹർ ജോഷി ചടങ്ങിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവർ രണ്ടുപേരും കൂടാതെ ഉമാഭാരതി, സാധ്വി ഋതംഭര, കല്യാൺ സിംഗ്, അശോക് സിംഗാൾ തുടങ്ങിയ നേതാക്കളും രാമക്ഷേത്ര പ്രസ്ഥാനത്തിന് നേതൃത്വം നൽകി.

അദ്വാനിയുടെയും ജോഷിയുടെയും ആരോഗ്യം

തൊണ്ണൂറുകളിൽ വിശ്വഹിന്ദു പരിഷത്ത് അയോധ്യ, കാശി, മഥുര ക്ഷേത്രങ്ങളെ 'വിമോചിപ്പിക്കാൻ' ഒരു പ്രചാരണം ആരംഭിച്ചു, ഇതിന് കീഴിൽ എൽ കെ അദ്വാനി സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് രഥയാത്ര നടത്തി. എന്നാൽ, അന്നത്തെ ബീഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് അദ്ദേഹത്തെ സമസ്തിപൂർ ജില്ലയിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ബാബരി മസ്ജിദ് തകർക്കാൻ ഗൂഢാലോചന നടത്തി എന്നതിന് അദ്വാനിക്കെതിരെ ക്രിമിനൽ കേസും ഫയൽ ചെയ്തിട്ടുണ്ട്.

അദ്വാനിക്ക് ശേഷം രാമക്ഷേത്ര സമരത്തിൽ സജീവമായി പങ്കെടുത്ത രണ്ടാമത്തെ വലിയ നേതാവാണ് മുരളി മനോഹർ ജോഷി. 1992 ഡിസംബർ ആറിന് സംഭവം നടക്കുമ്പോൾ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന് സമീപം അദ്ദേഹം ഉണ്ടായിരുന്നുവെന്നും മസ്ജിദിന്റെ താഴികക്കുടം വീണപ്പോൾ ഉമാഭാരതി കെട്ടിപ്പിടിച്ചതായും ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാരണാസി, അലഹബാദ്, കാൺപൂർ എന്നിവിടങ്ങളിൽ നിന്ന് അദ്ദേഹം എംപിയായിട്ടുണ്ട്. എന്നാൽ ഇരുവരും ഇപ്പോൾ പൊതുരംഗത്ത് സജീവമല്ല. അദ്വാനിക്ക് ഇപ്പോൾ 96 വയസായി, മുരളി മനോഹർ ജോഷി 90 വയസിലേക്ക് കടക്കുകയാണ്.

ഉമാഭാരതി

മൂന്ന് പതിറ്റാണ്ട് മുമ്പ് രാമക്ഷേത്ര സമരത്തിന്റെ നേതൃനിരയിലും ഉമാഭാരതി ഇടപെട്ടിരുന്നു. ഈ പ്രസ്ഥാനത്തിലൂടെ ഉമാഭാരതിക്ക് രാജ്യത്തുടനീളം രാഷ്ട്രീയ അംഗീകാരം ലഭിച്ചു. ബാബരി തകർക്കപ്പെട്ട് പത്ത് ദിവസത്തിന് ശേഷം ഈ വിഷയം അന്വേഷിക്കാൻ രൂപീകരിച്ച ലിബർഹാൻ കമ്മീഷൻ അവരുടെ പങ്ക് പരാമർശിക്കുന്നുണ്ട്. കേന്ദ്രത്തിലെ അടൽ ബിഹാരി വാജ്‌പേയി, നരേന്ദ്ര മോദി സർക്കാരുകളിൽ അവർ മന്ത്രിയായിരുന്നു. 2003 മുതൽ 2004 വരെ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായിരുന്നു ഉമാഭാരതി.

എന്നിരുന്നാലും, 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നിന്ന് അവർ വിട്ടുനിന്നു. ഇതിന് പിന്നാലെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നു. അടുത്തിടെ നടന്ന മധ്യപ്രദേശ് തിരഞ്ഞെടുപ്പിന്റെ താരപ്രചാരകരുടെ പട്ടിക ബിജെപി പുറത്തുവിട്ടപ്പോൾ അതിൽ ഉമാഭാരതിയുടെ പേരില്ലായിരുന്നു.

സാധ്വി ഋതംഭര

ബാബറി മസ്ജിദ് തകർത്ത കേസിൽ ക്രിമിനൽ ഗൂഢാലോചന കുറ്റമാണ് സാധ്വി ഋതംഭരയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അയോധ്യാ പ്രസ്ഥാനത്തിന്റെ കാലത്ത്, എതിരാളികളെ വെല്ലുവിളിക്കുന്ന അവരുടെ തീപ്പൊരി പ്രസംഗങ്ങളുടെ ഓഡിയോ കാസറ്റുകൾ രാജ്യത്തുടനീളം വലിയ പ്രചാരം നേടിയിരുന്നു. സാധ്വി ഋതംഭരയ്ക്ക് വൃന്ദാവനത്തിൽ വാത്സല്യഗ്രാമം എന്ന പേരിൽ ഒരു ആശ്രമമുണ്ട്. ജനുവരി 22ന്റെ ചടങ്ങിലേക്ക് ആദ്യമായി ക്ഷണം ലഭിച്ചവരിൽ സാധ്വി ഋതംഭരയും ഉൾപ്പെടുന്നു .

കല്യാൺ സിംഗ്

1992 ഡിസംബർ ആറിന് കല്യാൺ സിംഗായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി. തന്റെ പൊലീസും ഭരണകൂടവും ബോധപൂർവം കർസേവകരെ തടഞ്ഞില്ലെന്ന് അദ്ദേഹത്തിനെതിരെ ആരോപണമുണ്ട്. പിന്നീട് കല്യാൺ സിംഗ് ബിജെപിയിൽ നിന്ന് വേർപിരിഞ്ഞ് രാഷ്ട്രീയ ക്രാന്തി പാർട്ടി രൂപീകരിച്ചെങ്കിലും വീണ്ടും ബിജെപിയിലേക്ക് തന്നെ മടങ്ങി. മസ്ജിദ് തകർക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട 13 പേരിൽ കല്യാൺ സിങ്ങിന്റെ പേരും ഉൾപ്പെട്ടിരുന്നു. 2021 ഓഗസ്റ്റിൽ 89-ാമത്തെ വയസിൽ ഇദ്ദേഹം അന്തരിച്ചു.

അശോക് സിംഗാൾ

രാമജന്മഭൂമി പ്രസ്ഥാനത്തിന് ജന്മം നൽകിയവരിൽ അശോക് സിംഗാളിന്റെ പേരും പരിഗണിക്കപ്പെടുന്നു. ക്ഷേത്ര നിർമ്മാണ പ്രസ്ഥാനത്തിന് ജനപിന്തുണ ശേഖരിക്കുന്നതിൽ അശോക് സിംഗാൾ ഒരു പ്രധാന പങ്ക് വഹിച്ചു. പലരുടെയും കണ്ണിൽ അദ്ദേഹം രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ 'മുഖ്യ ശില്പി' ആയിരുന്നു. 2011 വരെ വിഎച്ച്പിയുടെ പ്രസിഡന്റായി തുടർന്ന അദ്ദേഹം ആരോഗ്യപരമായ കാരണങ്ങളാൽ രാജിവച്ചു. 2015 നവംബർ 17-ന് അന്തരിച്ചു.

വിനയ് കത്യാർ, പ്രവീൺ തൊഗാഡിയ

1984-ൽ രാമക്ഷേത്ര പ്രസ്ഥാനത്തിനായി 'ബജ്‌റംഗ് ദൾ' രൂപീകരിക്കുകയും അതിന്റെ പ്രസിഡന്റ് സ്ഥാനം വിനയ് കത്യാർക്ക് ആർഎസ്എസ് കൈമാറുകയും ചെയ്തു. കത്യാരുടെ രാഷ്ട്രീയത്തിലെ സ്ഥാനങ്ങൾ വർധിക്കുകയും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയാവുകയും ചെയ്തു. ഫൈസാബാദ് (അയോധ്യ) ലോക്‌സഭാ സീറ്റിൽ നിന്ന് കത്യാർ മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാ എംപിയും ആയിരുന്നു. എന്നാൽ, 2018ൽ കാലാവധി അവസാനിച്ചപ്പോൾ വീണ്ടും ടിക്കറ്റ് ലഭിച്ചില്ല.

അതേ സമയം വിശ്വഹിന്ദു പരിഷത്തിന്റെ മറ്റൊരു നേതാവായ പ്രവീൺ തൊഗാഡിയ രാമക്ഷേത്ര സമരകാലത്ത് വളരെ സജീവമായിരുന്നു. എന്നാൽ അദ്ദേഹം വിഎച്ച്പിയിൽ നിന്ന് വേർപിരിഞ്ഞ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. രാമക്ഷേത്രം നിർമിക്കുന്നതിന് മുമ്പ് അദ്ദേഹം പ്രധാനമന്ത്രി മോദിയെ പലതവണ വിമർശിച്ചിരുന്നു.

Keywords:  News-Malayalam-News, National, National-News, Ram-Mandir-Inauguration, Ayodhya, Pran Pratishtha, Temple, Where are leaders who led Ram Temple protest in Ayodhya?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia