Samastha | പ്രൗഢമായി സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനം; ബെംഗ്ളുറു പാലസ് മൈതാനം പാൽകടലായി; 6 കർമപദ്ധതികൾ പ്രഖ്യാപിച്ചു; മതത്തേക്കാൾ മനുഷ്യനെന്ന വികാരത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് സിദ്ധരാമയ്യ; പ്രസ്ഥാനത്തെ നോവിക്കാനോ ദുര്‍ബലപ്പെടുത്താനോ ആരും ശ്രമിക്കരുതെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ

 


ബെംഗ്ളുറു: (KVARTHA) സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷിക ഉദ്ഘാടന സമ്മേളനം പ്രൗഢമായി. 2026 ഫെബ്രുവരി ആറ് മുതൽ എട്ടുവരെ സമസ്ത നൂറാം വാർഷിക സമ്മേളനം നടക്കും. കേരളത്തിൽ നിന്നടക്കം നിരവധി പേർ ഒഴുകിയെത്തിയതോടെ ബെംഗ്ളുറു പാലസ് മൈതാനം അക്ഷരാർഥത്തിൽ പാൽകടലായി. ചടങ്ങ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. മതമെന്ന വികാരത്തേക്കാൾ മനുഷ്യനെന്ന വികാരത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഒരു സംഘടന 100 വർഷം പ്രവർത്തനം പൂർത്തിയാക്കുക എന്നത് ചെറിയ കാര്യമല്ല. എല്ലാ മതങ്ങളും സ്നേഹവും സൗഹാർദവുമാണ് വിഭാവനം ചെയ്യുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

Samastha | പ്രൗഢമായി സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനം; ബെംഗ്ളുറു പാലസ് മൈതാനം പാൽകടലായി; 6 കർമപദ്ധതികൾ പ്രഖ്യാപിച്ചു; മതത്തേക്കാൾ മനുഷ്യനെന്ന വികാരത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് സിദ്ധരാമയ്യ; പ്രസ്ഥാനത്തെ നോവിക്കാനോ ദുര്‍ബലപ്പെടുത്താനോ ആരും ശ്രമിക്കരുതെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ

അടിസ്ഥാന തത്വങ്ങളിലും ഉന്നത മൂല്യങ്ങളിലും പടുത്തുയര്‍ത്തിയ സംഘടനയായതുകൊണ്ടാണ് ഒരു ശക്തിക്കും ഒരു കാലത്തും സമസ്തയെ നശിപ്പിക്കാനും ദുര്‍ബലപ്പെടുത്താനും കഴിയില്ലെന്ന് അധ്യക്ഷ പ്രസംഗത്തിൽ സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്തയുടെ ശക്തി അംഗീകരിക്കണമെന്നാണ് എല്ലാ ജനവിഭാഗക്കാരോടും പറയാനുള്ളത്. പ്രസ്ഥാനത്തിനെ നോവിക്കാനോ ദുര്‍ബലപ്പെടുത്താനോ ആരും ശ്രമിക്കരുത്. സമുദായം ഇവിടെ നിലനില്‍ക്കുന്നകാലത്തോളം ഇതിനെ നശിപ്പിക്കാനോ ദുര്‍ബലപ്പെടുത്താനോ തകരാര്‍ ഉണ്ടാക്കാനോ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമസ്ത നാഷനൽ എജുകേഷൻ കൗൺസിലിന് കീഴിൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ആൺകുട്ടികൾക്ക് അസ്സനാഈ ബിരുദവും പെൺകുട്ടികൾക്ക് അസ്സനാഇയ്യ ബിരുദവും നൽകാൻ സമസ്ത മുശാവറ യോഗം തീരുമാനിച്ചതായും ജിഫ്രി തങ്ങൾ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തില്‍ ആറ് കര്‍മപദ്ധതികളും പ്രഖ്യാപിച്ചു. ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ദേശീയ അന്തര്‍ദേശീയ തലത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കല്‍, സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ കോ ഓഡിനേഷന്‍ കമിറ്റിക്ക് രൂപം നല്‍കല്‍, ബെംഗളൂരു കേന്ദ്രമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനം, സമസ്തയുടെ നിലവിലുള്ള വിദ്യാഭ്യാസ സംവിധാനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കല്‍, സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കല്‍, പ്രബോധന രംഗത്ത് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍ എന്നിവയാണ് പദ്ധതികൾ.

രാവിലെ സ്വാഗതസംഘം ജെനറൽ കൺവീനറും കോഴിക്കോട് ഖാദിയുമായ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പൊതുസമ്മേളനത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും ദക്ഷിണ കന്നഡ ജില്ല ജെനറൽ സെക്രടറിയുമായ ബി കെ അബ്ദുല്‍ ഖാദര്‍ മുസ്‍ലിയാര്‍ ബംബ്രാണ ആമുഖ പ്രഭാഷണം നിർവഹിച്ചു. ജെനറൽ സെക്രടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ നൂറാം വാർഷിക സമ്മേളന തീയതി പ്രഖ്യാപനം നിർവഹിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മുഖ്യാതിഥിയായിരുന്നു.

കർണാടക സ്പീകര്‍ യു ടി ഖാദര്‍, ചീഫ് വിപ്പ് സലീം മുഹമ്മദ്, മുസ്‍ലിം ലീഗ് ദേശീയ ജെനറല്‍ സെക്രടറി പി കെ കുഞ്ഞാലിക്കുട്ടി, എന്‍ എ ഹാരിസ് എംഎല്‍എ, മുഖ്യമന്ത്രിയുടെ പോളിറ്റികൽ സെക്രടറി നസീര്‍ അഹ്‌മദ്‌, റിസ്‍വാന്‍ അര്‍ശാദ് എംഎല്‍എ, ബി എം ഫാറൂഖ് എംഎൽസി, പൊന്നണ്ണ എംഎൽഎ, ഡോ. മന്ദർഗൗഡ എംഎൽഎ എന്നിവർ വിശിഷ്ടാതിഥികളായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ പി പി ഉമര്‍ മുസ്‍ലിയാര്‍ കൊയ്യോട് പ്രഭാഷണം നിർവഹിച്ചു. കേന്ദ്ര മുശാവറ അംഗങ്ങളായ കോട്ടുമല എം കെ മൊയ്തീന്‍ കുട്ടി മുസ്‍ലിയാര്‍, എം പി കുഞ്ഞഹ് മദ് മുസ്‍ലിയാര്‍ നെല്ലായ, പി കെ മൂസക്കുട്ടി ഹസ്രത്ത്, കെ ഉമര്‍ ഫൈസി മുക്കം തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു. എം ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതവും പി എം അബ്ദുലത്വീഫ് ഹാജി നന്ദിയും പറഞ്ഞു.

Keywords: News, Natioal, Samastha, Bengaluru, Inauguration, Education, Samasta National Education Council,  Samastha 100th anniversary inaugural conference held in Bengaluru.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia