R'Day Parade | ഇത്തവണത്ത റിപ്പബ്ലിക് ദിന പരേഡ് പലതുകൊണ്ടും സവിശേഷം; സ്ത്രീ ശാക്തീകരണത്തിന്റെ നേർക്കാഴ്ചയാവും; ശംഖും താളമേളങ്ങളുമായി തുടക്കം കുറിക്കും; എന്താണ് ആ പ്രത്യേകതകൾ?

 


ന്യൂഡെൽഹി: (KVARTHA) പലതുകൊണ്ടും ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡ് വളരെ സവിശേഷമായിരിക്കും. വിജയ് ചൗക്കിൽ നിന്ന് രാവിലെ 9:30 ന് ആരംഭിച്ച് കർത്തവ്യപഥിലൂടെ അഞ്ച് കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് സമാപിക്കുന്ന ന്യൂഡെൽഹിയിലെ റിപ്പബ്ലിക് ദിന പരേഡാണ് രാജ്യത്തിന്റെ ആഘോഷത്തിൽ പ്രധാനം. 2024-ലെ റിപ്പബ്ലിക് ദിനത്തില്‍ പരേഡിലും ബാൻഡിലും മാര്‍ച്ച് പാസ്റ്റിലും ടാബ്ലോയിഡുകളിലുമുള്‍പ്പെടെ സമസ്തവിഭാഗങ്ങളിലും അണിനിരക്കുക വനിതകള്‍ മാത്രമാണെന്ന പ്രത്യേകതയുമുണ്ട്.

R'Day Parade | ഇത്തവണത്ത റിപ്പബ്ലിക് ദിന പരേഡ് പലതുകൊണ്ടും സവിശേഷം; സ്ത്രീ ശാക്തീകരണത്തിന്റെ നേർക്കാഴ്ചയാവും; ശംഖും താളമേളങ്ങളുമായി തുടക്കം കുറിക്കും; എന്താണ് ആ പ്രത്യേകതകൾ?

ആരംഭിക്കുന്നത് ശംഖും താളമേളങ്ങളുമായി:

സൈനിക ബാൻഡോടെയാണ് ഇതുവരെ പരേഡ് ആരംഭിച്ചിരുന്നത്. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത് ശംഖും താളമേളങ്ങളുമായാണ്. ഇതാദ്യമായി 100 വനിതാ കലാകാരന്മാരുടെ സംഘം റിപ്പബ്ലിക് ദിന പരേഡ് നയിക്കും. ഈ കലാകാരന്മാർ ശംഖ്, ഡ്രം തുടങ്ങിയ ഇന്ത്യൻ സംഗീതോപകരണങ്ങൾ ഉപയോഗിച്ച് കർത്തവ്യപഥിലൂടെ കടന്നുപോകും.

ആകർഷകമാക്കാൻ ടാബ്ലോകള്‍:

'ഭാരത് ലോക്തന്ത്ര കി മാതൃക' (ജനാധിപത്യത്തിന്റെ മാതാവ്) എന്നതാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പ്രമേയം. ഭരണഘടനയനുസരിച്ച് പരേഡില്‍ പങ്കെടുക്കാൻ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ അവകാശമാണ്. നിശ്ചിതപ്രമേയവുമായാണ് സംസ്ഥാനങ്ങള്‍ എല്ലാവര്‍ഷവും റിപ്പബ്ലിക് ദിനത്തിൽ ടാബ്ലോകള്‍ അവതരിപ്പിക്കുന്നത്.

ഇത്തവണ പരേഡില്‍ 16 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ടാബ്ലോകളാണ് പങ്കെടുക്കുക. ഒമ്പത് മന്ത്രാലയങ്ങളുടെ ടാബ്ലോകളും അണിനിരക്കും. അരുണാചല്‍പ്രദേശ്, ഹരിയാണ, മണിപ്പുര്‍, മധ്യപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഢ്‌, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ലഡാക്ക്, തമിഴ്നാട്, ഗുജറാത്ത്, മേഘാലയ, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, തെലങ്കാന എന്നിവയാണ് പരേഡിനായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും.

വിശിഷ്ടാതിഥികളും വനിതാ മാർച്ചിങ് പാസ്റ്റിങ്ങും

ഇത്തവണ ശാസ്ത്ര-ഗവേഷണ രംഗത്തെ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ വിശിഷ്ടാതിഥികളായി ക്ഷണിച്ചിട്ടുണ്ട്. പേറ്റന്റ് ഉടമകൾക്ക് പുറമെ ചില സ്റ്റാർട്ടപ്പുകളിൽ നിന്നുള്ളവരും ഉണ്ടാകും. കേന്ദ്രത്തിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെയും വിശിഷ്ടാതിഥികളാക്കിയിട്ടുണ്ട്. കൃഷിയിൽ മികച്ച പ്രകടനം നടത്തിയ അല്ലെങ്കിൽ മറ്റ് പദ്ധതികളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ചരെയും ക്ഷണിച്ചിട്ടുണ്ട്. 1300ഓളം വിശിഷ്ടാതിഥികൾ പങ്കെടുക്കും.

കേന്ദ്ര സായുധ പൊലീസ് സേനയുടെ, ബിഎസ്എഫ്, സിആർപിഎഫ്, സിഎപിഎഫ്, ഐടിബിപി എന്നിവയുടെ മാർച്ചിങ് സ്ക്വാഡുകളിലെല്ലാം വനിതകൾ മാത്രമേ ഉണ്ടാകൂ. അഗ്‌നിവീർ പദ്ധതിയിൽ പരിശീലനം നേടിയ വനിതകളും ഇത്തവണ അണിനിരക്കും.

വ്യോമസേനാ ടാബ്ലോയിൽ രണ്ട് വനിതാ ഫൈറ്റർ പൈലറ്റുമാരും ഉണ്ടാകും . ഫ്ലൈറ്റ് ലെഫ്റ്റനന്റ് അനന്യ ശർമ്മയും ഫ്ലയിംഗ് ഓഫീസർ അസ്മ ഷെയ്ഖും സുഖോയ്-30 യുദ്ധവിമാനത്തിന്റെ പൈലറ്റുമാരായിരിക്കും. സി-130ജെ വിമാനവും ടാബ്ലോയിൽ പ്രദർശിപ്പിക്കും. കഴിഞ്ഞ വർഷം ഓപ്പറേഷൻ കാവേരിയിൽ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ ഇതേ വിമാനം ഉപയോഗിച്ചിരുന്നു. തദ്ദേശീയ യുദ്ധവിമാനമായ തേജസിനൊപ്പം സുഖോയ് -30 യും ടാബ്ലോയിൽ കാണാം.

ഫ്രഞ്ച് വ്യോമസേനയുടെ സംഘവും എത്തും:

റിപ്പബ്ലിക് ദിന പരേഡിൽ ഫ്രഞ്ച് വ്യോമസേനയുടെ മാർച്ചിംഗ് സംഘവും ഉണ്ടാകും. ഇതിൽ 95 സൈനികർ പങ്കെടുക്കും. കൂടാതെ ഫ്രാൻസിന്റെ രണ്ട് റഫാൽ യുദ്ധവിമാനങ്ങളും ഒരു ട്രാൻസ്പോർട്ട് എയർക്രാഫ്റ്റും പരേഡിൽ പങ്കെടുക്കും. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ്.

എല്ലാവർക്കും മുന്നിൽ നിന്ന് പ്രകടനം കാണാം:

ഇതുവരെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിക്ക് മുന്നിലായിരുന്നു കലാകാരന്മാരുടെ പ്രകടനം. അതിനു ശേഷം കർത്തവ്യപഥിലൂടെ മാർച്ച് ചെയ്ത് മുന്നോട്ട് പോകും, ​​ബാക്കിയുള്ളവർ സ്ക്രീനിൽ പ്രകടനം കാണണം. എന്നാൽ ഇത്തവണ എല്ലാവർക്കും മുന്നിൽ നിന്ന് കാണാൻ സാധിക്കും.

Keywords: News, National. New Delhi, Indian Republic, Politics, History, Republic Day, Air Force,   Republic Day parade to feature all-women contingents.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia