Abraham Ozler | മമ്മൂട്ടി എന്ന നന്മ മരം; നടൻ ജയറാമിനെ രക്ഷിച്ച് മെഗാസ്റ്റാർ

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) ഒരു കാലത്ത് മലയാള സിനിമയിൽ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം തിളങ്ങി നിന്ന നടനാണ് ജയറാം. മേലെപറമ്പിൽ ആൺ വീട്, കഥാ നായകൻ, സമ്മർ ഇൻ ബത്‌ലഹേം, അനിയൻ ബാവ ചേട്ടൻ ബാവ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ദി കാർ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ...അങ്ങനെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന എത്രയോ സിനിമകൾ സമ്മാനിച്ച് നല്ല ഓർമ്മകൾ തന്ന ആ ജയറാം കാലം. അന്ന് മമ്മുക്കയേയും ലാലേട്ടനെയും പോലെ പ്രിയപ്പെട്ടതായിരുന്നു ഒരോ മലയാളിക്കും ജയറാമും. സംവിധായകൻ പത്മരാജൻ തൻ്റെ അപരൻ എന്ന സിനിയിലൂടെയാണ് ജയറാമിനെ വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. പിന്നീട് ഒത്തിരി ഹിറ്റുകൾ തന്ന ആ പ്രതിഭയ്ക്ക് വർഷങ്ങൾ ഇപ്പുറം മലയാളത്തിൽ ഒരു മികച്ച ചിത്രം ചെയ്യാൻ ഭാഗ്യം ഉണ്ടായിട്ടില്ല എന്നതായിരുന്നു സത്യം.

Abraham Ozler | മമ്മൂട്ടി എന്ന നന്മ മരം; നടൻ ജയറാമിനെ രക്ഷിച്ച് മെഗാസ്റ്റാർ

കഴിഞ്ഞ കാലങ്ങളിൽ സത്യൻ അന്തിക്കാട് പോലുള്ള മുൻനിര സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചെങ്കിൽ കൂടി ജയറാം ചിത്രങ്ങൾ പ്രേക്ഷകർക്ക് സ്വീകാര്യമല്ലാത്ത രീതിയിൽ കൂപ്പുകുത്തുന്നതാണ് കണ്ടത്. മലയാളത്തിൽ മുൻ നിരനായകനായി നിന്നിരുന്ന ജയറാം പിന്നീട് മറ്റ് അന്യ ഭാഷാ ചിത്രങ്ങളിൽ പോയി വില്ലനും സഹനടനുമൊക്കെയായി അധഃപതിക്കുന്നതും നാം കണ്ടു. നടൻ ജയറാമിന് ഇനി മലയാള സിനിമയിൽ ഒരു തിരിച്ചു വരവില്ലെന്നും സ്ക്കോപ്പില്ലെന്ന് പ്രവചിച്ചവരാണ് ഏറെയും. എന്നാൽ, ഇതാ വീണ്ടും അഞ്ച് വർഷങ്ങൾക്ക് ശേഷം നടൻ ജയറാം നായകനായെത്തിയ സിനിമ സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് വിജയക്കുതിപ്പ് നടത്തുകയാണ്. സത്യത്തിൽ നായകൻ എന്നുള്ള നിലയിൽ ജയറാമിൻ്റെ മലയാള സിനിമയിലേയ്ക്കുള്ള തിരിച്ചു വരവ് കൂടിയാണ് ഇത്.

മിഥുൻ മാനുവേൽ തോമസിൻ്റെ 'ഓസ്‌ലർ അബ്രഹാം' എന്ന സിനിമയിലൂടെയാണ് ജയറാം വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഈ സിനിമ വിജയിച്ചതിനു പിന്നിൽ നടൻ ജയറാമിൻ്റെ നായകത്വമോ അല്ലെങ്കിൽ കഥാതന്തുവോ ഒന്നുമല്ല. മലയാളത്തിൻ്റെ മെഗാസ്റ്റാർ എല്ലാവരുടെയും പ്രിയപ്പെട്ട മമ്മൂട്ടിയുടെ ഈ സിനിമയിലെ ഗസ്റ്റ് റോളിലുള്ള രംഗപ്രവേശമായിരുന്നു. അലക്സാണ്ടർ എന്ന കഥാപാത്രമായി ഈ സിനിമയിൽ മമ്മുട്ടി ഗസ്റ്റ് റോളിൽ രംഗപ്രവേശം ചെയ്യുമ്പോൾ അത് മമ്മൂട്ടി ആരാധകർ ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു. ശരിക്കും തീയേറ്റർ ഒരു പൂരപ്പറമ്പ് ആകുകയായിരുന്നു. മമ്മുട്ടി തൻ്റെ ഇമേജ് നോക്കാതെ ഈ സിനിമയിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ മറ്റ് ജയറാം സിനിമകൾക്ക് സംഭവിക്കുന്നതുപോലെ ഈ സിനിമയും പരാജയത്തിൻ്റെ പടുകുഴിയിൽ പതിച്ചേനെ.

തൻ്റെ പ്രിയ സുഹൃത്തും സഹപ്രവർത്തകനും ആയ ജയറാമിനെ രക്ഷപ്പെടുത്തിയെടുക്കാൻ മമ്മൂട്ടി എന്ന മനുഷ്യ സ്നേഹി ഇതിൽ മറ്റൊന്നും ആലോചിക്കാതെ അഭിനയിച്ചു എന്ന് പറയുന്നതാകും നേര്. ശരിക്കും ഒരു ത്യാഗം കാണിച്ചു. പല ആളുകളും മമ്മൂട്ടി ഈ സിനിമയിൽ ഉണ്ടെന്നുള്ള സൂചനമൂലം എത്തിയവരാണെന്ന് വ്യക്തം. ജയറാം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, തമിഴ് സൂപ്പർ സ്റ്റാർ വിജയ് ഈ സിനിമയിൽ മമ്മൂട്ടി ഉണ്ടെന്ന് അറിഞ്ഞ് സിനിമ കാണണമെന്ന് താല്പര്യം പ്രകടിപ്പിച്ചെന്ന്. ശരിക്കും ഈ പടത്തിൻ്റെ വിജയ ശിലിപി മെഗാസ്റ്റാർ മമ്മൂട്ടി അല്ലാതെ മറ്റാരും അല്ല.

പുതുമുഖ സംവിധായകരെ വളർത്തിയെടുക്കാൻ അത്തരത്തിലൊരു പ്രതിഭകളെ വളർത്തിയെടുക്കാൻ മമ്മൂട്ടി കാണിക്കുന്ന താത്പര്യം കേരളത്തിൽ എന്നല്ല ഇന്ത്യയിൽ പോലും മറ്റ് സൂപ്പർ സ്റ്റാറുകൾക്ക് ഉണ്ടോയെന്ന് കണ്ട് തന്നെ അറിയണം. അതുപോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മമ്മുക്കായുടെ സാന്നിധ്യം എടുത്തുപറയേണ്ടത് തന്നെയാണ്. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്നുള്ള രീതിയിലുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനം ചെറിയ കാര്യങ്ങൾ പോലും ചെയ്ത് പബ്ലിസിറ്റി ഉണ്ടാക്കുന്ന മറ്റ് നടന്മാർ മാതൃകയാക്കേണ്ടത് ആണ്. അതുപോലെ പ്രായത്തിനനുസരിച്ചുള്ളതും വ്യത്യസ്തമാർന്നതുമായ കഥാപാത്രങ്ങൾ അനേഷിച്ചുപോയി കണ്ടെത്തി ഒരു കൊച്ചു കുട്ടിയുടെ ലാഘവത്തോടെ അഭിനയിച്ച് തിളങ്ങി നിൽക്കുന്ന മമ്മുട്ടി തന്നെയാണ് ഇന്നും മലയാള സിനിമയിലെ ഒന്നാമൻ.

അദ്ദേഹത്തിന് അല്ലാതെ മറ്റാർക്കും തുടർച്ചയായി സൂപ്പർഹിറ്റുകൾ സമ്മാനിക്കാനാവുന്നില്ലെന്നതും അതിൻ്റെ തെളിവാണ്. മലയാള ഫിലിം ഇൻഡസ്ട്രിയിൽ തൻ്റെ സഹപ്രവർത്തകരെ ഇത്ര കരുതലോടെ വീക്ഷിക്കുന്ന സംരക്ഷിക്കുന്ന മറ്റൊരു നടൻ ഉണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. അതിൻ്റെ ഒടുവിലത്തെ ഏറ്റവും ഉത്തമ ഉദാഹരണം ആണ് നടൻ ജയറാമിൻ്റെ തിരിച്ചു വരവ്. സത്യത്തിൽ മമ്മുക്കാ വല്യേട്ടനായി നിന്നു കൊണ്ട് ജയറാമിനെ ചേർത്ത് പിടിക്കുകയായിരുന്നു. ഓസ്‌ലറുടെ പ്രെമോഷൻ പ്രോഗ്രാമിൽ ഒക്കെ നടൻ ജയറാമിനൊപ്പം മമ്മുക്കായും പങ്കെടുക്കുന്നതും ശ്രദ്ധേയമായി. ജയറാം പോലും ഒരിക്കൽ തുറന്നു
പറഞ്ഞു, തനിക്ക് വേണ്ടിയാണ് മമ്മുക്കാ ഈ സിനിമയിൽ അഭിനയിച്ചതെന്ന്.

ഒരുപാട് ചിത്രങ്ങളിൽ മമ്മൂട്ടിയും ജയറാമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതിൽ ചേട്ടനും അനിയനുമായിട്ട് അഭിനയിച്ച ചിത്രമാണ് ധ്രുവം. ഇത് മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന ചിത്രവുമാണ്. ഒടുവിൽ അനിയനെ രക്ഷിക്കാൻ ചേട്ടൻ വേണ്ടി വന്നു. മമ്മുക്കാ ഇപ്പോൾ രക്ഷപ്പെടുത്തിയത് അനുജൻ ജയറാമിനെ തന്നെയാണ്. മിഥുൻ മാനുവേൽ തോമസിന്റെ സംവിധാനത്തിൽ പിറന്ന ചിത്രമാണ് ഓസ്‌ലർ. ജയസൂര്യയ്ക്ക് വേണ്ടി ആട് 2, കുഞ്ചാക്കോ ബോബനു വേണ്ടി അഞ്ചാം പാതിരാ തുടങ്ങിയവയൊക്കെയാണ് മിഥുൻ മാനുവേൽ തോമസ് മുൻപ് ചെയ്ത ചിത്രങ്ങൾ. ഇപ്പോൾ ജയറാമിനു വേണ്ടി ഓസ്‌ലർ അബ്രാഹാമും. ഇതിൽ മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടി ഗസ്റ്റ് റോളിൽ അഭിനയിക്കുന്നു എന്നതും പ്രത്യേകതയാണ്.

സമീപകാലത്തെ തുടര്‍പരാജയങ്ങള്‍ക്കും ഇടവേളയ്ക്കും ശേഷമുള്ള തന്റെ തിരിച്ചുവരവിന് മമ്മൂട്ടിയുടെയും മിഥുന്‍ മാനുവല്‍ തോമസിന്റെയും കൈ പിടിക്കുകയായിരുന്നു ജയറാം. മലയാള സിനിമയുടെ മാറിയ കാലത്ത്, ജയറാമിന് എത്രത്തോളം സ്വയം പുതുക്കാനും കാലത്തിനൊപ്പം സഞ്ചരിക്കാനും സാധിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയാണ് ഓസ്ലറിലേക്ക് എത്തുന്നത്. തൃശ്ശൂര്‍ എസിപിയാണ് ജയറാമിന്റെ എബ്രഹാം ഓസ്ലര്‍. തന്റെ ഭൂതകാലത്തെ ദുരന്തത്തിന്റെ ട്രോമയും പേറിയാണ് അയാള്‍ ജീവിക്കുന്നത്. അതയാളുടെ ഉറക്കം നഷ്ടപ്പെടുത്തുകയും ഹാലൂസിനേഷനിലേക്ക് വരെ എത്തിക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയിരിക്കെ നഗരത്തിലെ വലിയൊരു ആശുപത്രിയില്‍ വച്ചൊരു കൊലപാതകം നടക്കുന്നു. പിന്നാലെ തുടര്‍ കൊലപാതകങ്ങളും അരങ്ങേറുന്നു. കേസ് ഓസ്ലറിലേക്ക് എത്തുന്നു. തുടർന്ന് കൊലപാതകിയിലേക്ക് എത്താന്‍ ഓസ്ലറും അയാളുടെ ടീമും നടത്തുന്ന അന്വേഷണമാണ് സിനിമ.

ഒരു മെഡിക്കൽ സസ്പെൻസ് ത്രില്ലർ ആയിട്ടാണ് ഓസ് ലർ തിയേറ്ററിൽ എത്തിയത്. മമ്മൂട്ടിയുടെ നിര്‍ണായക അതിഥി വേഷവും ചിത്രത്തിനറെ ഹൈപ്പില്‍ പ്രകടമായിരുന്നു എന്ന് ഓസ്‍ലര്‍ കാണാൻ കാത്തിരുന്ന ആരാധകര്‍ മിക്കവരും അഭിപ്രായപ്പെടുന്നു. മികച്ച ഇൻട്രോയാണ് മമ്മൂട്ടിക്ക് ജയറാം ചിത്രത്തിൽ ലഭിച്ചത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. തേനി ഈശ്വറാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം മിഥുൻ മുകുന്ദൻ ആണ്. ഈ ചിത്രത്തിൽ അര്‍ജുൻ അശോകനൊപ്പം അനശ്വര രാജനും മുഖ്യവേഷത്തിലുണ്ട്. ചിത്രത്തിൽ ജഗദീഷ് കലക്കി എന്ന് തന്നെ പറയണം. അദേഹത്തിൻ്റെ അഭിനയം എടുത്ത് പറയേണ്ടത് തന്നെയാണ്. സൈജു കുറുപ്പ്, സെന്തില്‍ കൃഷ്ണ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. എന്തായാലും ഈ സിനിമ ജയറാമിൻ്റെ തിരിച്ചു വരവിന് വഴിയൊരുക്കിയെങ്കിൽ അതിന് ജയറാം കൈകൊടുക്കേണ്ടത് മമ്മൂട്ടിയ്ക്ക് ആണ്.

Keywods: Movie, Mammootty, Jayaram, Abraham Ozler, Article, Editor’s-Pick, Malayalam Cinema,  Megastar Mammootty saves actor Jayaram.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia